അയ്യപ്പസന്നിധിയില്‍ കോഴിക്കോട് കടലുണ്ടി സ്വദേശി ശ്രീനാഥും സംഘവും അവതിരിപ്പിച്ച കരകാട്ടം ഭക്തര്‍ക്ക് ഹൃദ്യാനുഭവമായി. നാലാം ക്ലാസ്സുകാരനായ ശ്രീനാഥിന്റെ അരങ്ങേറ്റം കൂടിയായിരുന്നു ഇത്. കടലുണ്ടി ഷാപ്പില്തൊടി വീട്ടില്‍ ഷാജിയുടെ മകനാണ് ഈ കൊച്ചു മിടുക്കന്. പതിനഞ്ചംഗ സംഘമാണ് ശ്രീനാഥിനൊപ്പം സന്നിധാനത്തെത്തിയത്. കഠിന വ്രതത്തോടെ ഇരുമുടിക്കെട്ടുമായി പമ്പ മുതലുള്ള ശരണപാതയില്‍ കരകാട്ടം നടത്തിയാണ് സംഘം എത്തിയത്. അച്ഛനായ ഷാജി തന്നെയാണ് ശ്രീനാഥിന്റെ ഗുരു. 27 കൊല്ലമായി കരകാട്ടകലാകാരനായ ഷാജിയും സുഹൃത്തുക്കളായ ഭാനു, ഷാനു എന്നിവരുമാണ് കരകാട്ടത്തില്‍ ശ്രീനാഥിനൊപ്പമുള്ളത്. ഒപ്പം തകില്, നാദസ്വര വിദ്വാന്മാരും. അരങ്ങേറ്റത്തിനു ശേഷം കരകാട്ടസംഘത്തിന് ശ്രീ ശാസ്താ എന്ന പേരും നിശ്ചയിച്ചാണ് ശ്രീനാഥും കൂട്ടരും മലയിറങ്ങിയത്.
അയ്യപ്പവിഗ്രഹവുമായി എട്ട്മാസം നടന്ന് മണിസ്വാമിയും ഭാര്യയും സന്നിധാനത്ത്
ഗംഗ, യമുനാ,കൃഷ്ണ,കാവേരി ഗോദാവരി, പമ്പ, തുടങ്ങിയ പുണ്യ നദികളില്‍ ആറാടിച്ച അയ്യപ്പ വിഗ്രഹവുമായി മുച്ചക്ര ഉന്തുവണ്ടിയില്‍ കിലോമീറ്ററുകള്‍ നഗ്നപാദരായി താണ്ടി ദമ്പതികള്‍ സന്നിധാനത്തെത്തി. അയ്യപ്പ സേവാസംഘം ബംഗഌരൂ റൂറല്‍ ജില്ലാ യൂണിയന് സെക്രട്ടറി എന്‍.പി മണിസ്വാമി (65) , ഭാര്യ സരസ്വതി (62) എന്നിവരാണ് കാശി,രാമമേശ്വരം, പാണ്ടി മലയാളം താണ്ടി ശബരീശ സന്നിധിയില്‍ ചൊവ്വാഴ്ച എത്തിയത്. മാന്നാര്‍ കൊരട്ടി അമ്പലത്തില്‍ നിന്നും കഴിഞ്ഞ ഫെബ്രുവരി 22 ന് പന്തളം രാജാവ് ഭദ്രദീപം കൊളുത്തി അമ്പലപ്പുഴ ഗുരുസ്വാമിയുടെ ആശീര്‍വാദത്തോടെ ആരംഭിച്ച യാത്ര എട്ട് മാസങ്ങള്‍ക്ക് ശേഷം സന്നിധാനത്തെത്തിയപ്പോള്‍ അയ്യായിരത്തില്‍ പരം കിലോമീറ്ററുകളാണ് ഇരുവരും താണ്ടിയത്. ശ്രീ പത്മനാഭസ്വാമി ക്ഷേത്രം, രാമമേശ്വരം, മധുരൈ മീനാക്ഷി ക്ഷേത്രം, ആന്ധ്രാപ്രദേശിലെ ശ്രീശൈലം, പുട്ടപര്‍ത്തി, മധ്യപ്രദേശിലെ മേഖാര്‍ മന്ദിരം കാശി തുടങ്ങി ആയിരത്തില്‍പ്പരം ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചാണ് ഇരുവരും ശബരിമലയിലെത്തിയത്. ഇംഗ്ലീഷ്, മലയാളം, തെലുങ്ക്, കന്നട തുടങ്ങി വിവിധ ഭാഷകള്‍ അറിയുന്ന സ്വാമി, താണ്ടിയ വഴികളില്‍ അയ്യപ്പധര്‍മ്മ പ്രചാരണവും നടത്തി. റാന്നി ഇടക്കുളം സ്വദേശിയായ മണിസ്വാമി 47 വര്‍ഷമായി ബാംഗ്ലൂരില്‍ സ്ഥിരതാമസമാണ്. ശബരീശന്റെ അനുഗ്രഹവും വാങ്ങി മലയിറങ്ങുമ്പോള്‍ ദേശങ്ങള്‍ താണ്ടിയ അയ്യപ്പവിഗ്രഹം മാന്നാര്‍ ക്ഷേത്രത്തില്‍ കാശി മാതൃകയില്‍ ഒരു ഗോപുരം പണിത് അവിടെ സ്ഥാപിക്കണമെന്നാണ് മണിസ്വാമിയുടെ ആഗ്രഹം.