Image

അഭിനന്ദന്‍ വര്‍ദ്ധമാനെ പരിഹസിക്കുന്ന പരസ്യ ചിത്രവുമായി പാക്‌ ടെലിവിഷന്‍; വ്യാപക വിമര്‍ശനം

Published on 11 June, 2019
  അഭിനന്ദന്‍ വര്‍ദ്ധമാനെ പരിഹസിക്കുന്ന പരസ്യ ചിത്രവുമായി പാക്‌ ടെലിവിഷന്‍; വ്യാപക വിമര്‍ശനം


ഇസ്‌ലാമാബാദ്‌: ഇന്ത്യന്‍ അതിര്‍ത്തിയില്‍ പ്രകോപനമുണ്ടാക്കിയ പാക്‌ വിമാനങ്ങളെ പിന്തുടരുന്നതിനിടയില്‍ പാക്‌ സൈന്യത്തിന്റെ പിടിയിലായ വിങ്‌ കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പരിഹസിച്ചുകൊണ്ടുള്ള പാക്കിസ്ഥാന്‍ ടിവി ചാനലിന്റെ പരസ്യം വിവാദമാകുന്നു.

ഇന്ത്യ-പാക്‌ ലോകകപ്പ്‌ ക്രിക്കറ്റ്‌ മത്സരത്തിന്റെ പശ്ചാലത്തില്‍ ജാസ്‌ ടിവി തയ്യാറാക്കിയ പരസ്യമാണ്‌ വിവാദമായത്‌.

ജൂണ്‍ 16 ന്‌ നടക്കുന്ന ഇന്ത്യ-പാക്‌ മത്സരത്തിന്‌ മുന്നോടിയായിട്ടാണ്‌ ചാനല്‍ പരസ്യം ഇറക്കിയത്‌. അഭിനന്ദന്‍ വര്‍ദ്ധമാന്റെ മുഖവുമായി സാമ്യമുള്ളയാളെയാണ്‌ പരസ്യചിത്രത്തില്‍ കാണിക്കുന്നത്‌.

അഭിനന്ദനെപ്പോലെ മീശവെച്ച ഇദ്ദേഹം നീല ടീഷര്‍ട്ടാണ്‌ ധരിച്ചിരിക്കുന്നത്‌. ക്യാമറയ്‌ക്ക്‌ മുന്നില്‍ കയ്യില്‍ ഒരു കപ്പു ചായയുമായിരുന്ന്‌ ചോദ്യങ്ങള്‍ക്ക്‌ മറുപടി പറയുന്ന രീതിയിലായിരുന്നു പരസ്യം ഒരുക്കിയത്‌.


അഭിനന്ദന്‍ വര്‍ദ്ധമാനെ പാക്‌ സൈന്യം ചോദ്യം ചെയ്യുന്ന രീതിയിലായിരുന്നു പരസ്യം ചിത്രീകരിച്ചത്‌.

''ടോസ്‌ കിട്ടിയിരുന്നെങ്കില്‍ എന്തായിരുന്നു പ്ലാന്‍? എന്ന ചോദ്യത്തിന്‌ സോറി സര്‍ എനിക്കത്‌ പറയാനുള്ള അനുമതിയില്ല എന്ന്‌ ' ഇദ്ദേഹം പറയുന്നു.

മെയിന്‍ ഇലവനില്‍ ആരെല്ലാമുണ്ടാകുമെന്ന അടുത്ത ചോദ്യത്തിനും സോറി സര്‍ അത്‌ പറയാന്‍ എനിക്ക്‌ കഴിയില്ല എന്ന്‌ മറുപടി നല്‍കുന്നു.

ശരി, ചായ എങ്ങനെയുണ്ടെന്ന അടുത്ത ചോദ്യത്തിന്‌ ചായ വളരെ നന്നായിരിക്കുന്നു എന്നാണ്‌ മറുപടി പറയുന്നത്‌. ഇതോടെ ശരി ഇനി താങ്കള്‍ക്ക്‌ പോകാമെന്ന്‌ പറയുന്നതോടെ കപ്പുമായി എഴുന്നേല്‍ക്കുന്ന ഇദ്ദേഹത്തോട്‌ കപ്പും കൊണ്ട്‌ എവിടേക്കാണ്‌ പോകുന്നതെന്ന്‌ ചോദിച്ച്‌'' കപ്പ്‌ ഇവിടെ വെച്ചിട്ട്‌ പോകൂ എന്ന്‌ ഹാഷ്‌ ടാഗ്‌ ഇട്ടുകൊണ്ടായിരുന്നു പരസ്യം അവസാനിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക