കൊച്ചി: ഗള്‍ഫിലെ 30 വര്‍ഷം നീണ്ട പ്രവാസ ജീവിതത്തിന് ശേഷം നാട്ടില്‍ വന്ന് നിര്‍മ്മിച്ച കടമുറികള്‍ക്ക് ലൈസന്‍സ് നല്‍കുന്നില്ലെന്ന പരാതിയുമായി പ്രവാസി വ്യവസായി രംഗത്ത്. രണ്ടര ലക്ഷം രൂപ കൈക്കൂലി നല്‍കാന്‍ വിസമ്മതിച്ചതിനാലാണിത്.
രവീന്ദ്രന്‍ നായര്‍ എന്നയാളാണ് പരാതിയുമായി രംഗത്തെത്തിയത്. സിപിഐയും കോണ്‍ഗ്രസും ചേര്‍ന്ന് ഭരിക്കുന്ന കല്ലൂര്‍ക്കാട് പഞ്ചായത്തിനെതിരെയാണ് ആരോപണം. അനുമതി കിട്ടാന്‍ ആന്തൂരില്‍ സാജന്‍ ആത്മഹത്യ ചെയ്തത് പോലെ ജീവനൊടുക്കാന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പറഞ്ഞെന്നും രവീന്ദ്രന്‍ ആരോപിച്ചു.
ഭാര്യയുടെ പേരില്‍ വാങ്ങിയ സ്ഥലത്ത് ആറ് കടമുറികളുള്ള കെട്ടിടം പണിയാന്‍ കല്ലൂര്‍ക്കാട് പഞ്ചായത്തില്‍ അപേക്ഷ നല്‍കി. വില്ലേജ്, കൃഷി ഓഫീസര്‍മാരുടെ റിപ്പോര്‍ട്ട് പരിഗണിച്ച് കെട്ടിടം പണിയാന്‍ പഞ്ചായത്ത് 2015 ല്‍ തന്നെ പെര്‍മിറ്റ് അനുവദിച്ചു. എന്നാല്‍ പണി തുടങ്ങിയതിന് പിന്നാലെ രവീന്ദ്രനെ കാണാന്‍ പഞ്ചായത്ത് ഭരിക്കുന്ന പാര്‍ട്ടികളുടെ പ്രാദേശിക നേതാക്കള്‍ എത്തി.കൈക്കൂലി നല്‍കില്ലെന്ന് അറിയിച്ചതോടെ തടസ്സങ്ങളായി.
നിലം ഭൂമിയിലാണ് നിര്‍മ്മാണമെന്ന് കാണിച്ച് പഞ്ചായത്തില്‍ പരാതിയെത്തി. ഇതോടെ പ്രവാസ കാലത്ത് സമ്ബാദിച്ച 25 ലക്ഷവും രണ്ട് ബാങ്കുകളില്‍ നിന്നായി വായ്പ എടുത്ത അരക്കോടിയുമടക്കം 75 ലക്ഷം രൂപ മുടക്കിയ കെട്ടിട നിര്‍മാണം പാതി വഴിയില്‍ നിലച്ചു. ആരോപണം അടിസ്ഥാനരഹിതമാണെന്നും റവന്യൂ വകുപ്പിന്‍റെ അനുമതി ഇല്ലാത്തതാണ് കെട്ടിട നമ്ബര്‍ നല്‍കാത്തതിന് കാരണമെന്നും കല്ലൂര്‍ക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വിശീകരിച്ചു. എന്നാല്‍ റവന്യൂ വകുപ്പ് ഇതുവരെ തടസ്സവാദം ഉന്നയിച്ചിട്ടില്ലെന്ന് രവീന്ദ്രന്‍ നായര്‍ പറയുന്നു.