Image

`ദാസേട്ടന്‍ യെസ്‌റ്റര്‍ഡേ ആന്‍ഡ്‌ ടുഡേ': ബോബി ചെമ്മണ്ണൂര്‍ മ്യൂസിക്കല്‍ നൈറ്റിന്‌ അരങ്ങുണരുന്നു

ജോര്‍ജ്‌ തുമ്പയില്‍ Published on 24 February, 2014
`ദാസേട്ടന്‍ യെസ്‌റ്റര്‍ഡേ ആന്‍ഡ്‌ ടുഡേ': ബോബി ചെമ്മണ്ണൂര്‍ മ്യൂസിക്കല്‍ നൈറ്റിന്‌ അരങ്ങുണരുന്നു
ന്യൂയോര്‍ക്ക്‌: സംഗീതലോകത്തെ അമ്പതാണ്ട്‌ ആഘോഷമാക്കി ഗാനഗന്ധര്‍വ്വന്‍ പത്മഭൂഷണ്‍ ഡോ. കെ. ജെ യേശുദാസ്‌ അമേരിക്കയില്‍ സംഗീതനിശയൊരുക്കുന്നു. അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ഗൃഹാതുരത്വത്തിന്റെ സുവര്‍ണകാലഘട്ടത്തെ പുനരാവിഷ്‌ക്കരിക്കുന്ന `ദാസേട്ടന്‍ യെസ്‌റ്റര്‍ഡേ ആന്‍ഡ്‌ ടുഡേ: ബോബി ചെമ്മണ്ണൂര്‍ മ്യൂസിക്കല്‍ നൈറ്റ്‌' എന്ന പേരില്‍ നടത്തുന്ന പരിപാടി മേയ്‌ രണ്ടാം തീയതി മുതല്‍ 31 വരെ യുഎസിലെ വ്യത്യസ്‌ത സ്ഥലങ്ങളില്‍ ലൈവ്‌ ഓര്‍ക്കസ്‌ട്രയുടെ അകമ്പടിയോടെ അരങ്ങേറും. ഒരു കാലഘട്ടത്തിന്റെ മധുരസ്‌മരണകള്‍ ഗാനങ്ങളായി പെയ്‌തിറങ്ങുമ്പോള്‍ നഷ്‌ടപ്പെട്ട ഗൃഹാതുരത്വത്തെയാവും അമേരിക്കന്‍ മലയാളികള്‍ മാറോടണയ്‌ക്കുക. മലയാളിയുടെ സ്വകാര്യ അഹങ്കാരമായി മാറിയ ഗാനഗന്ധര്‍വ്വന്‍ യേശുദാസിനൊപ്പം മകനും പിന്നണി ഗായകനുമായ വിജയ്‌ യേശുദാസ്‌, പ്രശസ്‌ത ഗായിക ശ്വേത മോഹന്‍, നടിയും ഗായികയുമായ രമ്യ നമ്പീശന്‍ എന്നിവര്‍ പങ്കെടുക്കും. കേരളത്തില്‍ നിന്നുള്ള രണ്ടു തലമുറയിലുള്ള ഗായകനിര അമേരിക്കയില്‍ ലൈവ്‌ ഓര്‍ക്കസ്‌ട്രയുടെ അകമ്പടിയോടെ പരിപാടി നടത്തുന്നത്‌ ഇതാദ്യമാണ്‌. സംഗീത ആസ്വാദകരായ മലയാളികള്‍ കാത്തിരിക്കുന്ന ഈ പരിപാടിക്കായി വമ്പിച്ച ഒരുക്കങ്ങളാണ്‌ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്‌.

ബോബി ചെമ്മണ്ണൂര്‍, കേരളാ ഗാര്‍ഡന്‍സ്‌ എന്നിവരാണ്‌ ഒരുമാസ പ്രോഗ്രാമിന്റെ മുഖ്യ സ്‌പോണ്‍സര്‍. എഴുപത്തിനാലാം പിറന്നാള്‍ ആഘോഷിച്ച ദാസേട്ടന്റെ സംഗീതപരിപാടി ഏറെ നാളുകള്‍ക്കു ശേഷമാണ്‌ അമേരിക്കയില്‍ അരങ്ങേറുന്നത്‌. മലയാളികള്‍ കാലങ്ങളായി കാത്തിരുന്ന ഗാനഗന്ധര്‍വ്വ സംഗീതം അതിന്റെ തന്മയത്വത്തോടെ അമേരിക്കയിലെത്തുമ്പോള്‍ അതൊരിക്കലെങ്കിലും ആസ്വദിക്കാനായി കാത്തിരിക്കുന്ന ആയിരങ്ങള്‍ക്ക്‌ സുവര്‍ണാവസരമായി മാറുകയാണ്‌ ഈ സുവര്‍ണസംഗീതനിശ. ദാസേട്ടന്റെ ഗാനങ്ങള്‍ ഒരു ദിവസം പോലും മൂളാതിരിക്കാന്‍ കഴിയാത്ത അമേരിക്കന്‍ മലയാളികള്‍ക്കിടയിലേക്കാണ്‌ അരനൂറ്റാണ്ടിലേറെ സംഗീതരംഗത്ത്‌ സജീവമായ യേശുദാസ്‌ എന്ന അതുല്യഗാനപ്രതിഭ സ്വന്തം ശബ്‌ദത്തില്‍ നേരിട്ടു പ്രത്യക്ഷപ്പെടുന്നത്‌. അസാമീസ്‌, കാശ്‌മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഭാരതീയ ഭാഷകളിലും ദാസേട്ടന്‍ പാടിയിട്ടുണ്ട്‌. യേശുദാസിന്റെ സംഗീതജീവിതം ഒരു സിനിമാകഥ പോലെയായിരുന്നു. സംഗീത പഠനം കഴിഞ്ഞയുടന്‍ `നല്ലതങ്ക' എന്ന ചിത്രത്തില്‍ പാടാന്‍ യേശുദാസിനെ പരിഗണിച്ചിരുന്നെങ്കിലും നിലവാരമില്ലെന്ന കാരണം പറഞ്ഞ്‌ തഴഞ്ഞു. നിരാശനാകാതെ ദാസ്‌ പരിശ്രമിച്ചുകൊണ്ടേയിരുന്നു. 1961 നവംബര്‍ 14നാണ്‌ യേശുദാസിന്റെ ആദ്യഗാനം റിക്കോഡ്‌ ചെയ്‌തത്‌. കെ.എസ്‌. ആന്റണി എന്ന സംവിധായകന്‍ തന്റെ 'കാല്‍പ്പാടുകള്‍' എന്ന സിനിമയില്‍ പാടാന്‍ അവസരം നല്‍കി. സിനിമയിലെ മുഴുവന്‍ ഗാനങ്ങളും പാടാനായിരുന്നു ക്ഷണിച്ചിരുന്നതെങ്കിലും ജലദോഷംമൂലം ഒരു ഗാനം മാത്രമേ പാടാനായുള്ളു. അങ്ങനെ 'ജാതിഭേദം മതദ്വേഷം' എന്നു തുടങ്ങുന്ന ഗുരുദേവകീര്‍ത്തനം പാടി യേശുദാസ്‌ ചലച്ചിത്ര സംഗീതലോകത്ത്‌ ഹരിശ്രീ കുറിച്ചു. ചെന്നൈയിലെ ഭരണി സ്റ്റുഡിയോയിലായിരുന്നു ആദ്യ ഗാനത്തിന്റെ റിക്കോഡിംഗ്‌ നടന്നത്‌. എം. ബി. ശ്രീനിവാസനായിരുന്നു ഈ ഗാനം ചിട്ടപ്പെടുത്തിയത്‌. മലയാള സിനിമയില്‍ പിന്നീടുകണ്ടത്‌ യേശുദാസിന്റെ സ്വരപ്രപഞ്ചമാണ്‌.

യേശുദാസിന്റെയും പ്രഭാ യേശുദാസിന്റെയും മകനായി ജനിച്ച വിജയ്‌ യേശുദാസ്‌ പിതാവിന്റെ വഴിയിലൂടെ തന്നെ പ്രശസ്‌തിയിലേക്കുയര്‍ന്നു. വിജയും ഈ സംഗീതപരിപാടിയില്‍ മുഖ്യപങ്ക്‌ വഹിക്കുന്നുണ്ട്‌. 1987ല്‍ 'ഇടനാഴിയില്‍ ഒരു കാലൊച്ച' എന്ന സിനിമയ്‌ക്കു വേണ്ടി ദക്ഷിണാമൂര്‍ത്തി സ്വാമികളുടെ സംഗീതത്തില്‍ രണ്ടു വരികള്‍ റെക്കോര്‍ഡ്‌ ചെയ്‌തു. 'കരാഗ്രെ വസതേ ലക്ഷ്‌മീ' പാടിയപ്പോള്‍ വിജയ്‌ യേശുദാസിനു എട്ടു വയസ്സ്‌. നീണ്ട 13 വര്‍ഷത്തിനു ശേഷമാണു ആ ശബ്ദം മലയാളികള്‍ വീണ്ടും കേട്ടത്‌. 1999ല്‍ 'മില്ലേനിയം സ്റ്റാര്‍സ്‌' എന്ന ചിത്രത്തിനു വേണ്ടി വിദ്യാസാഗറിന്റെ സംഗീത സംവിധാനത്തില്‍ യേശുദാസിനും ഹരിഹരനും ഒപ്പം ആയിരുന്നു ആ തിരിച്ചു വരവ്‌. 2000 ല്‍ ആണു ചിത്രം റിലീസ്‌ ആയത്‌. `ശ്രാവണ്‍ ഗംഗേ...സംഗീത ഗംഗേ', `ഓ മുംബൈ പ്യാരീ മുംബൈ' എന്നീ രണ്ടു പാട്ടുകള്‍. ഒരു യുവഗായകനു ഇതിലും നല്ല ഒരു അരങ്ങേറ്റം കിട്ടാനില്ല. യേശുദാസിനു 60 വയസ്സ്‌ തികഞ്ഞ ആ വര്‍ഷത്തില്‍, മകന്‍ ചെമ്പൈ സംഗീതോത്സവത്തില്‍ പാടണം എന്ന്‌ അദ്ദേഹം നിര്‍ദ്ദേശിച്ചു. യേശുദാസിന്റെ നിര്‍ദ്ദേശപ്രകാരം ചേര്‍ത്തല ഗോവിന്ദന്‍ കുട്ടി മാഷിന്റെ കീഴില്‍ സംഗീത പഠനം തുടങ്ങി. വിജയ്‌ പിന്നീട്‌ തമിഴ്‌ സിനിമകള്‍ക്ക്‌ വേണ്ടി പാടി.

പിന്നീട്‌ മലയാളത്തില്‍ `ഒരു ചിരി കണ്ടാല്‍ കണി കണ്ടാല്‍ അതു മതി,' 'എന്തു പറഞ്ഞാലും നീ എന്റേതല്ലേ വാവേ' എന്നീ ഗാനങ്ങള്‍ പാടി ഹിറ്റ്‌ ആക്കി. പിന്നീടാണു കേരളക്കരയാകെ കോലക്കുഴല്‍ വിളി കേള്‍പ്പിച്ചു കൊണ്ട്‌ കണ്ണനും രാധയുമായി വിജയും ശ്വേതാമോഹനും എത്തിയത്‌. എം ജയചന്ദ്രന്‍ ഈണമിട്ട ഈ ഗാനം വിജയ്‌ യേശുദാസിന്റെ കരിയര്‍ മാറ്റി മറിച്ചു. വിജയ്‌ ശ്വേത ഹിറ്റ്‌ ജോഡി ആയി. ഈ ഹിറ്റ്‌ ജോഡികളാണ്‌ യെസ്‌റ്റര്‍ഡേ, ടുഡേ പരിപാടിയിലെ മിന്നും താരങ്ങളായി മാറാന്‍ പോകുന്നത്‌.

അമ്മ മഴക്കാറിനു (മാടമ്പി), കോലക്കുഴല്‍ വിളികേട്ടോ (നിവേദ്യം), കുയിലേ പൂങ്കുയിലേ (നോവല്‍), മാമ്പുള്ളി കാവില്‍ (കഥ പറയുമ്പോള്‍), കിളിച്ചുണ്ടന്‍ മാവില്‍ (റോമിയോ), എന്താണെന്നു (ഗോള്‍), മന്ദാരപ്പൂമൂളി (വിനോദയാത്ര), യമുനാ വെറുതെ (ഒരേ കടല്‍), തൊട്ടാല്‍ പൂക്കും (മോസ്‌ ആന്‍ഡ്‌ ക്യാറ്റ്‌), ഒരു യാത്രാമൊഴി (കുരുക്ഷേത്ര), പ്രിയനുമാത്രം (റോബിന്‍ഹുഡ്‌), മാവിന്‍ ചോട്ടിലെ (ഒരുനാള്‍ വരും) തുടങ്ങി സൂപ്പര്‍ ഹിറ്റ്‌ പാട്ടുകള്‍ മലയാളികള്‍ക്കു സമ്മാനിച്ച പ്രിയ ഗായിക ശ്വേത മോഹന്‍ അനുഗ്രഹീത ഗായിക സുജാതയുടെ മകളാണ്‌. സുജാതയുടെ പാത പിന്തുടര്‍ന്ന്‌ മലയാളം, തമിഴ്‌, കന്നട, തെലുങ്ക്‌, ഹിന്ദി എന്നീ ഭാഷകളില്‍ ശ്വേത പാടിയിട്ടുണ്ട്‌. ഗാനഗന്ധര്‍വ്വന്‍ യേശുദാസിനൊപ്പം അമേരിക്കയില്‍ ഇതാദ്യമായാണ്‌ ശ്വേത ഒരു ലൈവ്‌ ഓര്‍ക്കസ്‌ട്രേഷന്‍ മ്യൂസിക്കല്‍ പരിപാടിയില്‍ പങ്കെടുക്കുന്നത്‌.

പാട്ടുകള്‍ പാടിക്കൊണ്ട്‌ അരങ്ങുകളിലെത്തുകയും പിന്നീട്‌ നടിയെന്ന നിലയില്‍ ദക്ഷിണേന്ത്യ മുഴുവന്‍ പേരെടുക്കുകയും ചെയ്‌ത രമ്യ നമ്പീശനാണ്‌ ഈ ഷോയിലെ മറ്റൊരു താരം. മലയാള ചലച്ചിത്രമേഖലയിലെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച രമ്യ ടെലിവിഷന്‍ താരവും അവതാരകയുമാണ്‌. എറണാകുളം ജില്ലയിലെ ചോറ്റാനിക്കര ശ്രീനിലയത്തില്‍ സുബ്രഹ്മണ്യനുണ്ണിയുടെയും ജയശ്രീയുടെയും മകളാണ്‌ രമ്യ നമ്പീശന്‍ എന്ന രമ്യാ ഉണ്ണി. തമിഴ്‌, തെലുങ്ക്‌, കന്നട എന്നീ ഭാഷാചിത്രങ്ങളിലും അഭിനയിക്കുന്നു. നന്നേ ചെറുപ്പത്തിലേ നൃത്തവും സംഗീതവും അഭ്യസിച്ചിരുന്ന രമ്യ ഒട്ടേറെ ഭക്തിഗാന കാസറ്റുകളില്‍ പാടിയിട്ടുണ്ട്‌. കൈരളി ടെലിവിഷന്‍ സംപ്രേഷണം ചെയ്‌ത ഹലോ ഗുഡ്‌ ഈവനിംഗ്‌ എന്ന തത്സമയ ഫോണ്‍ഇന്‍ പരിപാടിയുടെ അവതാരകയായി ശ്രദ്ധ നേടി. ശരത്‌ സംവിധാനം ചെയ്‌ത സായാഹ്നം എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത്‌ എത്തി. ഓരേ സാവരിയാ എന്ന ഓം ശാന്തി ഓശാനയിലെ ഹിറ്റ്‌ ഗാനമാണ്‌ രമ്യയുടേതായി അടുത്തിടെ പുറത്തിറങ്ങി പേരെടുത്തത്‌. ബൈസക്കിള്‍ തീവ്‌സിലെ മേലേ വാനിലേ, മിസ്‌ ലേഖ തരൂര്‍ കാണുന്നത്‌ എന്ന ചിത്രത്തിലെ മഞ്ഞിന്‍ കുളിരിന്‍, ഫിലിപ്‌സ്‌ ആന്‍ഡ്‌ മങ്കി പെന്നിലെ ബാല്യത്തില്‍ നാം എന്ന പ്രൊമോ ഗാനം തുടങ്ങി നിരവധി ഹിറ്റ്‌ ഗാനങ്ങള്‍ രമ്യയുടേതായി ഉണ്ട്‌. ഇതില്‍ തട്ടത്തിന്‍ മറയത്ത്‌ എന്ന ചിത്രത്തില്‍ മുത്തുച്ചിപ്പി പോലൊരു എന്ന ഗാനം സൂപ്പര്‍ ഹിറ്റായി. ബാച്ചിലര്‍ പാര്‍ട്ടിയില്‍ വിജന സുരഭി എന്ന ഗാനത്തില്‍ പാടിയഭിനയിക്കുകയും ചെയ്‌തു.

ന്യൂയോര്‍ക്ക്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹെഡ്‌ജ്‌ ബ്രോക്കറേജാണ്‌ പരിപാടിയുടെ ഓര്‍ഗനൈസര്‍. എന്റര്‍ടെയ്‌ന്‍മെന്റ്‌ ലൈവ്‌ ഷോ രംഗത്ത്‌, സൂര്യ ഫെസ്റ്റിവല്‍, ഒരേ സ്വരം (എംജി ശ്രീകുമാര്‍, കെ.എസ്‌ ചിത്രാ ടീമിന്റെ വാഷിങ്‌ടണ്‍, ന്യൂയോര്‍ക്ക്‌, ന്യൂജേഴ്‌സി ഷോ), പണ്ഡിറ്റ്‌ രമേശ്‌ നാരായണ്‍ജിയുടെ മേഘമല്‍ഹാര്‍ ഉള്‍പ്പെടെ നിരവധി പരിപാടികള്‍ ഏറ്റെടുത്തു നടത്തി വിജയത്തിലെത്തിച്ചിട്ടുള്ള ഹെഡ്‌ജ്‌ ബ്രോക്കറേജിന്റെ ജേക്കബ്‌ എബ്രഹാം (സജി) 2014-ല്‍ അവതരിപ്പിക്കുന്ന പ്രധാനപരിപാടിയാണിത്‌. ന്യൂയോര്‍ക്കില്‍ താമസിക്കുന്ന ജേക്കബ്‌ എബ്രഹാം യുഎസിലെ മലയാളി കലാപരിപാടികളിലെയെല്ലാം മുഖ്യ സാന്നിധ്യമാണ്‌. ഹെഡ്‌ജ്‌ ചാരിറ്റബിള്‍ ട്രസ്‌റ്റ്‌ എന്ന ഒരു ജീവ കാരുണ്യപദ്ധതിക്കും പരിപാടിയോടനുബന്ധിച്ച്‌ ജേക്കബ്‌ ഏബ്രഹാം രൂപം കൊടുത്തിട്ടുണ്ട്‌. അഗതികള്‍ക്കും രോഗികള്‍ക്കും ഒരു പരിധി വരെ അത്താണിയാവുകയാണ്‌ ഇതിന്റെ ഉദ്ദേശലക്ഷ്യം.

ഹൂസ്റ്റണിലെ സെന്റ്‌ ഗ്രിഗോറിയോസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചില്‍ മേയ്‌ മൂന്നിന്‌ ശനിയാഴ്‌ചയാണ്‌ ആദ്യ പരിപാടി. തുടര്‍ന്ന്‌ മേയ്‌ 10-ന്‌ ന്യൂജേഴ്‌സിയിലെ ടീനെക്കില്‍ സെന്റ്‌ ഗ്രിഗോറിയോസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ഇടവകയുടെ ആഭിമുഖ്യത്തില്‍ പിറ്റേന്ന്‌ മേയ്‌ 11 ഞായറാഴ്‌ച ന്യയോര്‍ക്കിലാണ്‌ പരിപാടി. ശ്രീനാരായണ അസോസിയേഷനും ന്യൂയോര്‍ക്കിലെ കേരള സമാജവും യൂണിവേഴ്‌സല്‍ മൂവീസും ഹെഡ്‌ജ്‌ ബ്രോക്കറേജുമായി ചേര്‍ന്നാണ്‌ ഈ പരിപാടി മലയാളികള്‍ക്ക്‌ സമര്‍പ്പിക്കുന്നത്‌. വാഷിങ്‌ടണ്‍ കേരള കള്‍ച്ചറല്‍ അസോസിയേഷനും കേരള അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ വാഷിങ്‌ടണും ചേര്‍ന്ന്‌ മേയ്‌ 17 ശനിയാഴ്‌ച യെസ്റ്റര്‍ഡേ, ടൂഡേ എന്ന മെഗാ ഇവന്റിന്‌ വേദിയൊരുക്കും. തുടര്‍ന്ന്‌ മേയ്‌ 24 ശനിയാഴ്‌ച ഡാളസിലെ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ഇടവകയുടെ ആഭിമുഖ്യത്തില്‍ പരിപാടി നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌:

hedgebrokerage@gmail.com (516) 433 - 4310
`ദാസേട്ടന്‍ യെസ്‌റ്റര്‍ഡേ ആന്‍ഡ്‌ ടുഡേ': ബോബി ചെമ്മണ്ണൂര്‍ മ്യൂസിക്കല്‍ നൈറ്റിന്‌ അരങ്ങുണരുന്നു
Join WhatsApp News
Narayan 2014-02-24 10:16:28
Great. Looking forward to attend this show. Please do not make the ticket charges so high. Be reasonable.
soman G 2014-02-24 11:45:56
Before same way, Dasettan and Vijai conducted a program in Rockland county three years back.
Prince Thomas 2014-02-26 09:02:18
Great Show. Waiting for that melodious and harmonious night. Keep it up.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക