Image

ആദര്‍ശ് മരിച്ചിട്ട് പത്ത് വര്‍ഷങ്ങള്‍: റീ പോസ്റ്റ് മോര്‍ട്ടം തിങ്കളാഴ്ച

Published on 12 October, 2019
ആദര്‍ശ് മരിച്ചിട്ട് പത്ത് വര്‍ഷങ്ങള്‍: റീ പോസ്റ്റ് മോര്‍ട്ടം തിങ്കളാഴ്ച
തിരുവനന്തപുരം:  ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആദര്‍ശിന്റെ (13) മൃതദേഹം തിങ്കളാഴ്ച പുറത്തെടുത്ത് വീണ്ടും പോസ്റ്റ് മോര്‍ട്ടം ചെയ്യും. ഭരതന്നൂര്‍ രാമശ്ശേരി വിജയകുമാറിന്റെ മകനാണ് ആദര്‍ശ്.

മരിച്ച് പത്തുവര്‍ഷങ്ങള്‍ക്ക് ഇപ്പുറവും കൊലപാതകി ആരാണെന്ന് കണ്ടെത്താത്ത സാഹചര്യത്തിലാണ് മൃതദേഹം വീണ്ടും പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നത്. ഭരതന്നൂര്‍ ഗവ. എച്ച്എസ്എസ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന ആദര്‍ശിനെ 2009 ഏപ്രില്‍ നാലിനാണ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. വൈകുന്നേരം വീട്ടില്‍ നിന്ന് അടുത്തുള്ള കടയിലേക്ക് പോയ ആദര്‍ശിനെ കാണാതാവുകയായിരുന്നു. വീടിനടുത്തുള്ള പാടത്തെ കുളത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ പോലീസ് മുങ്ങിമരണമാണെന്ന നിഗമനത്തിലാണ് എത്തിയത്. കൂടാതെ ആദര്‍ശിന്റെ നട്ടെല്ലിന് പരിക്കേറ്റിട്ടുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. കുട്ടി വെള്ളം കുടിച്ചിട്ടില്ലെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. ഈ വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാട്ടി ആദര്‍ശിന്റെത് കൊലപാതകമാണെന്നും കേസ് വീണ്ടും അന്വേഷിക്കണമെന്നും ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെട്ടു. ഇതനുസരിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. പക്ഷേ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആദര്‍ശിന്റെ മരണത്തിന് തുമ്പുണ്ടാക്കാനായില്ല. കൂടത്തായിയിലെ മരണങ്ങള്‍ കൊലപാതകമാണെന്ന് തെളിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് ആദര്‍ശിന്റെ മൃതദേഹവും വീണ്ടും പുറത്തെടുത്ത് പരിശോധിക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക