ന്യൂഡല്‍ഹി: റാഫേല്‍ അഴിമതി പുറത്തുവരുമെന്ന് പേടിച്ചാണ് ലോക്‌പാല്‍ ബില്‍ നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മടിക്കുന്നതെന്ന് അണ്ണാ ഹസാരെ ആരോപിച്ചു.
കാര്‍ഷിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയും അഴിമതി വിരുദ്ധ ബില്‍ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് ജനുവരി 30 മുതല്‍ ആരംഭിക്കുന്ന അനിശ്ചിതകാല നിരാഹാര സമരത്തെക്കുറിച്ച് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം.
തന്റെ കയ്യില്‍ റാഫേല്‍ അഴിമതി തെളിയിക്കാന്‍ സാധിക്കുന്ന നിരവധി തെളിവുകളുണ്ടെന്നും ഉടന്‍ തന്നെ ഇവ പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
സമാന ആവശ്യങ്ങള്‍ ഉന്നയിച്ച് അണ്ണാ ഹസാരെ എട്ട് വര്‍ഷത്തിനിടെ നടത്തുന്ന മൂന്നാമത്തെ നിരാഹാര സമരമാണിത്. 2014ല്‍ ബി.ജെ.പിയെ മൃഗീയ ഭൂരിപക്ഷത്തില്‍ വിജയിക്കാന്‍ സഹായിച്ചത് അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ നടത്തിയ നിരാഹാര സമരമായിരുന്നു.
ദിവസങ്ങളോളം നീണ്ടുനിന്ന സമരത്തിന് പിന്തുണ നല്‍കിയത് ആര്‍.എസ്.എസും ബി.ജെ.പിയുമായിരുന്നു.
അതേസമയം, ബി.ജെ.പി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് അണ്ണാ ഹസാരെ നടത്തിയത്. ലോക്‌പാല്‍ പോലുള്ള ശക്തമായ നിയമങ്ങള്‍ നിലവിലുണ്ടായിരുന്നുവെങ്കില്‍ റാഫേല്‍ അഴിമതി സംഭവിക്കില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
റാഫേല്‍ അഴിമതി തെളിയിക്കുന്ന നിരവധി രേഖകള്‍ എന്റെ കൈവശമുണ്ട്. അവ പരിശോധിച്ച ശേഷം രണ്ട് ദിവസത്തിനകം വാര്‍ത്താ സമ്മേളനം വിളിച്ച് പുറത്തുവിടും. ഒരു മാസം മുമ്‌ബ് മാത്രം രൂപീകരിച്ച ഒരു കമ്‌ബനിയെ അന്താരാഷ്ട്ര കരാറുകളില്‍ പങ്കാളിയാക്കുന്നത് എങ്ങനെയാണെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ലോക്‌പാല്‍ ബില്‍ നടപ്പിലാക്കുമെന്നും പെന്‍ഷന്‍ വിതരണം ചെയ്യുമെന്നും കാര്‍ഷിക വിളകള്‍ക്ക് ന്യായവില ഏര്‍പ്പെടുത്തുമെന്നും വാഗ്‌ദ്ധാനം ചെയ്‌താണ് ഇപ്പോഴത്തെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്.
എന്നാല്‍ ഇതൊന്നും നടപ്പിലാക്കിയില്ല. ഇനി പൊള്ളയായ വാഗ്‌ദ്ധാനങ്ങള്‍ നല്‍കാന്‍ സര്‍ക്കാരിനെ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി 30 മുതല്‍ തന്റെ ഗ്രാമത്തിലാണ് ഹസാരെ നിരാഹാര സമരം തുടങ്ങുന്നത്.