ഡല്‍ഹി : കേരളത്തില്‍ നിന്ന് 350 പേര് ഡല്‍ഹി നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്തതായി ഇന്റലിജന്‍സ്. ഇതില്‍ നൂറില്‍ താഴെ ആളുകള്‍ മാത്രമാണ് മടങ്ങിവന്നത്. മറ്റുള്ളവര്‍ എവിടെയാണെന്ന വിവരം ശേഖരിക്കുകയാണെന്നും ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അതേസമയം,കൊവിഡ് സമൂഹ വ്യാപനം തടയുന്നതിന്റെ ഭാഗമായി ആളുകള്‍ കൂടുന്നത് വിലക്കിയ നടപടി കാറ്റില്‍ പറത്തി നൂറുകണക്കിന് പേര് ഒത്തുകൂടിയ തബ്ലീഗ് സമ്മേളനം നടത്തിയ വിഷയത്തില്‍ തബ്ലിഗ് തലവന്‍ മൗലാന സാദ് ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ കേസ്.
മൈലാന സാദിന് പുറമെ സീഷാന്‍, മുഫ്തി ഷെഹ്സാദ്, എം സൈഫി യൂനുസ്, മുഹമ്മദ് സല്മാന്, മുഹമ്മദ് അഷ്റഫ് എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പകര്‍ച്ചവ്യാധി ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
മറ്റ് രാജ്യത്ത് നിന്ന് ടൂറിസ്റ്റ് വീസയിലെത്തിയ നിരവധി വിശ്വാസികളും സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ 75 ഓളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്നലെ തന്നെ തബ്ലീഗ് ആസ്ഥാനത്ത് നിന്ന് 2000 ഓളം പേരെ നീക്കം ചെയ്യുകയും ആസ്ഥാനം അടയ്ക്കുകയും ചെയ്തിരുന്നു. നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവരെ കണ്ടുപിടിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ വിവിധ സംസ്ഥാനങ്ങള്‍ നടത്തുന്നത്.
യാത്രാ വിവരം മറച്ചുവെയ്ക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. നിസാമുദ്ദീനില്‍ നടന്ന രണ്ടു മതസമ്മേളനങ്ങളിലായി കേരളത്തില്‍ നിന്ന് 350 ഓളം പങ്കെടുത്തതായാണ് ഇന്റലിജന്‍സിന് ലഭിച്ച പ്രാഥമിക വിവരം. മാര്‍ച്ച് ഏഴ് മുതല്‍ 10 വരെയുള്ള സമ്മേളനത്തില്‍ പങ്കെടുക്കാന്‍ 130 ലധികം ആളുകളാണ് പോയത്.
രണ്ടാം സമ്മേളനത്തില്‍ കേരളത്തില്‍ നിന്നുള്ള എണ്‍പതിലധികം ആളുകള്‍ പങ്കെടുത്തു. ഇവരില്‍ നൂറില്‍ താഴെ ആളുകളെ മാത്രമാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്.