അടുത്തകാലത്ത് കേരളത്തിലെ വാര്‍ത്താമാധ്യമങ്ങളിലും പത്രംവായിക്കുന്ന മലയാളികളുടെ
സംസാരവിഷയങ്ങളിലും ചൂടുപകര്‍ന്ന രണ്ട് നിരുപദ്രവ വിഷയങ്ങളാണ് ജീന്‍സും ചുംബനവും.
പെണ്‍കുട്ടികള്‍ ജീന്‍സ് ധരിക്കുന്നതിനെ വിമര്‍ശ്ശിച്ചവ്യക്തി മലയാളികളുടെ
പ്രിയപ്പെട്ട ഗായകനായ യേശുദാസ് ആയതുകൊണ്ടാണ് വിഷയത്തിന് പ്രാധാന്യംകിട്ടിയത്.
അദ്ദേഹം അങ്ങനെ പറയരുതായിരുന്നു എന്ന അഭിപ്രായക്കാരനാണ് ഞാന്‍. സ്തീകള്‍
മാറുമറക്കാതെ നടന്നിരുന്ന ഒരുകാലഘട്ടം കേരളത്തില്‍ ഉണ്ടായിരുന്നു. അന്ന് സദാചാരം
നഷ്ടപ്പെട്ടുപോവുകയോ പുരുഷന്മാര് സ്ത്രീകളുടെ നെഞ്ചത്തേക്ക് തുറിച്ച്
നോക്കുകയോ ചെയ്തിരുന്നില്ല. ഇപ്പോള്‍ പെണ്‍കുട്ടികള്‍ മാന്യമായി വസ്ത്രധാരണം
നടത്താന്‍ തുടങ്ങിയപ്പോളാണ് ഒളിഞ്ഞുനോട്ടവും തുറിച്ചുനോട്ടവും ദൈവത്തിന്റെ
സ്വന്തംനാട്ടില്‍ സര്‍വ്വസാധാരണമായത്. മലയാളികളെപ്പോലെ തുറിച്ചുനോക്കുന്നവരെ
ലോകത്തൊരിടത്തും കാണാന്‍ സാധ്യമല്ല.
സ്ത്രീസൗന്ദര്യം ആസ്വദിക്കുന്നതില്‍
തെറ്റില്ല; അവരത് ഇഷ്ടപ്പെടുകയും ചെയ്യും. അതിനാണല്ലോ അവര്‍ ഉടുത്തൊരുങ്ങി
ഇറങ്ങുന്നത്. ദൈവസൃഷ്ടിയില്‍ ഏറ്റവും സൗന്ദര്യമുള്ളത് സ്ത്രീയാണെന്ന്
വിശ്വസിക്കുന്നവനാണ് ഞാന്‍. സൗന്ദര്യം ആസ്വദിക്കാന്‍ കഴിവില്ലാത്തവന് മൂഢനാണ്,
വികടനാണ്. അവനെപ്പറ്റി പരിതപിക്കാനല്ലേ സാധിക്കൂ. വിടര്‍ന്നുനില്‍കുന്ന ഒരു
റോസാപ്പൂവിനെ വീക്ഷിക്കുന്ന കണ്ണുകൊണ്ടേ ഒരു സ്തീയേ നോക്കാവു. ദുഷ്ടമനസ്സോടെ അവളെ
വീക്ഷിക്കുന്നവന്റെ കണ്ണില്‍ സള്‍ഫ്യൂറിക്കാസിഡ് ഒഴിക്കേണ്ടതാണ്. ചിലസ്ത്രീകള്‍
പ്രായമാകുമ്പോള്‍ സൗന്ദര്യം ഇല്ലാത്തവരായിത്തീരുന്നെങ്കില്‍ അത് അവരുടെ മനസിന്റെ
കുഴപ്പംകൊണ്ടാണ്. മുഖം മനസിന്റെ കണ്ണാടി എന്നാണല്ലോ. തൊണ്ണൂറ് വയസുള്ള
സുന്ദരികളായ വല്ലയമ്മമാരെ ഞാന്‍ കണ്ടിട്ടുണ്ട്. സ്തീസൗന്ദര്യത്തെ
വാഴ്ത്തിക്കൊണ്ട് ഞാനെഴുതിയ ലേഖനം വായിച്ചിട്ട് ഞരമ്പിളക്കംബാധിച്ച
ചിലവികടജീവികളുടെ അഭിപ്രായം കേള്‍ക്കാനിടയായി. അവരെപ്പറ്റി പരിതപിക്കുകയല്ലാതെ
വേറെന്തുചെയ്യാന്‍.
പാട്ടും നൃത്തവുംഎനിക്കിഷ്ട്ടമാണ്. ദൈവം കനിഞ്ഞ്
അനുഗ്രഹിച്ചിട്ടുള്ളവരാണ് പാട്ടുകാരും നര്‍ത്തകരും. യേശുദാസും നര്‍ത്തകരായ പത്മാ
സുബ്രമണ്യവും, ശോഭനയും, വിനീതുമൊക്കെ എന്റെ ആരാധനാമൂര്‍ത്തികളാണ്.
സ്വര്‍ക്ഷസൗന്ദര്യത്തിന്റെ ഒരംശം ഭൂമിയിലേക്ക് കൊണ്ടെത്തിക്കാന്‍ സാധിച്ചവരാണല്ലോ
അവരൊക്കെ. നമ്മുടെയൊക്കെ ദുരിതംനിറഞ്ഞ ജീവിതത്തില്‍ ആനന്ദത്തിന്റെ അമൃത്ചൊരിഞ്ഞ
കലാകാരന്മാരേയും കലാകാരികളേയും നന്ദിയോടുകൂടി മാത്രമേ സ്മരിക്കാന്‍ സാധിക്കൂ.
പക്ഷേ, അവരില്‍ ചിലരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുമ്പോള്‍ നല്ലസിനിമ
കണ്ടുകൊണ്ടിരിക്കുന്നതിനിടയില്‍ കറണ്ടുപോയതുപോലത്തെ പ്രതീതിയാണ് ഉണ്ടാകാറുള്ളത്.
അതൊക്കെ പറഞ്ഞത് അവര്‍ ആയിരിക്കരുതേയെന്നും തോന്നും. യേശുദാസും പത്മയും അടുത്തിടെ
പ്രസ്താവിച്ചത് കേട്ടപ്പോള്‍ അതുപോലൊരു തോന്നലാണ് ഉണ്ടായത്.
കലാകാരന്
വിശാലഹൃദയനാണ്. ഇടുങ്ങിയ ചിന്താഗതിക്ക് അവന്റെമനസില്‍ സ്ഥാനമില്ല.
പെണ്‍കുട്ടികള്‍ ജീന്‍സ് ധരിച്ചാലെന്താ കേരളം അറബിക്കടലില്‍ താഴ്ന്നുപോകുമോ?
വിദേശരാജ്യങ്ങളിലൊക്കെ സ്ത്രീകള്‍ ജീന്‍സ് ധരിച്ചിട്ടും യോതൊരുകുഴപ്പവും
സംഭവിച്ചിട്ടില്ലല്ലോ. ആരും അവരെ ദുഷ്ടദൃഷ്ടികളോടെ നോക്കുന്നതുമില്ല. പിന്നെ
കേരളത്തില്‍ മാത്രമെന്താ കുഴപ്പം? അപ്പോള്‍ കുഴപ്പം ജീന്‍സിനല്ല; നോക്കുന്നവരുടെ
ദൃഷ്ടികള്‍ക്കാണ്. ദുഃഷ്ടമനസുകളുള്ളവരെ നിരുത്സാഹപ്പെടുത്തേണ്ടതിനുപകരം അവരെ
പ്രോത്സാഹിപ്പിക്കുന്ന നയമാണ് യേശുദാസും പത്മാ സുബ്രമണ്യവും
സ്വീകരിച്ചിരിക്കുന്നത്.
കാമശാസ്ത്രം എഴുതിയ മുനിയുടെ നാടാണ് ഭാരതം.
ഖജുരാഹോയിലെ രതിശില്‍പങ്ങള്‍കണ്ട് എന്തെങ്കിലും സംഭവിച്ചെങ്കില്‍ അത്
ഞരമ്പുരോഗികള്‍ക്ക് മാത്രമാണ്. കലാഹൃദയമുള്ളവന് അതിന്റെ ശില്പസൗന്ദര്യം
ആസ്വദിക്കത്തേയുള്ളു. മലമ്പുഴയിലെ ഉദ്യാനത്തില്‍ കാനായ് കുഞ്ഞുരാന്‍ സൃഷ്ടിച്ച്
യക്ഷിയെന്ന ശില്പത്തെ തുണിയുടുപ്പിന്‍ ശ്രമിച്ച അരസികന്മാര്ക്ക് കുടപിടിക്കാന്‍
യേശുദാസിനെപ്പോലുള്ള കലാകാരന്മാര് ശ്രമിക്കുന്നത്
പരിതാപകരമാണ്.
കൊച്ചിയില്‍ അരങ്ങേറിയ ചുംബനസമരത്തിന്റെ അലയൊലി
ഇന്‍ഡ്യമൊത്തം വ്യാപിച്ചത് നിമിഷനേരംകൊണ്ടാണ്. യാധാസ്ഥികത്തിനെതിരെയുള്ള
പ്രതിക്ഷേധം യുവജനങ്ങളില്‍ എത്രത്തോളമുണ്ടെന്നുള്ളതിന്റെ തെളിവാണ് കല്‍ക്കട്ടയിലും
ഡല്‍ഹിയിലും , മുംബെയിലും ഹൈദരബാദിലും മറ്റുംകണ്ടത്. ചുംബനസമരമെന്ന്
പ്രഖ്യാപിച്ചതല്ലാതെ അവടങ്ങളിലാരും ചുംബിച്ചില്ല. അതൊരു പ്രതീകാല്മകമായ
സമരമായിരുന്നു. അത് വിജയിച്ചോ പരാജയപ്പെട്ടോ എന്നുള്ള ചോദ്യത്തിന് പ്രസക്തിയില്ല.
സദാചാര ഗുണ്ടായിസക്കിനെതിരെ, യാധാസ്ഥിതികത്തിനെതിരെ പ്രയോഗിക്കാവുന്ന
ആറ്റംബോംബായിരുന്നു ചുംബനസമരം. അതുകൊണ്ടാണല്ലോ ശിവന്റേയും ഹനുമാന്റേയും പേരുപറഞ്ഞ്
ഗുണ്ടകള്‍ ഹാലിളകിയത്. രാമായണം വായിച്ചിട്ടുള്ളരാണോ ഹനുമാന്റെ പേരുപറഞ്ഞ്
സമരക്കാരെ നേരിടാന്‍ വന്നത്. സീതയുടെ സ്തനങ്ങളെ വര്‍ണ്ണിച്ച ഹനുമാന്
കോഴിക്കോട്ട് വന്നിരുന്നെങ്കില്‍ അദ്ദേഹത്തെ അവര്‍ ഓടിച്ചിട്ട്
തല്ലിയേനെ.
പരസ്യമായി ചുംബിക്കുന്നതിനേക്കാള്‍ ആത്മസംതൃപ്തി കിട്ടുന്നത്
രഹസ്യമായി ചുംബിക്കുമ്പോളാണെന്ന് അറിയാത്തവരല്ല സമരത്തിന് പുറപ്പെട്ടത്. പക്ഷേ,
യാധാസ്ഥിതികത്വത്തിന്റെ കാവല്ഭടന്മാര്, ജാതിമതഭേദമെന്യേ, ഭ്രന്തെടുത്ത്
വരുന്നത് കാണാന്‍ സാധിച്ചു. നേരിട്ടുകണ്ടാല്‍ കുത്തിക്കീറാന്‍ കത്തിയുംകൊണ്ട്
നടക്കുന്ന മതഭ്രാന്തന്മാര് ഒന്നിച്ച് ഒരുകൊടിക്കീഴില്‍ അണിനിരന്നെങ്കില്
അസ്വാഭീകത ചുംബനസമരത്തിനായിരുന്നില്ല പ്രതിക്ഷേധത്തിനായിരുന്നു എന്ന്
മനസിലാക്കേണ്ടതാണ്.
പത്മാ സുബ്രമണ്യം ലോകപ്രസ്ഥ നര്‍ത്തകിയാണ്,
ലക്ഷക്കണക്കിന് ആളുകള്‍ ആരാധിക്കുന്ന കലാകാരിയാണ്. പത്മയുടേയും യേശുദാസിന്റേയും
അഭിപ്രായങ്ങള്‍ കേട്ടപ്പോള്‍ അവരുടെ ആരാധകവൃന്ദങ്ങള്‍ക്ക് നിരാശ
അനുഭവപ്പെട്ടെങ്കില്‍ അവരെ കുറ്റപ്പെടുത്താന്‍ സാധിക്കുമോ?
ഇന്‍ഡ്യന്‍
സ്ത്രീകള്‍ക്ക് സാരിയാണ് ഉത്തമവേഷമെന്ന അഭിപ്രായക്കാരനാണ് ഞാന്‍. കാരണം
സാരിധരിക്കുമ്പോളാണ് അവര്‍ കൂടുതല്‍ സുന്ദരിമാരായി കാണപ്പെടുന്നത്.
യുവതലമുറയില്‍പെട്ട പെണ്‍കുട്ടികള്‍ ജീന്‍സും ചൂരിദാറും ധരിക്കുന്നത്
സൗകര്യത്തിനുവേണ്ടിയാണ്. തിരക്കുള്ള ബസ്സിലും ട്രെയിനിലും യാത്രചെയ്യുമ്പോള്‍
സാരിയേക്കാള്‍ നല്ലത് ചുരിദാറും ജീന്‍സും മറ്റുമാണ്. വസ്ത്രത്തിന്റെ ഉദ്ദേശം
നഗ്നത മറക്കുക എന്നുള്ളതാണ്. അവര്‍ നഗ്നരായിട്ട് റോഡില്‍ നടക്കുകയാണെങ്കില്‍
യേശുദാസിനോടൊപ്പം പ്രതിക്ഷേധിക്കാന്‍ ഞാനുമുണ്ട്. സ്ത്രീപുരുഷന്മാര് റോഡരുകില്‍
ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെടുകയാണെങ്കില്‍ അവരെ തല്ലിയോടിക്കാന്‍ ശിവസേനക്കൊപ്പം
ഞാനുംകൂടാം. കാമുകീ കാമുകന്മാര് പബ്ളിക്പാര്‍ക്കില്‍ ആലിംഗനബദ്ധരായി നില്കുകയോ
ചുംബിംക്കുകയോ ചെയ്യുന്നതുകണ്ടാല്‍ അവര്‍ക്ക് നല്ലജീവിതം ആശംസിച്ചുകൊണ്ട് ഞാന്‍
കടന്നുപോകത്തേയുള്ളു. അവരെ തല്ലാന്‍ അടുക്കുന്നവന് സാമൂഹ്യവിരുദ്ധനാണ്,
റൗഡിയാണ്. എനിക്ക് ആരോഗ്യമുണ്ടെങ്കില്‍ അവന്റെ കൊങ്ങായ്ക്കുപിടിച്ച്
ഓടയില്‍തള്ളും. യാധാസ്ഥിതികത്വത്തിന്റെ അജ്ഞതയുടെ അന്ധവിശ്വാസത്തിന്റെ
പടുകുഴിയില്‍കിടന്ന് ജ്വല്പനങ്ങള് പുറപ്പെടുവിക്കുമ്പോള്‍ മണ്ണിട്ടുമൂടപ്പെടാന്‍
അധികം താമസമില്ലെന്ന് അവര്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. യേശുദാസിനേയും പത്മാ
സുബ്രമണ്യത്തേയും അവരുടെഗണത്തില്‍ കൂട്ടാന്‍ വിഷമമുണ്ട്.
സാം
നിലമ്പള്ളില്‍.
sam3nilam@yahoo.com
അമേരിക്കയിൽ വാസ്തവത്തിൽ പലതരത്തിലുള്ള ധാരാളം ഉണ്ടുതാനും. അവർ തുണി പൊക്കി കാട്ടിയും 'ചീല' ധരിച്ചും 'അറ്റൻഷൻ' പിടിക്കുന്നു. അതിന്റെ ചെറിയ രൂപമാണ് ഈ വരട്ട പരസ്യ ചുംബനം. അവരുടെ കോപ്രായങ്ങൾ മറ്റുള്ളവർ കാണണം എന്നവർ ആഗ്രഹിക്കുന്നു. ആരും ആത്മാർത്ഥതയോടെ പങ്കു ചേരാൻ അവർക്കില്ല. അതുകൊണ്ട് പണം കൊടുത്തും മറ്റു പ്രലോഭനങ്ങളിലൂടെയും അവരതു സാധിക്കുന്നു. അമേരിക്കൻ ജൂണിയർ - സീനിയർ സ്കൂളുകളുടെയും, രണ്ടു വർഷ കമ്മ്യൂണിറ്റി കോളജുകളുടെയും വാതുക്കൽ രാവിലെ ശ്രദ്ധിച്ചു നോക്കൂ, വഴിയരികിലും, കുട്ടികൾ ധാരാളം കടന്നുവരുന്ന ഭാഗത്തും നടത്തുന്ന 'ഷോ'യ്ക്ക് വേണ്ടിയാണ് കുറേപ്പേർ സ്കൂളിൽ വരുന്നതു തന്നെ. രാവിലെ തന്നെ അവർ എത്തും. കാഴ്ചയിൽ അല്പം മോശമായ, വീട്ടിൽ ശ്രദ്ധയില്ലാതെ വളരുന്നവർ എന്നു ഒറ്റ നോട്ടത്തിൽ മനസ്സിലാക്കാം. പഠനമല്ല അവർക്ക് വിഷയം. പഠിക്കാൻ വരുന്ന സീരിയസ്സായ കുട്ടികൾ ഇവരെ നൊക്കുക പോലുമില്ല.
ഇന്ത്യ പോലെ ഇതൊന്നും ഒരിക്കലും അനുവധിച്ചിരുന്നിട്ടില്ലാത്ത സ്ഥലത്ത് ഇതിനു പ്രിയം ഉണ്ടാകുന്നു. അമേരിക്കയിൽ എല്ലാവരും ഇങ്ങിനെയെന്നു അവർ ധരിക്കുന്നു. മനോരമ പോലുള്ള പത്രങ്ങൾ വായനക്കാരെ കിട്ടാൻ അതുകൊണ്ട് ഇത്തരത്തിലുള്ള പടങ്ങളും ന്യൂസും കൂടുതൽ ഇടുന്നു. എഴുതാൻ കഴിവില്ലാത്തവർക്കു എഴുതാൻ വിഷയവും ആയി. ഇതിപ്പോൾ അമേരിക്കയിലെ സാധാരണ വായനക്കാർക്ക് കടുത്ത ബോറടിയായിട്ടുണ്ട് എന്നാണ് തോന്നുന്നത്.