പുതുവര്‍ഷപ്പുലരിയുടെ തുടര്പ്രഭാതം കേരളത്തില്‍ മന്നം ജയന്തിയുടെ ആഘോഷനാളുകളാണ്. സ്വന്തം ജീവിതംകൊണ്ട് കാലാതീതമായ കര്‍മ്മങ്ങള്‍ പൂര്‍ത്തീകരിച്ചു കടന്നുപോയവരെയാണ് മഹാന്മാരായി ആദരിക്കുന്നത്. ആറുപതിറ്റാണ്ടോളം കേരളത്തിലെ സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന മന്നത്തു പത്മനാഭന് അത്തരത്തിലുള്ള ഒരു പ്രതിഭാധനനും കര്‍മ്മയോഗിയുമായിരുന്നു. ഒരു പ്രത്യേക സമുദായത്തിന്റെ ആചാര്യ പദവി അലങ്കരിക്കുകയും കേരള നവോത്ഥാനത്തിന്റെ ഒരു പ്രധാന നാഴികക്കല്ലായി മാറുകയും ചെയ്ത ആ ധന്യാത്മാവിന്റെ ജീവിതസ്മരണകളെ അയവിറക്കാനുള്ള അവസരം കൂടിയാണ് ജന്മ ജയന്തി ആഘോഷങ്ങള്‍.
1878 ജനുവരി രണ്ടാം തീയ്യതി പെരുന്നയിലുള്ള മന്നത്തു ഭവനത്തില്‍ പാര്‍വ്വതി അമ്മയുടെയും നീലമനയില്ലത്തു ഈശ്വരന് നമ്പൂതിരിയുടെയും പുത്രനായി ഭൂജാതനായ പത്മനാഭനെ തന്റെ നിറംമങ്ങിയ ബാല്യകാലവും കയ്പുനിറഞ്ഞ കൗമാര അനുഭവങ്ങളും, ജനസംഖ്യയില്‍ വലിയൊരു വിഭാഗം ഉള്‍പ്പെടുന്ന തന്റെ സമുദായത്തിന്റെ ശോചനീയമായ ജീവിത സാഹചര്യങ്ങളും ഒട്ടൊന്നുമല്ല വ്യാകുലപ്പെടുത്തിയത്. കാര്‍ഷിക വൃത്തിയിലൂടെയും, സൈനികസേവനത്തിലൂടെയും കരുത്തു തെളിയിച്ചിരുന്ന ഒരു സമുദായം അധഃപതനത്തിന്റെ അപാരത അനുഭവിച്ചു അറിയുകയായിരുന്നു. നമ്പൂതിരി സംബന്ധം എന്ന അസംബന്ധം ഒരു സമുദായത്തിന്റെ സാമ്പത്തിക ശക്തിയെയും വൈവാഹിക ഭദ്രതയേയും തകര്‍ത്തു തരിപ്പണമാക്കുകയായിരുന്നു. നിത്യദാരിദ്ര്യം കാരണം പ്രാഥമിക വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാന്‍ കഴിയാതെ കുടുംബത്തിനുവേണ്ട അന്നത്തിന്റ വക തേടി ആ ബാലന് അലയേണ്ടി വന്നു.
പകല്‍മുഴുവന്‍ സര്‍ക്കാര്‍ കച്ചേരികളുടെ കോലായിലിരുന്നു പൊതുജനങ്ങള്‍ക്ക് ഹര്‍ജികള്‍ തയ്യാറാക്കി കൊടുത്തും, വക്കില്‍ ഗുമസ്തന്റെ പണിയെടുത്തും വാത്സല്യനിധിയായ മാതാവിനെയും കുടുംബത്തെയും സംരക്ഷിച്ച അദ്ദേഹം രാത്രിയുടെ അന്ത്യയാമങ്ങള്‍ തുടര്‍ വിദ്യാഭ്യാസത്തിനായും വിനിയോഗിച്ചു. വിദ്യാഭ്യാസം നേടണമെന്ന അദമ്യമായ ആഗ്രഹം കാരണം അക്കാലത്തു നിലവിലുണ്ടായിരുന്ന സര്‍ക്കാര്‍ കിഴ്ജീവന പരീക്ഷ പാസ്സാകുകയും വിഖ്യാതരായ പലരും ജീവിതം ആരംഭിച്ചതുപോലെ ഒരു അധ്യാപകനായി തന്റെ ഔദ്യോഗിക ജീവിതം തുടങ്ങുകയുമുണ്ടായി. കാഞ്ഞിരപ്പള്ളിയിലെ പ്രവൃത്തി പള്ളിക്കൂടത്തില്‍ പ്രതിമാസം അഞ്ചു രൂപ ശമ്പളത്തില്‍ രണ്ടാം വാധ്യാരായി നിയമിതനായ അദ്ദേഹം ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ ട്രെയിനിങ് പൂര്‍ത്തീകരിക്കുകയും ഒരു മാതൃകാ അധ്യാപകനെന്ന നിലയില്‍ ഒരു വലിയ ശിഷ്യ സമ്പത്തിനെ സമ്പാദിക്കുകയും ചെയ്തിരുന്നു. ഉന്നതമായ വ്യക്തിത്വവും ആത്മാഭിമാനവും പുലര്‍ത്തിയിരുന്ന അദ്ദേഹം ഹെഡ്മാസ്റ്ററില്‍ നിന്നുണ്ടായ ചില ദുരനുഭവങ്ങള്‍ കാരണം ആ സര്‍ക്കാര്‍ ജോലി വലിച്ചെറിയുകയാണുണ്ടായത്.
തികഞ്ഞ ദിശാബോധവും സാഹസിക ബുദ്ധിയും സ്വന്തമായിരുന്നതിനാല്‍ ദാരിദ്ര്യത്തിന്റെ അലട്ടലുകളെ അനായാസേന അതിജീവിച്ചു തിരുവിതാംകൂറില്‍ നിലവിലുണ്ടായിരുന്ന മജിസ്ട്രേറ്റ് പരീക്ഷക്ക് ചേര്‍ന്ന് ഉന്നത വിജയം കരസ്ഥമാക്കുകയും ചങ്ങനാശ്ശേരി കോടതിയില്‍ അഭിഭാഷകനായി എന്റോള്‍ ചെയ്യുകയും ചെയ്തു. വളരെ ചുരുങ്ങിയ നാളുകള്‍ കൊണ്ട് പ്രഗത്ഭനായ ഒരു വക്കില്‍ എന്ന പേര് സമ്പാദിക്കുകയും പത്തു രൂപ ശമ്പളത്തില്‍ നിന്നും മുന്നൂറു രൂപയുടെ പ്രതിമാസ വരുമാനമുള്ള നിലയിലേക്ക് ഉയരുകയും കുടുംബത്തിന് സന്തോഷവും സംതൃപ്തിയും പ്രധാനം ചെയ്യുവാനും അദ്ദേഹത്തിന് കഴിഞ്ഞു.
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും കേരളത്തിലെ ജാതിപരമായ ഉച്ചനീചത്വങ്ങള്‍ ഉച്ചസ്ഥായിലാകുകയും ശ്രീനാരായണ ഗുരുദേവന്റെ നേത്ര്വത്വത്തില്‍ അവര്‍ണ്ണ വിഭാഗങ്ങളുടെ വിമോചനത്തിനായി രൂപം കൊണ്ട അരുവിപ്പുറം ക്ഷേത്ര യോഗം 1903 ല്‍ ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗമായി രൂപാന്തരപ്പെടുകയും സാമൂഹ്യവിപ്ലവത്തിന്റെ കൊടുങ്കാറ്റായി കേരളമോന്നാകെ ആഞ്ഞടിക്കുവാന്‍ ആരംഭിക്കുകയും ചെയ്തു.
വിദ്യാഭ്യാസം സിദ്ധിച്ച നായര്‍ യുവാക്കള്‍ പലരും പുതിയ മുന്നേറ്റങ്ങളുടെ ഭാഗമായി സമുദായത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങളെ ചോദ്യം ചെയ്യാന്‍ മുന്നോട്ടു വരുകയും തിരുവനന്തപുരം കേന്ദ്രമായി സി. കൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ കേരളീയ നായര്‍ സമാജം എന്നൊരു സംഘടനക്ക് രൂപം നല്‍കുകയും ചെയ്തു.
മാന്യമായ തൊഴിലും വരുമാനവുമൊന്നും അസംതൃപ്തമായിരുന്ന മന്നത്തിന്റെ മനസ്സിനെ ശാന്തമാക്കിയില്ല. വ്യക്തിപരമായ സുഖസൗകര്യങ്ങള്‍ വലിച്ചെറിഞ്ഞു സാമൂഹ്യ സേവനത്തിനായി അദ്ദേഹം കൂടുതല്‍ തയ്യാറാകുകയായിരുന്നു. കോടതി ജോലിയോടൊപ്പം കഴിയുന്നത്ര നായര്‍ ഭവനങ്ങള്‍ സന്ദര്‍ശിച്ചും പ്രമാണിമാരെ നേരിട്ടുകണ്ടും ഒരു സംഘടനയുടെ ആവശ്യത ബോധ്യപ്പെടുത്താന്‍ വര്‍ഷങ്ങള്‍ തന്നെ വേണ്ടിവന്നു. 1914 ഒക്ടോബര്‍ മാസം 31 നു സന്ധ്യാ സമയം മന്നത്തുവീട്ടിന്റെ പൂമുഖത്തുവച്ച് കത്തിച്ചുവെച്ച നിലവിളക്കിനു മുന്പില് 14 പേര്‍ചേര്‍ന്നു ചെയ്ത പ്രതിജ്ഞ കേരളവും ഇന്ത്യയും കടന്നു ആയിരക്കണക്കിന് ശാഘോപശാഘകള് നീട്ടി തഴച്ചുനില്ക്കുന്ന ഒരു മഹാപ്രസ്ഥാനത്തിന്റെ എളിയ തുടക്കമായിരുന്നുവെന്നു വിശ്വസിക്കാന്‍ തന്നെ പ്രയാസം. അല്‍ഭുതകരമായ ഈ വളര്‍ച്ചയുടെ അന്നെത്തെയും ഇന്നത്തെയും ഊര്‍ജം അസാധാരണനും അപ്രതിമാനുമായ ആ കര്‍മ്മയോഗിയുടെ ഏകാഗ്രമായ തപസ്യ തന്നെയായിരുന്നു.
സംഘടനാരൂപീകരണം കഴിഞ്ഞു മാസങ്ങള്‍ ക്കുള്ളില് നടന്ന ഒരു പൊതു യോഗത്തില്‍വച്ചു തന്റെ ബാക്കി ജീവിതകാലം സമുദായപ്രവര്ത്തതിനായി സമര്‍പ്പിക്കുന്നുവെന്നും തന്റെ വക്കീല്‍പ്പണി ആ ബഹുജനസമക്ഷം അവസാനിപ്പിച്ചിരിക്കുന്നുവെന്നുംഅദ്ദേഹം പ്രഖ്യാപിച്ചു. തികച്ചും സാഹസികമായ ആ പ്രഖ്യാപനം കേട്ടവരെയും കുടുംബത്തെയും അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. നല്ലനിലയില്‍ വരുമാനമുണ്ടാക്കി കുടുംബം പുലര്‍ത്തിയിരുന്ന ഒരാള്‍ അഭിഭാഷകവൃത്തി വലിച്ചെറിഞ്ഞു കുടുംബത്തെയും ഉപേക്ഷിച്ചു ബാലാരിഷ്ടത പിന്നിട്ടിട്ടില്ലാത്ത ഒരു സംഘടനയുടെ ചുമതല ഏറ്റെടുക്കുക സാമാന്യമായ ചിന്തക്കും അതീതമായിരുന്നു. അന്നത്തെ പരസ്യ പ്രഖ്യാപനത്തിനുശേഷം ഒരിക്കലും അദ്ദേഹം സ്വന്തം കാര്യത്തിലേക്കു തിരിഞ്ഞു നോക്കിയിട്ടില്ല. അധികം വൈകാതെ സ്വന്തം മാതാവിന്റെ പാദം കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു പടിയിറങ്ങിയ ആ മകന് കുടുംബ കാര്യങ്ങള്‍ പിന്നീടൊരിക്കലും അന്വേഷിച്ചിട്ടില്ല. തന്റെ ദേവനും ദേഹിയും സര്‍വീസ് സൊസൈറ്റി ആണെന്ന് പ്രതിജ്ഞയെടുത്തു രാപ്പകല്‍ ഭേദമന്യേ നാടുമുഴുവന്‍ സഞ്ചരിച്ച ആ നിഷ്കാമ കര്‍മ്മിയുടെ മരണാനന്തരം ഭൗതികശരീരം മറവുചെയ്യാന്‍ ആറടി മണ്ണുപോലും സ്വന്തമായി സമ്പാദിച്ചിരുന്നില്ല.
കേരളത്തിലെ ഓരോ കരയിലും സഞ്ചരിച്ചു കരയോഗങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്ക് ആദ്യകാലങ്ങളില്‍ ഉണ്ടായ വെല്ലുവിളികള്‍ വിവരണാതീതമാണ്. നായന്മാരില് തന്നെയുള്ള ഉപ വിഭാഗങ്ങള്‍ തമ്മില്‍ വിവാഹവും പന്തിഭോജനവും നിഷിദ്ധമായിരുന്നു. ഇല്ലക്കാരനും സ്വരൂപക്കാരനും ഇടശ്ശേരിയും ചക്കാലയും എല്ലാം നായന്മാരായിരുന്നെങ്കിലും, ഇല്ലക്കാരന്റെ പെണ്ണിനെ സ്വരൂപക്കാരന് വിവാഹം ചെയ്തു കൊടുക്കുന്നതിനെപ്പറ്റി ആലോചിക്കാനേ അക്കാലത്തു കഴിയുമായിരുന്നില്ല. പൊതു ചടങ്ങുകളില്‍ ഈ വിഭാഗക്കാര്‍ക്ക് പ്രത്യേകം പ്രത്യേകം ഇലയിട്ട് വിളമ്പിയില്ലെങ്കില്‍ സദ്യ തന്നെ ബഹിഷ്കരിക്കുമായിരുന്നു.
ഉയര്‍ന്ന ജാതിക്കാരന് പെണ്ണുകൊടുക്കുന്നതു അഭിമാനമായി കരുതി നടത്തിവന്നിരുന്ന സംബന്ധം എന്ന അനാചാരവും കിടപ്പാടം പണയപ്പെടുത്തിയായാലും തറവാടിന്റെ മേന്മ മറ്റുള്ളവരുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ നടത്തി വന്നിരുന്ന ബാല്യവിവാഹത്തിനു സമാനമായ താലികെട്ടു കല്യാണവും അവസാനിപ്പിക്കാന്‍ മന്നം നടത്തിയ പരിശ്രമങ്ങളെ എത്ര സ്ലാഘിച്ചാലും മതിവരില്ല. നെടുംപുരയും കെട്ടിവിതാനവും കൊട്ടും കുരവയും, കുഴലും ഘോഷയാത്രയും, അമ്മായിവരവും ആര്‍പ്പുവിളിയും, വള്ളം കളിയും വെടിക്കെട്ടും, നാലു ദിവസത്തെ കല്യാണസദ്യയും സര്വാണിയുമായി തുടരുന്ന കല്യാണമേളം ഓരോന്നും കഴിയുമ്പോള്‍ കൈവശഭൂമിയുടെ സിംഹഭാഗവും അന്യാധീനമായി കഴിഞ്ഞിരിക്കും.
മറ്റേതൊരു വിഭാഗക്കാരുടെയും പ്രശംസ പിടിച്ചു പറ്റുന്ന ഇന്നത്തെ നായര്‍ വിവാഹങ്ങളുടെ ലാളിത്യം മന്നതിനും സര്‍വീസ് സൊസൈറ്റിക്കും മാത്രം സ്വന്തം. സമുദായങ്ങങ്ങളെ അനുദിനം അലസന്മാരാക്കി അധഃപതിപ്പിച്ചു കൊണ്ടിരുന്ന മരുമക്കത്തായ സമ്പ്രദായം നിര്‍ത്തലാക്കി നിയമപരമായി മക്കത്തായം സ്ഥാപിച്ചതില്‍ ഈ സമുദായം മന്നത്തിനോട് ഏറെ കടപ്പെട്ടിരിക്കുന്നു.
ഇത് കൂടാതെ അന്ന് നിലനിന്നിരുന്ന പ്രാകൃതമായ തെരണ്ടുകുളി പുലകുളി അടിയന്തിരങ്ങള്‍ എന്നിവകളെ പറിച്ചുമാറ്റാന്‍ അദ്ദേഹത്തിന് ഏറെ പണിപ്പെടേണ്ടി വന്നിട്ടുണ്ട്.
സാമൂഹ്യപുരോഗതിക്കായി അതിലൊരു വിഭാഗത്തിനെ തെരഞ്ഞെടുത്തു പരിഷ്കരിക്കുന്ന ദൗത്യം തുടരുമ്പോളും മാതൃരാജ്യവും പൊതുസമൂഹവും എപ്പോളൊക്കെ ആവ്ശ്യപ്പെട്ടിട്ടുണ്ടോ അപ്പോളൊക്കെ സമുദായംവിട്ട് പൊതുവേദിയിലും രാഷ്ട്രീയത്തിലും മന്നത്തു പദ്മനാഭന് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്, സമുദായ നേതാവായിരിക്കുമ്പോളും എല്ലാ ജാതിമത വിഭാഗങ്ങളുടെയും സ്നേഹാദരങ്ങള്‍ ആവോളം നേടിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
കേരളം ഗാന്ധിയും സര്‍വീസ് സൊസൈറ്റിയുടെ പ്രഥമ പ്രസിഡന്റുമായിരുന്ന കേളപ്പനോടൊപ്പം വിവിധ ഹരിജനോദ്ധാരണ പ്രവര്‍ത്തനങ്ങളിലും അയിത്തോച്ചാടന സമരങ്ങളിലും സജീവമാകാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. കേരളത്തിന്റെ ചരിത്രവഴികളില്‍ നാഴിക കല്ലുകളായി അടയാളപ്പെടുത്തുന്ന വൈക്കം സത്യാഗ്രഹത്തിലും ഗുരുവായൂര്‍ സത്യാഗ്രഹത്തിലും തന്റെ അനിതരസാധാരണമായ നേതൃപാടവം പ്രകടിപ്പിച്ചു നവോഥാനനായക പട്ടികയില്‍ ഇടംനേടാന്‍ സാധിച്ചതും ചരിത്രമാണ്.
കേരളത്തിലെ പ്രഥമ മന്ത്രിസഭാ ജനാധിപത്യ വിരുദ്ധമായപ്പോള്‍ പൊറുതിമുട്ടിയ പ്രതിപക്ഷ കക്ഷികളും െ്രെകസ്തവ മുസ്ലിം സഖ്യവും സംയുക്തമായി സംഘടിപ്പിച്ച വിമോചന സമരത്തിന്റെ അമരക്കാരനായി അവരോധിച്ചതും മന്നത്തിനെയായിരുന്നു.
തന്റെ നാടിന്റെയും നാട്ടുകാരുടെയും ഹിതമനുസരിച്ചു ജീവിതത്തിന്റെ അവസാന നിമിഷം വരെയും കര്‍മ്മനിരതമായിരുന്ന ആ ശരീരം വിടപറയുമ്പോള്‍, ദാരിദ്ര്യം തനിക്കു നിഷേധിച്ച ഹൈസ്കൂള്‍ വിദ്യാഭ്യാസവും കലാലയ പ്രവേശനവും ജാതിമത ഭേദമന്യേ അനേകായിരങ്ങള്‍ക്ക് ഉറപ്പാക്കിയ അന്പതില്പരം സ്കൂളുകളും എന്‍ജിനീയറിങ് കോളേജ് ഉള്‍പ്പെടെ ഒന്നര ഡസനോളം കലാലയങ്ങളും അദ്ദേഹം സ്ഥാപിച്ചു കഴിഞ്ഞിരുന്നു. ഒരേക്കര്‍ ഭൂമിപോലും സ്വന്തമായി സമ്പാദിക്കാത്ത അദ്ദേഹം ആയിരക്കണക്കിന് ഏക്കറുകള്‍ ഉള്‍ക്കൊള്ളുന്ന എസ്റേറ്റുകളും തോട്ടങ്ങളും നായര്‍ സര്‍വീസ് സൊസൈറ്റിക്കു സമ്പാദിച്ചു കൊടുത്തിരുന്നു..
ഏഴു പതിറ്റാണ്ടു കാലം കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിക്കുകയും സ്വന്തം ജീവിതംകൊണ്ട് ചരിത്രം നിര്‍മ്മിക്കുകയും ചെയ്ത ആ പുണ്യാത്മാവിനെ ഭാരതകേസരി പുരസ്കാരം നല്കി രാഷ്ട്രം ആദരിച്ചു. ധന്യമായ ആ ജീവിതയാത്രയുടെ സ്മരണകള്‍ വരും തലമുറയ്ക്ക് മാര്‍ഗദര്‍ശകമാകട്ടെ.