കൊച്ചി: മുനമ്‌ബം ഹാര്‍ബര്‍ വഴി നാല്‍പതോളം പേര്‍ ആസ്‌ട്രേലിയയിലേക്ക് കടന്ന സംഭവത്തില്‍ ബോട്ടിനെ പിന്തുടര്‍ന്ന് പിടികൂടാന്‍ കോസ്റ്റല്‍ പൊലീസിന്റെയും നേവിയുടെയും നീക്കം.
ഇതിനായി നാല് കപ്പലുകള്‍ തെരച്ചില്‍ തുടങ്ങി. ബോട്ട് ആസ്‌ട്രേലിയയിലെ ക്രിസ്‌മസ് ദ്വീപ് ലക്ഷ്യമാക്കി നീങ്ങുന്നതായാണ് വിവരം.
പുറങ്കടലില്‍ നങ്കൂരമിട്ടുള്ള നേവിയുടെ സുരക്ഷാ കപ്പലുകള്‍ക്കും തെരച്ചിലിനായി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബോട്ട് രാജ്യാന്തര അതിര്‍ത്തി വിടും മുമ്‌ബ് പിടികൂടാനാകുമെന്നാണ് നേവിയുടെ പ്രതീക്ഷ.
ബോട്ട് സഞ്ചരിക്കുന്ന ദിശയില്‍ നിരവധി യാനങ്ങള്‍ മത്സ്യബന്ധനം നടത്തുന്നതിനാല്‍, രഹസ്യ നിരീക്ഷണങ്ങള്‍ക്ക് ഒടുവിലായിരിക്കും പിന്തുടരുക.
തെരച്ചിലിന് കൂടുതല്‍ കപ്പലുകളെ നിയോഗിച്ചേക്കുമെന്നും നേവി പറഞ്ഞു. അതേസമയം, യാത്രയ്‌ക്കായി തയ്യാറെടുത്ത് വന്നവരില്‍ ഒരു സംഘം ഇപ്പോഴും കേരളത്തിലുണ്ടെന്നും സൂചനയുണ്ട്. ഇക്കാര്യം കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പരിശോധിച്ച് വിരികയാണ്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസും ഇവര്‍ക്കായി അന്വേഷണം നടത്തുന്നുണ്ട്.
മനുഷ്യക്കടത്ത് സംഘം മുനമ്‌ബത്ത് നിന്നും വാങ്ങിയ ദയമാതാ എന്ന ബോട്ടിന് ലൈസന്‍സില്ല. തിരുവനന്തപരം സ്വദേശിയും മുനമ്‌ബം സ്വദേശിയും പങ്കാളിത്തത്തോടെ മൂന്ന് വര്‍ഷം മുമ്‌ബ് നിര്‍മിച്ച ബോട്ട് അടുത്തിടെയാണ് മറിച്ച് വിറ്റത്.
താരതമ്യേന വലിയ ബോട്ടാണ് ദയമാത. മൂന്ന് വര്‍ഷം മുമ്‌ബ് നിരണഞ്ഞതാണെങ്കിലും ബോട്ടിന് ലൈസന്‍സ് ലഭിച്ചിരുന്നില്ല. സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ ബോട്ട് വിറ്റവര്‍ ഒളിവിലാണെന്നാണ് സൂചന. ഇവര്‍ക്കായി പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
യാത്ര പുറപ്പെടുന്നതിന് മുമ്‌ബേ ബോട്ടില്‍ 10 ലക്ഷം രൂപയ്‌ക്ക് 12,500 ലിറ്റര്‍ ഡീസല്‍ നിറച്ചിരുന്നു. പമ്‌ബുടമയില്‍ നിന്ന് ബാക്കി 50,000 രൂപ വാങ്ങിയിരുന്നില്ല. ഇത് സംബന്ധിച്ച് പൊലീസ് പമ്‌ബുടമയെ ചോദ്യം ചെയ്‌തിരുന്നു.
കാര്യമായ വിവരങ്ങള്‍ ഇയാളില്‍ നിന്നും ലഭിച്ചില്ലെന്നാണ് പൊലീസ് പറഞ്ഞു. ചെറായിയിലുള്ള ഹോം സ്റ്റേകളിലാണ് അഞ്ചു ദിവസത്തോളം സ്‌ത്രീകളും കുട്ടികളുമടങ്ങുന്ന ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ താമസിച്ചിരുന്നത്. 12ന് പുലര്‍ച്ചെ രണ്ടോടെയാണ് ഇവര്‍ റിസോര്‍ട്ട് വിട്ടത്. ഹോംസ്‌റ്റേകളില്‍ നിന്ന് സി.സി.ടി.വി ദൃശ്യം പൊലീസ് ശേഖരിച്ചിട്ടുണ്ട്.