അഞ്ചു പതിറ്റാണ്ട് കാലം മലയാള സാംസ്കാരിക സാഹിത്യ നഭസ്സിൽ ഒരു വെള്ളി നക്ഷത്രം പോലെ ശോഭിച്ചു നിന്ന ജോയൻ കുമരകം എന്ന സാഹിത്യ പ്രതിഭ ആയിരം പൂർണചന്ദ്രന്മാരെ കണ്ട തൃപ്തിയോടെ ശതാഭിഷിക്തനായി.
പ്രസംഗ ചാതുരി കൊണ്ടും മലയാള ഭാഷ വൈദഗ്ധ്യം കൊണ്ടും വിവിധ വിഷയങ്ങളിലുള്ള ആഴമേറിയ അറിവ് കൊണ്ടും സമകാലികർക്കിടയിൽ അഗ്രഗണ്യൻ എന്ന പട്ടം നേടിയെടുത്ത ഈ ഭാഷ സ്നേഹി ഇന്ന് അമേരിക്കയിലെ കാലിഫോർണിയയിൽ വിശ്രമ ജീവിതം നയിക്കുകയാണ്.
1937 ഫെബ്രുവരി നാലാം തീയതി കോട്ടയത്തു നിന്നും 14 മൈൽ അകലെയുള്ള കാനം പരപ്പളിതാഴത്തു പുത്തൻപുരയിൽ PM Mathew വിന്റെ യും അന്നമ്മ മാത്യു വിന്റേയും അഞ്ചുമക്കളിൽ മൂന്നാമനായി ജനിച്ചു.
കാനം CMS സ്കൂൾ , കുമരകം ഗവൺമെന്റ് സ്കൂൾ കുമരകം ഹൈസ്കൂൾ - തേവര college, CMS കോളേജ്, Kottayam എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി.
യൂത്ത് കോൺഗ്രസ്, ഓർത്തഡോക്സ് മൂവ് മെന്റ് ബാലജനസഖ്യം തുടങ്ങിയ തട്ടകങ്ങളിൽ ആണ് യുവാവായ ജോയൻ തന്റെ പൊതു പ്രവർത്തനം ആരംഭിച്ചത്.
ചെറുപ്പകാലത്ത് ലഭിച്ച ഇഴയടുപ്പമുള്ള കുടുംബ സാഹചര്യങ്ങൾ ജോയനെ പുസ്തക വായനയിലേക്ക് കൂടുതൽ അടുപ്പിച്ചു. രവീന്ദ്ര നാഥ ടാഗോറിന്റെ ഗീതാഞ്ജലി വായിക്കുക വഴി ടാഗോറിന്റെ ഒരു കടുത്ത ആരാധകനായി മാറി.
ഇതിനോടകം അനിയൻ അത്തിക്കയം Chief എഡിറ്റർ ആയിരുന്ന ബാലകേരളം മാസികയിൽ പ്രവർത്തിക്കുകയും , സീയോൻ സന്ദേശം മാസികയിൽ, ‘സ്വർഗ്ഗത്തിലേക്കൊരു കത്ത്’ എന്ന തന്റെ ആദ്യ കഥ പ്രസിദ്ധികരിക്കുകയും ചെയ്തു.
തുടർന്ന് ബാലകേരളം, ബാലമിത്രം, കുട്ടികളുടെ ദീപിക എന്നീ മാസികകളിൽ ധാരാളം കഥകൾ പ്രസിദ്ധികരിക്കപ്പെട്ടു.
1965 ൽ മലയാള മനോരമ പത്രത്തിൽ എഡിറ്റോറിയൽ വിഭാഗത്തിൽ ഒൻപതു മാസത്തോളം പരിശീലനം നേടി.
കൂടാതെ കേരളം ഭൂഷണം, ഭാവന, പൗരധ്വനി - എന്നീ മാധ്യമ സ്ഥാപനങ്ങളിൽ എഡിറ്റർ ആയി സേവനം ചെയ്തു.
സ്വപ്നം കാണുന്ന സോമൻ, വയലിലെ ലില്ലി തുടങ്ങി അറുപതില്പരം ബാല സാഹിത്യ രചനകൾ മലയാള ഭാഷയ്ക്ക് നൽകി. പുതുവത്സരയപ്പൂപ്പന്റെ പൂക്കൂട 1963 ൽ NBS ബുക്ക്സ് പബ്ലിഷ് ചെയ്യുകയും സംസ്ഥാന ബാല സാഹിത്യ അവാർഡ് നേടുകയും ചെയ്തു.
DC ബുക്ക്സ് സമ്മാനപ്പെട്ടി യിലൂടെ പ്രസിദ്ധികരിച്ച - കവിയമ്മവന്റെ ഗ്രാമത്തിൽ എന്ന രചന പിൽക്കാലത്തു ഹൃസ്വ സിനിമയായി നിർമ്മിക്കപ്പെട്ടിരുന്നു.
പതിനെട്ടു വയസ്സുള്ളപ്പോൾ അഖില കേരള ബാലജന സഖ്യത്തിന്റെ മത്സരത്തിൽ ഏറ്റവും മികച്ച പ്രാസംഗികനുള്ള സമ്മാനം നേടി.
തുടർന്ന് യൂത്ത് കോൺഗ്രസ് മത്സര വേദിയിലും തേവര കോളേജിൽ പഠിക്കുമ്പോൾ ഇന്റർ കോളീജിയറ്റ് മത്സരത്തിലും മികച്ച പ്രാസംഗികനുള്ള സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
സുകുമാർ അഴിക്കോട് ,കെ എം തരകൻ , വേളൂർ കൃഷ്ണൻകുട്ടി, കാർട്ടൂണിസ്റ് സുകുമാർ തുടങ്ങിയ സാഹിത്യ നായകന്മാരോട് അടുത്ത സഹവാസം പുലർത്താൻ ജോയന് കഴിഞ്ഞു.
ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക പ്രസിദ്ധികരണമായ മലങ്കര സഭയിൽ കുഞ്ചിച്ചായന്റെ കത്തുകൾ എന്ന പംക്തി ഇരുപത്തിയഞ്ചോളം വർഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. ഇത് ജോയന് വളരെ പ്രസിദ്ധിയും സ്വീകാര്യതയും നേടിക്കൊടുത്തു.
റവറന്റ് ഡോക്ടർ കെ എം ജോർജ് , പൗലോസ് മാർ ഗ്രീഗോറിയോസ്, കാലം ചെയ്ത മാത്യൂസ് മാർ ബർണബാസ്. മാർത്തോമാ മാത്യൂസ് പ്രഥമൻ തുടങ്ങിയ സമുദായ നേതാക്കന്മാരോടും വളരെ അടുത്ത സംസർഗം കാത്തു സൂക്ഷിക്കാൻ ജോയൻ ശ്രദ്ധിച്ചിരുന്നു.
അനിതരസാധാരണമായ വാക്ചാതുരിയും, ചരിത്രത്തിലും, രാഷ്ട്രീയ- സാംസ്കാരിക - സാമുദായിക രംഗങ്ങളിലും ഉള്ള ആഴമേറിയ പരിജ്ഞാനവും ചുരുങ്ങിയ സമയം കൊണ്ട് ജോയനെ പൊതുജനങ്ങൾക്കിടയിൽ വലിയ സമ്മതിയുള്ള ആളാക്കി മാറ്റി. പ്രസിദ്ധമായ മാരാമൺ കൺവെൻഷനിലും ജോയന്റെ പ്രസംഗം അലയടിച്ചു.
ജി സുകുമാരൻ നായർ- NSS കോളേജ് പ്രിൻസിപ്പൽ; VK സുകുമാരൻ നായർ - വൈസ് ചാൻസിലർ കേരള യൂണിവേഴ്സിറ്റി; TKG നായർ - മനോരമ എഡിറ്റർ ; KV മാമൻ - മനോരമ എഡിറ്റർ; പദ്മൻ - മനോരമ എഡിറ്റർ (EV കൃഷ്ണപിള്ളയുടെ മകൻ); സംവിധായകൻ അരവിന്ദൻ; സാധു മത്തായിച്ചൻ - മാങ്ങാനം ക്രൈസ്തവാശ്രമം സ്ഥാപകൻ എന്നിവരോടുള്ള അടുത്ത സൗഹൃദം ജീവിതത്തെ വളരെ സ്വാധിനിച്ചു
അമ്പലപ്പുഴ രാമവർമ- CMS കോളേജ്; പ്രൊഫെസർ മാത്യു ഉലകംതറ- തേവര കോളജ്; ഫാദർ അജയൂസ് - തേവര കോളേജ്; പീറ്റർ ജോൺ കല്ലട, സിസ്റ്റർ ജൊവാൻ ചുങ്കപ്പുര തുടങ്ങിയവർ ജോയന്റ് ജീവിതത്തിന് ഊർജവും കരുത്തും നല്കിയവരായി ജോയൻ സ്മരിക്കുന്നു.
തന്റെ ചെറുപ്പകാലത്ത് മദ്യാസക്തനായിരുന്ന ജോയൻ പിൽക്കാലത്ത് അതിൽ നിന്നും മോചിതനായി മദ്യ വിമുക്തിക്കു വേണ്ടി സംഘടനാ പ്രവർത്തനങ്ങളുമായി സജീവമായി.
1980-ൽ അമേരിക്കയിൽ എത്തിയതിനു ശേഷം അമേരിക്കയിലും കാനഡയിലും അങ്ങോളമിങ്ങോളമുള്ള മലയാളി സദസ്സുകളിൽ ജോയൻ ഒരു സ്ഥിര സാന്നിധ്യമായി മാറി. ആളുകൾ ജോയന്റെ പ്രസംഗം കേൾക്കാൻ ദൂരെ സ്ഥലങ്ങളിൽ നിന്നും കേട്ടറിഞ്ഞു എത്തുമായിരുന്നു.
ജോബോട്ട് ഇന്റർനാഷണൽ എന്ന പേരിൽ ന്യൂ യോർക്കിൽ ആരംഭിച്ച പുസ്തക പ്രസാധക കമ്പനിയിലൂടെ ഏഴ് പുസ്തകങ്ങൾ പ്രസിദ്ധികരിച്ചു.
ജീവിത സായാഹ്നത്തിൽ കാലിഫോർണിയായിൽ വിശ്രമ ജീവിതം നയിക്കുന്ന ജോയൻ, നടനും എഴുത്തുകാരനുമായ തമ്പി ആന്റണിയുമായി പരിചയപ്പെട്ടത് വഴിത്തിരിവായി കാണുന്നു. തമ്പി ആന്റണിയുടെയും ഭാര്യ പ്രേമ ആന്റണിയുടെയും ഉടമസ്ഥയിൽ വളരെ ഉന്നതമായ പ്രവർത്തിക്കുന്ന പരിചരണ കേന്ദ്രത്തിലാണ് ജോയൻ ഇപ്പോൾ താമസിക്കുന്നത്. ശതാഭിഷിക്തനാകുന്ന ജോയൻ കുമരകത്തിന് ലേഖകന്റെ പിറന്നാൾ ഭാവുകങ്ങൾ.
സിബി ഡേവിഡ്
ന്യൂ യോർക്ക്