പണ്ഡിതോചിതമായി സംസാരിക്കാന്‍ അറിയില്ലെന്നും
സാധാരണക്കാരന്റെ ഭാഷയെ അറിയുകയുള്ളുവെന്നും മന്ത്രി എംഎം മണി നിയമസഭയില്‍.
മണിയുടെ പ്രസംഗത്തിന്റെ പൂര്‍ണ രൂപം
സത്യവുമായി ഒരു ബന്ധവുമില്ലാത്ത ആരോപണങ്ങളാണ് കഴിഞ്ഞ ചില ദിവസങ്ങളായി
എനിക്കെതിരെ ഉന്നയിക്കപ്പെട്ടത്. ഞാന്‍ സ്ത്രീകള്‍ക്ക് ആക്ഷേപകരമായി എന്തോ
പറഞ്ഞു എന്ന് ആരോപിക്കുന്നു. ചിലര്‍ വിവാദത്തിനടിസ്ഥാനമാക്കിയ ആ
പ്രസംഗത്തിലൊരിടത്തും സ്ത്രീ എന്ന വാക്കോ, ഏതെങ്കിലും സ്ത്രീയുടെ പേരോ
പരാമര്‍ശിച്ചിട്ടില്ല എന്നതാണ് സത്യം.
എന്നാല്‍ പ്രസംഗത്തിന്റെ പൂര്‍ണരൂപം ടെലിവിഷന്‍ മാധ്യമങ്ങളുടെ
കൈയ്യിലുണ്ട്. ഞാന്‍ അവരോട് ഈ വേദി ഉപയോഗിച്ച് അഭ്യര്‍ത്ഥിക്കുകയാണ്;
നിങ്ങള്‍ അത് ഒന്നു പൂര്‍ണമായി സംപ്രേഷണം ചെയ്യൂ. അങ്ങനെ സംപ്രേഷണം
ചെയ്താല്‍, ഞാന്‍ പറയുന്നതിലെ സത്യം എല്ലാവര്ക്കും ബോധ്യമാവും.
മുമ്പത്തെ ഒഴിപ്പിക്കല്‍ ഘട്ടത്തില്‍ ഉണ്ടായ ചില കാര്യങ്ങളെക്കുറിച്ചു
ഞാന്‍ പറഞ്ഞു. ആ ഉദ്യോഗസ്ഥരുടെ ചെയ്തികളെക്കുറിച്ചു ഞാന്‍ നടത്തിയ
വിമര്‍ശനം ഒഴിവാക്കി. എഡിറ്റ് ചെയ്ത് സ്ത്രീകള്‍ക്കെതിരെയുള്ള ആക്ഷേപം എന്ന
വ്യാഖ്യാനത്തോടെ അവതരിപ്പിക്കുകയാണ് ചില ടെലിവിഷനുകള്‍ ചില പത്രങ്ങള്‍
ചെയ്തത്.
ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് എന്നോട് വിരോധമുണ്ട്. അത് ആ ചുരുക്കം
മാധ്യമപ്രവര്‍ത്തകര്‍ക്ക് കയ്യേറ്റക്കാരോടും ചില ഉദ്യോഗസ്ഥ പ്രമാണിമാരോടും
ഉള്ള ചില പ്രത്യേകതരം ബന്ധത്തെക്കുറിച്ചു ഞാന്‍ വിമര്‍ശിച്ചതാണ്. അതാവാം ഈ
വിധത്തിലുള്ള ദുര്‍വ്യാഖ്യാനത്തിനു കാരണം എന്നാണു ഞാന്‍ കരുതുന്നത്.
ഉദ്യോഗസ്ഥരുടെ ചില പ്രവൃത്തികള്‍ സംബന്ധിച്ച് ചില വിമര്‍ശനങ്ങള്‍
ഉന്നയിക്കേണ്ടി വരും. അതല്ലെങ്കില്‍ ഉദ്യോഗസ്ഥഭരണം മതിയല്ലോ. ഉദ്യോഗസ്ഥ
പ്രവൃത്തികളില്‍ തിരുത്തല്‍ വരുത്താന്‍ ജനാധിപത്യത്തില്‍ രാഷ്ട്രീയ ഭരണ
നേതൃത്വത്തിന് ഉത്തരവാദിത്തമുണ്ട്.
പെമ്പിളൈ ഒരുമൈയെ ആക്ഷേപിച്ചു എന്നു പറയുന്നു. അവരെ ആക്ഷേപിച്ചിട്ടില്ല.
അവര്‍ക്കു പോലും അങ്ങനെയൊരു അഭിപ്രായമില്ല. ഇക്കാര്യം ആ സംഘടനയുടെ
പ്രസിഡന്റ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നുമാത്രമല്ല, പെമ്പിളൈ ഒരുമൈ
പ്രതിഷേധ പ്രക്ഷോഭത്തിലാണെന്ന് പറയുന്നത് ശരിയല്ല. ആകെ ആറു പേരാണ്
സമരത്തിനുള്ളത്. അതില്‍ രണ്ടുപേര്‍ ശ്രീമതി ബിന്ദു കൃഷ്ണയും, ശ്രീമതി
ശോഭാസുരേന്ദ്രനുമാണ്. ഇവര്‍ പെമ്പിളൈ ഒരുമൈക്കാരല്ല. ഇവരെ കഴിച്ചാല്‍ ആകെ
നാലു പേരെയുള്ളൂ. നേതൃത്വം നല്കുന്നു എന്നുപറയുന്ന ഗോമതി പെമ്പിളൈ
ഒരുമൈയുടെ ഭാരവാഹി സമിതിയില്‍ പോലും ഉള്ളയാളല്ല.
ചില മാധ്യമപ്രവര്‍ത്തകരും ബി.ജെ.പി.ക്കാരും എത്രയേറെ ശ്രമിച്ചിട്ടും
ഇവര്‍ക്ക് പ്രതിഷേധത്തിന് ആളെ കിട്ടിയില്ല എന്നതാണ് സത്യം. പെമ്പിളൈ
ഒരുമൈയുടെ സമരം കേരളം രണ്ടുമൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് കണ്ടു. അതില്‍
ആയിരക്കണക്കിന് ആളുകളുണ്ടായിരുന്നു. റ്റി.വികളില്‍ അത് നാം കണ്ടതാണ്. ആ
പ്രക്ഷോഭം എവിടെ, ഇന്നത്തെ നാലാള് പ്രക്ഷോഭം എവിടെ? ഇല്ലാത്തതത് ഉണ്ടെന്ന്
വരുത്തിത്തീര്‍ത്ത് എന്നെയും എന്റെ പാര്‍ട്ടിയെയും ഇടതുപക്ഷ ജനാധിപത്യ
സര്‍ക്കാരിനെയും ആകേഷിപിക്കാനാണ് ശ്രമം നടക്കുന്നത്. ആ ശ്രമം ഈ
സഭയ്ക്കുള്ളില്‍ കൂടി പ്രതിഫലിച്ചു എന്നതുകൊണ്ടാണ് ഈ വിശദീകരണം
വേണ്ടിവരുന്നത്.
സര്, ഞാന്‍ തോട്ടംതൊഴിലാളികള്‍ക്കിടയില്‍ ജനിച്ചുവളര്‍ന്ന
സാധാരണക്കാരനാണ്. അവര്‍ക്കിടയിലാണ് പ്രവര്‍ത്തിച്ചത്. ആ നാടിന്റെയും ആ
പാവപ്പെട്ട നാട്ടുകരുടേയും ഭാഷ എന്റെ ഭാഷയാണ്. പണ്ഡിതോചിതമായ
ഭാഷയൊന്നുമാവില്ല. അത് ആ നാടിന്റെ ഭാഷയില്‍ നന്മയുണ്ട്, ശുദ്ധിയുണ്ട്,
മനുഷ്യസ്നേഹമുണ്ട്. അതിനെതിരായ ഒന്നും അതിലുണ്ടാവില്. അതിനെ
തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കരുത്. മനസ്സിന്റെ ഭാഷ എന്നൊന്നുണ്ട്. അതാണ്
ഞങ്ങള്‍ സംസാരിക്കാറ്. അതല്ലാതെ മനസ്സിലുള്ളത് മറച്ചുവെച്ച് മിനുക്കിതേച്ച
വാക്കുകള്‍ കൊണ്ട് കൃത്രിമമായി സംസാരിക്കാറില്ല. പ്രൊഫസര്‍മാരുടെ
ഭാഷയില്‍ എനിക്ക് സംസാരിക്കാനാവില്ല.
സാധാരണക്കാരന്റെ ഭാഷയേ നാവില്‍ വരൂ. ആ പാവപ്പെട്ട സാധാരണക്കാരുകൂടി
ഉള്ളതാണ് സര് ഈ കേരളം. ആ ഭാഷയില്‍ സ്ത്രീയെ ആക്ഷേപിക്കുന്ന ഒന്നും വരില്ല.
പലരും ആക്ഷേപിക്കുന്നത് കേട്ടാല്‍ തോന്നുക ഞാന്‍ സ്ത്രീകളില്ലാത്ത
നാട്ടില്‍ നിന്നും വന്നതാണെന്നാണ്. എന്റെ നാട്ടിലും വീട്ടിലുമൊക്കെ
സ്ത്രീകള്‍ ഉണ്ട്. ആദരവോടെയേ അവരോടു പെരുമാറാറുള്ളൂവെന്നത് അവര്‍ക്കെല്ലാം
ബോധ്യവുമുണ്ട്. ആബോധ്യമാണ് എന്റെ ശക്തി. അതാണ് ആ സമൂഹത്തില്‍ എനിക്കുള്ള
സ്വീകര്യതയും. സ്ത്രീസമൂഹത്തോടുള്ള ആദരവ് ആവര്‍ത്തിച്ചുറപ്പിച്ചുകൊണ്ട്
ഞാന്‍ ഉപസംഹരിക്കട്ടെ.
മുഖ്യമന്ത്രിയുടെ മറുപടി
ഇടുക്കിയിലെ ഭൂപ്രശ്നങ്ങളെ സംബന്ധിച്ച് ഈ
സര്‍ക്കാരിന് വ്യക്തമായ നിലപാടാണുള്ളത്. പ്രകടനപത്രികയില്‍ ഇക്കാര്യം
വ്യക്തമാക്കിയിട്ടുണ്ട്. നിയമവിരുദ്ധമായി ഭൂമി കൈവശം വയ്ക്കുകയും
സര്‍ക്കാര്‍ ഭൂമി കയ്യേറുകയും ചെയ്തിട്ടുള്ള വന്‍കിട തോട്ടമുടമകള്‍ക്കെതിരെ
കര്‍ശനമായ നടപടി സ്വീകരിക്കും. അവരുടെ കൈവശമുള്ള അത്തരം ഭൂമി പൊതു
ആവശ്യങ്ങള്‍ക്കും ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുന്നതിനും ഉപയോഗപ്പെടുത്തും.'
'01.01.1977നു മുമ്പുള്ള മുഴുവന്‍ കുടിയേറ്റ കര്‍ഷകര്‍ക്കും റവന്യൂവനം
വകുപ്പുകളുടെ സംയുക്ത വെരിഫിക്കേഷന് പൂര്‍ത്തിയാക്കിയിട്ടുള്ള ഭൂമിയില്‍
നാല് ഏക്കര്‍ വരെ ഉപാധിരഹിതമായി പട്ടം നല്‍കും. പട്ടയം ലഭിക്കാനുള്ള
ഒരുലക്ഷത്തോളം കുടുംബങ്ങള്‍ക്ക് പട്ടയം നല്കുവാനുള്ള നടപടി സമയബന്ധിതമായി
സ്വീകരിക്കും. ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമിയും അനുബന്ധ രേഖകളും
നല്‍കും.' ഈ നയത്തിനാണ് ജനങ്ങള്‍ വോട്ട് നല്‍കിയത്.
ഈ നയം പ്രാവര്‍ത്തികമാക്കുക എന്നതാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി
സര്‍ക്കാരിന്റെ പ്രഥമ ഉത്തരവാദിത്വം. സമയബന്ധിതമായി ഇത്
പൂര്‍ത്തീകരിക്കുകയും ഉപാധിരഹിതമായ പട്ടയം ഒരുലക്ഷത്തോളം കുടുംബങ്ങള്‍ക്ക്
നല്‍കാനുള്ള ഉത്തരവാദിത്വവും സര്‍ക്കാരിനുണ്ട്. ജനങ്ങള്‍ക്ക് നല്കിയ ഈ
ഉറപ്പ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.
17.04.2017ന് ദേവികുളത്ത് റവന്യൂ ജീവനക്കാര്‍, റവന്യൂ ഭൂമിയില്‍ കയ്യേറ്റം
നടത്തുന്നത് ഒഴിപ്പിക്കുകയുണ്ടായി. ഈ നടപടി ശരി തന്നെയാണ്. ഭൂസംരക്ഷണ
സേനയോടൊപ്പമാണ് കയ്യേറ്റം ഒഴിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ പോയത്. പോലീസിനെ
അറിയിക്കാതെ അവിടേക്ക് പോയ നടപടി ശരിയായില്ല. അതുകൊണ്ടാണ് 21.04.2017 ന്
ഉന്നതതല യോഗത്തില്‍ വെച്ച് റവന്യൂപോലീസ് ഉദ്യോഗസ്ഥന്മാരുടെ
ഏകോപനസംവിധാനമുണ്ടാക്കണമെന്നും കയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍ കൂട്ടായി
ശ്രമിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പാപ്പാത്തിചോലയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് കയ്യേറിയ ഭൂമിയില്‍
ക്രിസ്ത്യന്‍ ജീസസ് സഭ കുരിശ് സ്ഥാപിച്ചു എന്നതിന്റെ പേരില്‍ അര്‍ദ്ധരാത്രി
1 മണിക്കാണ് 144 പ്രഖ്യാപിച്ചു. പുലര്‍ച്ചെ കുരിശ് തകര്‍ക്കുകയും ചെയ്തു.
പോലീസ് അറിയാതെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നിയമമനുസരിച്ച് നിരോധനാജ്ഞ
പ്രഖ്യാപിക്കുവാന്‍ കളക്ടര്‍ക്ക് അധികാരമുണ്ടെങ്കിലും പോലീസുമായി
കൂടിയാലോചന നടത്തി മാത്രമേ ഇത്തരം അധികാരം സാധാരണ നിലയില്‍
ഉപയോഗിക്കാറുള്ളൂ. ഇടുക്കി ജില്ലയിലെ എല്ലാ മതവിഭാഗങ്ങളുടെയും
ആരാധനാലയങ്ങളുടെ കാര്യമെടുത്താല്‍ പലതും പട്ടയമില്ലാത്ത ഭൂമിയിലാണ് സ്ഥിതി
ചെയ്യുന്നത് എന്ന പ്രശ്നം ഉയര്‍ന്നുവന്നിട്ടുണ്ട്. ഇക്കാര്യവും കൂട്ടായ
അലോചനയുടെ ഭാഗമായി തീരുമാനമെടുത്ത് പോകേണ്ടതാണ്.
റവന്യൂ ഉദ്യോഗസ്ഥര്‍ നടത്തിയ കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടി
ഒഴിവാക്കണമെന്ന ഒരു തീരുമാനവും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല.
കഴിയുന്നതും സമവായത്തിലൂടെ പ്രശ്നം പരിഹരിക്കാനും ജനങ്ങളുടെ പിന്തുണയോടെ ഈ
പ്രശ്നം പരിഹരിക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വന്‍കിട
കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുകയും അതോടൊപ്പം, യഥാര്‍ത്ഥ ജനജീവിതത്തിന്
തടസ്സപ്പെടാത്ത വിധത്തിലുള്ള കൈവശാവകാശ രേഖകളുടെ പരിശോധനയിലൂടെ
പരമാവധിപേര്‍ക്ക് പട്ടയം നല്‍കുക എന്നതാണ് സര്‍ക്കാര്‍ നയം 10 സെന്റില്‍
താഴെ മാത്രം ഭൂമി കൈവശം വെച്ച് വീടും കൃഷിയുമായി കഴിയുന്നവരില്‍
മറ്റെവിടെയും ഭൂമിയില്ലാത്തവരെ സംരക്ഷിക്കുക തന്നെ ചെയ്യും. ലാന്റ്
അസസ്സ്മെന്റ് ആക്ടില്‍ ഇതിനു വ്യവസ്ഥയുമുണ്ട്. ഒരു കാര്യം വ്യക്തമാണ്
ഇടുക്കിയിലെ എല്ലാ വന്‍കിട കൈയ്യറ്റങ്ങളും യു.ഡി.എഫ്. ഭരണകാലത്താണ്. ഈ
സര്‍ക്കാരിന്റെ കാലത്ത് ഒരു കയ്യേറ്റവും നടക്കുന്നില്ല. കയ്യേറ്റത്തേയും
കുടിയേറ്റത്തേയും രണ്ടായി കണ്ടുകൊണ്ടുള്ള നിലപാടാണ് സര്‍ക്കാരിനുള്ളത്.
ഒരു നാട് മുഴുവന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ട ആവശ്യകതയാണ്
ഇക്കാര്യത്തില്‍ വേണ്ടത്. ജനങ്ങളുടെ പിന്തുണയോടെ അവിടെ നിലനില്‍ക്കുന്ന
പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിനായാണ്
രാഷ്ട്രീയ പാര്‍ടി നേതാക്കള്‍, മതസാമുദായിക സംഘടനകളുടെ നേതാക്കള്‍,
പരിസ്ഥിതി പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുടെ യോഗം ചേര്‍ന്ന്
ഒരു കൂട്ടായ തീരുമാനമെടുക്കണമെന്ന് സര്‍ക്കാര്‍ നിശ്ചയിച്ചത്.
കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് വലിയ സംഭാവന നല്കുന്ന ജില്ലയാണ് ഇടുക്കി.
തോട്ടം ഉല്‍പ്പന്നങ്ങളിലൂടെ നമുക്ക് വിദേശനാണ്യം നേടിത്തരുന്നതിലും ടൂറിസം
രംഗത്തും വൈദ്യുതി ഉല്പാദന രംഗത്തും എല്ലാം വലിയസംഭാവന നല്കുന്ന ഈ
ജില്ലയുടെ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് നമ്മുടെയെല്ലാം ഉത്തരവാദിത്തമാണ്.
ശ്രീ. എം.എം. മണി അവിടത്തെ പ്രശ്നങ്ങളെക്കുറിച്ച് നേരിട്ടറിവുള്ള
വ്യക്തിയാണ്. ആ നാടിന്റെ ശൈലി അദ്ദേഹത്തിന്റെ സംസാരത്തില്‍
കടന്നുവരാറുണ്ട്. അത്തരം ചില സന്ദര്‍ഭങ്ങളെ പര്‍വ്വതീകരിച്ച് അതിലൂടെ
രാഷ്ട്രീയ മുതലെടുപ്പ് നടത്താനുമുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്. എം.എം.
മണിയുടെ പ്രസംഗം ചില മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു എന്ന പ്രശ്നവും
ഉയര്‍ന്നുവന്നിട്ടുണ്ട്. പെമ്പിളൈ ഒരുമൈ സമരം നാം നേരത്തെ
വിലയിരുത്തിയതാണ്. തോട്ടം തൊഴിലാളികളുടെ ചില പ്രശ്നങ്ങളായിരുന്നു
ഇതിനടിസ്ഥാനം. ഇപ്പോള്‍ ഉയര്‍ന്നുവന്ന വിവാദത്തെ സംബന്ധിച്ച് എം.എം. മണി
തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ പ്രസ്താവന ആരെയെങ്കിലും
വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ താന്‍ നിര്‍വ്യാജം ഖേദം
പ്രകടിപ്പിക്കുന്നുവെന്ന കാര്യവും വ്യക്തമാക്കിയിട്ടുണ്ട്. ഈ പെമ്പിളൈ
ഒരുമൈയുടെ പ്രസിഡന്റ് ഇപ്പോള്‍ നടത്തുന്ന രാഷ്ട്രീയപ്രേരിത സമരത്തെ
തള്ളിപ്പറഞ്ഞിട്ടുണ്ട് എന്നതും കാണേണ്ടതുണ്ട്.
സര്, ഈ ഗവണ്മെന്റിന്റെ കാലത്ത് അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ക്ക് പട്ടയം
നല്‍കുന്നതിനായിരിക്കും മുന്‍ഗണന നല്‍കുന്നത്. ആ പ്രവര്‍ത്തനവുമായി
മുന്നോട്ടുപോവുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.