2006 - ല്‍ കാലിഫോര്‍ണിയയില്‍ തുടങ്ങിയ വി.യു. ടെലിവിഷന്‍ 15 ലക്ഷത്തിലധികം ടി.വി. സെറ്റുകള്‍ ഇന്ത്യയില്‍ വിറ്റു കഴിഞ്ഞു. ഇപ്പോഴിതാ വി.യു. 100 ഇഞ്ച് വലിപ്പമുള്ള അത്യാധുനിക ടെലിവിഷന്‍ ഇന്ത്യയില്‍ ഇറക്കുന്നു. 20 ലക്ഷം രൂപയാണ് വില.
സാധാരണകാര്‍ക്കൊന്നും ഈ വില കൊടുത്ത് ആ ടി.വി. വാങ്ങിക്കാന്‍ സാധ്യമല്ലന്ന് സുബോധമുള്ളവര്‍ക്കൊക്കെ അറിയാം. പക്ഷെ സാധാരണക്കാരുടെ ഭാവനയെ ഉത്തേജിപ്പിക്കാനും, അവനില്‍ ഉപഭോഗ തൃഷ്ണ വളര്‍ത്താനും ഇത്തരം പ്രോഡക്റ്റുകള്‍ക്ക് കഴിയും. ക്യാപ്പിറ്റലിസം ലോകമാകെ വളരുന്നത് ഇങ്ങനെയാണ്.
ഗോര്‍ബച്ചേവ് മുന്‍ സോവിയറ്റ് യൂണിയനില്‍ വിപണി തുറന്നിട്ടപ്പോള്‍ പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള അനേകം ഉല്‍പന്നങ്ങള്‍ ആദ്യമായി അവിടെ വന്നു. അന്നൊക്കെ റഷ്യാക്കാര്‍ ഭാരം കുറഞ്ഞ, സ്റ്റയ്‌ലനായ DVD സെറ്റുകള്‍ ഷോറൂമുകളില്‍ കാണുമ്പോള്‍ അതിനെയൊക്കെ ആദ്യം തഴുകുമായിരുന്നു എന്നാണ് പറയപ്പെടുന്നത്. ഗള്‍ഫുകാര്‍ പണ്ട് സ്റ്റീരിയോയും, ചുണ്ടില്‍ എരിയുന്ന സിഗററ്റും, അത്തറിന്റ്റെ മണവുമായി വരുമ്പോള്‍ മലയാളിക്ക് ആദ്യമൊക്കെ അല്‍ഭുതമായിരുന്നു. ആ അല്‍ഭുതമൊക്കെ ഇവിടെയും അത്തരം സാധനങ്ങളൊക്ക കിട്ടിത്തുടങ്ങിയപ്പോള്‍ മാറി.
ആദ്യം ഓണ്‍ലൈന്‍ ആയി മാത്രം കച്ചവടം തുടങ്ങിയ വി.യു. ടെലിവിഷന്‍ ഇപ്പോള്‍ റീറ്റെയ്ല്‍ ഷോറൂമുകളിലും ലഭ്യമാണ്. ഷവോമി മൊബൈലിന്റ്റെ കാര്യവും അങ്ങനെ തന്നെ. ഇവരൊക്കെ ഇന്ത്യന്‍ വിപണിയില്‍ ആധിപത്യം നേടുമ്പോള്‍ ഇന്ത്യന്‍ ഇന്‍ഡസ്ട്രി എന്താണ് പിന്നോക്കം പോകുന്നത്?
ഇന്‍ഡ്യാക്കാര്‍ ഇനിയും ആധുനികതയുടെ പാഠങ്ങള്‍ ഉള്‍ക്കൊണ്ടിട്ടില്ല എന്നു തന്നെ അതിന് കാരണമായി പറയണം. നഗരങ്ങളില്‍ വസിക്കുന്ന വളരെ ചുരുക്കം പേരേ അത്യാധുനിക സമൂഹം വളരുന്ന പാഠങ്ങള്‍ ഇന്ത്യയില്‍ ഉള്‍ക്കൊണ്ടിട്ടുള്ളൂ. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ സ്ത്രീകളെ ഇന്നും മുഖം മറച്ചു കാണാം. മത ജാതി കോമരങ്ങള്‍ നമ്മുടെ രാഷ്ട്രീയ വ്യവസ്ഥിതിയില്‍ ഇന്നും ഉറഞ്ഞു തുള്ളുന്നൂ.
ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും പന്നിയുടേയും പശുവിന്റ്റേയും പേരില്‍ ഇവിടെ കൊലപാതകങ്ങള്‍ നടക്കുന്നൂ. എല്ലാവര്‍ക്കും ശൗചാലയം എന്ന പദ്ധതി യാഥാര്‍ഥ്യമായെന്ന് കേന്ദ്ര സര്‍ക്കാര്‍ അവരുടെ സൈബര്‍ സേനയില്‍ കൂടി ഉല്‍ഘോഷിക്കുമ്പോഴും ഇക്കഴിഞ്ഞ ആഴ്ച്ചയാണ് വീട്ടില്‍ ശൗചാലയമില്ലാതിരുന്ന രണ്ടു പിഞ്ചു ബാലന്‍മാരെ ഉത്തരേന്ത്യയയില്‍ അടിച്ചു കൊന്നത്. ഇന്ത്യയുടെ നഗ്‌നമായ യാഥാര്‍ഥ്യങ്ങളാണിതൊക്കെ. അതിനെ ഒക്കെ നിഷേധിച്ചിട്ട് കാര്യമില്ല.
വികസിത രാജ്യങ്ങളില്‍ കൃഷിയും, സേവന മേഖലയും ഒക്കെ ആധുനികവല്‍ക്കരിക്കപ്പെട്ടുകഴിഞ്ഞിട്ട് പല വര്‍ഷങ്ങളായി. ഒരു പശുവുണ്ടെങ്കില്‍ അതിനെ വളര്‍ത്താനായി ഇന്ത്യയിലെ ഗ്രാമീണ മേഖലയിലുള്ളവരെ പോലെ ആരും ജീവിതകാലം മുഴുവന്‍ അതിന്റ്റെ പുറകെ നടക്കുന്നില്ല. ആധുനിക യന്ത്രങ്ങളുപയോഗിച്ച് ഡയറി ഫാമുകള്‍ അവിടെയൊക്കെ വന്നു കഴിഞ്ഞു. പാല്‍ കറക്കാനും, പാലിന്റ്റെ പാത്രങ്ങള്‍ വൃത്തിയാക്കാനും, പാല്‍ സംഭരിക്കാനും, പിന്നീട് അത് വിപണിയില്‍ എത്തിക്കാനും ഒക്കെ അവിടെയൊക്കെ യന്ത്രവല്‍ക്കരണവും ആധുനിക സംവിധാനങ്ങളുമുണ്ട്.
ക്ഷീര കര്‍ഷകനെ സംബന്ധിച്ച് അതുകൊണ്ട് സമയ ലാഭവും, അധ്വാന ലാഭവും ആണുള്ളത്. ബൂര്‍ഷ്വാ രാജ്യങ്ങളിലെ ഈ വികസന മാതൃക നമ്മുടെ കമ്യൂണിസ്റ്റുകാര്‍ കാണത്തില്ല. ചുരുങ്ങിയ പക്ഷം ബൂര്‍ഷ്വാ രാജ്യങ്ങളില്‍ വിദ്യാഭ്യാസത്തിനും ജോലിക്കും പോകുന്ന നമ്മുടെ കമ്യുണിസ്റ്റ് നേതാക്കളുടെ മക്കളെങ്കിലും ഇതൊക്കെ കാണണം.
സ്റ്റാര്‍ട്ടപ്പ് സംരംഭത്തിലൂടെ കോടീശ്വരനായി മാറിയ വരുണ്‍ ചന്ദ്രന്‍ തന്റ്റെ ബാന്‍ഗ്ലൂരിലെ ഐ.ടി. ജീവിതകാലം 'പന്തുകളിക്കാരന്‍' എന്ന പുസ്തകത്തില്‍ അനുസ്മരിക്കുന്നുണ്ട്. ബാന്‍ഗ്ലൂര്‍ ഐ.ടി. മേഖലയിലുള്ള പെണ്‍കുട്ടികള്‍ ബസില്‍ മലയാളികളുടെ അടുത്ത് ഇരിക്കില്ല. 'യു മല്ലൂസ്, ഡൂ യു ഈറ്റ് ബീഫ്?' എന്ന് അടുത്തിരിക്കുന്നതിന് മുമ്പ് ചോദിക്കും. അപ്പോള്‍ വരുണ്‍ ചന്ദ്രന്‍ 'യെസ്, ഐ ഈറ്റ് ബീഫ്' എന്ന് പറയും. അപ്പോള്‍ ഓക്കാനം അഭിനയിച്ച് ആ തരുണീമണികള്‍ ദൂരെ പോയിരിക്കും.
ഇത്തരം തരുണീമണികള്‍ക്കൊക്കെ ബീഫും പോര്‍ക്കും ഒക്കെ വെട്ടി വിഴുങ്ങുന്ന സായിപ്പുമാരുമായി കൂട്ട് കൂടാന്‍ വലിയ ഉത്സാഹമാണ്; ബീഫും പോര്‍ക്കുമൊക്ക യഥേഷ്ടം ആഹരിക്കുന്ന യൂറോപ്പിലും അമേരിക്കയിലേക്കുമൊക്ക പ്രൊജക്റ്റുകളുടെ ഭാഗമായി പോകാനും അത്യുല്‍സാഹമാണ്.
വരുണ്‍ ചന്ദ്രന്‍ ചൂണ്ടിക്കാണിക്കുന്ന ഇത്തരം ഹിപ്പോക്രസി ഒക്കെ കൈവെടിഞ്ഞു ആധുനികതയുടെ പാഠങ്ങള്‍ ഉള്‍കൊള്ളാതെ ഇന്ത്യ പുരോഗതി പ്രാപിക്കും എന്ന് തോന്നുന്നില്ല; ഇന്ത്യന്‍ ഇന്‍ഡസ്ട്രി കരുത്ത് കൈവരിക്കും എന്നും തോന്നുന്നില്ല. 'സയന്റ്റിഫിക്ക് ടെമ്പര്‍' അതല്ലെങ്കില്‍ ശാസ്ത്ര ബോധം ഇല്ലാത്ത ഒരു സമൂഹം സമ്പൂര്‍ണമായ പുരോഗതി അല്ലെങ്കിലും എങ്ങനെ കൈവരിക്കും?