മുളന്തുരുത്തി ● കോവിഡ് കാലത്ത് ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ മുളന്തുരുത്തി പള്ളി പിടുത്തതിനെതിരെ ഇടവക ജനങ്ങൾ ഇടവക പള്ളി സംരക്ഷണത്തിനായി ജീവനേക്കാൾ വിലയുള്ള വിശ്വാസ പോരാട്ടങ്ങളുമായി ഉപവാസ പ്രാർത്ഥനായജ്ഞം ആരംഭിച്ചു.
കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുക്കാതെ ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ പള്ളി പിടുത്തതിനെതിരെയാണ് മുളന്തുരുത്തി മാർത്തോമൻ പള്ളിയിൽ ഇടവക ജനങ്ങൾ സത്യവും വിശ്വാസവും നിലനിർത്തുന്നതിനും പളളിയുടെ സ്ഥാപനോദ്ദേശ്യം സംരക്ഷിക്കുന്നതിനുമായി കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് പ്രാർത്ഥനായജ്ഞം ആരംഭിച്ചത്.
മുളന്തുരുത്തി മാർത്തോമൻ പള്ളിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മെത്രാപ്പോലീത്തമാരുടേയും വൈദീകരുടേയും ഇടവകാംഗങ്ങളുടേയും നേതൃത്വത്തിലാണ് ഉപവാസ പ്രാർത്ഥനാ യജ്ഞം. യാക്കോബായ സുറിയാനി സഭ മെത്രാപ്പോലീത്തൻ ട്രസ്റ്റിയും കൊച്ചി ഭദ്രാസനാധിപനും ഇടവകാംഗവുമായ മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തയാണ് വിശ്വാസ സംരക്ഷണ പോരാട്ടത്തിന് നേതൃത്വം നൽകുന്നത്.
പ്രാർത്ഥനാ യജ്ഞത്തിൽ അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മോർ സേവേറിയോസ് എബ്രാഹാം, മോർ തെയോഫിലോസ് കുര്യാക്കോസ്, മോർ അന്തീമോസ് മാത്യൂസ്, സഭാ വൈദിക ട്രസ്റ്റി വന്ദ്യ സ്ലീബ പോൾ വട്ടവേലിൽ കോർ എപ്പിസ്കോപ്പ, സഭ അത്മായ ട്രസ്റ്റി സി.കെ ഷാജി ചൂണ്ടയിൽ, പള്ളി വികാരിമാർ, ഇടവകയിലേയും മറ്റും വൈദീക ശ്രേഷ്ഠർ തുടങ്ങിയവർ പങ്കെടുത്തു. പള്ളിക്കകത്തും പ്രാർത്ഥനായജ്ഞത്തിലും കോവിഡ് പ്രോട്ടോകോൾ പാലിച്ച് മാത്രമേ വിശ്വാസികൾക്ക് പ്രവേശനം അനുവദിക്കുന്നുള്ളൂ.