മാനന്തവാടിയില്‍ നിന്നും രാവിലെ തന്നെ കുളിച്ചു റെഡിയായി.
ഏറെക്കാലമായി അടഞ്ഞു കിടക്കുകയായിരുന്ന കുറുവാ ദ്വീപ്
കാണുകയായിരുന്നു ലക്ഷ്യം. മഴക്കാലത്ത് ദ്വീപ് അടച്ചിടും. പിന്നീട്
കബനി നദിയിലെ വെള്ളമൊക്കെ ഇറങ്ങി, സഞ്ചാരികള്‍ക്ക് വേണ്ട
സുരക്ഷിതത്വങ്ങള്‍ ഒരുക്കിയതിനു ശേഷം മാത്രമാണ് ദ്വീപ്
തുറക്കുന്നത്. ഇതാ ഇപ്പോള്‍ ദ്വീപ് സഞ്ചാരികള്‍ക്കായി ടൂറിസം
വകുപ്പ് തുറന്നിരിക്കുന്നു. എങ്കില്‍ പിന്നെ അതൊന്ന് കണ്ടിട്ടു തന്നെ
കാര്യം.
രാവിലെ തന്നെ പുട്ടും കടലക്കറിയും (ഒപ്പം
മത്തിക്കറിയും ഉണ്ടായിരുന്നു) അകത്താക്കി പുറപ്പെടാന്‍
തയ്യാറാക്കി. ഇവിടെ നിന്ന് കഷ്ടിച്ച് 20 കിലോമീറ്റര്‍ ദൂരമേയുള്ളു
ദ്വീപിലേക്ക്. കുറുവാ ദ്വീപില്‍ നിന്ന് കോഴിക്കോടേക്ക് കുറഞ്ഞത്
നൂറിലേറെ കിലോമീറ്ററുണ്ട്. ഒരു മണിക്കൂറിനുള്ളില്‍
ദ്വീപിലെത്താമെന്നതായിരുന്നു ഞങ്ങളുടെ
സൗകര്യം.
വയനാട്ടിലെ തിങ്ങിനിറഞ്ഞ പച്ചപ്പ് ചുറ്റുപാടും
നിന്നു മാടിവിളിക്കുന്നുണ്ട്. വണ്ടിയുടെ രണ്ടു വശത്തും കാഴ്ചയുടെ
കേദാരമായി വയനാട് നിറഞ്ഞു നില്ക്കുന്നു. കേരളം കാണണമെങ്കില്‍ ഈ
വയനാടന്‍ കാഴ്ചകളെ ഹൃദയത്തില്‍ തന്നെ കുടിയിരുത്തണമെന്നു
പറയുന്നത് എത്ര ശരി. കണ്ണിനു കണാന്‍ കഴിയുന്ന അപൂര്‍വ്വ
കാഴ്ച്ചകളില്‍ ഒന്നാവാം. ധാരാളം ഔഷധത്തോട്ടങ്ങളും റബ്ബര്‍
തോട്ടങ്ങളും തേയിലത്തോട്ടങ്ങളും കൊണ്ട് പ്രകൃതി നമ്മെ തലോടുകയും
കാറ്റാല്‍ താരാട്ടുപാടുകയും മൂടല്മഞ്ഞാല് നമ്മെ
പുതയ്ക്കുകയുമാണ് വയനാട്. ഇത് ശരിക്കും ഒരു സ്വപ്നഭൂമി
തന്നെയാണ്. ഇത്രയേറെ വൈവിധ്യം ഒളിഞ്ഞിരിക്കുന്ന മറ്റൊരു സ്ഥലവും
കേരളത്തില്‍ ഇല്ലെന്നു തന്നെ പറയാം. വണ്ടി മെല്ലെ
നീങ്ങിക്കൊണ്ടിരുന്നു. മഞ്ഞിന്റെ ആവരണത്തെ വകഞ്ഞു മാറ്റി,
റോഡിന്റെ വളവുകളെ ഉള്ളം കൈയിലെന്ന പോലെ മാടിയൊതുക്കി
കൊണ്ടായിരുന്നു മുന്നേറ്റം. ദ്വീപിന്റെ കവാടത്തോടു ചേര്‍ന്ന ഭാഗത്ത്
വണ്ടി ഒതുക്കി നിര്‍ത്തി.
ബോട്ട് മുഖേനയും നടന്നും ഓരോ ദ്വീപും
സന്ദര്‍ശിക്കാം. സമയത്തിന്റെ പ്രശ്നമുള്ളതിനാല്‍ ഏതാനും
ദ്വീപുകള്‍ മാത്രംകാണുകയായിരുന്നു എന്റെ ഉദ്ദേശം. അങ്ങനെ, പടികള്‍
ഇറങ്ങി വെള്ളത്തിലേക്ക് കാലു കുത്തി. എന്തൊരു തണുപ്പ്. കബനിയുടെ
ശരീരത്തിലേക്ക് സ്പര്ശിച്ചപ്പോള് കാലിലൂടെ ശരീരമാകപ്പാടെ
കയറിപ്പോയത് ഒരു കുളിരാണ്. ഫ്രിഡ്ജില്‍ വെച്ച വെള്ളത്തിന്റെ
തണുപ്പ്. കുതിച്ചു ചാടി ഒഴുകുന്ന വെള്ളം അതിശക്തിയായി ചെറിയ
ചെറിയ പാറകളില്‍ വന്നിടിക്കുന്നതനുസരിച്ച് അവരുടെ ഒഴുക്കിന്
വ്യതിയാനവും സംഭവിക്കുന്നു.
കബിനി നദിയിലെ നദീതടത്തില്‍
950 ഏക്കര്‍ വിസ്തീര്‍ണമുള്ള ഒരു ദ്വീപു സമൂഹമാണ് കുറുവദ്വീപ്.
കേരളത്തില്‍ നിന്നും കിഴക്കോട്ട് ഒഴുകുന്ന നദിയായ കബനിയുടെ പോഷക
നദിയിലാണ് കുറുവ ദ്വീപ്. ജനവാസം ഇല്ലാത്ത ദ്വീപാണിത്. സംരക്ഷിത
മേഖലയായ ഇവിടെ പലവിധത്തിലുള്ള പക്ഷികളും ഔഷധ ചെടികളും
സസ്യങ്ങളും വളരുന്നു. 150 ഓളം ചെറുദ്വീപുകളുടെ കൂട്ടമാണ് ഈ
പ്രദേശം. അതുകൊണ്ടു തന്നെ കുറുവ ദ്വീപിന്റെ മുഖ്യഭാഗത്തേക്കു
പ്രവേശിക്കുവാന്‍ വെള്ളപ്പൊക്കമുള്ള അവസരങ്ങളില്‍ വഞ്ചിയോ, മറ്റു
സൗകര്യങ്ങളോ ആവശ്യമാണ്. പാറക്കെട്ടുകള്‍ നിറഞ്ഞ
കൊച്ചരുവികളിലൂടെ കാല്‍നടയായി ദ്വീപുകളിലെല്ലാം
എത്തിച്ചേരാവുന്നതാണ്.
ആയിരക്കണക്കിന് സഞ്ചാരികളാണ്
സീസണുകളില്‍ ഇവിടെ എത്തുന്നത്. കുറുവ വിഭാഗക്കാരായ
ആദിവാസികളാണ് പണ്ട് ദ്വീപിന്റെ സമീപ പ്രദേശങ്ങളില്‍
വസിച്ചിരുന്നത്. അങ്ങനെയാണത്രേ ദ്വീപിന് ഈ പേര് ലഭിച്ചത്. വനം
വകുപ്പിന്റെ പങ്കാളിത്തത്തോടെയുള്ള ഇക്കോ ടൂറിസം മാത്രമാണ് ഇവിടെ
അനുവദിച്ചിട്ടുള്ളത്. അത് കൊണ്ട് തന്നെ ഇത്രയധികം ആളുകള്‍ വന്നു
പോകുന്നിടമായിട്ട് പോലും ഫുഡ് കൗണ്ടറുകളോ പാനീയ ശാലകളോ
ദ്വീപിനുള്ളിലില്ല. ദ്വീപിനെ ചുറ്റി കബനിയുടെ സൗന്ദര്യവും
ആസ്വദിച്ചുള്ള അലസ സഞ്ചാരമാണ് കുറുവയുടെ അസ്വാദ്യത.
അപൂര്‍വ്വങ്ങളായ ഔഷധ സസ്യങ്ങളും വംശനാശ ഭീഷണി നേരിടുന്ന
അത്യപൂര്‍വ്വ ചെടികളും ഇവിടെയുണ്ട്. നിശബ്ദമായ മഴക്കാടാണ്
കൂടിയാണിത്. ഉയരങ്ങളില്‍ നിന്ന് ഇടയ്ക്കിടെ വിധയിനം
പക്ഷികളുടെ, നിശ്ചിത താളത്തിലുള്ള കൂകലും കുറുകലും കേള്‍ക്കാം.
സുഖമുള്ള ഒരു തരം അലോസരമാണ് ഈ പക്ഷി നാദങ്ങള്‍. ആകാശത്തോളം
തലയുരത്തി നില്ക്കുന്ന ഭീമന് മരങ്ങളാല്‍ നിബിഡമാണ് ദ്വീപ്.
ഇടയ്ക്കിടയ്ക്ക് കൂറ്റന്‍ മുളങ്കാടുകള്‍ കാണാം. സഞ്ചാരികള്‍ക്ക്
നടന്ന് ക്ഷീണിക്കുമ്പോള്‍ വിശ്രമിക്കാനായി വില്ലകളും വിശ്രമ
കേന്ദ്രങ്ങളും മുളകള്‍ കൊണ്ട് നിര്‍മ്മിച്ചിട്ടുണ്ട്. മഴക്കാലത്ത്
രൂപപ്പെടുന്ന അരുവികള്‍ക്ക് മുകളിലൂടെ നടക്കാന്‍ മുളകള്‍
കൊണ്ടുള്ള മേല്‍പ്പാലങ്ങളുമുണ്ട്. മഴക്കാലത്താണ് കുറുവയുടെ
സൗന്ദര്യം വര്‍ദ്ധിക്കുന്നത്. നാണം കുണുങ്ങിയായ കബനി രൗദ്രഭാവം
പൂകും. ഇളം ഓളങ്ങളുടെ ബാല്യങ്ങള്‍ തീക്ഷ്ണ യൗവനങ്ങള്‍ക്ക്
വഴിമാറും. കരിങ്കല്ലുകള്‍ക്ക് ഇടയിലൂടെ വൈകാരികതയുടെ
വേലിയേറ്റങ്ങള്‍ സ്യഷ്ടിക്കുന്ന കബനി അപ്പോള്‍ കൂടുതല്‍
സുന്ദരിയാകും. ആ സൗന്ദര്യം നുകരാനാണ് കുറുവയും
കാത്തിരിക്കുന്നത്. കാലവര്‍ഷത്തെ കുത്തൊഴുക്കില്‍ സഞ്ചാരികള്‍ക്ക്
കുറുവയിലേയ്ക്ക് പ്രവേശനമില്ല. അപ്പോള്‍ കബനിയുടെ സൗന്ദര്യം
കുറുവയ്ക്ക് മാത്രം സ്വന്തം.
ഒന്നാം ദ്വീപില്‍ ശക്തമായ
ഒഴുക്കനുഭവപ്പെട്ടു. എങ്കിലും അതൊരു രസകരമായ
അനുഭവമായിരുന്നു. വെള്ളത്തില്‍ നിന്നു കയറി നടന്നു് ഞങ്ങള്‍
ചെന്നത് ഒരു വലിയ കാട്ടിലേക്കാണ്. കുരങ്ങന്മാരുടെ ഒരു പറുദീസ
എന്നു വേണമെങ്കില്‍ പറയാം. ക്യാമറ പുറത്തെടുക്കണ്ട എന്നു
ഒപ്പമുണ്ടായിരുന്ന ഫോറസ്റ്റ് ഗാര്‍ഡ് നിര്‍ദ്ദേശം നല്കി. ക്യാമറ
കണ്ടാല്‍ പിന്നെ കുരങ്ങന്മാര് പിന്നില്‍ നിന്നും മാറില്ലത്രേ. ഇവിടെ
ഉദ്യോഗസ്ഥര്‍ താമസിക്കുന്നത് പ്രകൃതിയുടെ കൂരയിലാണ്. മുള കൊണ്ട്
ഭംഗിയായി നിര്‍മ്മിച്ചിട്ടുള്ള ഒരു കുടില്‍. കൂടാതെ മുളകൊണ്ടുള്ള
ധാരാളം ഇരിപ്പിടങ്ങളും ഇവിടെയുണ്ട്. പടി, പടിയായി
മുകളിലേക്കുയരുന്ന പിരമിഡി രൂപത്തിലുള്ള മുളയുടെ ഇരിപ്പിടം
കൗതുക കാഴ്ച്ചയാണ്.
ഒന്നാമത്തെ ദ്വീപില്‍ നിന്നും തികച്ചും
വ്യത്യസ്തമായിരുന്നു രണ്ടാമത്തെ ദ്വീപ്. കാരണം ഒന്നാമത്തെ
ദ്വീപിന്റെ ചെറിയ ഭാഗം ജനവാസമുള്ളതും രണ്ടാമത്തെ ഭാഗം
കാടുമായിരുന്നു. എന്നാല്‍ രണ്ടാമത്തെ ദ്വീപന്റെ ഇരുവശവും കാടാല്‍
കറുത്തതായിരുന്നു. ഈ ദ്വീപിലും ഒഴുക്കിന്റെ അവസ്ഥ
തുല്യമായിരുന്നു. പാറയിലൂടെ ചവിട്ടി ഒന്നാമത്തെ ദ്വീപ് കടന്ന
എല്ലാ മുഹൂര്‍ത്തങ്ങളും രണ്ടാമത്തെ ദ്വീപിലും നിറഞ്ഞു
നിന്നു.
മൂന്നാമത്തെ ദ്വീപ് ഒരു സുഹൃത്തിനെപ്പോലെ കൈകോര്‍ത്ത്
യാത്ര സുഗമമാക്കി. ഓരോന്നും ഓരോ അനുഭവങ്ങള്‍. എന്നാല്‍ ഇവിടെ
പ്രകൃതിഭംഗി ഒന്നു തന്നെ. വള്ളികളും ചെറുതും വലുതുമായ പാറകളും
എല്ലാം കൊണ്ടും സഞ്ചാരികളെ ആകര്ഷിക്കുന്നിടം. അതുകൊണ്ടാവാം
ധാരാളം വിദേശികളും സ്വദേശികളും ഇവിടം കാണാന്‍ വരുന്നത്. എന്നാല്‍
ഇവയില്‍ നിന്നും വ്യത്യസ്തമായിരുന്നു ആറാമത്തെ ദ്വീപ്. ഇവിടെ
പാറകള്‍ കുറവായിരുന്നു. മാത്രമല്ല പൂഴിയായിരുന്നു. ഒരു
സ്വിമ്മിങ് പൂളില്‍ കുളിക്കുന്ന അനുഭൂതി. ഓരോ വെള്ളച്ചാട്ടവും
പാറയില്‍ വന്നിടിക്കുന്ന ശബ്ദത്തിനും ഒരു പ്രത്യേക ഈണം. മാത്രമല്ല
കാറ്റടിക്കുമ്പോള്‍ മരങ്ങള്‍ പരസ്പരം ചുംബിക്കുന്ന
ശബ്ദം.
വാച്ചിലേക്ക് നോക്കി. സമയം രണ്ടു മണിയോട് അടുക്കുന്നു.
നേരം പോയതറിഞ്ഞില്ല. സഞ്ചാരികളുടെ തിരക്കേറിയിട്ടുണ്ട്. ഞാന്‍
മടക്ക യാത്രയ്ക്ക് ഒരുങ്ങിയപ്പോഴേയ്ക്കും ഏതോ സ്കൂള്‍ കുട്ടികളുടെ
നീണ്ട നിര. അവര്‍ എന്നെ മറി കടന്ന് കലപില ശബ്ദമുണ്ടാക്കി കൊണ്ട്
കടന്നു പോയി. അതിന് പശ്ചാത്തല സംഗീതമൊരുക്കി ഒരു വേഴാമ്പല്‍
കുറുകുന്നത് കേട്ടു. ദൂരെ തിരുനെല്ലിക്കാടിന്റെ മല അവ്യക്തമായി
തെളിഞ്ഞു നില്ക്കുന്നു. വിശപ്പ് അനുഭവപ്പെട്ടു തുടങ്ങി. തിരിച്ച്
വണ്ടിയില്‍ കയറി ആദ്യം കാണുന്ന ഹോട്ടലിലേക്ക് വിട്ടോളാന്‍ ഡ്രൈവര്‍ക്ക്
നിര്‍ദ്ദേശം നല്കി. സ്നേഹം സൗഹൃദവും നിറഞ്ഞു നില്ക്കുന്ന പ്രകൃതി.
തിരികെ വരാന്‍ മാടി വിളിക്കുന്നതു പോലെ, മരത്തലപ്പുകള്‍
യാത്രാമംഗളങ്ങള്‍ നേരുന്നതു പോലെ തോന്നി. കുറുവാ ദ്വീപ്, ഒരു അത്ഭുത
ലോകമാണ്. ഇത് കാണേണ്ടു തന്നെയാണ്. കബനിയുടെ ഓരോ ഭാവവും
അനുഭവിച്ചത് വല്ലാത്ത ഒരു വൈകാരികത സൃഷ്ടിച്ചു. ഞാന്‍ വയനാടിനോടു
വിട പറയുകയാണ്... വയനാടിറങ്ങുമ്പോള് സന്ധ്യമൂടിയിരുന്നു.
വയനാട് ചുരത്തിന്റെ മുകളില്‍ നിന്നും താഴേക്ക് നോക്കുമ്പോള്‍ താഴെ
ഒഴുകുന്ന വാഹനങ്ങളുടെ വെളിച്ചം ആകാശത്ത് നക്ഷത്രങ്ങള്‍ മിന്നുന്ന
പോലെ തോന്നി. ചുരത്തിനു താഴെ മറ്റൊരു സഞ്ചാരപഥത്തിലേക്കുള്ള
പ്രയാണത്തിന് കാലം തയ്യാറെടുത്തിരിക്കുന്നു. പുറത്ത് ശീതളിമയുടെ
പ്രഭാവത്തോടെ കാറ്റ് ഇടമുറിയാതെ പെയ്തിറങ്ങി..
ഇവിടെ
എത്തിച്ചേരുവാന്‍
ഏറ്റവും അടുത്ത പട്ടണമായ മാനന്തവാടി
കുറുവദ്വീപില്‍ നിന്ന് 17 കിലോമീറ്റര്‍ അകലെയാണ്.
കോഴിക്കോട്
പട്ടണം ഇവിടെ നിന്നും 115 കിലോമീറ്റര്‍ അകലെയാണ്.
സുല്‍ത്താന്‍
ബത്തേരിയില്‍ നിന്ന് 58 കിലോമീറ്ററാണ് ദൂരം.
മാനന്തവാടിയില്‍
നിന്ന് മൈസൂരിലേക്കുള്ള പാതയില്‍ കാട്ടിക്കുളം കഴിഞ്ഞ് ഒരു
കിലോമീറ്റര്‍ പോകുമ്പോള്‍ കുറുവ ദ്വീപിനുള്ള വഴിപ്പലക കാണാം.
ഇവിടെ നിന്ന് വലത്തോട്ട് തിരിഞ്ഞ് 5 കിലോമീറ്റര്‍ അകലെയാണ്
കുറുവദ്വീപ്.
(തുടരും)
സന്ദർശിച്ച് അവയെക്കുരിച്ചുള്ള വിവരങ്ങൾ
ഹൃദ്യമായ ഭാഷയിൽ നിങ്ങൾ അവതരിപ്പിക്കുന്ന ലേഖനങ്ങൾ ഈ തലമുറ ക്കും വരും തലമുറക്കും പ്രയോജനപ്രദമാണ്~. മലയാള ഭാഷ മരിക്കുന്നു
പ്രവാസിയുടെ മക്കൾ സംസാരിക്കുന്നതിൽ
ശുദ്ധി പോരാ എന്നൊക്കെ പറഞ്ഞു പ്രസംഗിച്ച് നടക്കുന്നവർ അതിനായി ഒന്നും ചെയ്യുന്നില്ല. നിങ്ങളെപോലെയുള്ള എഴുത്തുകാരാണ്
ഭാഷയെ വളർത്തുന്നത്. ഓരോ ദേശത്തിനു
പ്രാധാന്യം കാണുന്നത്.
ഇ മലയാളി നിങ്ങൾക്ക് നല്കുന്ന അവാർഡിനെപ്പറ്റി വായിച്ചു. നിങ്ങൾ അതിനും അതിനേക്കാൾ വലിയ ബഹുമതിക്ക്യും അർഹതയുള്ള അനുഗ്രഹീത എഴുത്തുകാരനാണ്. അഭിനനന്ദനങ്ങൾ. സ്നേഹപുരസ്സരം സുധീർ