Image

കേരളത്തിലെ നോക്കുകൂലി ലോകമാതൃക ആകുമ്പോള്‍... (മുരളി തുമ്മാരുകുടി)

Published on 03 December, 2018
കേരളത്തിലെ നോക്കുകൂലി ലോകമാതൃക ആകുമ്പോള്‍... (മുരളി തുമ്മാരുകുടി)
"ചേട്ടന് ഈ ലോകത്തെ കാര്യങ്ങളൊക്കെ കേരളത്തില്‍ കൊണ്ടുവരണം എന്നല്ലാതെ കേരളത്തിലെ കാര്യങ്ങള്‍ ലോകത്ത് എത്തിക്കണം എന്ന് ഒരിക്കലും തോന്നിയിട്ടില്ലേ" എന്ന് സുഹൃത്തുക്കളും, "ഇയ്യാള്‍ക്ക് കേരളത്തിലെ ഒരു കാര്യവും ഇഷ്ടമല്ല, സായിപ്പിന്റെ ലോകത്തെ കാര്യം മാത്രമേ മാതൃകയുള്ളൂ" എന്ന് സുഹൃത്തുക്കള്‍ അല്ലാത്തവരും നേരിട്ടും അല്ലാതേയും പറഞ്ഞിട്ടുണ്ട്.

ഇത് രണ്ടും സത്യമല്ല. കേരളത്തിലെ അനവധി മാതൃകകള്‍, ഉദാഹരണത്തിന് വിദ്യാഭ്യാസത്തിലെയും ആരോഗ്യ രംഗത്തെയും പൊതുഗതാഗതത്തിലെയും സര്‍ക്കാര്‍ മേഖലയും സ്വകാര്യമേഖലയും തമ്മിലുള്ള സഹവര്‍ത്തിത്വം, കോഓപ്പറേറ്റീവ് മൂവ്‌മെന്റ്, ത്രിതല പഞ്ചായത്ത്, റെസിഡന്റ്‌സ് അസോസിയേഷനുകള്‍ എന്നിങ്ങനെ കേരളത്തിലെ അനവധി കാര്യങ്ങള്‍ ലോക മാതൃകയാണ്. അത് ഞാന്‍ മറ്റുള്ള പല സ്ഥലങ്ങളിലും എപ്പോഴും പറയാറുണ്ട്. കേരളത്തിലെ കുടുംബശ്രീ എന്നത് കേരളത്തിന്റെ അത്രയും ജനസംഖ്യയുള്ള മറ്റൊരു രാജ്യത്ത് ആയിരുന്നുവെങ്കില്‍ നോബല്‍ െ്രെപസ് കിട്ടുമായിരുന്ന ഒന്നാണ് എന്നതില്‍ എനിക്ക് സംശയമേ ഇല്ല. വേറേയും കാര്യങ്ങളുണ്ട്. പക്ഷെ കേരളത്തിലെ ഒരു കാര്യം ലോക മാതൃകയാണെന്ന് ഞാന്‍ കേരളത്തില്‍ പറഞ്ഞിട്ട് എന്താണ് കാര്യം.

ഇന്ന് ഞാന്‍ ആ പതിവ് തെറ്റിക്കുകയാണ്. കേരളത്തില്‍ നിന്നും ലോകമാതൃകയാകാന്‍ പോകുന്ന ഒരു കാര്യത്തെക്കുറിച്ചു പറയാം. നോക്കുകൂലി !. അതേ നിങ്ങള്‍ കേട്ടത് ശരിയാണ്, നോക്കുകൂലി തന്നെ.

കേരളത്തില്‍ ഏറെ പഴി കേട്ടിട്ടുള്ളതും ഇപ്പോഴും പഴി കേള്‍ക്കുന്നതുമായ ഒരു പരിപാടിയാണ് നോക്കുകൂലി. ഒരു പ്രദേശത്ത് ഒരു പ്രത്യേക തൊഴില്‍ ചെയ്യുന്നവര്‍ക്ക് അത് നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാല്‍, (ഉദാഹരണത്തിന് യന്ത്രവല്‍ക്കരണത്തിലൂടെ തുറമുഖത്തെ ചുമട്ടുതൊഴിലാളികളുടെ ജോലി നഷ്ടപ്പെടുക, മറുനാടന്‍ തൊഴിലാളികള്‍ വരുന്നതിലൂടെ റെയില്‍ നിര്‍മ്മാണത്തില്‍ നാട്ടുകാരുടെ തൊഴില്‍ നഷ്ടമാകുക, വീട്ടുകാര്‍ ചുമടിറക്കുന്നതിലൂടെ ചുമട്ടു തൊഴിലാളികളുടെ പണി നഷ്ടമാകുക എന്നിങ്ങനെ) തൊഴിലുടമ പരമ്പരാഗത തൊഴിലാളികള്‍ക്ക് നല്‍കേണ്ടുന്ന നഷ്ടപരിഹാരമാണ് ഇത്. ഒരു പണിയുമെടുക്കാത്ത തൊഴിലാളികള്‍ക്ക് കൊടുക്കേണ്ട പണമായതിനാലും തൊഴിലുടമക്ക് അമിതചെലവ് ആയതിനാലും ഇതിനെ എല്ലാവരും മോശമായിട്ടാണ് കാണുന്നത്. കേരളത്തിലെ മിക്ക രാഷ്ട്രീയപ്പാര്‍ട്ടികളും ഇതിനെ തള്ളിപ്പറഞ്ഞിട്ടുണ്ട്. (എന്നാലും പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ മറുനാടന്‍ തൊഴിലാളികളെ വലിയ തോതില്‍ ഉപയോഗിക്കുന്ന ഇടങ്ങളിലും നാട്ടിലെ നിര്‍മ്മാണസ്ഥലത്തെ ചെറിയ കയറ്റിറക്കങ്ങളിലും ഇപ്പോഴും നോക്കുകൂലി ഉണ്ടെന്നത് ഒരു രഹസ്യമല്ല).

നോക്കുകൂലിയുടെ ഈ ചീത്തപ്പേര് ഇനി മാറുകയാണ്. റോബോട്ടുകളും കൃത്രിമ ബുദ്ധിയും െ്രെഡവര്‍ മുതല്‍ ഡോക്ടര്‍ വരെ, കുഴിവെട്ട് മുതല്‍ വിമാനം ഓടിക്കുന്നത് വരെ, വീട് വൃത്തിയാക്കുന്നത് മുതല്‍ ദോശയുണ്ടാക്കുന്നതു വരെയുള്ള തൊഴിലുകള്‍ ഏറ്റെടുക്കാന്‍ പോകുകയാണെന്ന് ഞാന്‍ പറഞ്ഞല്ലോ. അങ്ങനെ ലോകത്തെ ബഹുഭൂരിപക്ഷം ആളുകള്‍ക്കും ‘തൊഴിലില്ലാതെ’ ആകുന്ന ഒരു കാലം അതിവിദൂരമല്ല. അക്കാലത്ത് സമൂഹത്തില്‍ സമാധാനം നിലനിര്‍ത്തണമെങ്കില്‍ തൊഴില്‍ നഷ്ടമാകുന്നവര്‍ക്കും ലഭ്യമാകാത്തവര്‍ക്കും ഒരു ‘റോബോട്ട്’ നോക്കുകൂലി ഉണ്ടായേ പറ്റൂ…

ഒരുദാഹരണം പറയാം. കേരളത്തിലെ വലിയൊരു പൊതുമേഖലാ സ്ഥാപനമായ എഅഇഠ യില്‍ ഒരുകാലത്ത് പതിനായിരത്തോളം തൊഴിലാളികള്‍ ജോലി ചെയ്തിരുന്നു. ഇപ്പോള്‍ ഒരുപക്ഷെ അതിന്റെ പകുതിയേ കാണുകയുള്ളു. അതേസമയം എഅഇഠ യുടെയത്രയും പ്രൊഡക്ഷന്‍ കപ്പാസിറ്റിയുള്ള ഒരു രാസവള നിര്‍മ്മാണശാല 2030 ല്‍ നടത്തിക്കൊണ്ടു പോകാന്‍ നൂറുപേരില്‍ താഴെ മതിയാകും. പ്ലാന്റ് നടത്തുന്നത് കംപ്യൂട്ടര്‍, ലാബില്‍ ഗുണപരിശോധന നടത്തുന്നത് റോബോട്ട്, ബില്ലടിക്കുന്നതും കംപ്യൂട്ടര്‍, വളം കയറ്റിപ്പോകുന്ന ട്രക്ക് ഓടിക്കുന്നത് കൃത്രിമബുദ്ധി എന്നിങ്ങനെ. ഇത് അപ്പോള്‍ ബാക്കിയാകുന്ന തൊഴിലാളികള്‍ സമ്മതിക്കില്ല, പക്ഷെ തൊഴിലാളികളെ വേണ്ട സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് പ്രസ്ഥാനം നടത്തിയാല്‍ കമ്പനി ലാഭമാവില്ല. എല്ലാ തൊഴിലാളികള്‍ക്കും അവര്‍ക്ക് കിട്ടിയിരുന്ന ശമ്പളം കൊടുത്താലും റോബോട്ടും കൃത്രിമ ബുദ്ധിയും ഉപയോഗിച്ചാല്‍ കന്പനി ലാഭത്തിലായി എന്നും വരാം. അപ്പോള്‍ പിന്നെ നോക്കുകൂലി കൊടുക്കുകയാണ് ശരിയായ രീതി. ഒരു കന്പനിയുടെ മാത്രം കാര്യമല്ലിത്. ബസുകള്‍ സ്വയം ഓടിത്തുടങ്ങിയാല്‍ പിന്നെ കെ എസ് ആര്‍ ടി സി ക്ക് ആയിരക്കണക്കിന് െ്രെഡവര്‍മാരുടെ ആവശ്യമില്ല. പക്ഷെ, അവര്‍ക്ക് ശന്പളം കൊടുത്താലേ പുതിയ സാങ്കേതികവിദ്യ വരുത്താനുള്ള സാമൂഹിക സാഹചര്യം ഉണ്ടാകൂ.

അതേ സമയം ഇനിയും ജോലി ഇല്ലാത്ത ഒരു തലമുറ ഉണ്ട്. അവര്‍ക്ക് കൊടുക്കാന്‍ ജോലി ഇല്ലാതെ ആവുകയാണ്. അതുകൊണ്ട് എല്ലാ സ്ഥാപനങ്ങളില്‍ നിന്നും അവര്‍ ഉപയോഗിക്കുന്ന റോബോട്ടിന്റെ എണ്ണം വച്ച് ഒരു റോബോട്ട് ടാക്‌സ് ഏര്‍പ്പെടുത്താം എന്നാണ് ഒരു ചിന്ത. അങ്ങനെ കിട്ടുന്ന പണം ആളുകള്‍ക്ക് തൊഴില്‍ ഇല്ലാത്ത തലമുറക്ക് കൊടുക്കാം, അവര്‍ അതുകൊണ്ട് അടിച്ചു പൊളിച്ചു ജീവിക്കട്ടെ. ഇതൊക്കെയാണ് സമീപഭാവിയില്‍ സംഭവിക്കാന്‍ പോകുന്നത്. ലോകത്തെ വികസിത രാജ്യങ്ങളുള്‍പ്പെടെ ഇക്കാര്യത്തില്‍ ഏറെ ആശങ്കാകുലരാണ്, ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ആളുകള്‍ക്ക് മാസാമാസം പണം കൊടുക്കാന്‍ ബുദ്ധിമുട്ടുണ്ടാകും എന്നതല്ല പ്രധാന പ്രശ്‌നം. ആളുകള്‍ക്ക് പണികൊടുക്കാന്‍ ഉണ്ടാവില്ല എന്നതാണ്.

ഇവിടെയാണ് നോക്കുകൂലിയുടെ ചരിത പ്രാധാന്യം. തൊഴിലെടുക്കാതിരിക്കുന്നവര്‍ക്ക് പണി കൊടുക്കാതെ പണം കൊടുക്കുന്ന രീതികള്‍ എന്തെന്ന് ലോകത്താദ്യമായി പരീക്ഷിച്ച് ഉറപ്പിച്ചവരാണ് നമ്മള്‍. അപ്പോള്‍ യന്ത്രവത്കൃതമായ സന്പദ്‌വ്യവസ്ഥയില്‍ നാട്ടുകാര്‍ക്ക് പണി ചെയ്യാതിരിക്കുന്നതിന് പണം വീതിച്ചുകൊടുക്കാന്‍ നമുക്കൊരു ബുദ്ധിമുട്ടുമുണ്ടാകുകയില്ല.

നമ്മളോടാ... കളി..!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക