രാവിലെ ഏഴേകാലോടെയാണ് കെ എം മാണിയുടെ മൃതശരീരം പാലായിലെ കരിങ്ങോഴക്കല്‍ വീട്ടില്‍ എത്തിച്ചത്. പ്രിയ നേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയ അനിയന്ത്രിതമായ ജനപ്രവാഹം മൂലം നിശ്ചയിച്ചതിലും ഏറെ വൈകിയാണ് വിലാപയാത്ര ഓരോ പോയിന്റും പിന്നിട്ടത്. പതിനായിരങ്ങള്‍ വിലാപയാത്രയില്‍ അണിചേര്‍ന്നു. വിലാപയാത്ര 21 മണിക്കൂറിന് ശേഷമാണ് മൃതശരീരം വീട്ടിലെത്തിച്ചത്.
വികാരതീക്ഷ്ണമായ അന്തരീക്ഷത്തില്‍ "ഇല്ലാ ഇല്ല മരിക്കില്ല, കെ എം മാണി മരിക്കില്ല" എന്ന മുദ്രാവാക്യം വിളികളോടെയാണ് കെ എം മാണിയുടെ ഭൗതിക ശരീരത്തെ പ്രവര്‍ത്തകര്‍ വീട്ടിലേക്ക് ഏറ്റുവാങ്ങിയത്. ആയിരക്കണക്കിന് ആളുകള്‍ രാവിലെ തന്നെ കെ എം മാണിയെ അവസാനമായി ഒരുനോക്ക് കാണാന്‍ കരിങ്ങോഴയ്ക്കല്‍ വീട്ടിലേക്ക് എത്തി. പ്രത്യേകം സജ്ജീകരിച്ച കെഎസ്ആര്‍ടിസി ബസില്‍ നിന്ന് നേതാക്കള്‍ മൃതശരീരം വീട്ടിനുള്ളിലെ ഹാളിലേക്ക് മാറ്റി.
ഉച്ചവരെ കരിങ്ങോഴക്കല്‍ വീട്ടിലേക്ക് ആയിരക്കണക്കിന് നാട്ടുകാരാണ് ഒഴുകിയെത്തിയത്. രണ്ട് മണി മുതലാണ് പാലാ ബിഷപ്പിന്റെ നേതൃത്വത്തില്‍ സംസ്കാര ശ്രുശൂഷകള്‍ തുടങ്ങിയത്. കരിങ്ങോഴക്കല്‍ വീട്ടില്‍ നിന്ന് ഏതാണ്ട് ഒരു കിലോമീറ്റര്‍ ദൂരെയാണ് പാലാ കത്തീഡ്രല്‍ പള്ളി. എഐസിസി സെക്രട്ടറി ഉമ്മന്‍ ചാണ്ടി അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ മുഴുവന്‍ സമയവും പൊതുദര്‍ശനത്തിലും സംസ്കാരശുശ്രൂഷകളിലും പങ്കെടുത്തു.
രാത്രി ഏറെ വൈകിയാണ് കെ എം മാണിയുടെ മൃതദേഹം തിരുനക്കര മൈതാനത്ത് എത്തിച്ചത്. ഊണും ഉറക്കവും ഒഴിഞ്ഞ് കാത്തിരുന്ന നാനാതുറയില്‍പെട്ട ആളുകള്‍ കെഎംമാണിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു. കേരള കോണ്‍ഗ്രസിന്റെ പിറവിയും പിളര്‍പ്പും അടക്കം കെ എം മാണിയുടെ രാഷ്ട്രീയ ജീവിതത്തിലെ സുപ്രധാന തീരുമാനങ്ങള്‍ക്ക് സാക്ഷിയായ കോട്ടയം നഗരവും തിരുനക്കര മൈതാവും അത്രമേല്‍ വൈകാരികമായാണ് മാണിസാറിനെ യാത്രയാക്കിയത്.
രാത്രി ഒരു മണിയോടെ വിലാപയാത്രയായി എത്തിച്ച മൃതദേഹം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. രാവിലെ പത്തു മണിയോടെ എറണാകുളത്തെ ലേക്ഷോര് ആശുപത്രില്‍ നിന്ന് പുറപ്പെട്ട വിലാപയാത്ര പ്രതീക്ഷിച്ചതിലും പതിമൂന്ന് മണിക്കൂര്‍ വൈകിയാണ് കോട്ടയത്ത് എത്തിയത്. അര്‍ദ്ധരാത്രിയിലും ഊണും ഉറക്കവുമില്ലാതെ കാത്തുനിന്നത് സ്ത്രീകളടക്കമുള്ള ആയിരക്കണക്കിനാളുകള്‍. ഒരു മണിക്കൂര്‍ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം കേരള കോണ്‍ഗ്രസ് ആസ്ഥാനത്ത് എത്തിച്ചു.അവിടെ നിന്ന് മണര്‍കാട്, അയര്‍കുന്നം, കിടങ്ങൂര്‍ വഴി സ്വന്തം തട്ടകമായ പാലായിലേക്ക് കെ.എം മാണിയുടെ അന്ത്യയാത്ര പുറപ്പെട്ടു. രാവിലെ ഏഴ് പത്തിനാണ് വിലാപയാത്ര കരിങ്ങോഴക്കല്‍ വീട്ടില്‍ എത്തിയത്.