അന്തര്‍ദേശീയ തലങ്ങളില്‍ ഇന്ത്യയുടെ യശസുയര്‍ത്തിയ മഹാപ്രതിഭയായ ഡോ. ശശി തരൂരിന്റെ
ജീവിതവും വീക്ഷണങ്ങളും തികച്ചും അര്‍ത്ഥഗര്‍ഭവും അനുകരണീയവുമാണ്. അതേ സമയം
ദുരൂഹതകള്‍ അദ്ദേഹത്തെ വേട്ടയാടിക്കൊണ്ടുമിരിക്കുന്നു. നരേന്ദ്ര മോഡി കഴിഞ്ഞാല്‍
ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഏറ്റവും കൂടുതല്‍ അറിയപ്പെടുന്ന ജനപ്രതിനിധി സാമാജികന്‍
ശ്രീ ശശി തരൂരാണ്. സുഭഗതനായി ഭാരതീയ പാരമ്പര്യ വേഷങ്ങളില്‍ ചുറ്റുമുള്ളവരെ നോക്കി
സദാ പുഞ്ചിരി തൂകിക്കൊണ്ട് ജനഹൃദയങ്ങളെ ആകര്‍ഷിക്കുന്ന ഒരു വ്യക്തിപ്രഭാവവും
അദ്ദേഹത്തിനുണ്ട്. നിറകുടംപോലെ കുന്നുകൂടിയിരിക്കുന്ന അദ്ദേഹത്തിന്‍റെ അറിവുകള്‍
പ്രസംഗ വേളകളില്‍ മലവെള്ളംപോലെയാണ് സദസ്യരിലേക്കൊഴുകുന്നത്. ഇന്ത്യയിലെ തന്നെ
തിളങ്ങുന്ന ഈ ബുദ്ധിജീവി ഇംഗ്ലീഷിലെ പതിനാലു ബെസ്റ്റ് സെല്ലിംഗ് (Best Selling)
ബുക്കുകളുടെ ഗ്രന്ഥകാരനും കൂടിയാണ്. അക്കൂടെ ചെറുകഥകളും നോവലുകളും ഉള്‍പ്പെടും.
ജവര്‍ഹര്‍ലാല്‍ നെഹ്രുവിന്റെ ജീവചരിത്രവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ലോകമാകമാനമുള്ള പത്രങ്ങളില്‍ അദ്ദേഹത്തിന്‍റെ ഈടുള്ള ലേഖനങ്ങളും
കാണാം.
കുഞ്ഞായിരുന്ന കാലം മുതല്‍ അദ്ദേഹം കടന്നു വന്ന വഴികള്‍ എഴുത്തിന്റെ
ലോകത്തില്‍ നിന്നായിരുന്നു. ശശി തരൂരിന്റെ ജീവിതം ഒരു റോളര്‍ കോസ്റ്റ് പോലെ എന്നും
ചാഞ്ചാടുന്നതുമായിരുന്നു. പത്താം വയസില്‍ എഴുതിയ കഥ ഭാരതജ്യോതിയില്‍
പ്രസിദ്ധികരിച്ചത് എഴുത്തുകാരനെന്ന നിലയിലുള്ള അദ്ദേഹത്തിന്‍റെ ആദ്യത്തെ
അംഗീകാരമായി കരുതുന്നു. പതിനൊന്നാം വയസില്‍ ജൂനിയര്‍ സ്‌റ്റേറ്റ്‌സ്‌മാനില്‍
തുടര്‍ച്ചയായി ഒരു സീരിയല്‍ നോവലും പ്രസിദ്ധീകരിച്ചിരുന്നു. അവാര്‍ഡുകള്‍ നേടിയ
അനേകം പുസ്‌തകങ്ങളുടെ ഗ്രന്ഥകാരന്‍, രാജ്യാന്തര സമാധാന പ്രവര്‍ത്തകന്‍, അഭയാര്‍ത്ഥി
സാമൂഹിക പാതയില്‍ വ്യക്തിമുദ്ര പതിച്ച മനുഷ്യസ്‌നേഹി, മനുഷ്യാവകാശ ചിന്തകന്‍,
പാര്‍ലമെന്‍റ് അംഗം, കേന്ദ്ര മന്ത്രി, 2006ല്‍ ഇന്ത്യാ സര്‍ക്കാരിന്റെ യൂ.എന്‍.
സെക്രട്ടറി ജനറലിനായുള്ള ഔദ്യോഗിക സ്ഥാനാര്‍ത്ഥി എന്നിങ്ങനെ ശ്രീ തരൂറിനെ
അറിയപ്പെടുന്നു. ന്യൂയോര്‍ക്ക് ടൈംസിലും വാഷിംഗ്‌ണ്ടന്‍ ടൈംസിലും ലോസ്‌ഏഞ്ചല്‍
ടൈംസിലും ടൈംസ് ഓഫ് ഇന്ത്യയിലും സ്ഥിരം എഴുത്തുകാരനായിരുന്നു. യുവജനങ്ങളുടെ
ആവേശവും നല്ലൊരു പ്രാസംഗികനും കലാകാരനുമാണ്. പഠിക്കുന്ന കാലങ്ങളില്‍ പാട്ടു
പാടുമായിരുന്നു. ഇതിഹാസ ക്ലാസ്സിക്കല്‍ നാടകങ്ങളിലെ നായകനുമായിരുന്നു. തനി
പാലക്കാടനായി ജീവിക്കാനാണ് ശശി തരൂര്‍ എന്നും ഇഷ്ടപ്പെട്ടിരുന്നത്.
ശ്രീ
ചന്ദ്രന്‍ തരൂരിന്റെയും ലിലിയുടെയും മകനായി ശശി തരൂര്‍ 1956ല്‍ ജനിച്ചു. രണ്ടാം ലോക
മഹായുദ്ധത്തിനു ശേഷം 1948ല്‍ അദ്ദേഹത്തിന്‍റെ പിതാവ് ഉദ്യോഗാര്‍ത്ഥം
ലണ്ടനിലേയ്‌ക്ക് കുടിയേറിയിരുന്നു. പിതാവ് ഇന്ത്യന്‍ പത്രമായ
സ്‌റ്റേറ്റ്‌സ്‌മാന്‍ പത്രത്തില്‍ ലണ്ടന്‍ മാനേജരായി ജോലി ചെയ്യുകയായിരുന്നു.
വിദേശത്ത് സ്ഥിരതാമസമാക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നില്ല. ശശി ജനിച്ചതും
ബ്രിട്ടനിലായിരുന്നു. മൂന്നു വയസുള്ളപ്പോള്‍ അദ്ദേഹത്തിന്‍റെ പിതാവ് വീണ്ടും
ഇന്ത്യയില്‍ മടങ്ങി വന്ന് മുംബയില്‍ താമസമാക്കി. ഇവരുടെ പൂര്‍വ്വിക കുടുംബം
പാലക്കാട് ഗ്രാമ പ്രദേശങ്ങളില്‍ നിന്നുമുള്ളവരായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം
നടത്തിക്കൊണ്ട് 'ശശി' മുംബയില്‍ വളര്‍ന്നു.
ബാല്യകാലത്ത് ശശി തരൂര്‍
ആസ്‌മാ രോഗംകൊണ്ട് ബുദ്ധിമുട്ടുന്ന അനാരോഗ്യവാനായ ഒരു കുട്ടിയായിരുന്നു. ആസ്‌മാ
തടയാനുള്ള ശക്തമായ മരുന്നുകള്‍ അന്നുണ്ടായിരുന്നില്ല. ശ്വസിക്കാനും
പാടായിരുന്നതുകൊണ്ട് മിക്ക ദിവസങ്ങളിലും അസുഖമായി വീട്ടില്‍ത്തന്നെ കിടക്കേണ്ടി
വന്നിരുന്നു. ആ സമയങ്ങളില്‍ അദ്ദേഹത്തിന്‍റെ അമ്മ ഒപ്പമിരുന്ന് പുസ്‌തകങ്ങള്‍
വായിച്ചു കൊടുക്കുമായിരുന്നു. നാലു വയസുള്ളപ്പോള്‍ തന്നെ നല്ലവണ്ണം എഴുതാനും
വായിക്കാനും പഠിച്ചു. അക്കാലങ്ങളില്‍ ടെലിവിഷനോ കമ്പ്യൂട്ടറോ ഇന്‍റര്‍നെറ്റോ
ഇണ്ടന്റൊ ഗെയിംസോ ഉണ്ടായിരുന്നില്ല. സമയം പോകാന്‍ പുസ്‌തകം മാത്രമായിരുന്നു ആശ്രയം.
ആസ്‌മായുടെ കാഠിന്യം മൂലം പുറത്തു പോയി കളിക്കാനും സാധിക്കില്ലായിരുന്നു. കിട്ടുന്ന
പുസ്‌തകങ്ങളെല്ലാം വായിക്കുന്നതും അദ്ദേഹത്തിന്‍റെ ഹോബിയായിരുന്നു. വായിക്കുന്ന
നിരവധി പുസ്‌തകങ്ങള്‍ പ്രായത്തിനൊത്തു മനസിലാക്കാനും സാധിക്കില്ലായിരുന്നു.
ലൈബ്രറിയില്‍ നിന്ന് പുസ്‌തകങ്ങള്‍ കടം എടുത്താലും നിശ്ചിത സമയത്ത് മടക്കി
കൊടുക്കേണ്ടിയിരുന്നതുകൊണ്ട് വായനയുടെ വേഗതയും കൂട്ടിയിരുന്നു. അക്കാലത്തെ വായനാ
ശീലങ്ങളാണ് ശ്രീ ശശി തരൂറിനെ എഴുത്തിലേക്ക് നയിച്ചത്. അദ്ദേഹം എഴുതുന്ന കഥകള്‍
തന്റെ പിതാവ് ടൈപ്പ് ചെയ്യുമ്പോള്‍ കൂടുതല്‍ എഴുതാനുള്ള ആവേശവും
ലഭിക്കുമായിരുന്നു. തന്റെ തൂലികയിലെ സാമൂഹിക സാഹിത്യ വാസനകളിലുള്ള പിതാവിന്റെ
തീക്ഷ്‌ണത ശശിയിലത് സ്വയം എഴുത്തുകാരനെന്ന വിശ്വാസവുമുണ്ടാക്കി.
മുംബയില്‍
താമസമാക്കിയിരുന്ന ശശി തരൂരിന്റെ പിതാവിന് സ്‌റ്റേറ്റ്‌സ്‌മാന്‍ ഹെഡ് ഓഫീസായ
കല്‍ക്കട്ടയില്‍ സ്ഥലം മാറ്റം കിട്ടി. തരൂരിന്റെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം
കല്‍ക്കട്ടായില്‍ പൂര്‍ത്തിയാക്കി. അക്കാലഘട്ടത്തിലാണ് കല്‍ക്കട്ടാ
യൂണിവേഴ്‌സിറ്റിയില്‍ നക്‌സലേറ്റ് പ്രസ്ഥാനം വളര്‍ന്ന് യൂണിവേഴ്‌സിറ്റിയുടെ ഭരണ
സംവിധാനം ആകമാനം തകരാറിലായത്. പ്രശ്‌നങ്ങളും അക്രമങ്ങളും കാരണം യൂണിവേഴ്‌സിറ്റി
അടച്ചു പൂട്ടിയിരുന്നു. പരീക്ഷകള്‍ നടത്തുന്നില്ലായിരുന്നു. അതുകൊണ്ട് അദ്ദേഹം
ഡല്‍ഹി യൂണിവേഴ്‌സിറ്റി, സെന്റ് സ്റ്റീഫന്‍സ് കോളേജില്‍
പഠനമാരംഭിച്ചു.
അടിയന്തിരാവസ്ഥ (എമര്‍ജന്‍സി ) കാലംവരെ ഇന്ത്യയിലെ എല്ലാ
വാര്‍ത്താ മീഡിയാകളിലും ശ്രീ തരൂരിന്റെ ലേഖനങ്ങള്‍ പ്രത്യക്ഷപ്പെടുമായിരുന്നു.
സ്‌റ്റേറ്റ്‌സ്‌മാന്‍, ഫെമീനാ, ഇല്ലൂസ്‌ട്രെഡ് വീക്കലി എന്നീ മാസികകളിലും
ദിനപത്രങ്ങളിലും അദ്ദേഹത്തിന്‍റെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. പഠിക്കുന്ന
കാലങ്ങളില്‍ തരൂരിന്റെ പിതാവ് അദ്ദേഹത്തോട് പറയുമായിരുന്നു; `ശശീ, പഠനത്തിന്
ആദ്യം മുന്‍ഗണന നല്‌കൂ, എഴുത്തുകാരനെന്ന നിലയില്‍ ജീവിക്കാനുള്ളതൊന്നും നേടില്ല. `
വിശ്രമവേളകളിലും ഗ്രഹപാഠങ്ങള്‍ പൂര്‍ത്തിയാക്കിയതിനും ശേഷമേ പ്രസിദ്ധീകരിക്കാനുള്ള
ലേഖനങ്ങളെഴുതാന്‍ അനുവദിച്ചിരുന്നുള്ളൂ. അന്നുള്ള മാതാപിതാക്കള്‍ തങ്ങളുടെ മക്കള്‍
ഡോക്ടര്‍ അല്ലെങ്കില്‍ എഞ്ചിനീയര്‍ ആകണമെന്നായിരുന്നു ചിന്തിച്ചിരുന്നത്. ഈ രണ്ടു
തൊഴിലുകളും ശശിയ്‌ക്കിഷ്ടമില്ലായിരുന്നു. സയന്‍സില്‍ എക്കാലവും സ്‌കൂള്‍ തലങ്ങളില്‍
ഒന്നാമനായിരുന്നെങ്കിലും അദ്ദേഹം ഐച്ഛിക വിഷയമായി കോളേജില്‍ തെരഞ്ഞെടുത്തത്
സാഹിത്യാദി മാനവിക (ഹ്യൂമാനിറ്റി) വിഷയങ്ങളായിരുന്നു. ശാസ്‌ത്രവിഷയങ്ങളില്‍ എന്നും
ഒന്നാമനായിരുന്നിട്ടും എന്തുകൊണ്ട് ഹ്യൂമാനിറ്റി വിഷയങ്ങള്‍ എടുക്കുന്നുവെന്ന്
പ്രൊഫസര്‍മാര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ താന്‍ ശാസ്‌ത്ര വിഷയങ്ങളില്‍
തല്‌പ്പരനല്ലെന്നും പരീക്ഷ കഴിയുമ്പോഴേ വിഷയങ്ങള്‍ പാടേ മറന്നു പോവുന്നുവെന്നും
പറഞ്ഞു. നാല് വയസാകുമ്പോഴേ മാതാപിതാക്കള്‍ തങ്ങളുടെ മകന്‍ എന്താകണമെന്ന്
ചിന്തിക്കുമായിരുന്നു. എന്നാല്‍ തരൂര്‍ ശാസ്‌ത്ര വിഷയങ്ങള്‍ എടുക്കാതെ ഹ്യൂമാനിറ്റി
വിഷയങ്ങള്‍ പഠിക്കാന്‍ തീരുമാനിച്ചപ്പോള്‍ മാതാപിതാക്കള്‍ എതിര്‍പ്പൊന്നും
പ്രകടിപ്പിച്ചില്ല.
മുംബയിലും കല്‍ക്കട്ടായിലും വിദേശങ്ങളിലുമാണ് തരൂര്‍
ജീവിച്ചിരുന്നതെങ്കിലും എന്നും കേരളീയനായി പാലക്കാടന്‍ ഗ്രാമീണനായി അറിയപ്പെടാന്‍
ആഗ്രഹിച്ചിരുന്നു. മുംബയില്‍ വളരുകയും ഹൈസ്‌കൂള്‍ കല്‍ക്കട്ടായിലും കോളേജ്
ഡല്‍ഹിയിലുമായിരുന്നതുകൊണ്ട് അദ്ദേഹത്തിന്‍റെ കൂടെ പഠിച്ചവരും സുഹൃത്തുക്കളും
ഇന്ത്യയുടെ നാനാഭാഗത്തു നിന്നുമുള്ളവരായിരുന്നു. തന്മൂലം ഭാരതം ഒന്നായുള്ള ഒരു
ദേശീയ കാഴ്‌ചപ്പാട് സ്വാഭാവികമായി തന്നെ അദ്ദേഹത്തെ നയിച്ചിരുന്നു. ഡല്‍ഹിയില്‍
പഠിക്കുന്ന കാലയളവില്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ച് ഉപരി പഠനമായി അമേരിക്കയില്‍ പോയി.
അവിടെ റ്റഫ്‌റ്റ്‌സ് (Tufts) യൂണിവേഴ്‌സിറ്റിയില്‍ നിന്നും മൂന്നു മാസ്‌റ്റെഴ്‌സും
പീ.എച്ച്.ഡി.യും നേടി. യൂണിവേഴ്‌സിറ്റിയിലെ ഏറ്റവും പ്രായം കുറഞ്ഞ പി. എച്ച് ഡി.
ബിരുദധാരിയായിരുന്നു. അതിനുശേഷമാണ് അദ്ദേഹം യുണൈറ്റഡ് നാഷനില്‍ (യൂ.എന്‍. ഒ)
ചേര്‍ന്നത്.
ഐ.ഏ എസ്, ഐ.എഫ്.എസ് പരീക്ഷകള്‍ (IAS, IFS)മത്സരിക്കണമെന്ന്
ശ്രീ തരൂരിന് ആഗ്രഹമുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ പിതാവ് ന്യൂസ് പേപ്പറില്‍
എക്‌സിക്യൂട്ടീവായി ജോലി ചെയ്‌തിരുന്നതുകൊണ്ട് ദിനംപ്രതി ആറും ഏഴും പത്രങ്ങള്‍
സ്വന്തം വീട്ടില്‍ കൊണ്ടുവരുമായിരുന്നു. പത്രങ്ങള്‍ മുഴുവന്‍ തന്നെ പല തവണകള്‍ ശശി
വായിക്കുമായിരുന്നു. ആഗോള വാര്‍ത്തകളും രാഷ്ട്രീയവും രാഷ്ട്രീയ നേതാക്കന്മാരും,
വിദേശ നേതാക്കന്മാരുടെ വാര്‍ത്തകളും അദ്ദേഹത്തിന് ഉള്‍പ്പുളകമുണ്ടാക്കുമായിരുന്നു.
അമേരിക്കയില്‍ പഠിക്കാന്‍ സ്‌കോളഷിപ്പ് കിട്ടിയപ്പോള്‍ താനെന്തിന് ഐ.എഫ്.എസ്
പരീക്ഷയെഴുതാന്‍ കാത്തിരിക്കണമെന്നും വിചാരിച്ചു. അടിയന്തിരാവസ്ഥ കാലമായതുകൊണ്ട്
ഐ.എഫ്.എസ് താന്‍ നേടുമെന്ന് തീര്‍ച്ചയുമില്ലായിരുന്നു. ഇന്ദിരാ ഗാന്ധിയുടെ
ജനാധിപത്യ മൂല്യങ്ങളെ തകര്‍ക്കുന്ന അടിയന്തിരാവസ്‌തയെപ്പറ്റിയും പത്രങ്ങളുടെ
വിലക്കിനെപ്പറ്റിയും രാഷ്ട്രീയ കൊലപാതകങ്ങളും സംബന്ധിച്ച ലേഖനം
സ്‌റ്റേറ്റ്‌സ്‌മാനില്‍ എഴുതാനും പോവുകയായിരുന്നു. ഇന്‍ഡ്യയുടെ ചേരികളില്‍
താമസിക്കുന്നവരെ നിര്‍ബന്ധിതമായി വന്ധീകരണം നടത്തുന്നതും നെഹൃവിയന്‍ മൂല്യങ്ങളെ
തകര്‍ക്കുന്നതും ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഒരുവന് സഹിക്കാന്‍
സാധിക്കില്ലായിരുന്നു.
1977 കാലങ്ങളില്‍ യുണൈറ്റഡ് നാഷനില്‍ അനേകം
ഇന്ത്യാക്കാര്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. സംഘടനയുടെ കീഴില്‍ പലവിധ ഏജന്‍സികളും
പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. അക്കാലങ്ങളില്‍ സ്‌റ്റേറ്റ്‌സ്‌മാനില്‍ വരുന്ന
അദ്ദേഹത്തിന്‍റെ ലേഖനങ്ങള്‍ യൂ. എന്‍. ഹൈ കമ്മീഷനിലെ ഒരിയ്‌ക്കലും
കണ്ടുമുട്ടിയിട്ടില്ലാത്ത വീരേന്ദ ദയാലെന്ന ഒരു സുഹൃത്ത്
വായിക്കുന്നുണ്ടായിരുന്നു. ദയാലിന്റെ താല്‌പര്യമനുസരിച്ച് യൂ എന്റെ ഒരു
പാര്‍ട്ടിയില്‍ വെച്ച് ഇരുവരും പരസ്‌പരം കണ്ടു മുട്ടി. ഒരു മണിക്കൂര്‍ നീണ്ട
സൗഹാര്‍ദ സംഭാഷണ ശേഷം യുണൈറ്റഡ് നാഷനില്‍ ജോലി ചെയ്യാന്‍ താല്‌പര്യമുണ്ടോയെന്നു
തരൂരിനോട് ദയാല്‍ ചോദിച്ചു. അദ്ദേഹം ശുപാര്‍ശ ചെയ്‌തില്ലെങ്കിലും മറ്റു മൂന്നു
പേരായിരുന്നു തരൂരിനെ ഇന്റര്‍വ്യൂ ചെയ്‌ത് ജോലിയില്‍ നിയമിച്ചത്.
അവിടെ
നിന്നും അദ്ദേഹം ജനീവാ ഹെഡ് ക്വാര്‍ട്ടെഴ്‌സില്‍ ജോലിയില്‍ നിയമിതനായി. അന്നദ്ദേഹം
തീരുമാനിച്ചത് ബാങ്കില്‍ കുറച്ചു പണം, പിന്നീട് ഇന്ത്യയില്‍ പോയി സാധാരണ ജീവിതം
നയിക്കുകയെന്നതായിരുന്നു. തന്റെ കഴിവുകള്‍ മുഴുവന്‍ ഇന്ത്യയില്‍ പ്രകടിപ്പിക്കാന്‍
കഴിയുമെന്ന വിശ്വാസവും അദ്ദേഹത്തിനുണ്ടായിരുന്നു.
അതിനു ശേഷം സിംഗപ്പൂര്‍
ഓഫീസിന്റെ തലവനായി ചുമതലയെടുത്തു. ഒരു ഓഫീസിന്റെ തലവനെന്ന നിലയില്‍ നന്നേ
ചെറുപ്പമായിരുന്നതു കൊണ്ട് പ്രായവും മറ്റുള്ളരില്‍നിന്നു ഒളിച്ചു വെച്ചു.
ഇരുപത്തിയഞ്ച് വയസ് പ്രായമായിരുന്ന അദ്ദേഹം എന്നും മറ്റുള്ളവരോട് പത്തു വയസ്
കൂട്ടി പറയുമായിരുന്നു.' ദി ഹൈ കമ്മീഷണര്‍ ഓഫ് യൂ എന്‍ റെഫ്യൂജിസ്' (The High
Commissioner of UN Refugees ) എന്നായിരുന്നു ഓഫീസിന്റെ പേര്. സിംഗപ്പൂരില്‍ പലരും
വിചാരിച്ചത് ഹൈ കമ്മീഷണര്‍ അദ്ദേഹമെന്നായിരുന്നു. വാസ്‌തവത്തില്‍
ഹയ്‌ക്കമ്മീഷണരുടെ ഓഫീസ് ജനീവായിലായിരുന്നു. സിംഗപ്പൂര്‍ പ്രോട്ടോക്കോളനുസരിച്ച്
തരൂരിനെ ഹൈ കമ്മീഷണറെന്ന പദവിയില്‍ തന്നെ ബഹുമാനിച്ചിരുന്നു. ടെലഫോണ്‍
ചെയ്യുമ്പോഴും മീറ്റിംഗുകളിലും ഗൗരവപൂര്‍വ്വം ഉത്തരവാദിത്വ ബോധത്തോടെ
സംസാരിക്കണമായിരുന്നു. ഇരുപത്തിയഞ്ച് വയസുകാരനായ തരൂര്‍ തന്നെക്കാളും പ്രായമുള്ള
സീനിയേഴ്‌സും വിവിധ രാജ്യങ്ങളിലെ അംബാസഡര്‍മാരുമായും ഔദ്യോഗിക കാര്യങ്ങളില്‍
പങ്കെടുത്തിരുന്നു.
അഭയാര്‍ത്ഥികളെയും സര്‍വ്വതും നഷ്ടപ്പെട്ടവരേയും
ജീവിതത്തില്‍ ആശയറ്റവരെയും സഹായിക്കുന്നതില്‍ തരൂരിന് അതിയായ
സംതൃപ്‌തിയുമുണ്ടായിരുന്നു. പലരുടെയും കദന കഥകള്‍ വളരെ ദയനീയവുമായിരുന്നു.
സ്വത്തുക്കള്‍ നശിച്ചതു കൂടാതെ കുടുംബവും മക്കളും ഭാര്യയും സൗഹാര്‍ദവും പലര്‍ക്കും
നഷ്ടപ്പെട്ടിരുന്നു. ഓരോ രാജ്യങ്ങളിലെ രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണ് പീഡനങ്ങള്‍
സഹിക്ക വയ്യാതെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ജനം വന്നു കൊണ്ടിരുന്നത്.
അഭയാര്‍ത്ഥികളില്‍ പലര്‍ക്കും ഞെട്ടിക്കുന്ന ദുരൂഹത നിറഞ്ഞ കഥകള്‍
പറയാനുമുണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് ഭരണത്തിലെ ഭീകരത കാരണം അനേക വിയറ്റ്‌നാം
അഭയാര്‍ത്ഥികളുമുണ്ടായിരുന്നു.
ഒരഭയാര്‍ത്ഥി കുടുംബത്തിന്റെ കഥ 'ശശി തരൂര്‍'
തന്നെ പറയാറുണ്ട്. ഒറ്റ എഞ്ചിന്‍ ഘടിപ്പിച്ച ബോട്ടില്‍ ഒരു കുടുംബം
രക്ഷപ്പെടുകയായിരുന്നു. യാത്രാമദ്ധ്യേ ബോട്ടിന്റെ എഞ്ചിന്‍ നിന്നു പോയി.
ഭക്ഷണമില്ലാതെ ആ കുടുംബം വലഞ്ഞു. അവരുടെ കുഞ്ഞ് വിശന്നവശയായപ്പോള്‍ മാതാപിതാക്കള്‍
സ്വന്തം കൈവിരലുകളില്‍ മുറിവുകളുണ്ടാക്കി കുഞ്ഞിനു ഭക്ഷണം കൊടുത്തിരുന്നു.
ഗുരുതരമായ നിലയില്‍ അവരെ കണ്ടെത്തി വൈദ്യ സഹായം നല്‌കി ആ കുടുംബത്തെ രക്ഷിച്ചതു ശശി
തരൂരിറെ പ്രവര്‍ത്തനങ്ങളിലെ ചിന്തനീയമായ ഒരു നാഴികക്കല്ലായിരുന്നു. ആ കുടുംബം
അമേരിക്കയില്‍ ആശ്രയം തേടി ഇന്ന് സന്തോഷമായി കഴിയുന്നുവെന്നും ശ്രീ തരൂരിന്റെ
കുറിപ്പുകളില്‍ ഉണ്ട്. നിയമപരമല്ലാതെ അഭയാര്‍ത്ഥികളായി വരുന്നവരെ സിംഗപ്പൂര്‍
സര്‍ക്കാര്‍ അറസ്റ്റു ചെയ്യുന്നതിനു മുമ്പ് ശ്രീ തരൂര്‍ അവര്‍ക്കെല്ലാം യൂ.എന്‍
അധികാരത്തിന്റെ പരിധിയില്‍ അഭയം കൊടുത്ത് ആശ്രയം നല്‌കുന്ന രാജ്യങ്ങളിലേക്ക്
അയക്കുമായിരുന്നു. മാനുഷികപരമായ സേവനവുമായി സിംഗപ്പൂരില്‍ കഴിയാനായിരുന്നു ശ്രീ
തരൂരിനിഷ്ടം. എന്നാല്‍ ജനീവായിലേയ്‌ക്ക് അദ്ദേഹത്തെ തിരികെ വിളിച്ചതുമൂലം
ജീവകാരുണ്യപരമായ പ്രവര്‍ത്തനങ്ങള്‍ പിന്നീട് തുടരാന്‍
സാധിച്ചില്ല.
ജനീവായില്‍ പുതിയതായി ഒരു ഹൈ കമ്മീഷണര്‍ നിയമിതനായപ്പോള്‍
അദ്ദേഹത്തിന് യൂ എന്‍ ഒ യില്‍ ജോലി തുടരാനുള്ള താല്‌പര്യം കുറഞ്ഞു.
ജോലിയുപേക്ഷിച്ച് ഇന്ത്യയില്‍ വന്ന് വീടു വെച്ചു താമസിക്കാന്‍ തീരുമാനിച്ചു. ശ്രീ
തരൂരിന്റെ സേവനം ആവശ്യമായിരുന്നതുകൊണ്ട് യൂ. എന്‍ 'ഒ മൂന്നു നാലു
ഡിപ്പാര്‍ട്ട്‌മെന്റില്‍ അദ്ദേഹത്തെ ജോലിക്കായി ക്ഷണിച്ചു. ഇംഗ്ലണ്ടിലെ
ഇന്റര്‍വ്യൂനു ശേഷം അദ്ദേഹത്തെ യൂ എന്‍ പീസ് കീപിംഗ് ഫോഴ്‌സിന്റെ (Peace keeping
force) ചുമതലയായി ന്യൂയോര്‍ക്കില്‍ നിയമിച്ചു. ലോകം മുഴുവന്‍ വ്യാപിച്ച ബ്രഹത്തായ
ഒരു സംഘടനയുടെ ചുമതലകള്‍ മുഴുവനും ശ്രീ തരൂരിന് വഹിക്കേണ്ടി വന്നു. അതൊരു
പ്രായോഗിക പരിശീലനവും വെല്ലുവിളിയുമായിരുന്നു. ദിവസം പതിനെട്ടു മണിക്കൂര്‍ വരെ ജോലി
ചെയ്യണമായിരുന്നു. യുദ്ധം നടക്കുന്ന സ്ഥലങ്ങളില്‍ ജീവനെ പണയം വെച്ചും യാത്ര
ചെയ്‌തിരുന്നു. അന്നത്തെ യൂ എന്‍ സെക്രടറി ജനറലായിരുന്ന കോഫീ അണ്ണന്(Kofi Annaി)
ശശിയില്‍ വലിയ പ്രതീക്ഷകളും വിശ്വാസവുമുണ്ടായിരുന്നു. പ്രധാനപ്പെട്ട രാജ്യാന്തര
തീരുമാനങ്ങള്‍ അദ്ദേഹം ശശി തരൂരുമായി ആലോചിച്ചു പ്രവര്‍ത്തിച്ചിരുന്നു. പിന്നീട്
ശശി കോഫി അണ്ണന്റെ (Kofi Annan)അസിസ്റ്റന്റ് സെക്രട്ടറി ജനറലായി നിയമിതനായി. ലോക
നേതാക്കളുമായുള്ള സമ്മേളനങ്ങളില്‍ ശശി അദ്ദേഹത്തെ അനുഗമിക്കുമായിരുന്നു. അതിനുശേഷം
കമ്മ്യൂണിക്കേഷന്‍ ചുമതലയുടെ അണ്ടര്‍ സെക്രട്ടറി ജനറലായി ഉയര്‍ന്ന നിലയില്‍ എത്തി.
ലോകമാകമാനമുള്ള 79 ഓഫീസേഴ്‌സടക്കം എണ്ണൂറില്‍പ്പരം സ്റ്റാഫിന്റെ ചുമതലകള്‍ ശശിയില്‍
നിഷിപ്‌തമായിരുന്നു. ഭാരിച്ച ഉത്തരവാദിത്വമുള്ള ഈ ജോലി അദ്ദേഹം
ഇഷ്ടപ്പെട്ടിരുന്നു.
2005ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് യൂ
എന്‍ അസംബ്ലിയില്‍ വന്നു. 2006ല്‍ ശശി തരൂര്‍ യൂ എന്‍ സെക്രട്ടറി ജനറല്‍
സ്ഥാനത്തേയ്‌ക്ക് ഇന്ത്യയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കണമെന്ന തീരുമാനവും വന്നു.
ആ സമയം അമേരിക്കാ ബാന്‍ കി മൂണ്‍ന് പിന്തുണ നല്‌കിക്കഴിഞ്ഞിരുന്നു. ന്യൂക്ലീയര്‍
ആയുധങ്ങള്‍ കൈവശം വെച്ചു കൊണ്ടിരിക്കുന്ന ഇന്ത്യാ അന്ന് അമേരിക്കയുടെ
പരിഗണനയിലുള്ള രാജ്യമായിരുന്നില്ല. ഏതാനും വോട്ടുകള്‍ക്കാണ് ബാന്‍ കി മൂണുമായുള്ള
മത്സരത്തില്‍ തരൂര്‍ പരാജയപ്പെട്ടത്. തരൂര്‍ തന്റെ ക്യാന്‍ഡിഡസി പിന്‍വലിക്കുകയും
ചെയ്‌തു. നിര്‍ണ്ണായകമായ ഈ മത്സരത്തില്‍ വിവിധ രാജ്യങ്ങളിലെ ഡപ്യൂട്ടി പ്രധാന
മന്ത്രിമാരും മന്ത്രിമാരും പ്രമുഖരായവരും രാജകുമാരന്‍ വരെ മത്സരത്തിനുണ്ടായിരുന്നു.
എന്നിട്ടും അദ്ദേഹം രണ്ടാം സ്ഥാനത്തു വന്നു. മത്സരത്തില്‍നിന്നും പിന്തിരിഞ്ഞ
തരൂര്‍ പറയും ` യൂ എന്‍. സുപ്രധാന പോസ്റ്റിനായുള്ള ഈ മത്സരത്തില്‍ തനിയ്‌ക്കു
പരാജയം സംഭവിച്ചതില്‍ ദുഃഖമില്ല. ഭഗവദ് ഗീത പറയുന്നപോലെ ജീവിതത്തിന്റെ
ലക്ഷ്യപ്രാപ്‌തിക്കായി കര്‍മ്മ നിരതനായി താന്‍ പ്രവര്‍ത്തിച്ചു. അതെന്റെ ദൈവത്തില്‍
അര്‍പ്പിക്കപ്പെട്ട കടമയായിരുന്നു. ഫലം എന്തെന്ന് ചിന്തിക്കരുത്.` തരൂറിനെ
സംബന്ധിച്ച് അദ്ദേഹമവിടെ സീനിയര്‍ മാനേജ്‌മെന്റില്‍, യൂ എന്റെ എല്ലാ
പ്രവര്‍ത്തനങ്ങളിലും ജോലി ചെയ്‌തിരുന്നു. സെക്രട്ടറി ജനറല്‍ എന്ന പോസ്റ്റ്
'റെസ്യൂമെ' (Resume) സമര്‍പ്പിച്ചിട്ടുള്ള ഒരു ജോലിയായിരുന്നില്ല. അത്
പൂര്‍ണ്ണമായും രാജ്യങ്ങള്‍ തമ്മിലുള്ള ഒരു രാഷ്ട്രീയ തീരുമാനമായിരുന്നു. യുണൈറ്റഡ്
നാഷനില്‍ തുടരുന്നതിന് ബാന്‍ കി മൂണ്‍ അദ്ദേഹത്തെ നിര്‍ബന്ധി ച്ചു. പീസ് കീപിംഗ്
ഫോഴ്‌സില്‍ ആഫ്രിക്കയിലെ അണ്ടര്‍ സെക്രട്ടറി ജനറലായി ജോലിയും വാഗ്‌ദാനം ചെയ്‌തു.
അദ്ദേഹം യൂ.എന്‍. ജോലിയില്‍നിന്നും വിരമിക്കുകയാണുണ്ടായത്.
പിന്നീടദ്ദേഹം
തിരുവനന്തപുരത്തുനിന്നും ഇന്ത്യന്‍ പാര്‍ലമെന്റില്‍ മത്സരിച്ച് എം.പി.യായി
വിജയിച്ച് കേന്ദ്രമന്ത്രി സ്ഥാനവും സ്വീകരിച്ചു. രാജ്യത്തു വരുന്ന
വിദേശമന്ത്രിമാരെ സ്വീകരിക്കുകയും ഉടമ്പടികള്‍ ഉണ്ടാക്കുകയും ശശിയുടെ
ചുമതലകളിലുണ്ടായിരുന്നു. പതിനൊന്നു മാസത്തിനുള്ളില്‍ മന്ത്രിയെന്ന നിലയില്‍ പല
രാജ്യങ്ങളിലും യാത്രചെയ്‌ത് രാജ്യാന്തരബന്ധങ്ങള്‍ സ്ഥാപിക്കാന്‍ നേതൃത്വം
നല്‌കുകയും ചെയ്‌തു. തിരുവനന്തപുരത്ത് എം.പി.യായി മത്സരിച്ചപ്പോള്‍
ചരിത്രപ്രസിദ്ധമായ വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് ശശി വിജയിച്ചത്.
സാക്ഷരകേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തെ പ്രമുഖരായ ജനങ്ങള്‍മുതല്‍ സാധാരണ
ജനങ്ങള്‍വരെയും തീരദേശത്തെ മത്സ്യത്തൊഴിലാളികളും അദ്ദേഹത്തിന് പിന്തുണകള്‍
നല്‌കുകയും അവരുമായി മാനസികമായ ഒരു വ്യക്തിബന്ധം സ്ഥാപിക്കുകയും ചെയ്‌തു. തരൂരിന്റെ
രാഷ്ട്രീയ ജീവിതത്തിന് ആഘാതമെന്നൊണം പതിനൊന്നു മാസത്തിനുശേഷം ഒരു
ആരോപണത്തിന്‍മേല്‍ മന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തിന് രാജി വെയ്‌ക്കേണ്ടി വന്നു.
സുനന്ദാ പുഷ്‌ക്കറിനുവേണ്ടി തന്റെ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ഇന്ത്യന്‍
പ്രീമിയര്‍ ക്രിക്കറ്റിന്റെ ഓഹരികള്‍ വാങ്ങിയെന്നായിരുന്നു അദ്ദേഹത്തിനെതിരായ
ആരോപണമുണ്ടായിരുന്നത്. തരൂര്‍ പൂര്‍ണ്ണമായും ആരോപണം നിഷേധിക്കുകയും നിഷ്‌പക്ഷമായ
ഒരു അന്വേഷണത്തിന് തയ്യാറാവുകയും ചെയ്‌തു. അതിനുശേഷം തന്റെ പൂര്‍വിക കുടുംബമായ
പാലക്കാട് വെച്ച് ശ്രീ മതി സുനന്ദാ പുഷ്‌ക്കറെ വിവാഹം ചെയ്യുകയും ചെയ്‌തു.
അന്വേഷണ കമ്മീഷന്‍ അദ്ദേഹത്തില്‍ യാതൊരു കുറ്റവും കാണാഞ്ഞതുകൊണ്ട് വീണ്ടും അദ്ദേഹം
കേന്ദ്ര മന്ത്രിയായി ചുമതലയെടുത്തു.
ഒരു വര്‍ഷം മുമ്പ് പുഷ്‌ക്കറിനെ ദുരഹ
സാഹചര്യത്തില്‍ ഒരു ഹോട്ടല്‍മുറിയില്‍ വെച്ചു മരിച്ചു കിടക്കുന്നതായി കണ്ടു. മരണം
സ്വാഭാവികമെന്നു തരൂര്‍ പറയുമ്പോള്‍ ലോക്കലധികാരികള്‍ മരണം വിഷം ഉള്ളില്‍
ചെന്നിട്ടെന്നും സ്ഥാപിക്കുന്നു. പതിനഞ്ചു മുറിവുകളുണ്ടെന്ന പേരില്‍ തരൂരിനെ ചോദ്യം
ചെയ്‌തു. അന്വേഷണങ്ങളില്‍ അദ്ദേഹം പൂര്‍ണ്ണമായും സഹകരിക്കുന്നുണ്ടെന്നും ഡല്‍ഹി
പോലീസ് കമ്മീഷണര്‍ പറഞ്ഞു. അജ്ഞാതനായ ഘാതകനാണ് കൊന്നതെന്ന നിഗമനത്തിലും തരൂരിന്
വിശ്വസിക്കാനാവുന്നില്ല. മരണത്തിനു മുമ്പ് പുഷ്‌ക്കറും തരൂരുമായി
തെറ്റിധാരണകളുണ്ടായിരുന്നതായും പറയപ്പെടുന്നു.
ഇന്ത്യയിലെ
വാര്‍ത്താമീഡിയാകള്‍ക്ക് 'ഡോക്ടര്‍ ശശി തരൂര്‍' എന്നുമൊരു വിവാദ വിഷയമായിരുന്നു.
മുതിര്‍ന്ന രാഷ്ട്രീയചിന്തകരും അദ്ദേഹത്തോട് അസൂയയോടെയാണ് പെരുമാറിയിരുന്നത്.
രാഷ്ട്രീയ പ്രതിയോഗികളില്‍ പലരും വിദ്യാഹീനരും സ്‌കൂള്‍ രാഷ്ട്രീയത്തില്‍നിന്നും
തൊഴിലാളിരാഷ്ട്രീയത്തില്‍ നിന്നും ഉയര്‍ന്നുവന്ന നേതാക്കന്മാരുമായിരുന്നു.
തരൂരിനെപ്പോലുള്ള പ്രഗത്ഭനും പണ്ഡിതനുമായ ഒരു നേതാവിനെ കാണുമ്പോള്‍ കുറ്റിബീഡി
വലിച്ചു നടന്ന രാഷ്ട്രീയക്കാരില്‍ അപകര്‍ഷാബോധം ഉണ്ടായതിലും അതിശയിക്കാനില്ല.
തിരുവനന്തപുരത്തെ എം.പി. യെന്ന നിലയില്‍ ജനക്ഷേമത്തിനായി ചെലവാക്കിയ കണക്കുകളുടെ
കൃത്യമായ ബാലന്‍സ് ഷീറ്റ് തയാറാക്കി ജനങ്ങള്‍ക്ക് സമര്‍പ്പിച്ച ഇന്ത്യയിലെ ഏക
പര്‍ലമെന്റ് മെമ്പറും ശ്രീ ശശി തരൂര്‍ മാത്രമാണ്. അഴിമതികളില്‍ മുങ്ങിയിരിക്കുന്ന
മറ്റൊരു രാഷ്ട്രീയക്കാരനും അതിനുള്ള തന്റേടം നാളിതുവരെ ഉണ്ടായിട്ടില്ല. അതുകൊണ്ട്
മീഡിയാകളെ കൂട്ടുപിടിച്ച് പിന്നില്‍നിന്ന് കുത്താവുന്നടത്തോളം ദ്രോഹിച്ച്
പ്രതിയോഗികള്‍ അദ്ദേഹത്തെ തേജോവധം ചെയ്യാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ജീവിതകാലം
മുഴുവന്‍ മറ്റെവിടെയോ സമയം ചെലവഴിച്ചവന്‍ ഇവിടെയെന്ത് എന്ന ഒരു ചിന്താഗതി സ്വന്തം
അണികളില്‍നിന്നുപോലും ഉണ്ടായിരുന്നു. രാഷ്ട്രീയം തറവാട്ടു സ്വത്തും കുടുംബ
സ്വത്തുമായി കൊണ്ടുനടക്കുന്നവര്‍ക്ക് തരൂരിന്റെ രാഷ്ട്രീയ പ്രവേശനം
രുചിച്ചിരുന്നില്ല.
തരൂരിന്റെ സത്യസന്ധതയെ ചോദ്യം ചെയ്യാന്‍ സാധിക്കാതെ
സന്മാര്‍ഗ വശങ്ങളെ ചെളി വാരിയെറിയാനും വിമര്‍ശകര്‍ താല്‌പ്പര്യപ്പെട്ടിരുന്നു.
നിഷ്‌കളങ്കമായ അദ്ദേഹത്തിന്‍റെ അഭിപ്രായങ്ങളെ മീഡിയാകള്‍ പലപ്പോഴും ആക്ഷേപിക്കുകയും
ചെയ്‌തിരുന്നു. റെയില്‍വേയിലെ 'കന്നുകാലി ക്ലാസ് പ്രയോഗം' യൂറോപ്പ്യന്‍ നാടുകളിലെ
സാധാരണ അനൗപചാരിക ഭാഷാശൈലിയാണ്. ട്രെയിനിലും വിമാനത്തിലും സൌകര്യങ്ങള്‍
കുറവെങ്കില്‍ 'കന്നുകാലി ക്ലാസ്സെന്നുള്ള' പ്രയോഗം സാധാരണമാണ്. പുറം നാടുകളില്‍
ജീവിച്ച തരൂരിന്റെ ഭാഷാശൈലിയില്‍ വന്നൊരു തെറ്റ് മീഡിയാകള്‍ക്ക് ആഘോഷിക്കാന്‍
ഒരവസരവും കൊടുത്തു. തരൂരിന്റെ മുപ്പതു വര്‍ഷത്തെ ഔദ്യോഗിക ജീവിത കാലത്ത് യൂ
എന്നിനു വേണ്ടി ആയിരക്കണക്കിന് തവണകള്‍ മീഡിയാകളുടെ മുമ്പില്‍
സംസാരിച്ചിട്ടുണ്ട്. സി.എന്‍. എന്നിലും ബീ.ബി. സിയിലും ഫോക്‌സ് ന്യൂസിലും
നിത്യവും അവരുടെ ക്യാമറാ മുമ്പില്‍നിന്ന് അഭിപ്രായങ്ങള്‍ പറയണമായിരുന്നു.
ഒരിയ്‌ക്കല്‍പ്പോലും അദ്ദേഹത്തിനെതിരെ ഒരു കുറ്റാരോപണം ആരും ഉന്നയിച്ചിട്ടില്ല.
അദ്ദേഹം ഒരു വിവാദമായിരുന്നില്ല. പിന്നെ എന്തുകൊണ്ട് ഇന്ത്യയിലെന്നതും തരൂരിന്
വിസ്‌മയമായിരുന്നു.
പുറംനാടുകളില്‍ ജീവിതം ചെലവഴിച്ചെങ്കിലും തരൂരിന്റെ
സ്വപ്‌ന മയൂരങ്ങളില്‍ എന്നും നിറഞ്ഞിരുന്നത് ഭാരതാംബികയായിരുന്നു. 'എന്റെ
ജീവിതമാണ് എന്റെ സന്ദേശ'മെന്ന് ഗാന്ധിജി പറയുമായിരുന്നു. എന്നാല്‍ 'തന്റെ ജീവിതം
എന്നും ചിന്താക്കുഴപ്പം വരുത്തുന്ന സന്ദേശമാണ് നല്‍കുന്നതെന്നും' തരൂര്‍ പറയും.
താത്ത്വികനായ തരൂര്‍ യുവജനങ്ങളെ നോക്കി ഉപദേശിക്കുന്നത് ; `ജീവിക്കുന്ന കാലം
നന്നായി ജീവിക്കുക, തന്നത്താന്‍ സ്വയം താഴ്‌ത്തരുത്, നിങ്ങള്‍ ചെയ്യുന്ന
പ്രവര്‍ത്തികള്‍ എന്തു തന്നെയാണെങ്കിലും നിങ്ങളാല്‍ കഴിയും വിധം അങ്ങേയറ്റം
ഭംഗിയായി ചെയ്യുക, എഴുത്തുകാരനോ, മാനേജരോ, അഭയാര്‍ത്ഥി ഓഫീസറോ, അറ്റോര്‍ണിയോ എന്തു
തന്നെയെങ്കിലും കടമകള്‍ സത്യത്തിന്റെ വഴിയില്‍ക്കൂടി പൂര്‍ത്തികരിക്കൂ,
നിങ്ങളെക്കാള്‍ മെച്ചമായവര്‍ ആരുമില്ല, നിങ്ങളുടെ കഴിവുകള്‍ ശരിയായ ദിശയില്‍
ചലിക്കാത്ത പക്ഷം നിങ്ങള്‍ അവര്‍ക്കൊരു ദുരലങ്കാരമായിരിക്കാം. സ്വയം താഴാതെ നാം
ഏര്‍പ്പെടുന്ന കര്‍മ്മങ്ങളില്‍ ജാഗരൂകരായിരിക്കുക` . തരൂരിന്റെ അടിസ്ഥാന
മുന്നെറ്റങ്ങളെല്ലാം സ്വന്തം ഹൃദയത്തില്‍ സൂക്ഷിച്ചിരുന്ന ഈ മൂല്യങ്ങളുടെ
മീതെയായിരുന്നു.
I knew much about your skills and knowledge from media. The real problem in India is that people are so much jealous towards smart people. Instead of trying to sharpen one's own skills they will try to throw mud on smart people. It is a short cut way to find some happiness in demoralizing smart people. As you have mentioned one will live happily as long as they behold their values in life. It is good to ignore the rest. Wish you all the best!!
Sreela
I don’t think Indian’s are jealous of Sasi Tharoor. If that was the case he would not have been elected twice from Thiruvanadhpuram as Member of Parliament.
Controversies[edit]