ന്യൂഡല്‍ഹി: ആരുഷി - ഹേംരാജ് ഇരട്ടക്കൊലപാതകക്കേസില്‍ മാതാപിതാക്കളായ രാജേഷ് തല്‍വാറും നൂപുര്‍ തല്‍വാറും കുറ്റക്കാരാണെന്നു ഗാസിയാബാദിലെ സെഷന്‍സ് കോടതി കണ്ടെത്തി. രാജേഷ് തല്‍വാര്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്നും കോടതി കണ്ടെത്തി. വ്യാജ എഫ്ഐആര്‍ ഫയല്‍ ചെയ്തെന്ന കേസും രാജേഷ് തല്‍വാറിന്റെ മേല്‍ ഏര്‍പ്പെടുത്തി.
കേസില്‍ മാതാപിതാക്കള്‍ക്കെതിരെയുള്ള വിചാരണ ഇന്നലെയാണ് അവസാനിച്ചത്. 2008 മേയ് 15ന് രാത്രിയിലാണ് കൊലപാതകം നടന്നത്. മേയ് 16നാണ് ആരുഷിയെ നോയിഡയിലെ വീട്ടിലെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഹേംരാജിന്റെ മൃതദേഹം പിറ്റേ ദിവസം വീടിന്റെ ടെറസ്സില്‍ നിന്നു കണ്ടെത്തുകയായിരുന്നു. അന്നു വീട്ടില്‍ ഇവര്‍ നാലുപേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നും രാത്രി എന്തു സംഭവിച്ചു എന്നു നൂപുറിനും രാജേഷിനും മാത്രമേ അറിയൂ എന്നു സിബിഐ അഭിഭാഷകന് കോടതിയില്‍ വാദിച്ചു.
എന്നാല്‍ തല്‍വാര്‍ ദമ്പതികള്‍ രണ്ടു വിഭാഗത്തില്‍ നിന്നു കല്യാണം കഴിച്ചവരും സമൂഹത്തിന്റെ മുകള്‍തട്ടില്‍ ജീവിക്കുന്നവരുമാണ്. ഇവരുടെ ഏകമകളെ ഇവര്‍ കൊല്ലപ്പെടുത്തില്ലെന്നാണ് ദമ്പതികള്‍ക്കു വേണ്ടി വാദിച്ച അഭിഭാഷകന് അവകാശപ്പെട്ടത്.