ഭയമോ, നീതിയോ, സ്നേഹമോ, പക്ഷപാതിത്വമോ കൂടാതെ ഭരണഘടനയും നിയമവുമനുസരിച്ച് എല്ലാ വിഭാഗങ്ങള്‍ക്കും നീതി ഉറപ്പാക്കും എന്നു സത്യപ്രതിജ്ഞ ചൊല്ലിയാണ് ഉമ്മന്‍ചാണ്ടിയും, ഇതിനു മുമ്പുള്ള ഇ.എം.എസും, എ.കെ. ആന്റണിയും, നായനാരും ഒക്കെ അധികാരമേറ്റത്. ഭരണഘടനാപരമായി ഒരു സംസ്ഥാനത്തെ ഏറ്റവും ഉന്നതശീര്‍ഷനായ വ്യക്തിത്വമാണ് മുഖ്യമന്ത്രി. സംസ്ഥാനത്തിന്റെ തലവനാണ്. ഗവര്‍ണര്‍ കേന്ദ്രത്തിന്റെ ഒരു നോമിനി മാത്രമാണ്. ഇങ്ങനെയുള്ള സംസ്ഥാനത്തിന്റെ തലവന്റെ ഓഫീസ് ഏതു തട്ടിപ്പുകാരനും അനായാസം കയറിപ്പറ്റാനുള്ള സ്ഥലമാണോ? ബിജു രാധാകൃഷ്ണന്, സരിത എസ്. നായര്‍ എന്നീ ക്രിമിനല്‍ പശ്ചാത്തലമുള്ള രണ്ടു വ്യക്തികളും മുഖ്യമന്ത്രിയുടെ ഓഫീസും തമ്മിലുള്ള ബന്ധമാണല്ലോ ഇപ്പോള്‍ കേരളത്തില്‍ വന്‍ വിവാദമായിരിക്കുന്നത്.
എല്ലാവര്ക്കും പ്രാപ്യനായ ഒരു ഒരു ജനകീയ മുഖ്യമന്ത്രിക്ക് തന്നെ കാണാന്‍ വരുന്നവരെ മാറ്റിനിര്‍ത്താന്‍ കഴിയില്ലെന്ന വാദം ഉന്നയിക്കുന്നവരോട് വാദത്തിനു വേണ്ടി മാത്രം നമുക്ക് അംഗീകരിക്കാമെങ്കിലും മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും നിയമപരമായി രണ്ടല്ലെന്ന വസ്തുത യാഥാര്‍ത്ഥ്യമാണെന്നിരിക്കെ മുമ്പ് പറഞ്ഞ വാദം തള്ളിക്കയേണ്ടിവരും. തന്റെ ഓഫീസിനെ ചിലര്‍ ദുരുപയോഗം ചെയ്തുവെന്ന് അദ്ദേഹം പറയുമ്പോള്‍ അവിടെ നടക്കുന്ന കാര്യങ്ങള്‍ പലതും തന്റെ അറിവോടെയല്ലെന്ന് അദ്ദേഹം സമ്മതിക്കുകയാണെന്നര്ത്ഥം. ഭരണഘടനാപരമായി തന്റെ ചുമതലകള്‍ നിറവേറ്റാനുള്ള ഇടം താനറിയാതെ ദുരുപയോഗം ചെയ്തു എന്നു വരുമ്പോള്‍ അത്തരം ചുമതലകള്‍ നിര്‍വഹിക്കാന്‍ താന്‍ പ്രാപ്തനല്ലെന്നു തുറന്നു സമ്മതിക്കുകകൂടിയാണ് ചെയ്യുന്നത്. ഒന്നുകില്‍ അദ്ദേഹത്തിന്റെ അറിവോടെ പേഴ്സണല്‍ സ്റ്റാഫില്‍പ്പെട്ടവര്‍ തന്നിഷ്ടം പോലെ പ്രവര്‍ത്തിച്ചു. അല്ലെങ്കില്‍ അവരുടെ തോന്ന്യാസങ്ങള്‍ക്ക് മുഖ്യമന്ത്രി കൂട്ടുനിന്നു. ഇതു രണ്ടും ഗുരുതരമായ പ്രത്യാഘാതം വിളിച്ചുവരുത്തുന്നതും, ഈ പ്രത്യാഘാതത്തിന്റെ ഫലമാണ് ഇന്ന് മുഖ്യമന്ത്രിയുടെ രാജിയല്ലാതെയുള്ള മറ്റൊരു പോംവഴിക്കും സാധാരണ ജനങ്ങള്‍ അംഗീകരിക്കാത്തത്. ഒരു പക്ഷെ ഉമ്മന്‍ചാണ്ടി ജനകീയനായിരിക്കാം. പക്ഷെ ഭരണഘടനാപരമായ കാര്യനിര്‍വ്വഹണശേഷി ഏറ്റവും കുറഞ്ഞ മുഖ്യമന്ത്രിയാണദ്ദേഹം. ജനകീയതയും ഭരണഘടനയും തിരിച്ചറിയണം. തിരിച്ചറിയാന്‍ കഴിയാത്തതാണ് ഉമ്മന്‍ചാണ്ടിക്ക് പറ്റിയത്.
ഇ.എം.എസ്, എ.കെ. ആന്റണി, നായനാര്‍ എന്നീ മുഖ്യമന്ത്രിമാരൊന്നും ജനകീയതയുടെ പേരില്‍ തങ്ങളുടെ ഓഫീസിനെ വഴിയമ്പലമോ, തട്ടിപ്പ് കേന്ദ്രങ്ങളോ ആക്കിയിട്ടില്ല. നാല് അല്ലെങ്കില്‍ നാലായിരമോ പരാതികള്‍ എഴുതി വാങ്ങി അതിനു ഉത്തരം കൊടുത്തതുകൊണ്ടോ, മുഖ്യമന്ത്രിയുടെ ഓഫീസ് തുറന്നിട്ട് അവിടെ എന്തു നടക്കുന്നുവെന്ന് ജനങ്ങളെ അറിയിച്ചതുകൊണ്ടോ, അതിന്റെ പേരില്‍ യു.എന്‍ അവാര്‍ഡോ, നോബല്‍ സമ്മാനമോ വാങ്ങിയതുകൊണ്ടോ മുഖ്യമന്ത്രി നല്ല മുഖ്യമന്ത്രിയാവില്ല. മറിച്ച് വില്ലേജ് ഓഫീസിലും, പഞ്ചായത്ത് ഓഫീസിലും കളക്ടറേറ്റിലും, ഗവ. ആശുപത്രിയിലും പോലീസ് സ്റ്റേഷനിലും നിന്ന് ലഭിക്കുന്ന സമയബന്ധിതമായ നീതിയും, സേവനവുമാണ് സര്‍ക്കാരിനെ ജനങ്ങള്‍ക്ക് പ്രിയങ്കരമാക്കുന്നത്. ആ രീതിയില്‍ പൂര്‍ണ്ണമായും പരാജയമാണീ സര്‍ക്കാര്‍. പനി പിടിച്ച കേരളത്തെ ഉമ്മന്‍ചാണ്ടി കൈകാര്യം ചെയ്ത രീതിയിലൂടെ നമുക്കത് മനസിലാക്കാം. മറ്റൊന്ന് 40 ലക്ഷം നഷ്ടപ്പെട്ട ശ്രീധരന് നായര്‍ ഇപ്പോള്‍ റിപ്പോര്‍ട്ടര്‍ ചാനലില്‍ പറഞ്ഞത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ സരിതാ നായരും താനും ചെന്നപ്പോള്‍ മുഖ്യമന്ത്രി സരിതോര്‍ജ പൂര്‍ണ പിന്തുണ കൊടുത്തിട്ടുണ്ടെന്നും, മുഖ്യമന്ത്രി സരിതയ്ക്ക് പണം നല്കാന് ശ്രീധരന് നായരോട് പറഞ്ഞുമെന്നുമാണ്. ഇതുതന്നെയാണ് ജോലി ചെയ്ത് കഷ്ടപ്പെട്ട് പണം നല്കിയ ന്യൂയോര്‍ക്കിലെ ദമ്പതികളോടും മുഖ്യമന്ത്രിയുടെ ഓഫീസും തട്ടിപ്പ് സംഘവും നല്കിയ ഉറപ്പുകൊണ്ടാണ് ഒരു കോടി 17 ലക്ഷം നല്‍കിയത്. ഇങ്ങനെ നൂറുകണക്കിന് മലയാളികളുടെ ലക്ഷക്കണക്കിന് സമ്പാദ്യം ഈ തട്ടിപ്പ് സംഘം അപഹരിച്ചിട്ടുണ്ട്.
ഏതായാലും ജോണ്‍ ബ്രിട്ടാസും അദ്ദേഹത്തിന്റെ കോഴിക്കോട് ലേഖകന്‍ കുട്ടനും
ഉള്‍പ്പടെയുള്ള കൈരളി, പീപ്പിള്‍ ടിവിയുടെ പത്രലേഖക സംഘം സോളാര്‍ തട്ടിപ്പ് വെളിച്ചത്തുകൊണ്ടുവന്നില്ലായിരുന്നുവെങ്കില്‍ പിന്നെയും ധാരാളം മലയാളികള്‍ക്ക് പണം നഷ്ടപ്പെട്ട് നിരാശരാകേണ്ടിവന്നേനും. ശരിക്കും ഭരിക്കുന്നവര്‍ ഈ മാധ്യമപ്രവര്‍ത്തകരോട് കടപ്പെട്ടിരിക്കുന്നു. അതിനു പകരം അവരോട് പകയോടെ പെരുമാറിയാല്‍ കേരളത്തിലെ ജനങ്ങള്‍ തള്ളിക്കയുമെന്നോര്ക്കുക.
പഞ്ചസാര കുംഭകോണത്തില്‍ എ.കെ. ആന്റണി തന്റെ സെക്രട്ടറി കുംഭകോണത്തിന് ഉതകുന്ന രീതിയില്‍ കത്തെഴുതിയതിനാലാണ് രാജിവെച്ചത് എന്നോര്‍ക്കുക. മുഖ്യമന്ത്രി ഇക്കാലമത്രയും പറഞ്ഞ കള്ളങ്ങളൊക്കെയും പൊളിഞ്ഞു. ബിജുവിനെ അറിയില്ലെന്നു പറഞ്ഞു. ബിജുവുമായി ഒരു മണിക്കൂര്‍ ചര്‍ച്ചചെയ്തത് വെളിപ്പെട്ടു. ശ്രീധരന് നായരെ കൂട്ടാളി സംഘത്തോടെയല്ലാതെ കണ്ടിട്ടില്ലെന്നു പറഞ്ഞു. പിന്നെ സരിതയ്ക്കൊപ്പം തന്റെ ഓഫീസില്‍ വെച്ച് കണ്ടുവെന്നു പറഞ്ഞു. ശ്രീധരന് നായരുടെ ആദ്യ പരാതിയില്‍ കൂട്ടിച്ചേര്ക്കലുകളുണ്ടെന്നു പറഞ്ഞു. അങ്ങനെയല്ലെന്ന് കോടതി തന്നെ പറഞ്ഞു. ഡല്‍ഹിയില്‍ സരിതയെ കണ്ടില്ലെന്നു പറഞ്ഞു. അവസാനം കണ്ടതായി വെളിപ്പെട്ടു. ഇങ്ങനെ നുണകളുടെ ചില്ലുകൊട്ടാരം കെട്ടി അതിനുള്ളില്‍ എത്രകാലം ഒളിക്കാന്‍ പറ്റും. കൂടെ നില്ക്കുന്ന തിരുവഞ്ചൂരിനെ വിശ്വസിക്കാന്‍ പറ്റില്ലെന്ന് ഈയിടെ മുഖ്യമന്ത്രിക്ക് മനസിലായി. ഈ രണ്ടു നേതാക്കളുടേയും പേരെഴുതാന്‍ പോലും പേടിയുള്ള പോലീസിനെക്കൊണ്ട് ഇതൊക്കെ അന്വേഷിപ്പിച്ചാല്‍ എന്താകുമെന്ന് എല്ലാവര്ക്കും അറിയാം. അതിനാല്‍ ഉചിതമായ തീരുമാനം എടുത്ത് കേരളത്തിലെ ജനങ്ങളുടെ അഭിമാനം കാക്കണമെന്ന് അപേക്ഷിക്കുന്നു.