Image

ബസില്‍ പെണ്‍കുട്ടിയെ നഗ്നചിത്രം കാട്ടിയ വിരുതനെ നാട്ടുകാര്‍ കൈകാര്യം ചെയ്തു

Published on 24 April, 2012
ബസില്‍ പെണ്‍കുട്ടിയെ നഗ്നചിത്രം കാട്ടിയ വിരുതനെ നാട്ടുകാര്‍ കൈകാര്യം ചെയ്തു
തിരുവനന്തപുരം: ലഹരി മൂത്തപ്പോള്‍ ബസില്‍ പെണ്‍കുട്ടിയുടെ മുന്നില്‍ നഗ്നചിത്രം മൊബൈലിലൂടെ കാണിക്കുകയും ശല്യം ചെയ്യുകയും ചെയ്ത വിരുതനെ യാത്രക്കാര്‍ തന്നെ കൈകാര്യം ചെയ്തു. ഒടുവില്‍ ബസില്‍ നിന്നും ഇറങ്ങി ഓടിയ ഇയാളുടെ മടിക്കുത്തില്‍ ഇരുന്ന മദ്യകുപ്പി തറയില്‍ വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

ഇന്നലെ രാവിലെ 11.30 നാണ് സംഭവം. കാട്ടാക്കട നിന്നും വെള്ളറടയ്ക്ക് പോകുകയായിരുന്ന ബസിലാണ് സംഭവങ്ങള്‍ അരങ്ങേറിയത്. കീഴാറൂര്‍ വെള്ളാങ്കല്‍ സ്വദേശി ജയചന്ദ്രകുമാര്‍(45) ആണ് പ്രശ്‌നക്കാരന്‍. ഇയാള്‍ ബസ് പ്ലാവൂരില്‍ എത്തിയപ്പോള്‍ ബസില്‍ യാത്ര ചെയ്തിരുന്ന ആലമുക്ക് സ്വദേശിയായ പെണ്‍കുട്ടിയുടെ മുന്നില്‍ തന്റെ മൊബൈലിലൂടെ നഗ്നചിത്രം കാണിക്കുകയും ശല്യപ്പെടുത്തുകയും ചെയ്തു. തുടര്‍ച്ചയായി ഇയാള്‍ ശല്യപ്പെടുത്തിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി സഹയാത്രികരോട് വിവരം പറഞ്ഞു. തുടര്‍ന്ന് മറ്റ് യാത്രക്കാര്‍ ഇയാളെ ചോദ്യം ചെയ്തു. ഇയാള്‍ യാത്രക്കാരോട് തട്ടിക്കയറി. 

മദ്യപിച്ചിരുന്ന ഇയാള്‍ യാത്രക്കാരെ മര്‍ദ്ദിക്കാനും ശ്രമിച്ചു. സഹിക്കെട്ട യാത്രക്കാര്‍ വിരുതനെ ശരിക്കു കൈകാര്യം ചെയ്തു. ബസില്‍ ഇയാള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ബസ് നിറുത്തി. ഇയാള്‍ ബസില്‍ നിന്നും ഇറങ്ങി ഓടി. പിന്നാലെ നാട്ടുകാരും യാത്രക്കാരും കൂടി. ഇതിനിടെ ജയചന്ദ്രകുമാറിന്റെ മടികുത്തിലിരുന്ന മദ്യകുപ്പി തറയില്‍ വീഴുകയും ഇയാള്‍ വീഴുകയും ചെയ്തു. വീഴുന്നതിനിടെ ഇയാള്‍ക്ക് പരിക്ക് പറ്റുകയും ചെയ്തു. തുടര്‍ന്ന് ജയചന്ദ്രകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജയചന്ദ്രകുമാറിനെതിരെ കാട്ടാക്കട പോലീസ് കേസ്സെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക