കോളജ് സ്റ്റേഷന്‍, ടെകസസ്: 41-ം പ്രസിഡന്റ് ജോര്‍ജ് ഹെര്‍ബര്‍ട്ട് വാക്കര്‍ ബുഷിനു (94) ടെക്‌സസ് എ. ആന്‍ഡ് എം. യൂണിവേഴ്‌സിറ്റികാമ്പസില്‍ അന്ത്യവിശ്രമം. ഭാര്യ ബാര്‍ബറ ബുഷ്, മൂന്നാം വയസില്‍ മരിച്ച പുത്രി റോബിന്‍ എന്നിവരുടെ സമീപമാണു ബുഷിന്റെ കബറിടം. ബുഷ് പ്രസിഡന്‍ഷ്യല്‍ ലൈബ്രറിയോടനുബന്ധിച്ചാണിത്.
ആദര സുചകമായി 21 വിമാനങ്ങള്‍ പറക്കുകയും 21 ആചാര വെടികള്‍ മുഴങ്ങുകയും ചെയ്തു. വ്യാഴാഴ്ചത്തെ സംസ്‌കാര ശുശ്രൂഷ സ്വകാര്യ ചടങ്ങായിരുന്നു. പ്രത്യേക ട്രയിനിലാണു മ്രുതദേഹം കാമ്പസില്‍ എത്തിച്ചത്
ബുധനാഴ്ച വാഷിംഗ്ടണ്‍ ഡി.സിയില്‍ നാഷനല്‍ കത്തീഡ്രലില്‍ നടന്ന ഔപചാരിക സംസ്‌കാര ശൂശ്രുഷയില്‍ ജീവിച്ചിരിക്കുന്ന പ്രസിഡന്റുമരെല്ലാം പങ്കെടുത്തു. ജിമ്മി കാര്‍ട്ടര്‍, ബില്‍ ക്ലിന്റണ്‍, ജോര്‍ജ് ഡബ്ലിയുബുഷ്, ബറാക്ക് ഒബാമ, എന്നിവര്‍ക്കൊപ്പം പ്രസിഡന്റ് ഡൊണള്‍ഡ് ട്രമ്പ്, വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് എന്നിവരും എത്തി.
പ്രസിഡന്റ് ട്രമ്പ് മുന്‍ പ്രസിഡന്റുമാരുമായി വലിയ ലോഹ്യം കാണിക്കാതിരുന്നതും വിശ്വാസ പ്രമാണം ഏറ്റു ചൊല്ലാതിരുന്നതും ശ്രദ്ധിക്കപ്പെട്ടു.
അനുശോചന പ്രസംഗം നടത്തിയ ജോര്‍ജ് ഡബ്ലിയു ബുഷ് പിതാവിന്റെ ഓര്‍മ്മകളില്‍ തേങ്ങി. ചരിത്രം മഹാനായ പ്രസിഡന്റായി പിതാവിനെ വിലയിരുത്തുമെന്നും മാന്യതയുടെ പര്യായമായിരുന്നു അദ്ധേഹമെന്നും പുത്രന്‍ ഒര്‍മ്മിച്ചു.
1992-ല്‍ മൂന്നു സ്ഥാനാര്‍ഥികള്‍ ഏറ്റുമുട്ടിയപ്പോള്‍ 37 ശതമാനം മാത്രം വോട്ടു കിട്ടിയാണു ബുഷ്, ബില്‍ ക്ലിന്റനോടു പരാജയപ്പെട്ടത്. 80 വര്‍ഷത്തിനിടെ ഒരു സിറ്റിംഗ് പ്രസിഡന്റിനു ലഭിക്കുന്ന ഏറ്റവും കുറഞ്ഞ വോട്ടായിരുന്നു അത്.
എന്നാല്‍ അദ്ധേഹം പ്രസിഡന്റായിരുന്ന കാലത്തെ നേട്ടങ്ങള്‍ ഇപ്പോള്‍ അംഗീകരിക്കപ്പെട്ടു വരുന്നു. കഴിഞ്ഞ 10 പ്രസിഡന്റുമാരില്‍ ഏറ്റാവും മികച്ചവരായി കണക്കാക്കുന്നതില്‍ മൂന്നാമതാണു ബുഷിന്റെ സ്ഥാനം. റെയ്ഗന്‍, കെന്നഡി എന്നിവരാണു മുന്നില്‍