Image

പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി

Published on 14 October, 2011
പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി
തിരുവനന്തപുരം: തൃശ്ശൂരിലെ മലക്കപ്പാറ പോലീസ് സ്‌റ്റേഷനില്‍ ആദിവാസി സ്ത്രീയ്ക്ക് മര്‍ദനമേറ്റതിനെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.

സംഭവവുമായി ബന്ധപ്പെട്ട് എ.എസ്.ഐയെ സസ്‌പെന്റ് ചെയ്‌തെന്നും അയാള്‍ക്കെതിരെ 324-ാം വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു. ഒരു മോഷണ കേസുമായി ബന്ധപ്പെട്ട് പണം തിരികെ നല്‍കുന്നതിന് വേണ്ടി പാറു എന്ന ആദിവാസി സ്ത്രീയെ പോലീസ് സ്‌റ്റേഷനിലേയ്ക്ക് വിളിപ്പിക്കുകയായിരുന്നു. അവിടെ വെച്ച് പാറു, സതീഷ് എന്നയാളുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ഇതിനേത്തുടര്‍ന്ന് എ.എസ്.ഐ ജോയി പാറുവിന്റെ പാദത്തില്‍ ലാത്തി കൊണ്ട് അടിക്കുകയുമായിരുന്നു-ഉമ്മന്‍ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.

ഒരു വനിതാ പോലീസുകാരി പോലുമില്ലാത്ത സ്‌റ്റേഷനാണ് മലക്കപ്പാറയിലേതെന്നും പോലീസിന്റെ അടിയേറ്റ് ബോധരഹിതയായതിനെത്തുടര്‍ന്നാണ് പാറുവിനെ ചാലക്കുടി താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ബി.ഡി.ദേവസി എം.എല്‍.എ ആരോപിച്ചു.

ആദിവാസി സ്ത്രീയെ മര്‍ദിച്ച പോലീസുകാരനെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് പോലീസിന് എന്തും ചെയ്യാമെന്ന അവസ്ഥയാണുള്ളതെന്ന് കോടിയേരി ആരോപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക