ഡാലസ് ∙ കൊറോണ വൈറസിനെ തുടർന്നുള്ള ലോക്ഡൗൺ, വിഡിയോ കോൺഫറൻസിന്റെ പ്രശസ്തി വർധിപ്പിച്ചതാണ് മലയാളി വിദ്യാർഥിയായ ആയുഷ് കുര്യനെ കോളർ ആപ്പ് കണ്ടു പിടിക്കുന്നതിന് പ്രേരിപ്പിച്ചത്.
https://join.calyr.online /text ഡാലസ് കൗണ്ടിയിലെ റോളലറ്റ് ഹൈസ്കൂൾ വിദ്യാർഥി ആയുഷ് കുര്യൻ മൂന്ന് മാസം മുമ്പാണ് ഇങ്ങനെയൊരു ആപ്ലിക്കേഷൻ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചത്.. ആരംഭത്തിൽ വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ലെങ്കിലും അദ്ധ്യാപകരുടേയും മാതാപിതാക്കളുടേയും കലവറയില്ലാത്ത പിന്തുണയും പ്രേരണയുമാണ് കോളർ(CALYR) എന്ന വിഡിയോ കോൺഫറൻസ് ആപ്ലിക്കേഷൻ ഡെവലപ്പ് ചെയ്യുന്നതിന് സഹായിച്ചതെന്ന് ആയുഷ് കുര്യൻ പറഞ്ഞു. ഗൂഗിൾ പ്ലെയിൽ നിന്നും കോളർ ഡൗൺ ലോഡ് ചെയ്യാൻ കഴിയുമെന്നും ഇതിന്റെ ഓഡിയോ വീഡിയോ ക്വാളിറ്റി സൂമിനോളം മികച്ചതാണെന്നും കുര്യൻ അവകാശപ്പെട്ടു. ഈ ആപ്ലിക്കേഷൻ ഉപയോഗിച്ചു ആദ്യമായി ഇന്ത്യയിലെ തന്റെ കൂട്ടുകാരനെയാണ് ആദ്യമായി ബന്ധപ്പെട്ടതെന്നും കുര്യൻ പറഞ്ഞു. ഇതു സൗജന്യവും വളരെ സുരക്ഷിതവുമാണെന്നും പത്താം ക്ലാസ് വിദ്യാർഥി കുര്യൻ പറയുന്നു.
പ്രൊ വേർഷൻ നിർമിക്കാനാണ് ലക്ഷ്യമെന്നും മാസം 5 ഡോളർ ഫീസ് ഏർപ്പെടുത്തുവാൻ ഉദ്ദേശിക്കുന്നുവെന്നും കുര്യൻ പറഞ്ഞു. അതിൽ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ 50 ശതമാനം യൂനിസെഫ്, വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ എന്നിവർക്ക് സംഭാവന നൽകുമെന്നും കുര്യൻ പറഞ്ഞു. കോഴഞ്ചേരി കുഴിക്കാല അബ്രഹാം കുര്യന്റേയും (വിൽസൺ), മിനി കുര്യന്റേയും മകനാണ് സമർഥനായ ഈ വിദ്യാർഥി. ആഷ്ലി കുര്യൻ ഏക സഹോദരിയാണ്.