ദമ്മാം: ദന്തഗോപുരങ്ങളിൽ മയങ്ങാതെ, മണ്ണിലേക്കിറങ്ങി പ്രകൃതിയുടെയും മനുഷ്യരുടെയും വേദനകൾ മനസ്സിലാക്കി, സ്വന്തം ജീവിതം കൊണ്ട് അശരണരുടെ കണ്ണീരൊപ്പിയ കവയിത്രിയായിരുന്നു സുഗതകുമാരി ടീച്ചറെന്ന് നവയുഗം വായനവേദി അനുശോചിച്ചു.
ആത്മനിഷ്ഠമായ വേദനകളും, സ്ത്രീത്വത്തിന്റെ ആകുലതകളും, ചൂഷണത്തിനെതിരെയുള്ള പ്രതികരണവും, ലോകത്തെല്ലാത്തിനോടുമുള്ള കാരുണ്യവും, പ്രകൃതിയോടുള്ള തീഷ്ണമായ സ്നേഹവും സുഗതകുമാരി ടീച്ചറിന്റെ കവിതകളിൽ നിറഞ്ഞിരുന്നു. എന്നാൽ എഴുത്തിന്റെയും പ്രശസ്തിയുടെ ലോകത്തു മാത്രം ഒതുങ്ങാതെ പ്രകൃതിയെ സംരക്ഷിയ്ക്കാനും, അശരണരെയും ദുർബലരെയും സഹായിക്കാനും ജീവിതത്തിന്റെ നല്ലൊരു ഭാഗം മാറ്റിവെച്ചു എന്നതാണ് സുഗതകുമാരിയെ മറ്റു സാഹിത്യകാരിൽ നിന്നും വ്യത്യസ്തയാക്കുന്നത്. ഒട്ടേറെ ജനകീയ സമരമുഖങ്ങളിൽ അവർ മുന്നണിപ്പോരാളിയായി. സാഹിത്യത്തിലൂടെ നേടിയ അനേകം പുരസ്ക്കാരങ്ങൾക്കുമപ്പുറം, സ്വന്തം സാമൂഹ്യപ്രവർത്തനങ്ങളിലൂടെ ലോകമെങ്ങും നേടിയ സഹോദര്യമാണ് സുഗതകുമാരി ടീച്ചറിന്റെ ഏറ്റവും വലിയ സമ്പാദ്യം.
സുഗതകുമാരി ടീച്ചറിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി നവയുഗം വായനവേദി അനുശോചന സന്ദേശത്തിൽ പറഞ്ഞു.