കുട്ടികൃഷ്ണമാരാരുടെ "ഭാരതപര്യട"ത്തിലെ ഒരധ്യായത്തിന്റെ ശീര്‍ഷകമാണ്
"യുദ്ധത്തിന്റെ പരിണാമം". കുരുക്ഷേത്രയുദ്ധത്തിന്റെ വര്‍ത്തമാനവും
ഫലങ്ങളുമാണ് അതില്‍ അപഗ്രഥിക്കുന്നത്. ""പുത്രരെയെല്ലാംകൊന്ന, കൊല്ലിച്ച""
യുദ്ധത്തിന്റെ വിശകലനമാണത്. കുലപതിയെയും കുലഗുരുവിനെയും നിശ്ചേഷ്ടരാക്കിയ
യുദ്ധതന്ത്രത്തിന്റെ ബാക്കിപത്രമെന്ത്? ഉത്തരയുടെ ഗര്‍ഭസ്ഥശിശുവില്‍
അഭയമര്പ്പിക്കേണ്ടിവന്ന ഒരു വംശത്തിന്റെ ഗതികേട് ഈ
യുദ്ധത്തില്നിന്നുണ്ടായതാണ്. അതാണ് മാരാര്‍ വിവരിക്കുന്നത്.
സ്വതന്ത്രഭാരതത്തിന് ചെയ്യേണ്ടിവന്ന ഒരു യുദ്ധത്തിന്റെ അമ്പതാം വാര്‍ഷികം
ഒക്ടോബറില്‍ ആചരിക്കുകയുണ്ടായി. ഇന്ത്യ ഇരന്നുവാങ്ങിയ ഒരു യുദ്ധത്തിന്റെയും
പരാജയത്തിന്റെയും വാര്‍ഷികാചരണമായിരുന്നു അത്. സഹസ്രാബ്ദങ്ങളായുള്ള
വാണിജ്യ സാംസ്കാരിക ബന്ധങ്ങളെ ഉന്മൂലനംചെയ്തതിന്റെ വാര്‍ഷികാചരണം.
സ്വതന്ത്രഭാരതത്തിന്റെ നയതന്ത്രജ്ഞതയുടെ പിടിപ്പുകേടിന്റെ വാര്‍ഷികാചരണം.
ഇന്ത്യയും ചൈനയും തമ്മിലുണ്ടായ ആ യുദ്ധത്തിന്റെ അസുഖകരമായ ഓര്‍മകള്‍ ആ
വാര്‍ഷികാചരണത്തോടെ അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍, ചിലരുണ്ട്. ഉണങ്ങിയ
വ്രണത്തെ മാന്തിപ്പൊളിച്ച് ചോരയൊലിപ്പിക്കുന്നതില് ആനന്ദം കാണുന്നവര്‍.
അക്കൂട്ടത്തില്‍പ്പെട്ട രണ്ടുപേര്‍ സംസ്ഥാന മന്ത്രിസഭയിലുണ്ട്.
വൈദ്യുതിമന്ത്രി ആര്യാടന് മുഹമ്മദും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും. ഇവര്‍
രണ്ടുപേരും ചൈനാ വിദഗ്ധരോ നയതന്ത്രവിദഗ്ധരോ ആണെന്ന "ദുഷ്പേര്" ഇതുവരെയും
കേള്‍പ്പിച്ചിട്ടില്ല. എങ്കിലും അറിവില്ലാത്ത കാര്യത്തെപ്പറ്റി അഭിപ്രായം
പറയാന്‍ പാടില്ലെന്ന് ആരും വിലക്കിയിട്ടില്ലാത്തതിനാല്‍ അഭിപ്രായം പറയാന്‍
സ്വാതന്ത്ര്യമുണ്ട്. എന്നാല്‍, പറഞ്ഞത് ചരിത്രസത്യമല്ല എന്നുമാത്രമേയുള്ളൂ.
ആര്യാടനാണ് ആദ്യം ചീനഭരണി തുറന്നത്. ആദര്‍ശവാനും കാല്‍പ്പനികനുമായ
ജവാഹര്‍ലാല്‍ നെഹ്റുവിനെ ചൈന വഞ്ചിക്കുകയായിരുന്നുവെന്നാണ് അദ്ദേഹം
പറഞ്ഞത്. പരമസാത്വികനായ നെഹ്റു ആദര്ശശുദ്ധിയാല് ഭാവനാലോലനായി പരിസരം
മറന്നിരുന്നപ്പോള്‍ ചൈന കയറി ആക്രമിക്കുകയായിരുന്നുവെന്നാണ് പ്രസംഗത്തിന്റെ
സാരം. അന്‍പതുകളിലും അറുപതുകളുടെ ആരംഭത്തിലും അമേരിക്കയും
മക്കാര്ത്തിയുംകൂടി സൃഷ്ടിച്ചുവിട്ട കമ്യൂണിസ്റ്റു വിരുദ്ധ ശീതസമരത്തിന്റെ
ജ്വരബാധയേറ്റ ജല്‍പ്പനത്തിന്റെ മാറ്റൊലിയായിരുന്നു ആര്യാടന്റെ വാക്കുകള്‍
എന്നതില്‍ ചരിത്രമറിയുന്നവര്‍ക്ക് സംശയമുണ്ടാവില്ല.
പിന്നീട്
മുഖ്യമന്ത്രിയും തന്റെ ചീനാപാണ്ഡിത്യം പ്രകടമാക്കി. ഇന്ത്യ- ചൈന
ബന്ധത്തിന്റെ സത്യാവസ്ഥ അറിയാന്‍ ഒരു ചൈനാപഠനകേന്ദ്രം തുടങ്ങണമെന്ന് ഡോ. എം
ജി എസ് നാരായണന് ആവശ്യപ്പെട്ടു. ചൈനാപഠനകേന്ദ്രം തുടങ്ങാതെതന്നെ
സത്യാവസ്ഥയറിയാന്‍ മാര്‍ഗമുണ്ട്. ഇന്ത്യയും ചൈനയും തമ്മിലുള്ള
അതിര്‍ത്തിത്തര്‍ക്കത്തെ സംബന്ധിച്ച് 1950 മുതല്‍ 1960 വരെയുള്ള കാലയളവില്‍
പ്രധാനമന്ത്രി നെഹ്റു പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനകള്‍മാത്രം
പരിശോധിച്ചാല്‍മതി, അതിര്ത്തിത്തര്ക്കത്തെപ്പറ്റി പരസ്പരവിരുദ്ധമായി
പലതവണ പ്രസ്താവന നടത്തിയ "ആദര്‍ശവാനും കാല്‍പ്പനികനു"മായ നെഹ്റുവിന്റെ
ഭാവുകത്വപരിണാമം മനസിലാക്കാന്‍ കഴിയും. അവ പാര്‍ലമെന്റ് ലൈബ്രറിയിലും
നെഹ്റു മെമ്മോറിയല്‍ മ്യൂസിയത്തിലും ലഭ്യമാണ്. നെഹ്റുവിന്റെ കത്തുകളുടെയും
പ്രസംഗങ്ങളുടെയും സമാഹൃതവാല്യങ്ങളിലും അവ കാണാം. വായിച്ചുനോക്കാന്‍
മെനക്കെടണമെന്നുമാത്രം.
ഇന്ത്യക്കും ചൈനയ്ക്കുമിടയില്‍
സുദീര്‍ഘമായ അതിര്‍ത്തിയാണുള്ളത്. അതിനെ രണ്ടായി തിരിക്കാം. മ്യാന്മര്
(ബര്‍മ) മുതല്‍ നേപ്പാള്‍വരെയുള്ള കിഴക്കന്‍ അതിര്‍ത്തിയും നേപ്പാള്മുതല്
അഫ്ഗാനിസ്ഥാന്വരെയുള്ള പടിഞ്ഞാറന്‍ അതിര്‍ത്തിയും. ആദ്യഭാഗത്തെ
അതിര്‍ത്തിയുടെ പേര് മക്മഹോന് ലൈന്‍; ബ്രിട്ടീഷ് ഭരണകാലത്ത് 1914ല്‍
നിര്‍ണയിച്ചത്. അത് ചൈന അംഗീകരിക്കുന്നുവെന്ന് നെഹ്റുവും ചൈനീസ്
പ്രധാനമന്ത്രി ചൗ എന്‍ ലായിയും തമ്മിലുള്ള ചര്‍ച്ചാവേളയില്‍ സമ്മതിച്ചതാണ്.
അതിര്‍ത്തിയുടെ രണ്ടാംഭാഗത്തെപ്പറ്റി ചര്‍ച്ചചെയ്ത് പരിഹരിക്കണമെന്ന് ചൗ
ആവശ്യപ്പെടുകയുംചെയ്തു.
കശ്മീര്‍ സംസ്ഥാനത്തിലെ ലഡാക് ജില്ലയിലെ
അക്സായ്ചിന്‍ പ്രദേശമാണ് ചൈന ആവശ്യപ്പെടുന്ന സ്ഥലം. മനുഷ്യവാസമോ ജന്തുവാസമോ
ഇല്ലാത്ത സ്ഥലം. ഒരു പുല്‍നാമ്പുപോലും മുളയ്ക്കാത്ത,
സമുദ്രനിരപ്പില്‍നിന്ന് പതിനേഴായിരം അടി മുകളിലുള്ള സ്ഥലം. അവിടെ ആരും
അതിര്‍ത്തി നിശ്ചയിച്ചിട്ടില്ല. ഇന്ത്യ അവിടെ സൈനിക കാവലും
ഏര്‍പ്പെടുത്തിയിട്ടില്ല. ഇതാണ് 1950ല്‍ നെഹ്റു പാര്‍ലമെന്റില്‍ നടത്തിയ
പ്രസ്താവന. അവിടെ സൈനികകാവല്‍ ഏര്‍പ്പെടുത്തുക ദുഷ്കരവും
ചെലവേറിയതുമാണെന്ന് സൈനികമേധാവി ജനറല്‍ തിമ്മയ്യ വിദേശകാര്യവകുപ്പിന്റെ
ഉന്നതതലയോഗത്തില്‍ പറയുകയുംചെയ്തു. 1948ലും 1950ലും ഇന്ത്യ പ്രസിദ്ധീകരിച്ച
ഔദ്യോഗിക ഭൂപടത്തില്‍ കശ്മീര്‍ ചൈനാ അതിര്‍ത്തി നിര്‍ണയിച്ചിട്ടില്ല
എന്നാണ് കാണിച്ചിരിക്കുന്നത്.
ഇന്ത്യ ഒരുകാലത്തും
അവകാശവാദമുന്നയിച്ചിട്ടില്ലാത്ത ആ പ്രദേശത്തുകൂടി അതിപ്രാചീനമായ ഒരു
വാണിജ്യപാത പോകുന്നുണ്ട്. ടിബറ്റില്‍നിന്ന് അഫ്ഗാനിസ്ഥാന് വഴി
മധ്യേഷ്യയിലേക്കു പോകുന്ന സില്‍ക്ക് റൂട്ട്. മധ്യേഷ്യയുമായുള്ള ചൈനയുടെ
വാണിജ്യബന്ധത്തിന്റെ തെളിവാണത്. അതുവഴി അന്‍പതുകളുടെ തുടക്കത്തില്‍ ചൈന ഒരു
പാത പണിയാനാരംഭിച്ചു. പാകിസ്ഥാനുമായും അഫ്ഗാനിസ്ഥാനുമായുള്ള ബന്ധം
കരമാര്‍ഗം സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. സൈനികമായി പ്രാധാന്യമുള്ള
പാതയായിരുന്നു അത്.
നെഹ്റുവും ചൗ എന്‍ ലായിയും തമ്മില്‍
പഞ്ചശീലതത്വങ്ങള്‍ അടിസ്ഥാനത്തിലുള്ള കരാര്‍ ഒപ്പുവയ്ക്കുന്നത് 1954
ഏപ്രില്‍ 29നാണ്. ഇരുരാജ്യങ്ങളും പരസ്പരം അതിര്‍ത്തിയും പരമാധികാരവും
മാനിക്കുക, ആക്രമിക്കാതിരിക്കുക, സമാധാനപരമായ സഹവര്‍ത്തിത്വം പുലര്‍ത്തുക
എന്നിവയായിരുന്നു അതിലുണ്ടായിരുന്നത്. 1954 ജൂലൈ ഒന്നിന് പഴയ ഭൂപടങ്ങള്‍
റദ്ദാക്കാനും അതിര്‍ത്തി നിശ്ചയിച്ചിട്ടില്ലാത്ത അക്സായ്ചിന്‍ പ്രദേശം
ഇന്ത്യയുടേതാക്കി പുതിയ ഭൂപടം തയ്യാറാക്കാനും നെഹ്റു വിദേശകാര്യ വകുപ്പിന്
നിര്‍ദേശം സല്‍കി. പഞ്ചശീലതത്വം ആദ്യം ലംഘിച്ചതാര്? അന്നുമുതല്‍ ചൈന
ആവശ്യപ്പെടുന്നതാണ് തര്ക്കപ്രദേശത്തെപ്പറ്റി ചര്‍ച്ച വേണമെന്ന്. എന്നാല്‍,
ഒരിക്കലും നെഹ്റു അതിന് തയ്യാറായിട്ടില്ല. താന്പോരിമയിലും സ്വന്തം
കഴിവിലും അമിത വിശ്വാസമുണ്ടായിരുന്ന നെഹ്റു വിദഗ്ധരുടെ അഭിപ്രായം
മാനിച്ചില്ല. അത്മമിത്രവും പ്രതിരോധമന്ത്രിയുമായിരുന്ന വി കെ
കൃഷ്ണമേനോന്റെയും വിദേശകാര്യസെക്രട്ടറി സര് ഗിരിജ ശങ്കര്‍ ബാജ്പയിയുടെയും
അഭിപ്രായം അതിര്‍ത്തികാര്യത്തില്‍ നിര്‍ണായകമായിരുന്നു. അതു മാനിക്കാന്‍
നെഹ്റു തയ്യാറായില്ല.
ഇതേ കാലയളവില്‍ ചൈന മറ്റ്
അയല്‍രാജ്യങ്ങളുമായി അതിര്‍ത്തിപ്രശ്നം രമ്യമായി പരിഹരിച്ചു. ബര്‍മയുമായി
1960 ജനുവരിയിലും, നേപ്പാളുമായി 1960 മാര്‍ച്ചിലും, പാകിസ്ഥാനുമായി 1963
മാര്‍ച്ചിലും (ഇന്ത്യയുമായുള്ള യുദ്ധത്തിനുശേഷം) അതിര്ത്തികരാറുകള് ചൈന
ഉണ്ടാക്കി. യുദ്ധമോ, രക്തച്ചൊരിച്ചിലോ ഉണ്ടായിട്ടില്ല. മംഗോളിയയുമായി 1963
മാര്‍ച്ചിലും അഫ്ഗാനിസ്ഥാനുമായി 1963 നവംബറിലും കരാറുണ്ടാക്കി.
ഇന്ത്യയുമായിട്ടു മാത്രമാണ് ചൈനയ്ക്ക് അതിര്‍ത്തി കരാറുണ്ടാക്കാന്‍ കഴിയാതെ
പോയത്. അതിന് ആരാണുത്തരവാദി? ഇന്ത്യയും ചൈനയുമായി അതിര്‍ത്തി
പങ്കുവയ്ക്കുന്ന രാജ്യങ്ങളുമായെല്ലാം ചൈനയ്ക്ക് സമാധാനപരമായി
കരാറുണ്ടാക്കാന്‍ കഴിയുകയും നയതന്ത്രശാലിയായ നെഹ്റു ഭരിക്കുന്ന
ഇന്ത്യയുമായിമാത്രം അതിനു കഴിയാതെ പോവുകയുംചെയ്തതിന്റെ "നയതന്ത്ര പടുത്വം"
നെഹ്റുവിനര്ഹതപ്പെട്ടതാണ്. ചര്‍ച്ചചെയ്ത് പരിഹരിക്കാന്‍ കഴിയുമായിരുന്ന
ഒരു പ്രശ്നത്തെ ചൊറിഞ്ഞ് വ്രണമാക്കി രണ്ടുരാജ്യങ്ങള്‍ തമ്മിലുള്ള
സൗഹൃദബന്ധത്തെ നീറ്റലുണ്ടാക്കുന്ന അനുഭവമാക്കി മാറ്റി.
ഇന്ത്യയും
ചൈനയും തമ്മില്‍ സൗഹൃദമുണ്ടായാല്‍, ദക്ഷിണേഷ്യയിലും ദക്ഷിണ
പൂര്‍വേഷ്യയിലും രണ്ടാം ലോകമഹായുദ്ധാനന്തര കാലഘട്ടത്തില്‍ അമേരിക്ക
നേടിയെടുത്ത മേല്‍ക്കൈ നഷ്ടമാവുമെന്ന ഭയം സാമ്രാജ്യത്വലോകത്തെ
ഗ്രസിച്ചിരുന്നു. 1957ല്‍ തെരഞ്ഞെടുപ്പിലൂടെ കമ്യൂണിസ്റ്റ് പാര്‍ടി
കേരളത്തില്‍ അധികാരത്തില്‍ വന്നത് ഭയപ്പാടോടെയാണ് സാമ്രാജ്യത്വലോകം
വീക്ഷിച്ചത്. ഇന്ത്യയും സോഷ്യലിസ്റ്റാവുമെന്ന് അന്‍പതുകളുടെ തുടക്കത്തില്‍
പാശ്ചാത്യകമ്യൂണിസ്റ്റ് പാര്‍ടികള്‍ വിശ്വസിച്ചു. കൊറിയയിലും
വിയറ്റ്നാമിലും കമ്യൂണിസ്റ്റ്- സാമ്രാജ്യത്വചേരികള്‍ തമ്മില്‍ യുദ്ധം
നടക്കുന്ന കാലമായിരുന്നു അത്. ഇന്ത്യയുടെ വികസനപാത "സോഷ്യലിസ്റ്റിക്
പാറ്റേണി"ലുള്ളതായിരിക്കുമെന്ന് നെഹ്റു പ്രഖ്യാപിക്കുകയുംചെയ്തു. റഷ്യയും
ചൈനയും ഇന്ത്യയും കൂടിച്ചേരുന്ന വന്‍ശക്തി സഖ്യം സാമ്രാജ്യത്വത്തെ
ഭയപ്പെടുത്തുക തന്നെചെയ്തു. അതിനാല്‍ ഇന്ത്യയെയും ചൈനയെയും തമ്മില്‍
തല്ലിക്കുകതന്നെയാണ് പോംവഴി. അതു സംഭവിക്കുകതന്നെ ചെയ്തു.
കമ്യൂണിസ്റ്റ് വിരുദ്ധരായ മുന്‍ സോഷ്യലിസ്റ്റുകാരും ജനസംഘവും സ്വതന്ത്രാ
പാര്‍ടിയും പാര്‍ലമെന്റില്‍ നെഹ്റുവിനെ കടിച്ചുകീറുമ്പോഴും
ചൈനാക്കാര്യത്തില് നെഹ്റുവിനെ പിന്തുണച്ചു. ചൈനയെ ആക്രമണകാരിയായി
ചിത്രീകരിച്ചു. കൂട്ടുപുരികമുള്ള ചൗഎന്‍ ലായിയെ വിശ്വസിക്കരുതെന്ന്
മുഖലക്ഷണശാസ്ത്രാപണ്ഡിതന്മാര് ഉപദേശിച്ചു. ഇന്ത്യന്‍ കമ്യൂണിസ്റ്റ്
പാര്‍ടി നേതാക്കളെ ചൈനാചാരന്മാരെന്ന് ചാപ്പകുത്തി.
രാജ്യസ്നേഹമില്ലാത്തവരെന്ന് കുറ്റപ്പെടുത്തി. ""നാം നമ്മുടേതെന്നും അവര്‍
അവരുടേതെന്നും"" പറഞ്ഞ പ്രദേശത്തെപ്പറ്റി ചര്‍ച്ച വേണമെന്ന് പറഞ്ഞ
നമ്പൂതിരിപ്പാടിനെ പരിഹസിച്ചു. വിദ്യാര്‍ഥികളിലും യുവാക്കളിലും
ചീനാവിരുദ്ധതയുടെ "ദേശസ്നേഹം" വളര്‍ത്തിയെടുത്തു. ക്യാമ്പസുകളില്‍
രാജ്യസ്നേഹം അലതല്ലി. കവികളും കലാകാരന്മാരും ദേശഭക്തി ചൊരിയുന്ന സൃഷ്ടികള്‍
നടത്തി.
ഈ കമ്യൂണിസ്റ്റ് വിരുദ്ധ കാല്‍പ്പനികതയിലാണ് നെഹ്റു
ഇന്ത്യയെ യുദ്ധത്തിലേക്ക് തള്ളിവിട്ടത്. അതിന്റെ മാറ്റൊലിയാണ് ആര്യാടനിലും
ഉമ്മന്‍ചാണ്ടിയിലും മുഴങ്ങിയത്. സത്യം മനസിലാക്കാന്‍ അവര്‍ ചരിത്രം
പഠിക്കട്ടെ.