കിട്ടിയ സ്വര്‍ണമെല്ലാം ക്ഷേത്രാവശ്യങ്ങള്‍ക്കു വിനിയോഗിച്ചതായി സ്വര്‍ണപ്പണിക്കാരന്‍
Published on 22 April, 2014
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് ലഭിച്ച സ്വര്‍ണ്ണം
ക്ഷേത്രാവശ്യങ്ങള്‍ക്കു തന്നെ വിനോയിച്ചതായി സ്വര്‍ണപ്പണിക്കാരന്‍ അറിയിച്ചു.
അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം ഭീഷണിപ്പെടുത്തിയാണ് മൊഴി
രേഖപ്പെടുത്തിയതെന്ന് രാജു ആരോപിച്ചു. ചെയ്യാത്തകാര്യങ്ങള്‍ ചെയ്‌തെന്നു പറയാന്‍
നിര്‍ബന്ധിച്ചു. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണം കടത്തിയെന്ന് മൊഴി
നല്‍കിയിട്ടില്ല.കിട്ടിയ സ്വര്‍ണമെല്ലാം ക്ഷേത്രാവശ്യങ്ങള്‍ക്കു തന്നെ
ഉപയോഗിച്ചെന്നും രാജു മാധ്യമങ്ങളോട് പറഞ്ഞു. രാജകുടംബത്തോടുള്ള പകപോക്കാന്‍ തന്നെ
ബലിയാടാക്കുകയാണ്.
പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണപ്പണിക്കാരന്റെ പണിപ്പുരയില്‍നിന്ന് അമിക്കസ്ക്യൂറി പിടിച്ചെടുത്തത് 86 കിലോയിലധികം വരുന്ന സ്വര്‍ണക്കട്ടികള്‍. ഇത്രയും സ്വര്‍ണം പണിപ്പുരയില്‍ സൂക്ഷിച്ചത് എന്തിനെന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ ക്ഷേത്രം അധികൃതര്‍ക്ക് കഴിഞ്ഞില്ല. 1610ല്‍ നിര്‍മിച്ചതെന്ന് കരുതുന്ന കോടികള്‍ വിലമതിക്കുന്ന ഇരവികുലശേഖരന്റെ തങ്കപ്രതിമ മുറിച്ചുമാറ്റിയതായും കണ്ടെത്തി. പ്രതിമയിരുന്ന അറയിലെ കോടികള്‍ വിലമതിക്കുന്ന മറ്റ് സ്വര്‍ണാഭരണങ്ങളും കാണാതായി.
ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുള്ള പണിപ്പുരയില്‍നിന്നാണ് അഞ്ചടി നീളവും മൂന്നടി വീതിയും വരുന്ന ഷീറ്റുരൂപത്തിലുള്ള സ്വര്‍ണക്കട്ടികള്‍ പിടിച്ചെടുത്തത്. സ്വര്‍ണപ്പണിക്ക് ആവശ്യമായ 25 ലക്ഷം രൂപ വിലമതിക്കുന്ന ജര്‍മന്‍ നിര്‍മിത യന്ത്രവും മുറിയിലുണ്ടായിരുന്നു. അമിക്കസ്ക്യൂറി പണിപ്പുര തുറക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ തുറക്കാന്‍ താക്കോലില്ലെന്നാണ് ക്ഷേത്രം അധികൃതര്‍ പറഞ്ഞത്. തുടര്‍ന്ന് പൊലീസിനെ വിളിച്ച് മുറി പൊളിച്ച് കയറിയപ്പോഴാണ് സ്വര്‍ണക്കട്ടികള്‍ കണ്ടത്. ഈ മുറി വര്‍ഷങ്ങളായി തുറക്കാറില്ലെന്നാണ് ക്ഷേത്രം അധികൃതര്‍ അമിക്കസ്ക്യൂറിയോട് പറഞ്ഞത്. എന്നാല്‍, രജിസ്റ്റര്‍ പരിശോധിച്ചപ്പോള്‍ രണ്ടുദിവസംമുമ്പ് സ്വര്‍ണപ്പണിക്കാരന്‍ മുറിയില്‍ കയറി പണി നടത്തിയതായി അറിഞ്ഞു. സ്വര്‍ണക്കട്ടികള്‍ അമിക്കസ്ക്യൂറി പിടിച്ചെടുത്ത് സീല്‍ ചെയ്തിട്ടുണ്ട്.
ഇരവികുലശേഖരന്റെ ഒരടിനീളമുള്ള തങ്കപ്രതിമയുടെ പീഠഭാഗമാണ് മുറിച്ചുമാറ്റിയത്. ക്ഷേത്രത്തിലെ നിത്യോപയോഗത്തിനുള്ള സാധനങ്ങളും ഭക്തര്‍ നല്‍കുന്ന സ്വര്‍ണമടക്കമുള്ള സംഭാവനകളുംസൂക്ഷിക്കുന്ന അറയിലാണ് തങ്കപ്രതിമ ഉണ്ടായിരുന്നത്. സ്വര്‍ണപ്പണിക്കാര്‍ക്കല്ലാതെ മറ്റാര്‍ക്കും ഇത് മുറിച്ചുമാറ്റാനാകില്ല. മുപ്പതുകൊല്ലത്തിനുള്ളില്‍ 500 കിലോയിലേറെ സ്വര്‍ണം ഈ അറയില്‍ കൊണ്ടുവന്നതായാണ് രജിസ്റ്ററിലുള്ളത്. എന്നാല്‍, രജിസ്റ്റര്‍ പ്രകാരമുള്ള സ്വര്‍ണാഭരണങ്ങള്‍ പലതും മുറിയില്‍ കണ്ടില്ല. ഇത് എന്തുചെയ്തു എന്ന ചോദ്യത്തിന് ക്ഷേത്രം അധികൃതര്‍ മറുപടിയും നല്‍കിയില്ല. പണിപ്പുരയിലും അറയിലുമുണ്ടായിരുന്ന സ്വര്‍ണശേഖരത്തിന്റെ വിവരം മൂല്യനിര്‍ണയസമയത്ത് മറച്ചുവച്ചതിനെ അമിക്കസ്ക്യൂറി വിമര്‍ശിച്ചിട്ടുണ്ട്.
വിദ്യാധരൻ 2014-04-23 06:37:17
ഇത്രയും സ്വർണ്ണജ്ഞാനവും അറിവും ഉള്ള അനിയൻകുഞ്ഞു വെറുതെ അമേരിക്കയിൽ സമയം കളയാതെ നാട്ടിൽ പോയി അന്വേഷണ ഉദ്ദ്യോഗസ്ഥന്മാരെ സഹായിക്കണം എന്നാണു എന്റെ അഭിപ്രായം.
സംശയം 2014-04-23 10:34:11
അനിയൻകുഞ്ഞിനു ഈയെടെയായി സ്വർണ്ണത്തോട് അല്പം നോട്ടം ഉണ്ട്. എന്താ എല്ലാം അടിച്ചുമാറ്റി കേരളത്തിൽ സ്വർണ്ണകട തുടങ്ങാനുള്ള പ്ലാൻ ഉണ്ടോ?
Aniyankunju2014-04-23 20:22:07
........ശ്രീപത്മനാഭസ്വാമിയുടെ മൂലവിഗ്രഹത്തിലെ കടുശര്‍ക്കരയോഗക്കൂട്ടിന്റെ ചിലഭാഗങ്ങള്‍ ക്ഷേത്രത്തിനു പുറത്തേക്ക് കടത്തി. പത്മനാഭസ്വാമിക്ഷേത്രത്തില്‍നിന്നു സ്വര്‍ണം കടത്തിയെന്ന കണ്ടെത്തല്‍ നിലനില്‍ക്കെയാണ് മൂലവിഗ്രഹത്തിന്റെ ചിലഭാഗങ്ങള്‍ പുറത്തേക്ക് കടത്തിയെന്ന വിവരവും പുറത്തായത്. ശ്രീപത്മനാഭസ്വാമിക്ഷേത്രത്തെക്കുറിച്ചുള്ള പുസ്തകങ്ങള്‍ക്കകത്തും രസീത് കുറ്റികള്‍ക്കകത്തും നേര്‍ത്ത സ്വര്‍ണഷീറ്റുകള്‍ വച്ചുകടത്താനുള്ള ശ്രമവും അമിക്കസ്ക്യൂറി തടഞ്ഞു. 20 കോടിയിലേറെ രൂപയുടെ സ്വര്‍ണാഭരണം മൂല്യനിര്‍ണയത്തിന് നല്‍കിയില്ലെന്നും കണ്ടെത്തി. മൂലവിഗ്രഹത്തിലെ ചെവിയുടെ ഒരുഭാഗമാണ് പട്ടിനകത്ത് പൊതിഞ്ഞനിലയില്‍ ക്ഷേത്രത്തിനുള്ളില്‍നിന്ന് അമിക്കസ്ക്യൂറി കണ്ടെത്തിയത്. കടുശര്‍ക്കരയില്‍ നിര്‍മിച്ച കുണ്ഡലത്തിന്റെ ഒരു ഭാഗവും ഇതിലുണ്ടായിരുന്നു. ചെവിയുടെ അടര്‍ന്നുവീണ ഭാഗമാണ് ഇതെന്ന് കരുതുന്നു. ഇതില്‍ കര്‍പ്പൂരത്തിന്റെയും നെയ്യുടെയും പുകകൊണ്ട് കരിപിടിച്ചിരുന്നു. അതിനാല്‍ ഇത് വര്‍ഷങ്ങള്‍ പഴക്കമുള്ള കടുശര്‍ക്കരക്കൂട്ടാണെന്നാണ് നിഗമനം.
വിഗ്രഹത്തിന്റെ ചിലഭാഗങ്ങള്‍ വ്യാപാരികള്‍ക്കും ലഭിച്ചതായും വിവരമുണ്ട്. വിഗ്രഹത്തിന്റെ ഭാഗങ്ങള്‍ കിട്ടിയാല്‍ അത് ഭാഗ്യമാണെന്നു പറഞ്ഞ് വില്‍പ്പനടത്തിയതായും അമിക്കസ്ക്യൂറിക്ക് വിവരം ലഭിച്ചു. വിഗ്രഹത്തിന്റെ ഭാഗങ്ങള്‍ പുറത്തുപോയ സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നിട്ടില്ല. ഇതുസംബന്ധിച്ച് അമിക്കസ്ക്യൂറി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിട്ടുണ്ട്്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിഗ്രഹത്തില്‍ വിള്ളല്‍ വന്നതിനാല്‍ അടുത്തിടെ അറ്റകുറ്റപ്പണി നടത്തിയിരുന്നു. ഇതിനിടയിലാകാം കടുശര്‍ക്കരക്കൂട്ട് പുറത്തുപോയതെന്ന് സംശയിക്കുന്നു. എന്നാല്‍, പണി തുടങ്ങുന്നതിനുമുമ്പ് വ്യാപാരികള്‍ക്കും ഇതിന്റെ ഭാഗങ്ങള്‍ ലഭിച്ചെന്നും പറയുന്നു.
ക്ഷേത്രത്തില്‍നിന്നു ലഭിച്ച വിഗ്രഹത്തിന്റെ ഭാഗങ്ങളുടെ ചിത്രങ്ങള്‍ അമിക്കസ്ക്യൂറി സുപ്രീംകോടതിയില്‍ നല്‍കിയിട്ടുണ്ട്. പുതുതായി കണ്ടെത്തിയ അറയില്‍നിന്ന് ക്ഷേത്രത്തിന്റെ അനുഷ്ഠാനങ്ങളും കര്‍മങ്ങളും എന്ന പേരിലെ പുസ്തകത്തിന്റെ ഉള്ളില്‍നിന്ന് നേരിയ സ്വര്‍ണ ഷീറ്റുകളും കണ്ടെത്തി. വടക്കേനടയില്‍നിന്നുള്ള സ്വര്‍ണപ്പണിക്കാരന്റെ പണിപ്പുരയില്‍നിന്നാണ് ഈ പുസ്തകങ്ങള്‍ ലഭിച്ചത്. ഓരോ പുസ്തകത്തിന്റെയും പേപ്പറുകള്‍ക്കിടയില്‍ പത്തിലേറെ ഷീറ്റ് ഒളിപ്പിച്ചിരുന്നു. എ നിലവറയ്ക്ക് സമീപത്തുള്ള മറ്റൊരു അറയില്‍നിന്ന് സ്വര്‍ണ ഷീറ്റുകള്‍ നിറച്ച പുസ്തകങ്ങള്‍ ലഭിച്ചു. ഇതേ മുറിയില്‍നിന്ന് ക്ഷേത്രത്തിന്റെ രസീത് കുറ്റികള്‍ക്കിടയില്‍നിന്ന് സ്വര്‍ണഷീറ്റുകള്‍ ലഭിച്ചു. ഈ മുറിയില്‍നിന്ന് സ്വര്‍ണക്കട്ടികള്‍, സംഭാവന ലഭിച്ച സ്വര്‍ണ ചെയിന്‍, ലോക്കറ്റുകള്‍, ആള്‍രൂപങ്ങള്‍ എന്നിവയും ലഭിച്ചിട്ടുണ്ട്. കിട്ടിയ സ്വര്‍ണം അമിക്കസ്ക്യൂറി സീല്‍ ചെയ്തു. രണ്ട് അറയില്‍നിന്നായി 20 കോടിയിലേറെ രൂപയുടെ സ്വര്‍ണാഭാരണം മൂല്യനിര്‍ണയസമയത്ത് നല്‍കാത്തതും ദുരൂഹമാണ് ................
[വേറെ ഒരു പണിയും ഇല്ലാത്തതുകൊണ്ട് എഴുതുകയാണ് വിദ്യാധരൻ മാഷെ. അങ്ങു ക്ഷമിച്ചുകള.....]
വിദ്യാധരൻ 2014-04-24 06:59:43
എനിക്കും വേറെപണിയൊന്നും ഇല്ല അനിയൻ കുഞ്ഞേ. ആകെയുള്ള പണി എന്ന് പറയുന്നത് എവിടെയെങ്കിലും ഒരു കംപ്യുട്ടർ തരപെട്ടുകിട്ടിയാൽ അഭിപ്രായം ഏഴുതും. അഭിപ്രായ തൊഴിലാളിയാണ്. അതും ഇപ്പോൾ ഇ-മലയാളി നിയന്ത്രിച്ചിരിക്കുകയാണ്. ഒരു സുഹൃത്തിന്റെ കമ്പ്യൂട്ടർ ആയിരുന്നു ഉപയോഗിച്ചുകൊണ്ടിരുന്നത്. അതിന്റെ അഭിപ്രായ കോളം ഇ-മലയാളി മരവിപ്പിച്ചു ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. ആരുടേയും കഴുത്തുവേട്ടാനുള്ള ആയുധം പത്രാധിപരുടെ കയ്യിലുള്ളപ്പോൾ എന്തിനാണ് എന്റെ ഉള്ള പണിപോലും ഇവർ കളയുന്നത് എന്ന് അറിയില്ല. അതുകൊണ്ട് പണി ഇല്ലാത്തതിൽ അനിയന്കുഞ്ഞു വിഷമിക്കരുത്. നമ്മൾ തുല്ല്യ ദുഖിതരാണ്.
കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആണെങ്കിലും കോട്ടയം പുഷ്പനാഥിന്റെ അപസര്പ്പക നോവലുകൾ വായിക്കുന്ന ആവേശത്തോടെയാണ് ഞാൻ നിങ്ങൾ എഴുതിവിടുന്നത് വായിക്കുന്നത്. വായിക്കുമ്പോൾ തോന്നും അത് മോഷ്ടിക്കാനായി നിങ്ങൾ ചെന്നപ്പോൾ നിങ്ങളെക്കാൾ വലിയ കള്ളന്മാർ അവിടെയുണ്ടായിരുന്നു എന്നും, അവരുടെ മോഷണ പാഠവം കണ്ടു അന്ധാളിച്ചു, ഇതിനെക്കുരിച്ചി എഴുതിയില്ലാ എങ്കിൽ അതൊരു നഷ്ടം ആയിരിക്കും എന്നും ഉള്ള തോന്നലോടെ എഴുതിയതാണെന്ന് എന്ന്. എന്തായാലും ഒരു ദൃക്സാക്ഷി വിവരണം പോലെ മനോഹരം. ഒരു അന്വഷണ പത്രപ്രവത്തകന് വേണ്ട എല്ലാ ഗുണങ്ങളും കാണുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല