സാം നിലമ്പള്ളില്‍ ഒരു പക്ഷേ എന്നെ പരിചയപ്പെടുന്നത് അദ്ദേഹത്തിന്റെ പരേത സുഹൃത്ത് മുഹമ്മദലിയും ഞാനും ഒരേ(പുന്നയൂര്‍ക്കുളം) നാട്ടുകാരനായതുകൊണ്ടായിരിക്കാം.
നാഷ്ണല്‍ ബുക്ക് സ്റ്റാള്‍ കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച സാമിന്റെ 'നക്ഷത്രക്കൂടാരത്തില്‍ ഏകനായ്' എന്ന ഇരുപതു ചെറുകഥാസമാഹാരമടങ്ങിയ പുസ്തകം എനിക്ക് അയച്ചുതന്നു. സാമിന്റെ കഥകളുടെ മഹത്വം അറിയണമെങ്കില്‍ അദ്ദേഹത്തിന്റെ രചനകള്‍ വായിച്ചിരിക്കെ, അതല്പം മാറ്റി വെച്ചു മറ്റു കൃതികള്‍ വായിക്കുമ്പോഴാണ്. ചിലരുടെ സൃഷ്ടികള്‍ വായിക്കുമ്പോള്‍ ഒരു വിരസത ഉള്ളിലേക്ക് നുഴഞ്ഞു കയറുകയും തുടര്‍ന്നു സാമിന്റെ പുസ്തകത്തിലേക്കുതന്നെ യാന്ത്രികമായെന്നോണം തിരിച്ചുവരാന്‍ തോന്നുകയും ചെയ്യും.
'വിരസം ഈ വാര്‍ദ്ധക്യം' എന്ന കഥ അമേരിക്കന്‍ ജീവിതത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത മൂന്നു പേജുകള്‍ കണ്‍മുന്നിലെന്ന പോലെ ഹൃദയസ്പൃര്‍ക്കായി പറഞ്ഞുതരുന്നു. അമേരിക്കയില്‍ നിന്ന് നാട്ടില്‍ വന്ന മകന്‍ തിരിച്ചുപോകുമ്പോള്‍ രക്ഷിതാക്കളോടു പറയുന്നു. അമേരിക്കന്‍ കൂട്ടുകാരിയുമായുള്ള എന്‍ഗേജുമെന്റ് കഴിഞ്ഞു. ഇനി അവിടെ വെച്ചു കല്യാണം കഴിക്കേണ്ടിവന്നാല്‍ അപ്പനും അമ്മയും വിഷമിക്കരുത്. അമ്മ മകനെ കണ്ണീരോടെ യാത്രയാക്കുമ്പോള്‍ മരം പോലെ നില്ക്കുന്ന ഭര്‍ത്താവിനോട്. നിങ്ങടെ ഹൃദയം കല്ലാ… ഒരു നല്ല വാക്കെങ്കിലും പറഞ്ഞു മകനെ യാത്രയാക്കരുതായിരുന്നോ? ഭര്‍ത്താവിന്റെ മറുപടി: “എടീ, കല്ലായാല്‍ ഒരു ഗുണമുണ്ട് വേദന അറിയത്തില്ല.” ഭര്‍ത്താവ് പറഞ്ഞതിന്റെ പൊരുള്‍ രണ്ടു ദിവസം കഴിഞ്ഞു മുറി വൃത്തിയാക്കുമ്പോള്‍, അവര്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിക്കൊടുത്ത അച്ചാറും ചമ്മന്തിപ്പൊടിയും മറ്റു മകന്‍ കൊണ്ടുപോയില്ലെന്ന് കണ്ടപ്പോഴാണ്.
'അഗ്നിസര്‍പ്പങ്ങള്‍' എന്ന കരളലിയിക്കുന്ന കഥ സര്‍ഗ്ഗാത്മികകരുത്തോടെ അവതരിപ്പിക്കുന്നു. അതില്‍ സ്‌നേഹത്തിന്റെ ശക്തിയും സൗന്ദര്യവും മഹനീയതയും മനുഷ്യന്റെ ദൗര്‍ബ്ബല്യവും ആത്മനിഷ്ഠമായി ആവിഷ്‌കരിക്കാന്‍ ശ്രമിക്കുന്നതോടൊപ്പം അനര്‍ഹമായ കനി തിന്നുന്നവര്‍ക്ക് ഒരു ശാസനകൂടി തരുന്നുണ്ട്. 'അഗ്നിസര്‍പ്പങ്ങള്‍'വായിച്ചു തീരുമ്പോള്‍ ഒരു ശൂന്യത മനസ്സില്‍ പടര്‍ന്നു കയറി, നൈമിഷികമായ നിശ്ചലത അനുഭവപ്പെടുന്നു.
ഭിന്ന വിശ്വാസത്തില്‍പ്പെട്ട രണ്ടു യുവമിഥുനങ്ങള്‍ പ്രണയിതരാവുന്നു. ആ പ്രേമം പൂവണിയുന്നില്ല. അത് സ്വാഭാവികം. പ്രണയിതാക്കള്‍ പിന്നീട് വേറെ വിവാഹം കഴിച്ചു ജീവിക്കുന്നു. അതും സ്വാഭാവികം. ഇതിനിടെ കമിതാക്കള്‍ യാദൃച്ഛികമായി കണ്ടുമുട്ടുന്നു. അപ്പോള്‍ അവര്‍ വിലക്കപ്പെട്ട കായ് കഴിച്ച ഓര്‍മകളില്‍ മുങ്ങിത്തപ്പുന്നു, പ്രത്യേകിച്ചു കാമുകി. ഭരിക്കാന്‍ കാമുകന്‍ കാമുകിയുമായി ലൈംഗികമായി ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ട്. ആ സുഖം സ്വന്തം ഭര്‍ത്താവില്‍ നിന്ന് കിട്ടുന്നില്ലെന്ന് തോന്നിയപ്പോള്‍ അനാശാസ്യപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നു; കുടുംബസമാധാനം പളുങ്ക് പാത്രംപോലെ തകരുന്നു, പിന്നീട് സംതൃപ്ത കുടുംബം നയിക്കുന്ന പഴയ പ്രേമഭാജനത്തെ തേടി അവള്‍ വരുന്നു. അവള്‍ അയാളെ അപരിചിതമായ ഒരിടത്തേക്ക് കൊണ്ടുപോകുന്നു. ഹോട്ടല്‍ മുറിയെടുക്കുന്നു. രണ്ടു ദിവസം കഴിഞ്ഞു തങ്ങളിലെ അനുരാഗം നിശ്ശബ്ദമായി വിളംബരം ചെയ്യാനെന്നപോല്‍ അവള്‍ മദ്യത്തില്‍ വിഷം കലര്‍ത്തി അയാളറിയാതെ അയാള്‍ക്ക് കൊടുക്കുന്നു, അവളും കുടിക്കുന്നു. ഇരുവരും മരിക്കുന്നു. ലൈലയ്ക്കും മജ്‌നുവിനും റോമിയോവിനും ജൂലിയറ്റിനും രമണനും ചന്ദ്രികയ്ക്കും ഒന്നിച്ചു ജീവിക്കാന്‍ കഴിഞ്ഞിരുന്നില്ല എങ്കിലും ഇപ്പോഴും പ്രേമികള്‍ കൂടുതല്‍ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു.
ഈ കഥയില്‍ പ്രണയിതാക്കള്‍ക്ക് മതസ്പര്‍ദ്ധയോ സാമൂഹ്യ വിലക്കുകളോ കാര്യമായി ബാധിച്ചതായി കാണുന്നില്ല. പിന്നെ പ്രശ്‌നം കുടുംബമെന്ന കോട്ടയാവുമോ? കുടുംബത്തിന്റെ വന്‍മതിലോ മതത്തിന്റെ ധൂമമറയോ ഭേദിക്കാതെ തന്നെ ആത്മഹത്യയ്ക്ക് പകരം ദിവ്യസ്‌നേഹത്തിന്റെ ദീപസ്തംഭമായി മറ്റൊരു താജ്മഹല്‍ നിര്‍മ്മിക്കാമായിരുന്നില്ല എന്ന് ചില വായനക്കാര്‍ വിദ്വേഷത്തോടെ ചോദിച്ചേക്കാം.
കഥാകൃത്ത് കഥാപാത്രങ്ങളെ സകല ചാരുതയോടെ ചമയിച്ചാനയിച്ചുകൊണ്ടുവന്നു വായനക്കാരുടെ ഹൃത്തടങ്ങളില്‍ പച്ചത്തുരുത്ത് പിടിപ്പിച്ച്, നാടകീയതയൊന്നുമില്ലാതെ അവരെ പൊടുന്നനെ കൊല്ലുന്നു. ഇതു തന്നെയാണഅ ചില തരളഹൃദയര്‍ യഥാര്‍ത്ഥ ജീവിതത്തിലും ചെയ്യുന്നത്. ചില സഹൃദയര്‍ സമൃദ്ധമായ ഫലവൃക്ഷം പോലെ പന്തലിച്ചു വന്നു സുഹൃത്തുക്കളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കുടുംബത്തിനും നാട്ടുകാര്‍ക്കും രക്ഷകനായിരിക്കെ, ഒരു ദുര്‍ദ്ദിനം ഏവര്‍ക്കും കനത്ത ആഘാതം ഏല്പിച്ചു. ആര്‍ക്കും ഉത്തരം കൊടുക്കാതെ കാലത്തിന്റെ ചുവരുകളില്‍ ചോദ്യചിഹ്നങ്ങളും ദുരൂഹതകളും എറിഞ്ഞുകൊടുത്തു ഒരു ബലഹീന നിമിഷത്തില്‍ നിന്ന് മൗനമായി പിന്‍വാങ്ങുന്നു…!?
'പ്രതിസന്ധി' മുല്ലപ്പെരിയാറിന്റെ കഥയാണ്. സരള ശൈലിയില്‍ അതിന്റെ ഇപ്പോഴത്തെ അവസ്ഥ ആകുലതയോടെ വെളിപ്പെടുത്തുന്നു. കേരളവും തമിഴ്‌നാടും തമ്മില്‍ ജലം പങ്കിടുന്നതാണ് ഇതിവൃത്തം. തമിള്‍നാട് ഉന്നയിക്കുന്ന വാദങ്ങള്‍ അവര്‍ക്ക് സുപ്രീംകോടതിയെ വിജയകരമായി ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു. കേരളത്തിന് അതു കഴിഞ്ഞില്ലെന്ന് മാത്രമല്ല കേരള പ്രതിനിധികള്‍ എടുത്ത നിലപാടുകള്‍ സംസ്ഥാനത്തിനു തന്നെ വിനയായി മാറി എന്നത് വൈകാരികമായി അവതരിപ്പിക്കുന്നു.
'സംവിധാനം വേണുഗോപാല്‍' എന്ന കഥയില്‍ സിനിമാലോകത്തെ ജാടകളുടെയും നടീനടന്‍മാരുടെ കിടമത്സരങ്ങളുടെയും രൂപം തരുന്നു. 'സ്‌നേഹം മഹനീയം' എന്നതില്‍ വളര്‍ത്തുപട്ടിയുടെ ആത്മാര്‍ത്ഥത ചില മനുഷ്യരേക്കാള്‍ മഹത്തരമെന്ന് ഓര്‍മ്മിപ്പിക്കുന്നു. 'ഉച്ച കഴിഞ്ഞുള്ള പിരിഡ്' എന്ന കഥ ഹൈസ്‌ക്കൂള്‍ അധ്യാപകരുടെ സ്വകാര്യജീവിതത്തിലേക് ഒരെത്തിനോട്ടം. 'കവിയുടെ തടിക്കഷ്ണങ്ങള്‍' ഇംഗ്ലീഷ് ടീച്ചേഴ്‌സിന്റെ അസാന്നിധ്യത്തില്‍ മറ്റു അധ്യാപകര്‍ വികലമായി ഇംഗ്ലീഷ് ക്ലാസെടുക്കുന്നതിന്റെ ഒരു ഹാസ്യ ചിത്രം വരച്ചു കാണിക്കുന്നു. 'മാവ് വെട്ടുന്നതു കാത്ത്.', 'ബിസിനസ് പാര്‍ട്ടണര്‍' എന്നീ കഥകള്‍ ഏകദേശം അരനൂറ്റാണ്ടു മുമ്പത്തെ കേരളത്തിലെ ആചാര/ദുരാചാരങ്ങളുടെയും പണത്തിന്റെയും ഗര്‍വ്വ് കാട്ടിത്തരുന്നു.
രണ്ടു മൂന്നു കഥകള്‍ സുഗമമായ വായനാസുഖം പ്രദാനം ചെയ്യുന്നില്ലെങ്കിലും മറ്റെല്ലാ കഥകളും ലളിതവും സരസവും തീഷ്ണവുമായ ആഖ്യാനരീതിയിലാണഅ പ്രതിപാദിച്ചിരിക്കുന്നത്. പ്രമേയത്തിലെ പുതുമ ഒരു വെല്ലുവിളിയായിരിക്കുമ്പോള്‍ നൂതന പ്രമേയങ്ങള്‍ കണ്ടെത്തി, വയനക്കാരന്റെ മനസ്സില്‍ തട്ടുംവിധം ശക്തവും ലോലവും ദീപ്തവുമായ പാത്രസൃഷ്ടി നടത്തുന്ന സാമിന്റെ രചനകള്‍ പ്രശംസാര്‍ഹമാണ്.