Image

മതത്തിന്റെ ധാര്‍മ്മികതയും നാസ്‌തിക ചിന്തകളും (ജോസഫ്‌ പടന്നമാക്കല്‍)

Published on 08 March, 2014
മതത്തിന്റെ ധാര്‍മ്മികതയും നാസ്‌തിക ചിന്തകളും (ജോസഫ്‌ പടന്നമാക്കല്‍)
യുഗയുഗങ്ങളായി മനുഷ്യര്‍ ദൈവത്തെത്തേടി അലയുന്നു. ബെത്‌ ലേഹമിലും മെക്കയിലും ഹിമാലയസാനുക്കളിലും തീര്‍ഥാടനകേന്ദ്രങ്ങളിലും ദൈവനാമത്തിന്റെ മഹത്വം വാഴ്‌ത്തപ്പെടുന്നു. യുക്തിയുക്തമായി ദൈവത്തിന്റെ അസ്‌തിത്വത്തെ പ്രാമാണ്യകരിക്കാറുമുണ്ട്‌. അതൊന്നും യുക്തിവാദികളുടെ സങ്കല്‍പ്പത്തില്‍ വാസ്‌തവികമല്ല. കണ്ണുകൊണ്ട്‌ നിരീക്ഷിച്ചാല്‍ മാത്രമേ സത്യമെന്തെന്ന്‌ അവര്‍ വിശ്വസിക്കുകയുള്ളൂ.പ്രാകൃതമനുഷ്യരുടെ ദൈവവും ആധുനിക ശാസ്‌ത്ര യുഗത്തില്‍ ജീവിക്കുന്നവരുടെ ദൈവവും തികച്ചും വ്യത്യസ്‌ത ധ്രുവങ്ങളിലുള്ള ദൈവസങ്കല്‌പ്പങ്ങളാണെന്ന്‌ കാണാം. ജീവിത സാഹചര്യങ്ങളുടെയും മൂല്യബോധങ്ങളുടെയും ചലനങ്ങളനുസരിച്ച്‌ മനുഷ്യന്റെ ദൈവസങ്കല്‌പ്പത്തിനും മാറ്റങ്ങള്‍ വരാം. നാം വസിക്കുന്ന ഈ കൊച്ചുലോകത്തിന്‌ അതീതമായ ഒരു ശക്തി, ബഹുവര്‍ണ്ണങ്ങളായ ദൈവങ്ങള്‍, ഏകദൈവമായ ശക്തി ഇങ്ങനെ സമയകാല വികസനങ്ങളനുസരിച്ച്‌ ദൈവത്തെപ്പറ്റിയുള്ള ഭാവനകളും സങ്കല്‍പ്പങ്ങളും മാറിമാറി വന്നു. ഇടിയും പ്രകൃതി ക്ഷോപവും കാളിയും ദൈവങ്ങളായി വിചാരിച്ച്‌ പൂജാസമ്പ്രാദയവും തുടങ്ങി. അങ്ങനെ ദൈവമെന്നുള്ളത്‌ മനുഷ്യന്‍ വികസിപ്പിച്ചെടുത്തതാണ്‌. അതിനൊപ്പം ഭാവനകളില്‍ ആത്മാവും വികസിച്ചു.

സന്മാര്‍ഗ ജീവിതമെന്നത്‌ ദൈവത്തെയനുസരിച്ച്‌ ജീവിക്കുകയെന്ന ഗുണവിശേഷമെങ്കില്‍ അത്തരം സന്മാര്‍ഗികത മതവിശ്വാസികള്‍ക്കേ കാണുകയുള്ളൂ. കാരണം നിരീശ്വരവാദികള്‍ ദൈവത്തെ അനുസരിക്കാറില്ല. എന്നാല്‍ സമൂഹത്തിന്റെ കെട്ടുറപ്പിന്‌ സ്വീകാര്യമായ വസ്‌തുതകളെയാണ്‌ അവര്‍ സന്മാര്‍ഗികതയായി കണക്കാക്കുന്നത്‌. മനുഷ്യനെന്ന്‌ പറയുന്നത്‌ ഒരു സാമൂഹിക ജീവിയാണ്‌. പരസ്‌പരം സഹവര്‍ത്തിത മനോഭാവം അവന്റെ നിലനില്‌പ്പിനും ആവശ്യമാണ്‌. ഭൂരിഭാഗം ദൈവവിശ്വാസമില്ലാത്തവര്‍ പ്രകൃതിയേയും സൗന്ദര്യത്തേയും ദര്‍ശിക്കുന്നതായി കാണുന്നു. അവനില്‍ സ്‌നേഹവും വികാരങ്ങളും ഉണ്ട്‌. അത്‌ പ്രകൃതി അനുഗ്രഹിച്ച്‌ നല്‍കുന്ന കഴിവാണ്‌. അസന്മാര്‍ഗികളായ നിരീശ്വരവാദികളും കണ്ടേക്കാം. എന്നാല്‍ അതേ അളവില്‍ ദൈവവും വിശ്വാസവുമായി പുലര്‍ത്തുന്നവരിലും അസന്മാര്‍ഗികത കാണാം. 1992ല്‍ അനേകരെ കൊന്ന കുറ്റവാളിയായ 'ജെഫെരി ദാമര്‍' അമേരിക്കയിലെ വിസ്‌കോണ്‍സിനില്‍ കോടതിമുമ്പാകെ പറഞ്ഞതും ശ്രദ്ധേയമാണ്‌. അയാള്‍ പറഞ്ഞു,`ഞാന്‍ വിശ്വസിക്കുന്നവനായ ഒരുവനുണ്ട്‌. യേശു പാപികള്‍ക്കായി ഈ ലോകത്ത്‌ വന്നു. സകലതും ക്ഷമിക്കുന്നവനായ യേശു നിത്യമായ മുക്തി എനിക്കു തരുമെന്ന്‌ ഉറപ്പുണ്ട്‌. ഇതില്‍നിന്നും വ്യക്തമാകുന്നത്‌ സന്മാര്‍ഗികത മതവിശ്വാസികളുടെ കുത്തകയല്ലന്നല്ലേ?

അമേരിക്കയിലെ ഒരു യൂണിവേഴ്‌സിറ്റി, മതവിശ്വാസവുമായി അനുബന്ധിച്ച്‌ ഒരു സര്‍വ്വേ ബോണ്‍ എഗയിന്‍ ക്രിസ്‌ത്യാനികളില്‍ (Born again Christians) നടത്തുകയുണ്ടായി. ക്രിസ്‌തീയസമൂഹത്തില്‍ ചേരുന്നതിനുമുമ്പ്‌ പുതിയ വിശ്വാസം സ്വീകരിച്ച ഇവരില്‍ നാലുശതമാനം മദ്യത്തിന്‌ അടിമകളായിരുന്നു. മദ്യം പാടില്ലായെന്ന്‌ അനുശാസിക്കുന്ന പുതിയ മതം സ്വീകരിച്ചുകഴിഞ്ഞ്‌ കുടിയന്മാരുടെ എണ്ണം പന്ത്രണ്ട്‌ ശതമാനമായി. മതത്തില്‍ ചേരുന്നതിനുമുമ്പ്‌ അഞ്ചു ശതമാനം മയക്കുമരുന്നിനടിമയായവര്‍ ഒമ്പത്‌ ശതമാനമായി വര്‍ദ്ധിച്ചു. മതം മാറുന്നതിനുമുമ്പ്‌ രണ്ടുശതമാനം അസന്മാര്‍ഗികമായ ലൈംഗികത നടത്തിയവരുടെ എണ്ണം അഞ്ചു ശതമാനമായി. ഇവരില്‍ കൂടുതല്‍പേരും കൗമാരപ്രായത്തില്‍ മതം മാറിയവരാണ്‌. അപകടം പിടിച്ച യുവത്വകാലഘട്ടങ്ങളിലാണ്‌ വഴിപിഴച്ച ജീവിതത്തില്‍ക്കൂടി ലൈംഗികതയിലും ഊര്‍ജത നേടുന്നത്‌. മുകളില്‍ പറഞ്ഞ സര്‍വ്വേയിലെ തെളിവുകളുടെ ബലത്തില്‍ ഇതില്‌നിന്നും മനസിലാക്കേണ്ടത്‌ ക്രിസ്‌തുമതത്തിന്‌ ഒരാളിന്റെ സന്മാര്‍ഗനിലവാരം മെച്ചമാക്കാന്‍ സാധിക്കുകയില്ലന്നല്ലേ?

നാസ്‌തികര്‍ക്ക്‌ ധാര്‍മ്മികതയില്ലെന്ന്‌ ഈശ്വരനിരതരായവര്‍ പ്രചരിപ്പിക്കുന്നത്‌ കാണാം. അത്‌ ശരിയല്ല. മതത്തില്‍ വിശ്വസിക്കുന്നവരെപ്പോലെ നാസ്‌തികരും തുല്യമായി ധാര്‍മ്മികതയില്‍ വിശ്വസിക്കുന്നുണ്ട്‌. എങ്കില്‍ നാസ്‌തികരുടെ എഴുതപ്പെട്ട ധാര്‍മ്മികനിയമങ്ങള്‍ എന്തെല്ലാമെന്നും അടുത്ത ചോദ്യം ഉദിച്ചേക്കാം. മതം കല്‌പ്പിക്കുന്നപോലെ കര്‍ശനമായ നിയമസംഹിതകളിലുള്ള ഒരു പുസ്‌തകത്തില്‍ നാസ്‌തികന്‍ വിശ്വസിക്കുന്നില്ല. മതത്തില്‍ അടിയുറച്ചു വിശ്വസിക്കുന്നവരുടെ അതേ ധാര്‍മ്മികതയാണ്‌ നാസ്‌തികനും പിന്തുടരുന്നത്‌. മനുഷ്യരുണ്ടാക്കുന്ന ധാര്‍മ്മിക നിയമങ്ങളില്‍ അവര്‍ വിശ്വസിക്കുന്നുവെന്ന വ്യത്യാസമേയുള്ളൂ. ദൈവം മനുഷ്യനായി ജനിച്ചുതരുന്ന വചനങ്ങളോ ദൈവം മുഖേന പ്രവാചകര്‍ കല്‍പ്പിക്കുന്ന നിയമങ്ങളോ നാസ്‌തികന്‍ വിശ്വസിക്കില്ല. നാസ്‌തികരായവര്‍ ഭൂരിഭാഗവും അവിശ്വാസികളായത്‌ മതം അവര്‍ക്ക്‌ അനുയോജ്യമല്ലെന്ന്‌ ബോദ്ധ്യമായതുകൊണ്ടാണ്‌. ഒന്നില്‍ക്കൂടുതല്‍ മതങ്ങളെ അഗാധമായി പഠിച്ചശേഷമായിരിക്കും സാധാരണഗതിയില്‍ നാസ്‌തികര്‍ തീരുമാനം എടുക്കാറുള്ളത്‌. മതവിശ്വാസങ്ങളെ തള്ളിക്കളയുന്നതും ശ്രദ്ധാപൂര്‍വ്വം പഠിച്ചശേഷമായിരിക്കും.

മതം മനുഷ്യജീവിതത്തില്‍ പലപ്പോഴും ഉപദ്രവം ചെയ്യും. മനുഷ്യജാതിയ്‌ക്ക്‌ സാമ്പത്തികമായ ബുദ്ധിമുട്ടുകളും വരുത്തും. മതവിശ്വാസം പുലര്‍ത്തുന്നത്‌ കൂടാതെ സമ്പാദ്യത്തിലെ പങ്ക്‌ പള്ളിപണികള്‍ക്കും കൊടുക്കണം. പ്രാര്‍ത്ഥന കൂടാതെ അത്ഭുത രോഗശമന വിശ്വാസത്തിലും പണം നിക്ഷേപിക്കണം. പുരോഹിതന്‍ സുഖപ്പെടുത്തുമെന്നു പറഞ്ഞ്‌ പലപ്പോഴും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകളും നിഷേധിക്കും. രക്തദാനവും സ്വീകരിക്കില്ല. മതം കുടുംബാസൂത്രണ പദ്ധതികളെ എതിര്‍ക്കുന്നു. മൂന്നാം ലോകത്തിലെ ജനസംഖ്യ കൂടിയാലും മതത്തിന്‌ പ്രശ്‌നമല്ല. ഗര്‍ഭനിരോധന ഉറകള്‍ വില്‌ക്കുന്നതുമൂലം എയിഡ്‌സ്‌ പോലുള്ള മാരകരോഗം പടരുന്നത്‌ മതത്തിന്‌ പ്രശ്‌നമല്ല. ദൈവവിശ്വാസമില്ലാത്തവരെ കൊല്ലാനും മതഭീകരര്‍ മടിക്കില്ല. മറ്റുള്ള മതത്തില്‍നിന്ന്‌ വിവാഹം ചെയ്‌താലും തീയിട്ട്‌ നശിപ്പിക്കുന്ന ചരിത്രങ്ങളും മതവാദികള്‍ക്കുണ്ട്‌. മതനിന്ദനവും ചില രാജ്യങ്ങളില്‍ നിയമവിരുദ്ധമാണ്‌. മരണശിക്ഷവരെ നല്‌കും. മതത്തിന്റെ പേരില്‍ നടന്ന യുദ്ധങ്ങള്‍ക്ക്‌ കണക്കില്ല. മതത്തിനുവേണ്ടിയുള്ള മൗലികവാദികളുടെ രക്ത ചൊരിച്ചിലുകള്‍ക്ക്‌ മതം നീതികരണവും നല്‌കും. കുരിശുയുദ്ധങ്ങളിലും ഹിന്ദു മുസ്ലിം ലഹളകളിലും മതത്തിന്റെ പേരില്‍ പതിനായിരങ്ങളുടെ രക്തമൊഴുക്കി. ഈ രക്തപ്പുഴകളെല്ലാം ധാര്‍മ്മികതയെന്നും വിശുദ്ധയുദ്ധമെന്നും അറിയപ്പെട്ടു.

ആരാണ്‌ സത്യമായ ക്രിസ്‌ത്യാനി, അല്ലെങ്കില്‍ വിശ്വാസി? അനേക മതങ്ങളുണ്ടെങ്കിലും ഏതാണ്‌ സത്യമതമെന്ന്‌ തിരിച്ചറിയാനും സാധിക്കില്ല. തങ്ങളുടേത്‌ മാത്രം സത്യമെന്ന്‌ പറഞ്ഞ്‌ മതങ്ങള്‍ തമ്മില്‍ പരസ്‌പരം മത്സരമാണ്‌. അങ്ങനെ മല്ലടിക്കുമ്പോള്‍ മതങ്ങളിലെ ധാര്‍മ്മിക ചിന്തകളെവിടെയെന്നും ചിന്തിച്ചുപോവും. മതത്തിന്റെ പേരില്‍ തമ്മില്‍തമ്മില്‍ കൊലകള്‍വരെ നടത്തും. അങ്ങനെയെങ്കില്‍ ഒരു അന്വേഷിക്ക്‌ സത്യമതം അല്ലെങ്കില്‍ അധാര്‍മ്മിക മതം ഏതെന്നും തിരിച്ചറിയാന്‍ കഴിയില്ല. തങ്ങളുടേത്‌ മാത്രം സത്യമെന്ന്‌ പറഞ്ഞ്‌ നവീകരണസഭകളും കത്തോലിക്കരും തമ്മില്‍ മത്സരത്തിലാണ്‌. ആ സാഹചര്യങ്ങളിലാണ്‌ നാസ്‌തികന്‍ തന്റെ അനുഭവജ്ഞാനത്തിലൂടെ പ്രായോഗികമായി ചിന്തിക്കുന്നത്‌. ക്രിസ്‌തുമതം പരസ്‌പരവിരുദ്ധമായ തത്ത്വമൂല്യങ്ങളുള്ള മതമെന്നും നാസ്‌തികന്‍ ചിന്തിക്കും. അക്കൂടെ അധാര്‍മ്മികമായി ജീവിക്കുന്ന ക്രിസ്‌ത്യാനികളെയും കാണാം. ചിലര്‍ സ്വാര്‍ഥതാല്‍പര്യത്തിന്‌ മതവചനങ്ങളെ തെറ്റായും വ്യാഖ്യാനിക്കാറുണ്ട്‌. ബൈബിള്‍ ധാര്‍മ്മിക നിയമങ്ങള്‍ മാത്രമുള്ള പുസ്‌തകമെങ്കില്‍ വഴിപിഴച്ച ക്രിസ്‌ത്യാനിയ്‌ക്ക്‌ സ്വന്തം താല്‌പര്യം സംരക്ഷിക്കാന്‍ ബൈബിളിനെ അവന്റെ യുക്തിയില്‍ കൊണ്ടുവരാന്‍ സാധിക്കും. വിശുദ്ധ ബൈബിള്‍ ദൈവവചനമെങ്കില്‍ എന്തുകൊണ്ട്‌ മനസിലാകുന്ന ഭാഷയില്‍ രചിച്ചില്ല. സ്വന്തം വിശ്വാസംതന്നെ ദൈവനിശ്ചയത്തിന്‌ എതിരെന്ന്‌ എങ്ങനെ നാം മനസിലാക്കും? ബൈബിളിനെ ഏതു വിധത്തില്‍ വ്യാഖ്യാനിക്കുന്നവനും ക്രിസ്‌ത്യാനി തന്നെ. യേശുവില്‍ വിശ്വസിക്കുന്നവന്‍ കൊലയും പിടിച്ചുപറിയും നടത്തിയാലും അയാള്‍ ക്രിസ്‌ത്യാനി തന്നെ. ബൈബിളിലെ വചനം അവന്റെ ന്യായികരണത്തിലും മൂര്‍ച്ച കൂട്ടും.

മതങ്ങള്‍ക്കുള്ളതുപോലെ നാസ്‌തിക വിശ്വാസത്തിന്‌ പ്രത്യേകമായ ഗ്രന്ഥങ്ങളോ നിയമ സംഹിതകളോയില്ല.എങ്കിലും സ്വീകാര്യമായ ചില ചിട്ടകള്‍ നാസ്‌തികനില്‍ കാണാം. നാസ്‌തികരും ആശയങ്ങള്‍ പ്രചരിപ്പിക്കാറുണ്ട്‌. മതത്തിലെ നിയമങ്ങളെ അന്ധമായി അനുകരിക്കുന്നവരെക്കാളും നാസ്‌തികര്‍ ധാര്‍മികനിലവാരം പുലര്‍ത്തുന്നുണ്ട്‌. ജീവിതം അര്‍ത്ഥ പൂര്‍ണ്ണമാകണമെങ്കില്‍ സ്വയം കണ്ടെത്തണമെന്ന്‌ ചിന്തിക്കുന്നു. നമുക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും സത്യത്തെ കണ്ടെത്തുക,സത്യമേതെന്ന്‌ മനസിലായി ഉചിതമായത്‌ തെരഞ്ഞെടുക്കുക, നമുക്കുള്ളതുകൊണ്ട്‌ ജീവിതം ആസ്വദിക്കുക, നമ്മെ സ്വയം ആത്മബോധം ഉള്ളവരാക്കുക, മറ്റുള്ളവരെ ആശ്രയിക്കാതെ സ്വയം യുക്തമെന്നുള്ളത്‌ കണ്ടെത്തുക, എന്നെല്ലാം നാസ്‌തികന്റെ എഴുതപ്പെടാത്ത നിയമങ്ങളാണ്‌. ഒന്നിനെ സത്യമാക്കാന്‍ അന്ധമായി വിശ്വസിക്കരുതെന്നും എന്തുവിശ്വാസമെങ്കിലും ചോദ്യം ചെയ്യണമെന്നും നാസ്‌തിക ഡയറിയിലുണ്ട്‌.

ലക്ഷ്യമില്ലാതെ അമേരിക്കയിലേക്കുള്ള യാത്രാമദ്ധ്യേ കൊളംബസിന്റെ കപ്പല്‍ സമുദ്രത്തില്‍ അലഞ്ഞിരുന്ന സമയം അദ്ദേഹത്തിന്‍റെ കൂടെയുള്ളവരുടെ ക്ഷമ നശിച്ചിരുന്നു. ശേഖരിച്ചിരുന്ന ഭഷണവിഭവങ്ങളും തീര്‍ന്നിരുന്നു. ഒരു സമയത്ത്‌ സഹയാത്രികര്‍ കൊളംബസിന്റെ നേരെ തോക്കുയര്‍ത്തി. അവരുടെ വിശപ്പും ദാഹവും അക്ഷമയും സകല ധാര്‍മ്മികതയേയും കാറ്റില്‍ പറത്തിയിരുന്നു. ധാര്‍മ്മികമായ ചിന്താഗതി ജീവജാലങ്ങളില്‍ മനുഷ്യനുമാത്രമേ ജന്മസഹജമായി ലഭിച്ചിരിക്കുന്നതെന്ന്‌ സെമറ്റിക്ക്‌ മതങ്ങള്‍ വിശ്വസിക്കുന്നു. അത്‌ സത്യമല്ല. മനുഷ്യനെപ്പോലെ മൃഗങ്ങള്‍ക്കും സഹജമായ വികാരങ്ങളുണ്ട്‌. കാട്ടില്‍ ഗര്‍ജിച്ചുനടക്കുന്ന സിംഹം അതിന്റെ ഇരയെ പിടിക്കുന്നത്‌ വിശക്കുമ്പോഴാണ്‌. സിംഹത്തിന്‌ വയറു നിറഞ്ഞിരിക്കുന്നെങ്കില്‍ അതൊരു ജീവിയേയും കൊല്ലാന്‍ മെനക്കെടില്ല. മാന്‍പേടകള്‍ സിംഹത്തിനു ചുറ്റും കളിച്ചുനടക്കുന്നത്‌ ഡിസ്‌ക്കവറി ചാനലിലും നാഷണല്‍ ജിയോ ഗ്രാഫിക്ക്‌ മാസികകളിലും കാണാം. `നായ' തമ്മില്‍ കടി കൂടുമ്പോള്‍ ഒരു നായ്‌ വാലും ചുരുട്ടി കീഴടങ്ങിയാല്‍ മറ്റേ നായ്‌ പിന്നെ ഉപദ്രവിക്കില്ല. തള്ളക്കോഴി പരുന്തുകള്‍ വരുമ്പോള്‍ പിള്ളക്കോഴികളെ ചിറകിനുള്ളില്‍ കാത്തുസൂക്ഷിക്കുന്നത്‌ കാണാം. പക്ഷികള്‍ കൂടുവെയ്‌ക്കുന്നു. കുഞ്ഞുങ്ങള്‍ക്ക്‌ തീറ്റികൊടുക്കുന്നു. മനോഹരമായ കലാവിരുതുകളും പക്ഷികൂട്ടിന്മേല്‍ കാണാം. കൂടുതല്‍ സുരക്ഷിതത്വം തേടി തള്ളപ്പൂച്ച കുഞ്ഞുങ്ങളെയും കടിച്ചുതൂക്കി മറ്റൊരു താവളത്തിലെത്തിക്കുന്നു. ഇതില്‍ നിന്നെല്ലാം ധാര്‍മ്മികതയുടെ അംശം മൃഗങ്ങളിലുണ്ടെന്നും ജന്മസിദ്ധമായ ഗുണമാണെന്നും സ്‌പഷ്ടമാണ്‌. ഇതിനെ ധാര്‍മ്മികതയെന്ന്‌ വിളിക്കാമോയെന്നറിയില്ല.

മനുഷ്യന്‌ കുറച്ചുകൂടി വിശാലമായ ധാര്‍മ്മിക ബോധമുണ്ട്‌. അത്‌ മനുഷ്യന്‍ വളര്‍ന്നുവന്ന സാഹചര്യങ്ങളില്‍ പതിയെ പതിയെ വികസിച്ചുവന്നതാണ്‌. ആദിമഗോത്രത്തില്‍ കണ്ടിരുന്ന ധാര്‍മ്മികതയല്ല കുറച്ചുകൂടി വികസിച്ച സമൂഹത്തില്‍ കണ്ടിരുന്നത്‌. ഓരോ ഗോത്രത്തലവന്മാരും തങ്ങളുടെ ഗോത്രങ്ങളെ മാത്രം സംരക്ഷിക്കുന്നതായി പഴയനിയമത്തില്‍ വായിക്കാം. ഗോത്രത്തില്‍ പുറത്തുള്ളവരെയും സഹായിക്കുകയെന്ന ധാര്‍മ്മികത വന്നത്‌ മനുഷ്യന്റെ മനസ്‌ വികസിച്ച ശേഷമാണ്‌. അന്യന്റെ ഭാര്യ, അന്യന്റെ സ്വത്ത്‌ ആഗ്രഹിക്കരുതെന്നൊക്കെ എല്ലാ മതങ്ങളുടെയും പ്രത്യേകതയായിരുന്നു. ആദിമമനുഷ്യനില്‍ അങ്ങനെ ഒരു അടിസ്ഥാന തത്ത്വം ഉണ്ടായിരുന്നില്ല. സമൂഹത്തിന്റെ വികസനഘട്ടത്തിലാണ്‌ സ്വത്ത്‌ സമ്പാദികയെന്നുള്ള ആശയം മനുഷ്യനില്‍ ഉണ്ടായത്‌.

ഗോത്രങ്ങള്‍ കൂട്ടമായി കൃഷിചെയ്‌ത്‌ വികസിച്ചുകഴിഞ്ഞപ്പോള്‍ ഗോത്രങ്ങള്‍ തമ്മില്‍ ഐക്യം വന്നു. മിച്ചമുള്ള ധാന്യങ്ങള്‍ മറ്റുഗോത്രങ്ങള്‍ക്ക്‌ കൈമാറുവാനും തുടങ്ങി. അവിടെയാണ്‌ അന്യന്റെ മുതല്‍ കക്കരുത്‌, അന്യന്റെ സ്വത്ത്‌ ആഗ്രഹിക്കരുതെന്നുള്ള ധാര്‍മ്മിക തത്ത്വങ്ങള്‍ ഉടലെടുത്തത്‌. അതുകൊണ്ട്‌ പത്തു പ്രമാണങ്ങളില്‍ കാണുന്നപോലെ ഇതൊന്നും ദൈവികമായ മൂല്യങ്ങളല്ല. മനുഷ്യന്റെ വികസനഫലമായി മനുഷ്യന്‍ തന്നെ കണ്ടെത്തിയ മൂല്യങ്ങളാണ്‌. അന്യന്റെ മുതല്‍ ആഗ്രഹിക്കരുതെന്നും കക്കരുതെന്നുമുള്ള ധാര്‍മ്മികമൂല്യങ്ങള്‍ മനുഷ്യന്റെയിടയില്‍ സാര്‍വ്വത്രികമായി. അല്ലാതെ മോസസിന്‌ ദൈവം കൊടുത്തതല്ല. ഓരോ രാജ്യത്തിലും ധാര്‍മ്മിക മൂല്യങ്ങളില്‍ വ്യത്യസ്‌തമായ നിയമങ്ങള്‍ കാണാം. സെമറ്റിക്ക്‌ മതങ്ങളില്‍ അടിമയോട്‌ സ്‌നേഹത്തോടെ പെരുമാറാന്‍ പറയുന്നുണ്ട്‌. എന്നാല്‍ അടിമത്തം തെറ്റാണെന്ന്‌ അവരുടെ മതഗ്രന്ഥങ്ങളില്‍ ഇല്ല. അടിമത്തം ഇല്ലാതാക്കിയത്‌ മനുഷ്യന്‍ വികസിപ്പിച്ച ഒരു സാമൂഹികചിന്തയാണ്‌. ആ കാലഘട്ടത്തിന്റെ മൂല്യവും നാം അവിടെ കാണുന്നു. എല്ലാ മതപ്രവാചകരും അവതരിപ്പിച്ചത്‌ അതാതുകാലത്തെ മൂല്യങ്ങളായിരുന്നു.

ശാസ്‌ത്രത്തിന്റെ പുരോഗതിയിലും കാലഘട്ടങ്ങളുടെ പരിവര്‍ത്തനങ്ങളിലും മനുഷ്യന്റെ മനസുകള്‍ക്ക്‌ മാറ്റം വരും. പഴയ തലമുറകള്‍ ചിന്തിച്ചിരുന്ന മാമൂലുകള്‍ക്കു മാറ്റം വന്നത്‌ അതിനുള്ള തെളിവുകളാണ്‌. കീഴ്‌ജാതിയും ഉയര്‍ന്ന ജാതിയും തമ്മിലുള്ള വേര്‍തിരുവുകളില്‍ വിടവുകള്‍ കുറഞ്ഞത്‌ മതത്തിന്റെ നിര്‍ദ്ദേശം കൊണ്ടല്ല മറിച്ച്‌ മനുഷ്യന്റെ സാമൂഹിക കാഴ്‌ചപ്പാടില്‍ വന്ന വ്യത്യാസം കൊണ്ടാണ്‌. ശാസ്‌ത്രത്തിന്റെ പുരോഗതിയില്‍ മനുഷ്യനും ചിന്തകള്‍ക്കും വ്യതിയാനങ്ങള്‍ വരും. ഹൈന്ദവരുടെ കൂട്ടുകുടുംബ വ്യവസ്ഥയില്‍നിന്ന്‌ ന്യൂക്ലിയര്‍ കുടുംബങ്ങള്‍ പടുത്തുയര്‍ത്തി. അന്ന്‌ പ്രായത്തില്‍ കൂടിയവരെയും സ്വന്തം അമ്മാവന്മാരെയും ബഹുമാനിക്കുകയെന്ന ചട്ടങ്ങള്‍ പാലിക്കണമായിരുന്നു. ഇന്ന്‌ മുതിര്‍ന്നവരെ ആരാധിക്കുക, ബഹുമാനിക്കുകയെന്ന വ്യവസ്ഥിതി അടിച്ചേല്‍പ്പിക്കാന്‍ ചെന്നാല്‍ നടക്കില്ല. ഇതെല്ലാം നവോഥാന ചിന്തകളിലെ ധാര്‍മ്മിക നേട്ടങ്ങളായിരുന്നു. മാറ്റങ്ങള്‍ക്ക്‌ മതം തടസം നിന്നിട്ടേയുള്ളൂ.

അമേരിക്കയില്‍ കുറ്റവാളികളുടെയിടയില്‍ നടത്തിയ ഒരു സര്‍വ്വേയില്‍ 92 ശതമാനം മതവിശ്വാസികളായി കാണുന്നു. വിശ്വാസംകൊണ്ട്‌ അവരാരും നന്മയുള്ളവരായി കണ്ടില്ല. സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ നോര്‍വേ, സ്വീഡന്‍, സ്വിറ്റ്‌സര്‍ലണ്ട്‌ എന്നീ രാജ്യങ്ങള്‍ മതവിശ്വാസം കുറഞ്ഞ രാജ്യങ്ങളാണ്‌. അവിടെയുള്ളവര്‍ പള്ളിയില്‍ പോവും. പക്ഷെ കൃസ്‌തു ഉയര്‍ത്തുവെന്നു പറഞ്ഞാല്‍ ചിരിക്കും. കന്യക പുരുഷനില്ലാതെ ഗര്‍ഭം ധരിച്ചെന്നു പറഞ്ഞാലും അവര്‍ ചിരിക്കും. 80 ശതമാനം വിശ്വാസമില്ലാത്ത ജനതയാണവിടെയുള്ളത്‌. പള്ളിയും ആചാരങ്ങളും സാമൂഹിക ജീവിതത്തിന്റെ ഭാഗമെന്നുമാത്രം കരുതുന്നു. എന്നാല്‍ ഇന്ന്‌ ലോകത്തില്‍ ഏറ്റവും സാമൂഹിക സുരക്ഷിതത്വമുള്ളത്‌ മത വിശ്വാസമില്ലാത്ത ഈ രാജ്യങ്ങളിലാണ്‌. കുറ്റകൃത്യങ്ങളും കൊലപാതകങ്ങളും ആ രാജ്യങ്ങളില്‍ വിരളമായേ നടക്കാറുള്ളൂ. വിശ്വാസവും നന്മതിന്മകളും തമ്മില്‍ നേരിട്ട്‌ ബന്ധമില്ലെന്നുള്ളത്‌ ഈ രാജ്യങ്ങള്‍ തെളിവാണ്‌.

ചുരുക്കത്തില്‍ ധാര്‍മ്മികതയെന്നുള്ളത്‌ മതത്തിന്റെ കുത്തകയല്ല. മതത്തില്‍ വിശ്വസിക്കുന്നവര്‍ ധാര്‍മ്മികമൂല്യങ്ങള്‍ മതത്തില്‍നിന്ന്‌ നേടുന്നതുമല്ല. നാമെല്ലാം അടിമത്തത്തെ എതിര്‍ക്കുകയും സ്‌ത്രീകള്‍ക്ക്‌ സ്വാതന്ത്ര്യം ആഗ്രഹിക്കുകയും ചെയ്യുന്നു. അതെല്ലാം സ്വയം നേടിയ ധാര്‍മ്മിക ബോധമാണ്‌. ധര്‍മ്മാധര്‍മ്മവിവേചനപരമായ ഈ മൂല്യങ്ങള്‍ പ്രധാന മതങ്ങളെല്ലാം ആവിര്‍ഭവിച്ചശേഷം നടപ്പിലാക്കിയതാണ്‌. അത്തരം സാന്മാര്‍ഗ്ഗിക വ്യാഖ്യാനങ്ങള്‍ക്ക്‌ ഏതാനും നൂറ്റാണ്ടുകളുടെ ചരിത്രമേയുള്ളൂ. നമുക്കു ചുറ്റുമുള്ള നാം ജീവിക്കുന്ന ജീവിത സാഹചര്യങ്ങളില്‍നിന്നും ധര്‍മ്മാചാര ഗുണപാഠങ്ങള്‍ പഠിച്ചെടുക്കുന്നു. നല്ല നല്ല നോവലുകളും പത്രങ്ങളും മാസികകളും മാതാപിതാക്കളുടെ ഉപദേശങ്ങളും ധാര്‍മ്മികതയിലേക്കുള്ള വഴികളാണ്‌. മതത്തിന്റെ സ്വാധീനം വളരെ പരിമിതമായേയുള്ളൂ. മതവിശ്വാസിയുടെ ധാര്‍മ്മികതയും നാസ്‌തികന്റെ ധാര്‍മ്മികതയും ഒരേ പ്രഭവകേന്ദ്രത്തില്‍നിന്നും ഉത്ഭവിക്കുന്നു. അമേരിക്കയില്‍ പതിനഞ്ചു ശതമാനമടുത്ത്‌ നാസ്‌തികരുണ്ട്‌. മറ്റു പല ന്യൂനപക്ഷമതങ്ങളേക്കാള്‍ എണ്ണത്തില്‍ ഏറെയുണ്ടെങ്കിലും ഇവര്‍ക്ക്‌ രാഷ്ട്രീയ ലോബിയില്ല. യഹൂദരെപ്പോലെ ശക്തി പ്രാപിക്കാനൊ, രാഷ്ട്രീയ പങ്കാളിത്തമോ നേടാന്‍ സാധിച്ചിട്ടില്ല.
മതത്തിന്റെ ധാര്‍മ്മികതയും നാസ്‌തിക ചിന്തകളും (ജോസഫ്‌ പടന്നമാക്കല്‍)
മതത്തിന്റെ ധാര്‍മ്മികതയും നാസ്‌തിക ചിന്തകളും (ജോസഫ്‌ പടന്നമാക്കല്‍)
മതത്തിന്റെ ധാര്‍മ്മികതയും നാസ്‌തിക ചിന്തകളും (ജോസഫ്‌ പടന്നമാക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക