നമ്മുടെ
ജനാധിപത്യത്തിന്റെ തെരുവില്‍ ഫാസിസവും അദൃശ്യമായി സഞ്ചരിക്കുന്നുണ്ടെന്ന്
മുമ്പ് എത്രയോ സന്ദര്‍ഭങ്ങളില്‍ വെളിപ്പെട്ടിട്ടുണ്ട്. ജനങ്ങളുടെ ആധുനികത്വ
വിവേകവും ജനാധിപത്യശക്തികളുടെ ഇടപെടലുകളുമാണ് ഫാസിസ്റ്റ് പ്രവണതകളുടെ
ഹിംസാത്മകത്വം കേരളത്തില്‍ വളര്‍ന്ന് പടരാതിരിക്കാന്‍ കാരണം. എന്നാല്‍,
ഇപ്പോള്‍ സംസ്‌കാരത്തെയും രാഷ്ട്രീയത്തെയും മനുഷ്യസ്വത്വത്തെയും
അവകാശങ്ങളെയും കുറിച്ചുള്ള പഴയസങ്കല്പങ്ങള്‍
പുനര്‍നിര്‍വചിക്കപ്പെട്ടുകഴിഞ്ഞ, ബദല്‍ സങ്കല്പങ്ങള്‍
സ്വീകാര്യമായിക്കഴിഞ്ഞ സമകാലികാവസ്ഥയില്‍ ഫാസിസം അദൃശ്യതവെടിഞ്ഞ്
ദൃശ്യമായിത്തീരുന്നു. കോഴിക്കോട്ടുനടന്ന 'ചുംബനസമര'ത്തെ ചില സംഘടനകള്‍
നേരിട്ട രീതിയാണ് ഫാസിസത്തിന്റെ പ്രത്യക്ഷപ്പെടലിന് ഉദാഹരണം. സദാചാര
ഗുണ്ടായിസത്തിനെതിരെ നവംബര്‍ രണ്ടിന് കൊച്ചിയിലെ മറൈന്‍ഡ്രൈവില്‍
അസംഘടിതരായ, അല്ലെങ്കില്‍ സോഷ്യല്‍ മീഡിയയാല്‍ കൂട്ടിയിണക്കപ്പെട്ട കുറച്ച്
ചെറുപ്പക്കാര്‍ സംഘടിപ്പിച്ച 'സ്‌നേഹചുംബനം' എന്ന അക്രമരഹിതമായ പ്രതിഷേധ
പ്രകടനത്തെ മതാത്മകവും മതനിരപേക്ഷവുമായ ചില രാഷ്ട്രീയസംഘടനകള്‍
അക്രമാസക്തമായി നേരിട്ടതിന്റെ ഫലമായിരുന്നു കോഴിക്കോട്ടെ ചുംബനസമരം.
ശിവസേന, ഹനുമാന്‍സേന തുടങ്ങിയ സംഘടനകളുടെ പ്രവര്‍ത്തകരാണ്
ചുംബനപ്രതിഷേധത്തിനെത്തിയവരെ അടിച്ചൊതുക്കാനെത്തിയത്. അവര്‍ നടത്തിയ
അഴിഞ്ഞാട്ടവും പോലീസിന്റെ ലാത്തിയടിയും ചേര്‍ന്ന് അക്ഷരാര്‍ഥത്തില്‍
കോഴിക്കോട് പട്ടണത്തെ മൂന്നുമണിക്കൂറോളം കലാപഭൂമിയാക്കി.
സമാധാനപരമായി പ്രതിഷേധിക്കാന്‍ ജനങ്ങള്‍ക്കുള്ള അവകാശംകൂടിയാണ് ജനാധിപത്യം.
അതിന്റെ പച്ചയായ ലംഘനം മാത്രമല്ല, എതിര്‍സ്വരമുയര്‍ത്തുന്നവരെ സംഘടിതമായി
അടിച്ചുതകര്‍ക്കുന്ന രാഷ്ട്രീയഹിംസയുമാണ് കോഴിക്കോട്ട് നടന്നത്. വലിയ
രാഷ്ട്രീയകക്ഷികളുടെ പിന്തുണയുള്ള പ്രവര്‍ത്തകരാണ് ഒരു കക്ഷിയുടെയും
പിന്തുണയില്ലാത്ത അസംഘടിതരായ ചെറുപ്പക്കാരെ വേട്ടയാടിയത്. അവരുടെ
'ചുംബനപ്രതിഷേധ'ത്തോട് എതിര്‍പ്പുള്ളവര്‍ അത് പ്രകടിപ്പിക്കാന്‍
ജനാധിപത്യപരമായ മാര്‍ഗങ്ങളാണ് സ്വീകരിക്കേണ്ടിയിരുന്നത്.
തല്ലിത്തോല്പിക്കാന്‍ കൊച്ചിയില്‍നടന്ന ശ്രമമാണ് ചുംബനസമരത്തെ
ദേശീയതലത്തിലേക്ക് പടര്‍ത്തിയത്. ഹൈദരാബാദ്, ഡല്‍ഹിയിലെ ജെ.എന്‍.യു.,
പുതുച്ചേരി, കൊല്‍ക്കത്തയിലെ യാദവ്പുര്‍, പ്രസിഡന്‍സി സര്‍വകലാശാലകളിലെയും
മദ്രാസ്, ബോംബെ ഐ.ഐ.ടി.കളിലെയും വിദ്യാര്‍ഥികള്‍ ചുംബനപ്രതിഷേധങ്ങള്‍
സംഘടിപ്പിച്ചിരുന്നു. അടിച്ചമര്‍ത്തലുകളെ ചെറുത്തുതോല്പിച്ചതിന്റെ കഥയാണ്
മനുഷ്യചരിത്രം എന്ന വിവേകമില്ലാത്ത ഫാസിസ്റ്റ് സംഘടനകള്‍,
പാരമ്പര്യത്തിന്റെയും സദാചാരത്തിന്റെയും സംരക്ഷകരായി സ്വയം
പ്രഖ്യാപിച്ചുകൊണ്ടാണ് പ്രതിഷേധിക്കുന്നവരെ തല്ലിക്കൊല്ലാന്‍
ഇറങ്ങിത്തിരിച്ചിരിക്കുന്നത്. പാരമ്പര്യത്തെപ്പറ്റി തീര്‍ത്തും അജ്ഞരാണവര്‍
എന്ന് പറയാതിരിക്കാന്‍ നിവൃത്തിയില്ല. പ്രതീകാത്മക സമരങ്ങളിലൂടെ
സാമ്രാജ്യത്വത്തെയും ജന്മിത്വത്തെയും ജാതിക്കോയ്മയെയും മുതലാളിത്ത
ചൂഷണത്തെയും അക്രമരഹിതമായി ചെറുത്തുതോല്പിച്ച് ലോകത്തിന് മാതൃകകാണിച്ച
ഇന്ത്യയിലാണ് ഇപ്പോള്‍ ഹിംസാത്മകമായ ഈ അസംബന്ധം അരങ്ങേറുന്നത്.
'മാറ്റുവിന്‍ ചട്ടങ്ങളെ' എന്ന പ്രഖ്യാപനം ഹൃദയമന്ത്രമായി സ്വീകരിച്ച്
സമരങ്ങളിലൂടെ രൂപപ്പെട്ട കേരളത്തിന്റെ വിവേകത്തെ ഈ നവഫാസിസം
വെല്ലുവിളിക്കുന്നു.
ചുംബനസമരത്തെ പ്രതീകാത്മകമായ ഒരു പ്രതിഷേധ പ്രകടനമായാണ് കാണേണ്ടത്.
െലെംഗികോേദ്ദശ്യമോ മറ്റുള്ളവരുടെ വികാരങ്ങള്‍ വ്രണപ്പെടുത്തല്‍ ലക്ഷ്യമോ
ഇല്ലാത്ത അത്തരമൊരു പ്രതിഷേധ പ്രകടനത്തിന് അവസരം നല്‍കുന്നതാണ് ഇന്ത്യന്‍
ജനാധിപത്യം. പരസ്യചുംബനം പാപവും പാരമ്പര്യവിരുദ്ധവുമാണെന്ന്
ധരിക്കുന്നവരുടെ അറിവില്ലായ്മയെപ്പറ്റി സഹതപിക്കാനേ കഴിയൂ. വ്യക്തിപരമായ
പ്രവൃത്തി മാത്രമായല്ല ചുംബനം മനുഷ്യസമൂഹത്തില്‍ ഉപയോഗിക്കപ്പെടുന്നത്.
മണ്ണിനെ ചുംബിക്കലും പവിത്രപദവിയുള്ളവരുടെ കൈചുംബിക്കലും 'ഫ്‌ളൈയിങ് കിസും'
മതചിഹ്നങ്ങളെ ചുംബിക്കലും അന്ത്യചുംബനമര്‍പ്പിക്കലുമെല്ലാം
മനുഷ്യസമൂഹത്തിലുണ്ട്. പരസ്യമായി ആലിംഗനംചെയ്ത് ചുംബിക്കുന്ന
ആധ്യാത്മികവ്യക്തിത്വങ്ങള്‍ ഇന്ത്യന്‍ സമൂഹത്തിന് പരിചിതമാണ്.
പ്രതീകാത്മകമായ ക്രിയകളാണവ. ചുംബനത്തെയോ അതിന്റെ പ്രതീകാത്മക
ആവിഷ്‌കാരങ്ങളെയോ കേരളവും വിലക്കിയിട്ടില്ല.
ഒന്നേകാല്‍ നൂറ്റാണ്ടുമുമ്പ് ഇന്ദുലേഖ മാധവനെ ചുംബിക്കുന്ന രംഗമെഴുതി
സദാചാര സങ്കല്പത്തെയും സാഹിത്യ സങ്കല്പത്തെയും പുനര്‍നിര്‍വചിച്ച ഒ.
ചന്തുമേനോന്‍ ജീവിച്ച കോഴിക്കോട് പട്ടണത്തിലാണ് ഇപ്പോള്‍
പ്രതിഷേധാവിഷ്‌കാരമെന്ന നിലയില്‍ ഒരുതരം രാഷ്ട്രീയപ്രവര്‍ത്തനംതന്നെയായ
ചുംബനസമരത്തെ മുഖ്യധാരാ രാഷ്ട്രീയകക്ഷികളുടെ പിന്തുണയുള്ള സംഘടനകള്‍
അടിച്ചമര്‍ത്താനൊരുങ്ങുന്നത്. ചുംബനത്തെയല്ല, എതിര്‍സ്വരവും
വിപരീതാഭിപ്രായവും ഉയര്‍ത്തുന്ന ചുണ്ടുകളെയാണ് അവര്‍ ഭയപ്പെടുന്നത്.
തങ്ങളുടെ യുവസേനകളുടെ ഈ ഫാസിസ്റ്റ് പ്രവണത തടയുകയാണ് വിവേകമുള്ള
രാഷ്ട്രീയനേതാക്കള്‍ ചെയ്യേണ്ടത്. അക്രമരഹിതമായി പ്രതിഷേധിക്കാനുള്ള അവകാശം
ജനാധിപത്യത്തിലുണ്ടെന്നും മനുഷ്യശരീരമാണ് രാഷ്ട്രീയ പ്രതിഷേധത്തിന്റെ
പ്രകാശനോപാധിയെന്നും ഭാരതീയ പാരമ്പര്യം മനുഷ്യശരീരത്തിന്റെ ആവിഷ്‌കാരങ്ങളെ
വിലക്കുന്നതല്ലെന്നുമാണ് അവര്‍ പറഞ്ഞുകൊടുക്കേണ്ടത്. ഇല്ലെങ്കില്‍
അടിച്ചമര്‍ത്തലിന്റെ ഈ വഴി നാളെ എല്ലാ എതിര്‍പ്പുകളെയും കൊല്ലാനുള്ള
വഴിയായിത്തീരും. ജനാധിപത്യത്തിന്റെ ഹിംസയിലേ അത് അവസാനിക്കൂ; കേരളം
നേടിയെടുത്തിട്ടുള്ള അഭിമാനകരമായ വിവേകത്തിന്റെ മരണത്തിലും. 'മാ നിഷാദ'
എന്നുപറഞ്ഞ പ്രാചീന ഭാരതീയ വിവേകമാണ് ഇപ്പോഴാവശ്യം.
http://www.mathrubhumi.com/online/malayalam/news/story/3300071/2014-12-09/kerala
ഉമ്മന്‍ ചാണ്ടിക്ക് അതിനു നട്ടെല്ലില്ല. ചെന്നിത്തലക്കാണെങ്കില്‍ അവരെ അങ്ങനെ പിണക്കാനും പറ്റില്ല. നാളെ ആവശ്യം വരില്ല എന്ന് ആരു കണ്ടു?
വിദ്യാധരന്‍ മതങ്ങളെ കുറ്റം പറയുന്നതു കാണുന്നു. പക്ഷെ പൊതുവില്‍ മനസിലാകുന്നത് വിദ്യാധര മുഖം മൂടി വച്ച സാംഘി ആണെന്നാണു.
സദാചാര കുമാരന്‍
മതങ്ങൾക്കു സദാചാരത്തെപ്പറ്റി പറയാനും പഠിപ്പിക്കാനും കഴിയേണ്ടതാണ്. എല്ലാ മതങ്ങളും ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ അതെപ്പറ്റി പറയുന്നുണ്ട്. നിങ്ങൾ, "മതത്തിന്റെ വാലു പിടിച്ചു അക്രമവും കൊലപാതകവും നടത്തുമ്പോഴാണ് കുഴപ്പം", എന്നു പറയുകയും, "ആ വർഗീയക്കാരെ കേരളം അടിച്ചമർത്തണം", എന്ന് അതോടൊപ്പം ചേർക്കുകയും ചെയ്യുമ്പോൾ ആദ്യം പറഞ്ഞതുമായി അതൊക്കുന്നില്ല. അക്രമം നിങ്ങൾക്കാവാം (നിങ്ങളുടെ മതത്തിനും). മറ്റൊരു മതം അവരുടെ ആശയത്തോടു ചേരാത്തവർക്കു അടി കൊടുക്കുന്നതു നിങ്ങൾക്ക് അക്രമവും, നിങ്ങളതു ചെയുമ്പോൾ നല്ല കാര്യവുമാവുന്നെതെങ്ങിനെ?
മറ്റൊന്നുകൂടി കാണണം. ലൈംഗികാവേശത്തിലോ അല്ലെങ്കിൽ അങ്ങനെ നടിച്ചോ പരസ്യമായി ചുംബനങ്ങൾ നടത്തുന്നതു കേരളത്തിൽ - പൊതുവെ ഇന്ത്യയിൽ - മതങ്ങൾ ഒന്നും തന്നെ അംഗീകരിക്കുന്നില്ല, അത്തരത്തിൽ സ്നേഹപ്രകടനങ്ങൾ കാട്ടുന്നതു നാട്ടിൽ ഒരു രീതിയുമല്ല. തന്റെ മനസ്സിലെ വിവരം മറ്റൊരാളെ അറിയിക്കാൻ ചെറുപ്പം മുതൽ പഠിച്ചു വളർന്ന മാതൃഭാഷ തികച്ചും യോഗ്യമായിരിക്കുമ്പോൾ ഏതാനും വർഷങ്ങൾ പഠിച്ച ഇംഗ്ലീഷു ഭാഷയിൽ മുടന്തി സംസാരിക്കുന്നതു പോലെ സായിപ്പിന്റെ രീതികൾ വികൃതമായി ഒരുപറ്റം ചെറുപ്പക്കാർ കോപ്പിയടിച്ചു നടപ്പാക്കുന്നതാണ് ഇന്ത്യാക്കാരുടെ പരസ്യ ചുംബനങ്ങളുടെ അടിസ്ഥാനം തന്നെ. കണ്ടാൽ 'ഇളിപ്പു' തോന്നുന്ന ഈ വങ്കത്തം എന്നാൽ പക്വത വന്ന മുതിർന്നവർ ആരുംതന്നെ (എല്ലാ മതങ്ങളിലും പെട്ടവർ) ഇന്ത്യയിൽ പരസ്യമായി ചെയ്യുന്നില്ല. അതു കൃത്രിമവും മറ്റുള്ളവരെ കാണിക്കുക എന്ന ഉദ്ദേശത്തോടെ ചെയ്യുന്ന 'ചെപ്പടിവിദ്യ'കളിലൊന്നു മാത്രവുമാണെന്നു അതുകൊണ്ടു പറയാൻ കഴിയും. പടിഞ്ഞാറൻ രാജ്യങ്ങളിലും ഭാര്യാഭർത്താക്കന്മാരും, പ്രണയിതാക്കളായ ചെറുപ്പക്കാരുൾപ്പടെയുള്ളവരും പരസ്പരം കാണുമ്പോൾ അത്ര കാമാവേശത്തൊടെ അല്ല പരസ്പരം "മുത്തം" വെക്കുക, അല്ലെങ്കിൽ കവിളിൽ ചെറുതായി ചുംമ്പിക്കുക. ചുണ്ടിൽത്തന്നെ പെട്ടെന്നും, വലിയ ആവേശപ്രകടനങ്ങൾ ഒന്നും കാട്ടാതെ ക്ഷിപ്രമായി നടത്തുന്ന മാന്യമായ ചുംബനമോ വാരിപ്പുണരലോ കുറ്റമായിപ്പറയാനാവില്ല, വൃത്തികേടായി തോന്നാറില്ല. പ്രത്യേകിച്ചു അതവരുടെ കൾച്ചറിന്റെ ഭാഗമെന്ന നിലയിൽ. ഒരു കൊച്ചു കുഞ്ഞിനു നൽകുന്ന മുത്തങ്ങൾ പോലെ അതു ആസ്വാദകരവും കാഴ്ചക്കാർക്ക് വെറുപ്പ് ഉണ്ടാക്കാത്തതുമാണ്. അതിനെ നമ്മുടെ 'പൂവാലനും, പൂനാച്ചിയും' കോപ്പിയടിച്ചു "അമേരിക്ക" കളിച്ചു കാണിക്കയാണ് വൃത്തികെട്ട രീതിയിൽ. അമേരിക്കയിൽ വാസ്തവത്തിൽ അത്രയും പ്രാധാന്യം മുതിർന്നവർക്കിടയിൽ ഇതിനില്ല. വിദ്യാർഥി സമൂഹങ്ങളിലും മറ്റും നേരത്തെ സൂചിപ്പിച്ച പോലെ മറ്റുള്ളവരെ കാട്ടാൻ വേണ്ടി പ്ലാൻ ചെയ്തു നടത്തുന്ന - ദുരുദ്ദേശത്തോടെ നടത്തുന്ന - 'ബിഫോർ ദി ക്ലാസ്സ് ഷോ' എല്ലാ ഹൈസ്കൂൾ കവാടങ്ങളിലും രാവിലെ കാണാം. അവരെല്ലാം തന്നെ ഒരു 'തറ' ഗ്രൂപ്പുകൾ എന്നു മറ്റു കുട്ടികളും മനസ്സിലാക്കുന്നുണ്ട് എന്നതും ശ്രദ്ധിച്ചാൽ കാണാനാവും. ഇതൊന്നും ശ്രദ്ധിക്കാതെ അവർ കടന്നുപോവുന്നു. പരസ്പരം ചുറ്റിപ്പിടിച്ചു, വാരിക്കോരി വിസിലടിച്ചു മരത്തിലും മതിലിലും ചാരി നടത്തുന്ന വങ്കച്ചുമ്പനങ്ങൾ മറ്റുള്ളവരെ കാണിക്കുന്നതിൽ ആനന്ദം നേടുന്ന ഒരുതരം 'പരട്ട മെന്റൽ ഫ.. കളുടെ ' വിനോദം മാത്രമാണിതെന്നു പറയുന്നതാവും ശരി. തിരക്കുള്ള പബ്ലിക്ക് റോഡിൽ ഓടയിലേക്കു മലമൂത്രം വിസർജ്ജിക്കുന്നവരുടെ പ്രവർത്തിയും ഒരുപോലെയെന്നേ പറയാനാവുന്നുള്ളൂ.