നോര്‍ത്ത് ബ്രണ്‍സ്വിക്ക്, ന്യു
ജെഴ്‌സി: ജ്വലിച്ചു നില്‍ക്കെ കെട്ടു പോയ വിളക്കു പോലെ മൂന്നു ആത്മാക്കള്‍ ഈ
ലോകത്തോടു അന്ത്യയാത്ര പറഞ്ഞപ്പോള്‍ കണ്ണീരടക്കി മലയാളി സമൂഹം ആ ദുഖം
ഏറ്റുവാങ്ങി. പ്രിയപെട്ട മക്കളുടേയും പേരക്കുട്ടിയുടെയും ശരീരങ്ങള്‍
നോര്‍ത്ത് ബ്രണ്‍സ്വിക്കിലെ ഫ്രാങ്ക്‌ളിന്‍ മെമ്മോറിയല്‍ പാര്‍ക്കില്‍
അഗ്നിക്കിരയായപ്പോള്‍ അതിനു സാക്ഷ്യം വഹിക്കാന്‍ പോലും കഴിയാതെ ചേര്‍ത്തല
പട്ടണക്കാട്ട് ഡോ. വിനോദ് ദാമോദരന്റെ മാതാപിതാക്കളും തിരുവല്ല
വളഞ്ഞവട്ടത്ത് ശ്രീജയുടെ മാതാവും സഹോദരിയും ചലനമറ്റിരിക്കുന്ന ഓര്‍മ്മകള്‍
സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തവരുടെ ഹ്രുദയം പിളര്‍ക്കുന്നതായി.
അവരുടെയൊക്കെ അഭാവത്തില്‍ ഓരോ മലയാളിയും മരിച്ചവരുടെ ഉറ്റ ബന്ധുക്കളായി.
നാട്ടിലുള്ള പ്രിയപ്പെട്ടവരെ, നിങ്ങളുടെ സാന്നിധ്യം അകലെയെങ്കിലും ഞങ്ങള്‍
ഹ്രുദയം കൊണ്ട് തൊട്ടറിഞ്ഞു. നിങ്ങളിവിടെ ഇല്ലെങ്കിലും ഞങ്ങള്‍ ഇവിടെ
ഉണ്ടല്ലൊ!
മരണാനന്തര ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കാനുള്ള ദുര്യോഗം ഡോ.
വിനോദിന്റെ പിത്രു സഹോദരീ പുത്രി പെന്‍സില്വേനിയയിലെ സ്‌ക്രാന്റണില്‍
കോളജധ്യാപികയായ മിനി നായര്‍ക്കായിരുന്നു. അമേരിക്കയില്‍ വച്ച് ഒരിക്കല്‍
പോലും മിനി നായരും ഭര്‍ത്താവ് ഡോ. മുരളി നായരും ഡോ. വിനോദിനേയും
കുടുംബാംഗങ്ങളെയും കണ്ടിട്ടില്ല. ആദ്യത്തെ കാഴ്ച തന്നെ അന്ത്യ യാത്ര
പറയാനായി.
രാവിലെ ഒന്‍പതിനു തന്നെ ഫ്യൂണറല്‍ ഹോമിലേക്ക് മൂന്നു മ്രുതദേഹങ്ങളും
സ്റ്റ്രെച്ചറില്‍ എത്തിച്ചു. വെള്ള വിരിയിട്ട് മൂടിയ പെട്ടികള്‍. അതിലാണു
മ്രുതദേഹമെന്നു പലര്‍ക്കും മനസിലായില്ല. അവക്കു മേലെ പുഷ്പങ്ങള്‍ വച്ചു.
വലത്ത് ഡോ. വിനോദിന്റെ ഭൗതിക ദേഹം,. നടുക്ക് പതിന്നാലുകാരിയായ പുത്രി
ആര്‍ദ്ര. ഇടത്ത് ശ്രീജയുടെ ഭൗതിക ദേഹം.
മുന്നിലായി മൂവരുടെയും പുഷ്പാലംക്രുതമായ വലിയ ചിത്രത്തിനു മുന്നില്‍
കാര്‍മ്മികത്വം വഹിച്ച പാര്‍ഥ സാരഥി പിള്ള നിലവിളക്കു തെളിച്ചു. ഗോപിനാഥ
കുറുപ്പ്, ഗണേശ് നായര്‍ എന്നിവര്‍ സഹായികളായി.
പ്രാര്‍ഥനാ മന്ത്രങ്ങള്‍ക്ക് ശേഷം പാര്‍ഥസാരഥി പിള്ളയും ഗോപിനാഥ കുറുപ്പും
ഭാഗവതം വായിച്ചു. ആത്മാവിനു മരണമില്ലെന്നുള്ള ഗീതാവാക്യം വായിച്ച് ഗോപിനാഥ
കുറുപ്പ് സമാശ്വാസം ചൊരിഞ്ഞു.
എള്ളും പൂവും അക്ഷതവും ദര്‍ഭയുമെല്ലാം വിധി പോലെ ചടങ്ങുകളില്‍ കാര്‍മ്മികന്‍ ഉപയോഗിച്ചു.
ഹില്‍ സ്‌ബൊറോ ഹൈസ്‌കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായ കട്രിന
മാതാവുമൊന്നിച്ച് രാവിലെ തന്നെ എത്തി. പ്രിയ സഹപാഠിയെ ഓര്‍മ്മിച്ച്
നിര്‍ത്താതെ കരഞ്ഞു കൊണ്ടിരുന്ന കട്രീന താന്‍ വരച്ച ആര്‍ദ്രയുടെ ചിതം
കാസ്‌കറ്റില്‍ വച്ച് വിതുമ്പി.
നാമം, നായര്‍ മഹാമണ്ഡലം എന്നിവയുടെ സ്ഥാപകനായ മാധവന്‍
നായര്‍ ചടങ്ങിനെത്തിയവരെ എതിരേറ്റു. റട്ട്‌ഗേഴ്‌സ് യൂനിവേഴ്‌സിറ്റി
ബയോമെഡിക്കത്സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡോ. വിനോദിന്റെ ഒട്ടേറെ
സഹപ്രവര്‍ത്തകരും ദുരന്ത വാര്‍ത്തറിഞ്ഞതു മുതല്‍ സജീവമായി രംഗത്തുണ്ടായിരുന്ന
ദിവ്യയും പങ്കെടുത്തു. സമര്‍ഥനും ജോലിയോട് ഏറെ കൂറു കാണിച്ചിരുന്ന
മികവുറ്റ ഗവേഷകനുമായിരുന്നു ഡോ. വിനോദ് എന്ന് അവര്‍ ചൂണ്ടിക്കാട്ടി.
ഹിത്സ്‌ബൊറോ സ്‌കൂളില്‍ നിന്ന് അധ്യാപകരും വിദ്യാര്‍ഥികളുമടക്കം വലിയ സംഘം
എത്തി. അത്യന്തം സമര്‍ഥയായ വിദ്യാര്‍ഥിനി ആയിരുന്നു ആര്‍ദ്ര എന്ന അവര്‍
പറഞ്ഞു. മികച്ച സ്വഭാവ മഹിമയും ആര്‍ദ്രയെ മറ്റുള്ളവരില്‍ നിന്നു
വ്യത്യസ്ഥയാക്കി.
സംഭവമറിഞ്ഞതു മുതല്‍ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും മുന്നിട്ടിറങ്ങിയ
അലക്‌സ് മാത്യു, അനിയന്‍ ജോര്‍ജ്, ജിബി തോമസ്, അറ്റോര്‍ണി രാം
ചീരത്ത്തുടങ്ങിയവരും സംസാരിച്ചു.
വാക്കുകള്‍ക്കതീതമായ ഈ ദുഖത്തില്‍ പങ്കു ചേരനെത്തിയ എല്ലാവര്‍ക്കും മിനി
നായരും ഡോ. വിനോദിന്റെ മറ്റൊരു ബന്ധുവായ കാലിഫോര്‍ണിയയില്‍ നിന്നുള്ള
ബാലയും നന്ദി പറഞ്ഞു. മലയാളി സമൂഹം നല്‍കിയ സ്‌നേഹാദരവുകള്‍ തങ്ങളുടെ
ഹ്രുദയങ്ങളില്‍ എന്നും ഉണ്ടാകും. വിനോദിന്റെയും ശ്രീജയുടെയും
കുടുംബാംഗങ്ങളുടെ സ്‌നേഹാദരവുകളും അവര്‍ അറിയിച്ചു.
തുടര്‍ന്നു 200-ല്‍ പരം വരുന്ന സമൂഹം കാസ്‌കറ്റില്‍ പുഷ്പങ്ങല്‍ അര്‍പ്പിച് പ്രാര്‍ഥനാ നിരതരായി.
അതു കഴിഞ്ഞതോടെ ഫ്യൂണറല്‍ ഹോമിന്റെ ഉള്ളിലെക്കുള്ള കവാടം തുറന്നു. ആദ്യം
ശ്രീജയുടെ മ്രുതദേഹം ഇലക്ട്രിക്കല്‍ ക്രിമറ്റോറിയത്തിലേക്കു വച്ചപ്പോള്‍
പാര്‍ഥസാര്‍ഥി പിള്ളക്കൊപ്പം സമൂഹവും പ്രാര്‍ഥനാ മന്ത്രങ്ങള്‍ ഉരുവിട്ടു.
അടുത്തതായി ആര്‍ദ്രയുടെ ശരീരം അഗ്നിദേവന്‍ എറ്റു വാങ്ങി.
ഡോ. വിനോദിന്റെ ഭുതിക ദേഹം സംസ്‌കരിക്കാന്‍ പിന്നെയും രണ്ടു മണിക്കൂര്‍
കഴിഞ്ഞു. രണ്ടു ശവദാഹം കഴിഞ്ഞാല്‍ പിന്നെ അടുത്തത് നടത്താന്‍ രണ്ടു
മണിക്കൂര്‍ കഴിയണമെന്നാണു നിയമം.
തിങ്കളാഴ്ചയാണ് ചിതാഭസ്മം ലഭിക്കുക. കേരള അസോസിയേഷന്‍ ഓഫ് ന്യു ജെഴ്‌സി
മുന്‍ പ്രസിഡന്റ് ഷീലാ ശ്രീകുമാറും ഭര്‍ത്താവ് ശ്രീകുമാറും ചേര്‍ന്ന് അത്
എറ്റു വാങ്ങും. അന്നു തന്നെ നാട്ടിലേക്കു പോകുന്ന ശ്രീകുമാര്‍ അത് ഡോ.
വിനോദിന്റെ വീട്ടിലെത്തിക്കും. ഷീല ശ്രീകുമാറിന്റെ ചേര്‍ത്തലയിലെ
വീടിനടുത്താണു ഡോ. വിനോദിന്റെ വീട്. അദ്ധേഹത്തിന്റെ മാതാപിതാക്കള്‍ക്ക് ഷീല
ശ്രീകുമാറിനെ ചെറുപ്പത്തിലെ അറിയാം.
വിശ്വസിക്കാനാവാത്ത മഹാദുരന്തം ഉണ്ടായപ്പോള്‍ മലയാളി സമൂഹത്തിന്റെ നന്മയും
ഐക്യ ബോധവും തെളിഞ്ഞു എന്നതാണ് ഈ സംഭവത്തിലെ രജത രേഖ. മികച്ച ഓണാഘോഷം
നടത്താന്‍ മാത്രമല്ല, അവസരത്തിനൊത്തുയരാനും കഴിയുമെന്ന്അലക്‌സ് മാത്യു,
സ്വപ്ന രാജേഷ് എന്നിവരടങ്ങിയ കാഞ്ച് നേത്രുത്വം തെളിയിച്ചു. ഫോമാ
സെക്രട്ടറി ജിബി തോമസ്, മുന്‍ സെക്രട്ടറി അനിയന്‍ ജോര്‍ജ്, ഫൊക്കാന നേതാവ്
കൂടിയായ മാധവന്‍ നായര്‍ എന്നിവരൊക്കെ മലയാളി
സമൂഹത്തിന്റെ മുതല്‍ക്കൂട്ടാണെന്നും വ്യക്തമായി. ജി.കെ. നായര്‍, ജയപ്രകാശ്
നായര്‍, അനില്‍ പുത്തഞ്ചിറ, അജിത്ത് ഹരിഹരന്‍, എം.എന്‍.സി നായര്‍, കെ.ജി. നായര്‍, ഡോ. ഉണ്ണി, സുധാകര്‍ പിള്ള, തുടങ്ങി ഒരു പറ്റം പേരെയും വിവിധ അസോസിയേഷനുകളെയും
എടുത്തു പറയണം.
നിങ്ങള്‍ക്ക് മലയാളി സമൂഹത്തിന്റെ കൂപ്പു കൈ.
മരണ കാരണം ഇനിയും വ്യക്തമല്ലെന്നു മിനി നായരും ബാലയും പറഞ്ഞു.
ടോക്‌സിക്കോളജി റിപ്പോര്‍ട്ട് കിട്ടാന്‍ ഏഴെട്ടു മാസമെടുക്കും. അതു വരെ ഈ
മഹാ ദുരന്തത്തിന്റെ കാരണം ദുരൂഹമായി തുടരും.
ഒക്ടോബര്‍ 24-നു രാത്രി 10 മണിയോടെ ഹിത്സ്‌ബോറൊ ഗാര്‍ഡന്‍
അപ്പാര്‍ട്ട്മന്റ് കോമ്പ്‌ളക്‌സിലുണ്ടായ തീപിടുത്തത്തിലാണു മൂന്നു പേരും
മരിച്ചത്. നാലു അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് തീ പിടിച്ചു.
ബയോമെഡിക്കല്‍ രംഗത്തു വലിയ പ്രതീക്ഷ നല്‍കിയിരുന്ന ശാസ്ത്രഞ്ജനാണ് ഡോ.
വിനോദ്. അദ്ദേഹത്തിനെ ഒട്ടേറെ ഗവേഷണ പ്രബന്ധങ്ങള്‍ അന്താരാഷ്ത്ര
ജേര്‍ണലുകളില്‍പ്രസിദ്ധീകരിച്ചിട്ടുണ്ട്.
(നേരത്തെ വന്ന വാര്‍ത്തകള്‍ വായിക്കാന്‍ ഇ-മലയാളി സ്‌പെഷല്‍ സെക്ഷന്‍ കാണുക)