Image

രാത്രി ജോലി ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കും

Published on 26 July, 2012
രാത്രി ജോലി ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കും
ലണ്ടന്‍: മാറി മാറിയുള്ള ജോലി ഷിഫ്റ്റുകളില്‍ പണിയെടുക്കുന്നതു ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠന റിപ്പോര്‍ട്ട്. പകല്‍ ജോലിക്കാരേക്കാള്‍ ഹൃദയാഘാതത്തിനും സ്ട്രോക്കിനും സാധ്യത കൂടുതല്‍ ഷിഫ്റ്റ് ജോലിക്കാര്‍ക്കാണെന്നും പ്രത്യേകിച്ച് രാത്രി ഷിഫ്റ്റുകാര്‍ക്കാണെന്നും ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഷിഫ്റ്റ് ജോലി ആളുകളില്‍ ശരീരത്തിന്റെ സന്തുലിതാവസ്ഥ തകരാറിലാക്കുമെന്നും ജീവിതശൈലിയില്‍ പ്രതികൂലമായ അനന്തരഫലങ്ങളുണ്ടാക്കുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ജോലിക്കാരില്‍ ഹൃദയാഘാതത്തിനു 23 ശതമാനവും രക്തസമ്മര്‍ദ്ധത്തിനു 24 ശതമാനവും സ്ട്രോക്കിനു അഞ്ചു ശതമാനവും സാധ്യത കൂടുതലാണെന്ന് കണ്ടെത്തി. രാത്രി ഷിഫ്റ്റിലും പകലും ജോലി ചെയ്യുന്ന ഇരുപതു ലക്ഷത്തോളം പേരെ പങ്കെടുപ്പിച്ച് നടത്തിയ സര്‍വേ അപഗ്രഥനം ചെയ്ത ശേഷമാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

നേരത്തെ ഷിഫ്റ്റ് ജോലി ചെയ്യുന്നവരില്‍ പ്രമേഹത്തിനും രക്തസമ്മര്‍ദ്ധത്തിനും സാധ്യത കണ്ടെത്തിയിരുന്നു. കാനഡ, നോര്‍വേ എന്നിവടങ്ങളില്‍ നിന്നുള്ള ഗവേഷകരെ സംഘടിപ്പിച്ചാണ് സര്‍വേ നടത്തിയത്. 20 വര്‍ഷത്തിലേറെ ഇത്തരം ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രമേഹ ബാധക്കുള്ള സാധ്യത 58 ശതമാനമാണ്. രാത്രി ജോലി ചെയ്യുന്നവരില്‍ ഉറക്കം മാറ്റി നിര്‍ത്താനായി ഇടനേരത്ത് ലഘുഭക്ഷണം കഴിക്കാനുള്ള പ്രേരണ കൂടുതലായി കാണപ്പെടുന്നു. എന്നാല്‍ രാത്രി സമയത്ത് ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ പകല്‍ സമയത്തേക്കാള്‍ വളരെ കുറഞ്ഞ തോതിലാണ്. ശാരീരികമായി കൂടുതല്‍ പ്രവര്‍ത്തന ക്ഷമമല്ലാത്തിനാല്‍ കഴിക്കുന്ന ഭക്ഷണത്തിലെ അധിക കലോറി കൊഴുപ്പായി സൂക്ഷിക്കപ്പെടുകയും ഇത് പൊണ്ണത്തടിയിലേക്ക് നയിക്കുകയും ചെയ്യുന്നു. പൊണ്ണത്തടി പ്രമേഹത്തിലേക്ക് നയിക്കുന്ന ഒരു സുപ്രധാന കാരണമാണ്. ഇത് ഹൃദ്രോഗത്തിലേയ്ക്കു വഴിതുറക്കും. മാത്രമല്ല , രാത്രി സമയത്തെ ഉറക്കം പകല്‍ ഉറങ്ങിതീര്‍ക്കുമ്പോള്‍ അത് ശരീരത്തിലെ ഹോര്‍മോണ്‍ ബാലന്‍സിനെ ബാധിക്കുകയും ചെയ്യും. വിശപ്പുകൂട്ടാന്‍ സഹായിക്കുന്ന ഹോര്‍മോണായ ഗെറിലിന്റെ ഉദ്പാദനത്തെ കൂട്ടുകയും വിശപ്പ് ഇല്ലാതാക്കുന്ന ഹോര്‍മോണായ ലെപ്റ്റിന്റെ ഉദ്പാദനത്തെ വല്ലാതെ കുറക്കുകയും ചെയ്യുന്നു. ഇത് മൊത്തം ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതായും നിരീക്ഷകര്‍ വിലയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക