Image

ജസ്‌നയ്‌ക്ക്‌ മറ്റൊരു ഫോണ്‍

Published on 22 July, 2018
ജസ്‌നയ്‌ക്ക്‌ മറ്റൊരു ഫോണ്‍


കോട്ടയം: ജസ്‌ന  തിരോധാന കേസില്‍ വഴിത്തിരിവ്‌. ജസ്‌നക്ക്‌ മറ്റൊരു ഫോണ്‍ കൂടി ഉണ്ടായിരുന്നതായി പോലീസിന്‌ സൂചന ലഭിച്ചു. വീട്ടുകാരും സുഹൃത്തുക്കളും അറിയാതെ മറ്റൊരു സ്‌മാര്‍ട്ട്‌ ഫോണ്‍ ജസ്‌നയുടെ കൈവശമുണ്ടായിരുന്നതായിട്ടാണ്‌ അന്വേഷണത്തില്‍ തെളിയുന്നത്‌.

കേസ്‌ അധികം വൈകാതെ അവസാനിപ്പിക്കാന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ്‌ പോലീസ്‌. നിര്‍ണായക വിവരങ്ങളാണ്‌ പോലീസിന്‌ ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്‌. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണമാണ്‌ പോലീസിന്‌ തുണയായത്‌. കേസില്‍ ഉന്നയിക്കപ്പെട്ട എല്ലാ ആരോപങ്ങള്‍ സംബന്ധിച്ചും പോലീസ്‌ വിശദമായി അന്വേഷണം നടത്തി. അപ്പോഴാണ്‌ സംശയകരമായ ഒരു നമ്പര്‍ തെളിഞ്ഞത്‌.

ഫോണ്‍ ജസ്‌ന ആരുമറിയാതെ ഉപയോഗിച്ചിരുന്നുവെന്നാണ്‌ പോലീസ്‌ സംശയിക്കുന്നത്‌. ഇത്‌ സ്‌മാര്‍ട്ട്‌ ഫോണ്‍ ആണെന്നും പോലീസ്‌ സംശയിക്കുന്നു. എന്നാല്‍ ജസ്‌നയ്‌ക്ക്‌ ഒരു ഫോണ്‍ മാത്രമേയുള്ളൂവെന്നാണ്‌ വീട്ടുകാര്‍ പറയുന്നത്‌

എല്ലാവര്‍ക്കും അറിയുന്നത്‌ ജസ്‌നയ്‌ക്ക്‌ ഒരു ഫോണ്‍ മാത്രമേയുള്ളൂവെന്നാണ്‌. ഈ ഫോണില്‍ നിന്നാണ്‌ എല്ലാവരെയും വിദ്യാര്‍ഥിനി വിളിച്ചിട്ടുള്ളത്‌. ആണ്‍ സുഹൃത്തിനെ വിളിച്ചതും സന്ദേശം അയച്ചതുമെല്ലാം ഈ ഫോണില്‍ നിന്നു തന്നെ. എന്നാല്‍ ഉപയോഗിച്ചിരുന്ന സാധാരണ ഫോണ്‍ വീട്ടിവച്ചാണ്‌ ജസ്‌ന പോയത്‌. ഈ ഫോണ്‍ പോലീസ്‌ വിശദമായി പരിശോധിച്ചു. സംശയകരമായ ഒന്നും ഇതില്‍ നിന്ന്‌ കണ്ടെത്താന്‍ സാധിച്ചില്ല. പിന്നീടാണ്‌ സൈബര്‍ സെല്ലിന്റെ സഹായം തേടിയത്‌. അവര്‍ പ്രദേശത്തെ ഒട്ടേറെ ടവറുകള്‍ക്ക്‌ കീഴിലുള്ള ഫോണ്‍ വിളികളും സന്ദേശങ്ങളും അരിച്ചുപെറുക്കി.

ജസ്‌നയെ കാണാതായത്‌ മാര്‍ച്ച്‌ 22ന്‌ ആറ്‌ മാസം മുമ്പ്‌ മുതലുള്ള ഫോണ്‍വിളികളാണ്‌ പോലീസ്‌ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചത്‌.
ജസ്‌ന സഞ്ചരിച്ചിരുന്ന വഴികളിലുള്ള ടവറുകളാണ്‌ പ്രധാനമായും പരിശോധിച്ചത്‌. എല്ലാ മൊബൈല്‍ ടവറുകളില്‍ നിന്നും സിഗ്‌നലുകള്‍ ശേഖരിച്ചു. ആറ്‌ മാസം മുമ്പുള്ളതായതിനാല്‍ ലക്ഷക്കണക്കിന്‌ ഫോണ്‍ വിളികളും സന്ദേശങ്ങളുമാണ്‌ പരിശോധിക്കേണ്ടി വന്നത്‌.

സംശയകരമായ രീതിയില്‍ കണ്ട 6000 മൊബൈല്‍ സിഗ്‌നലുകളുടെ പട്ടിക തയ്യാറാക്കി. ഈ പട്ടികയില്‍ ഉള്‍പ്പെട്ട നമ്പറുകളിലെ വിളികള്‍ സൂക്ഷ്‌മമായി വീണ്ടും വീണ്ടും പരിശോധിക്കുന്നത്‌ തുടരുകയാണ്‌. ഇതില്‍ ചില സംശയകരമായ വിളികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്‌. ജസ്‌നയുടെയും അവളുമായി ബന്ധമുള്ളവരുടെയും നമ്പറുകള്‍ ഇതിലുണ്ട്‌.

കൂടുതല്‍ സംശയമുള്ള 10 നമ്പറുകള്‍ കണ്ടെത്താനുള്ള ശ്രമമാണ്‌ നടത്തുന്നത്‌. ഇതില്‍ ജസ്‌നയുടേതല്ലാത്ത സംശയകരമായ ഒരു നമ്പറും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്‌. ഇതാരുടേതാണെന്നാണ്‌ പരിശോധിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക