പമ്പാനദിയുടെ തീര്‍ത്ത്, കോഴഞ്ചേരി പാലത്തിനു
തൊട്ടടുത്താണ് മാര്‍ക്കറ്റ്. ശബരിമലയിലെ വനാന്തരങ്ങളിലൂടെ, പാറക്കെട്ടുകളില്‍
തട്ടിമുട്ടി ചിരിച്ച്, ഹരിഹരസുതന്റെ അനുഗ്രങ്ങളേറ്റു വാങ്ങി, കോഴഞ്ചേരിയിലെത്തുന്ന
പണ്യനദി പമ്പയുടെ മണല്‍പ്പരപ്പിലാണ്, പ്രസിദ്ധമായ മാരാമണ്‍ കണ്വന്ഷന്
നടക്കുന്നത്. ചെറുപ്പകാലത്ത് കണ്‍വന്‍ഷനില്‍ എല്ലാവര്‍ഷവും സംബന്ധിച്ചിരുന്നു.
ഒരു പ്രസംഗം പോലും കേള്‍ക്കാന്‍ വിശാലമായ ആ പന്തല്പരപ്പിനു താഴെയുള്ള
മണല്പരപ്പില് ഞാനിരുന്നിട്ടില്ല. ആളുകളെ തട്ടിമുട്ടി കോഴഞ്ചേരി പാലത്തിലൂടെ
തെക്കുവടക്കുനടക്കുന്നായിരുന്നു എനിക്കും കൂട്ടുകാര്‍ക്കും കൂടുതല്‍
കമ്പം.
കോഴഞ്ചേരി മാര്‍ക്കറ്റിന് പത്തനംതിട്ട ചന്തയേക്കാള്‍ വൃത്തിയുണ്ട്.
പാര്‍ക്കിംഗ് സൗകര്യവുമുണ്ട്. കമ്പോളം എന്നു പറഞ്ഞാല്‍ ആകപ്പാടെ ഒരു ബഹളമാണല്ലോ!
തങ്ങള്‍ വന്ന സാധനങ്ങള്‍ വിറ്റഴിക്കുവാനുള്ള എല്ലാ ടെക്നിക്കുകളും കച്ചവടക്കാര്‍
പ്രയോഗിക്കുന്നുണ്ട്.
കേരളത്തിലെ കര്‍ഷകരില്‍ നിന്നും നേരിട്ട്
കൃഷിയുല്പന്നങ്ങള് അവര്‍ ന്യായവില കൊടുത്തിട്ട്, ന്യായവിലക്കു തന്നെ അതു
ഉപയോക്താക്കളില്‍ എത്തിക്കുവാന്‍ സപ്ലൈകോ എന്നൊരു സംവിധാനം കൃഷിമന്ത്രിയുടെ
ചുമതലയില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാവേലി സ്റ്റോറുകള്‍ വഴിയും,
സപ്ലൈകോയുടെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ വഴിയും ഇത് ജനങ്ങള്‍ക്ക് ന്യായവിലയില്‍
വില്‍ക്കുക എന്നുള്ളതാണ് ലക്ഷ്യം. എന്നാല്‍ ഈയിടെ കണ്ട ഒരു ടെലിവിഷന്‍
റിപ്പോര്‍ട്ട് വിശ്വസിക്കാമെങ്കില്‍, ഇവര്‍ തമിഴ്നാട്ടില്‍ നിന്നും തുച്ഛമായ
വിലയ്ക്ക് പച്ചക്കറികള്‍ വാങ്ങി തമിഴ്നാട്- കേരളാ അതിര്‍ത്തിയില്‍ വെച്ച്
സപ്ലൈകോയുടെ ലോറികളിലേക്ക് വാങ്ങി അമിത വിലയ്ക്ക് വില്‍ക്കുന്ന കാഴ്ചയാണു
കണ്ടത്. കേരളമല്ലേ `അന്വേഷിക്കാം' എന്നൊരു ഒഴുക്കല്‍ മറുപടി മന്ത്രി
കൊടുത്തിട്ടുണ്ട്. തമിഴ്നാട്ടില്‍ ഇപ്പോള്‍ കീടനാശിനികള്‍ തളിക്കുന്നതിനു പകരം,
പാവയ്ക്കാ, വെണ്ടയ്ക്കാ, വഴുതനങ്ങാ മുതലായവ പൂര്‍ണ്ണമായും വിഷാംശം കൂടിയ
കീടനാശിനികളില്‍ മുക്കുന്ന രീതിയാണു തുടര്‍ന്നു പോരുന്നത്. ഇതുമൂലം
പച്ചക്കറികള്‍ക്കും ഫലവര്‍ഗങ്ങള്‍ക്കും, നല്ല നിറവും മണവും ലഭിക്കുംകൂടുതല്‍ നാള്
കേടുകൂടാതെയുമിരിക്കും. ഈ വിഷമാണ് `ഫ്രെഷ് വെജിറ്റബിള്‍, ഫ്രൂട്ട്സ്' എന്ന
ധാരണയില്‍ മലയാളികള്‍ അകത്താക്കുന്നത്. ജൈവ വളം, ജൈവ കീടനാശിനി എന്നൊക്കെ ചില
വാക്കുകള്‍ പ്രയോഗിച്ച് ആള്‍ക്കാരുടെ കണ്ണില്‍ പൊടിയിടുന്നതല്ലാതെ, ഇതിനുവേണ്ട
കാര്യമായ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കുന്നുണ്ടെന്നു
തോന്നുന്നില്ല.
ഫലവര്‍ഗ്ഗങ്ങളും, മത്സ്യവും മറ്റും വാങ്ങുമ്പോള്‍ ഈച്ച
പൊതിഞ്ഞിരിക്കുന്നവ വാങ്ങിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഒരു സുഹൃത്തിന്റെ
വക ഉപദേശവും കിട്ടി. അവയില്‍ വിഷാംശം കാണുകയില്ലത്രേ! കേരളം ദൈവത്തിന്റെ സ്വന്തം
നാട്!
`വെണ്ടയ്ക്കാപാവയ്ക്കാ, പടവലങ്ങ' നല്ല ഫ്രെഷ് പച്ചക്കറികള്‍ വരണം
സാര്‍ വരണം! ഒരു സ്ത്രീ അവരുടെ പച്ചക്കറിക്കടയിലേക്കു കസ്റ്റമേഴ്സിനെ
ആകര്ഷിക്കുവാനുള്ള അനൗണ്‍സ്മെന്റ് നടത്തുകയാണ്.
`അച്ചായനു ആളെ
മനസ്സിലായോ? അതു നമ്മുടെ കൊളംബി കുഞ്ഞമ്മയുടെ മകളാ'
ഞാനവരെ സൂക്ഷിച്ചു
നോക്കി കുഞ്ഞമ്മയുടെ അതേ മുഖഛായ, അതേ ചിരി കുഞ്ഞമ്മ ചെറുപ്പത്തില്‍ ഞങ്ങളുടെ
വീട്ടില്‍ നിന്നാണു വളര്‍ന്നത്. എന്റെ മൂത്ത അഞ്ചു സഹോദരിമാരോടൊപ്പം! ഇവരെല്ലാം
കൂടി, കുഞ്ഞമ്മയെ വേഷം കെട്ടിച്ച്, യക്ഷിയാണെന്നു, പിശാചാണെന്നും മറ്റും പറഞ്ഞ്
എന്നേയും എന്റെ അനുജന്മാരേയും പേടിപ്പിച്ചിട്ടുണ്ട്. കുഞ്ഞമ്മയ്ക്ക് `കൊളംബി'
എന്നൊരു ഓമനപ്പേരു കിട്ടിയതിനു പിന്നില്‍ ഒരു ചരിത്രമുണ്ട്. അവരുടെ അപ്പന് പണ്ടു
കുറേക്കാലത്തേക്കു ഏതോ സായിപ്പിന്റെ സഹായിയായി കേരളത്തില്‍ നിന്നും ഏതാണ്ടു 200
മൈല്‍ അകലെയുള്ള കൊളംബോയിലേക്കു പോയി. വിദേശവാസം കഴിഞ്ഞ് തിരിച്ചു `കൊളംബസ്'
എന്നൊരു ബഹുമതി നാട്ടുകാര്‍ ചാര്‍ത്തിക്കൊടുത്തു. എന്റെ പിതാവിന്റെ ഒരു
വെല്‍വിഷറായിരുന്നു പുള്ളിക്കാരന്. `മാമന്' എന്നാണു ഞങ്ങള്‍ വിളിച്ചിരുന്നത്.
മാമനെക്കുറിച്ചു നിറംമങ്ങിയ ഓര്‍മ്മകളെ എന്റെ മനസ്സിലുള്ളൂ. അങ്ങിനെ കൊളംബസ്സിന്റെ
ഭാര്യ കൊളംബിയായി. അവരുടെ മകള്‍ കൊളംബി കുഞ്ഞമ്മ.
വിശേഷാവസരങ്ങളില്‍ കൊളംബി
മാമിയെകൊണ്ടാണ് എന്റെ അമ്മ മീന്‍കറി ഉണ്ടാക്കിച്ചിരുന്നത്. നല്ല ഒന്നാന്തരം മീന്‍
കറി. എന്നാല്‍ അമ്മ അത് ചെറിയൊരു ക്രിട്ടിസത്തോടു കൂടി മാത്രമേ
അംഗീകരിക്കുകയുള്ളൂ.
`ഇത്രയും വെളിച്ചെണ്ണയും, ഇഞ്ചിയും, മുളകുമൊക്കെ
ചേര്‍ത്താല്‍ ആരു വെച്ചാലും കറി നല്ലതാകും. അല്ലോ കൊച്ചാറാണി?' അമ്മയെ സപ്പോര്‍ട്ടു
ചെയ്യാതെ നിവൃത്തിയില്ല. ഇതിനെല്ലാമുള്ള മറുപടി മാവി പല്ലില്ലാത്ത മോണകാട്ടിയുള്ള
ഒരു ചിരിയിലൊതുക്കും. വളരെ പ്രാര്ത്ഥനാനിരമായ ഒരു ജീവിതമായിരുന്നു അവരുടേത്.
എന്നാല്‍ മാമനു ചില്ല മൈനര്‍ നടപടി ദൂഷ്യങ്ങളുണ്ടായിരുന്നു. `എന്റെ മനുഷ്യാ.
നിങ്ങള്‍ ഇങ്ങനെ നടക്കാതെ വല്ലപ്പോഴും ദൈവത്തെയൊന്നു വിളിയ്ക്ക്' ഇടയ്ക്കിടെ
അവര്‍ ഭര്‍ത്താവിനെ ഗുണദോഷിക്കും.
`എടീ! സ്വര്‍ഗ്ഗവും നരകവും
ഉണ്ടാക്കിയിരിക്കുന്നത് ദൈവം തമ്പുരാനാ അപ്പോള്‍ നരകത്തില്‍ ആളില്ലെങ്കില്‍
പുള്ളിക്കാരനു കുറച്ചിലല്ലേ! അതിനാടി പൊട്ടി ദൈവം എന്നപ്പോലെ ചിലരെ
സൃഷ്ടിച്ചിരിക്കുന്നത്.'
മാമന്റെ മരണശേഷം മാവിയും കുഞ്ഞമ്മയും തനിയെയായി.
പതിനാറുപതിനേഴു വയസ്സിലേ കുഞ്ഞമ്മയുടെ വിവാഹം കഴിഞ്ഞു. ഒരു ലോറി
ഡ്രൈവറുമായി-ജോണിച്ചായന്. ഒന്നിനു പിറകേ ഒന്നായി മൂന്നു പെണ്‍കുട്ടികള്‍
സന്തോഷകരമായ കുടുംബജീവിതം. ഒരു ദിവസം ലോറിയില്‍നിന്നും ലോഡിങ്ങുകാര്‍ തടിയിറക്കി
കൊണ്ടിരുന്നപ്പോള്‍, അതിലൊരൊണ്ണം തെറിച്ചുപോയി, അല്പം അകലെ വിശ്രമിച്ചുകൊണ്ടിരുന്ന
ജോണിച്ചായന്റെ തലയില്‍ വീണു, അയാള്‍ തല്‍ക്ഷണം മരിച്ചു. രാത്രിയില്‍ ഒരു
തുറന്നലോറിയില്, പെട്രോള്‍മാക്സിന്റെ വെളിച്ചത്തില്‍ ആ മൃതശരീരം മൈലപ്രയില്‍
കൊണ്ടുവന്നത് എന്റെ ഓര്‍മ്മയിലിന്നും ഒരു കരിനിഴലായുണ്ട്. പിന്നീട്
ഇതിനോടനുബന്ധിച്ച് കുറച്ച് ഇന്‍ഷ്വറന്‍സ് തുക ലഭിക്കുമെന്നു കരുതി മാവി പലതവണ
തിരുവനന്തപുരത്തു പോയി, നിരാശയോടെ, ക്ഷീണിതയായി മടങ്ങിവരുന്നത് ഞാന്‍
കണ്ടിട്ടുണ്ട്. സെക്രട്ടറിയേറ്റിലെ ഇടനാഴികളേപ്പറ്റിയൊന്നും ആ സാധു സ്ത്രീക്ക്
അറിയില്ലല്ലോ! അധികകാലം കഴിയുന്നതിനു മുന്‍പേ അവരും ഈ ലോകത്തോടു വിടപറഞ്ഞു. യാതൊരു
പേരു ദോഷവും കേള്‍പ്പിക്കാതെ വിധവയായ കുഞ്ഞമ്മ, മൂന്നു മക്കളേയും വളര്‍ത്തി,
അവര്‍ക്കനുയോജ്യമായ വിവാഹങ്ങള്‍ നടത്തിക്കൊടുത്തു. അവധിക്കാലങ്ങളില്‍ ഞങ്ങള്‍
ചെല്ലുമ്പോള്‍ കുഞ്ഞമ്മ വീട്ടില്‍ വന്നു പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു.
കുഞ്ഞമ്മയും അകാലത്തില്‍ മരണമടഞ്ഞു.
കുഞ്ഞമ്മയുടെ രണ്ടാമത്തെ മകളാണ്
പച്ചക്കറി കടയില്‍ നിന്നും 'പാവയ്ക്കാ, വെണ്ടയ്ക്കാ, പടവലങ്ങാ വരണം സാര്‍ വരണം'
എന്നു വിളിച്ചു കൂവുന്നത്.
ഞാനൊന്നും പറയാതെ അവളുടെ മുഖത്തേക്കു സൂക്ഷിച്ചു
നോക്കി ഒന്നു ചിരിച്ചു.
`അയ്യോ! രാജച്ചായന്‍! സത്യം പറഞ്ഞാല്‍ എനിക്കു
മനസ്സിലായില്ല'. എന്തു ചെയ്യണമെന്നറിയാതെ അവളുടെ മുഖത്ത് ഒരു
പരിഭ്രമം.
`ഇതന്റെ ഭര്‍ത്താവാണ്'. താഴെ ചേനയും മത്തങ്ങയും മറ്റും ചെറിയ
കഷ്ണങ്ങളാക്കിക്കൊണ്ടിരുന്ന ഒരു തലേക്കെട്ടുകാരനെ ചൂണ്ടിക്കൊണ്ടു
പറഞ്ഞു.
`അച്ചാ! ഇതു നമ്മുടെ പീടികപറമ്പിലെ രാജുച്ചായനാ അമേരിക്കയിലാ'.
ആണെങ്കില്‍ തനിക്കു രണ്ടു കോപ്പാണെന്ന രീതിയില്‍ അയാള്‍ എന്നെ നോക്കി ചിരിപോലത്തെ
എന്തോ ഒന്നു പാസ്സാക്കി. പിന്നീടു കൈയിലിരുന്ന മൂര്‍ച്ഛയുള്ള വെട്ടുകത്തി കൊണ്ട്
മുന്നിലിരുന്ന ചേനയില്‍ ആഞ്ഞുവെട്ടി. അയാളുടെ കണ്ണില്‍ നിന്നും തീ
പാറുന്നുണ്ടായിരുന്നു.
`ഇങ്ങേര്‍ക്ക് എന്തുവാ ആ പെണ്ണിനോട് ഇത്ര
കിന്നാരം?' ഒരു സംശയത്തിന്റെ നഴല്‍ ഭാര്യ എന്റെ മേല്‍ വീഴ്ത്തി. കുഞ്ഞമ്മയെ
ഞങ്ങള്‍ മുന്‍ അവധിക്കു പോകുമ്പോള്‍ അവള് കണ്ടിട്ടുള്ളതാണ്. ചില തമിഴ് പദങ്ങള്‍
ഉള്‍പ്പെടുത്തി ഞാന്‍ മറുപടി പറഞ്ഞപ്പോള്‍ അവളടങ്ങി. ഞാന്‍ തിരിച്ചു കാറില്‍
വന്നിരുന്നു. വിന്‍സെന്റും പുഷ്പയും കൂടി മീന്‍ വാങ്ങിക്കുവാന്‍ പോയത്.
`അമ്മാമ്മേ! ഇതു നല്ല ഫ്രഷ് മീനാണ്. വീട്ടില്‍ ചെന്നാലുടനെ ഇത് അച്ചായനു
വറുത്തും കറിവെച്ചും കൊടുക്കണം' പാന്‍സും ഞാന്‍ കൊടുത്ത ടോമിഹില് ഷര്‍ട്ടും
ധരിച്ചു നില്ക്കുന്ന വിന്‍സെന്റിനെ നോക്കി മീന്‍കാരി പുഷ്പയ്ക്കു നിര്‍ദ്ദേശം
കൊടുത്തു. `എന്റെ പൊന്നു ചേടത്തി എന്നെ വെട്ടിലാക്കല്ലേ' എന്നു പറഞ്ഞിട്ട് മീന്‍
സഞ്ചിയുമായി വിന്‍സെന്റ് തിരിച്ചു വന്നു.
ഏതായാലും അമ്മിണിയുടെ സഹായത്തോടെ,
പുഷ്പ തന്നെ ഉച്ചയൂണു തയ്യാറാക്കി. അപ്പാന്, വിന്‍സെന്റ്, കാരു ജോയി
എന്നിവരോടൊപ്പം ഉണു കഴിച്ചു. അമ്മിണി പോകാന്‍ തയ്യാറെടുക്കുന്നതിനിടയില്‍,
പുഷ്പയോടു ചില പുതിയ ഡിമാന്‍ഡുകള്‍ വെച്ചു. വേതന വര്‍ദ്ധന അറുനൂറില്‍ നിന്നും
എഴുനൂറ്റിയമ്പതിലേക്കുയര്ത്തണം. കഴിഞ്ഞ തവണ കൊടുത്ത മോതിരത്തിനു മാച്ചു ചെയ്യുന്ന
ഒരു ജോഡി കമ്മല്‍ കൂടി കിട്ടിയാല്‍ കൊള്ളാമെന്നുള്ള ആഗ്രഹവും പ്രകടിപ്പിച്ചു.
കണക്കു നോക്കാതെ കഴിഞ്ഞ തവണ ആവശ്യത്തിലധികം പണം അവര്‍ക്കു കൊടുത്തതാണ്. അതുകൊണ്ട്
പുതിയ ഡിമാന്‍ഡുകള്‍ നിരത്തിയത് പുഷപയ്ക്കു പിടിച്ചില്ല. ആയിരം രൂപാ കൊടുത്തിട്ടു
പറഞ്ഞു, `അമ്മിണി, നാളെ ഞങ്ങള്‍ എന്റെ വീട്ടിലേക്കു പോവുകയാണ് വരുമ്പോള്‍ വിവരം
അറിയിക്കാം അപ്പോള്‍ വന്നാല്‍ മതി' അങ്ങിനെ അമ്മിണിയെ അവള് നയത്തില്‍ ഫയര്‍
ചെയ്തു. ഉടന്‍ തന്നെ ഇടക്കാല ഉത്തരവ് ഇറക്കി, ഗാര്‍ഹീക മരാമത്തു പണികളുടെ ചുമതല
രാജമ്മയെ ഏല്‍പ്പിക്കുവാന്‍ തീരുമാനിച്ചു. ആരാണീ രാജമ്മ?(അതു അടുത്ത
ലക്കത്തില്‍)
രാജു മൈലപ്രായുടെ' അറുപതില്‍ അറുപത്'എന്ന പുസ്തകം
ലഭിക്കുവാന്‍ 20 ഡോളര്‍ താഴെക്കാണുന്ന വിലാസത്തില്‍ അയച്ചാല്‍ ലഭിക്കും.
George Varghese,
P.O. Box 140641
Staten Island.
N.Y-10314
വിന്‍സെന്റ്
കൊളംബി കുഞ്ഞമ്മ