പ്രകൃതിദുരന്തങ്ങള്‍ വന്നാല്‍ ദുരിതബാധിത പ്രദേശത്തുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള വിവിധോദ്ദേശ്യ അഭയകേന്ദ്രത്തിന് പറവൂര്‍ വടക്കേക്കരയില്‍ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ തറക്കല്ലിട്ടു.കഴിഞ്ഞ പ്രളയങ്ങള്‍ ജില്ലയില്‍ ഏറ്റവുമധികം ആളുകള്‍ക്കും വീടുകള്‍ക്കും നാശം വിതച്ച മേഖലയില്‍ത്തന്നെ കേന്ദ്രം ഒരുക്കാനാകുന്നത് നേട്ടമാണെന്ന് മന്ത്രി പറഞ്ഞു. ഏത് ദുരന്തമുണ്ടായാലും ദുരിതബാധിതരെ താല്‍കാലികമായി മാറ്റിപ്പാര്‍പ്പിക്കാനൊരിടം എന്ന നിലയില്‍ ദീര്‍ഘകാലമായി ഇത്തരത്തിലൊരു കേന്ദ്രത്തിനായുള്ള ശ്രമത്തിലായിരുന്നു.
ലോക ബാങ്കിന്റെ സഹായത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക.
തുരുത്തിപ്പുറം എസ്‌എന്‍ വി ഗവ.എല്‍പി സ്‌കൂളിനു സമീപത്തായാണ് നിര്‍മാണം.
ദുരിതാശ്വാസ ക്യാമ്‌ബാക്കാനും അല്ലാത്തപ്പോള്‍ സ്‌കൂള്‍ പ്രവര്‍ത്തിപ്പിക്കാനും കഴിയുന്ന വിധമായിരിക്കും കെട്ടിടത്തിന്റെ രൂപകല്‍പ്പന. അല്ലാത്ത സമയങ്ങളില്‍ യോഗങ്ങള്‍ നടത്താനും മറ്റു പരിപാടികള്‍ക്കും നടത്തുന്ന കാര്യവും പരിഗണനയിലാണ്.
ജില്ലയില്‍ അനുവദിക്കപ്പെട്ട രണ്ട് അഭയകേന്ദ്രങ്ങളില്‍ ഒന്നാമത്തെ കെട്ടിടമാണ് തുരുത്തിപ്പുറത്തേത്. ലോകബാങ്ക് മാനദണ്ഡമനുസരിച്ച് 995 ചതുരശ്ര മീറ്ററില്‍ മൂന്ന് നില കെട്ടിടമാണ് പണിയുന്നത്. ഒരേ സമയം 800 മുതല്‍ 1000 പേര്‍ക്കു വരെ താമസിക്കാം. കുടിവെള്ള സൗകര്യം, ശൗചാലയങ്ങള്‍, പ്രഥമ ശുശ്രൂഷ സൗകര്യം തുടങ്ങിയവ പ്രത്യേകം സജ്ജമാക്കും. പൊതുമരാമത്ത് വകുപ്പിനാണ് നിര്‍മാണച്ചുമതല.