കാന്‍പൂര്‍ നഗത്തില്‍ നിന്നകലെ കല്യാന്‍പൂരില്‍ 1155 ഏക്കറില്‍ പടര്‍ന്നു
പന്തലിച്ചു കിടക്കുന്ന ഇന്ത്യന്‍ ഇന്‍സ്ടിടുറ്റ് ഒഫ് ടെക്‌നോളജി ഒരപൂര്‍വ
ചടങ്ങിനു സാക്ഷ്യംവഹിച്ചു. പദ്മശ്രി പി.ടി. ഉഷയ്ക്ക് അവരുടെ സുവര്‍ണജുബിലി
പ്രമാണിച്ച് നടത്തിയ കോണ്‍വൊക്കേഷനില്‍ വച്ച് ഡി.എസ്.സി. (ഡോക്റ്റര്‍ ഓഫ്
സയന്‍സ്) ബിരുദം സമ്മാനിച്ചു.
സെക്കന്റിന്റെ നൂറില്‍ ഒരംശത്തിനു ലോസാഞ്ച്‌സില്‍ ഒളിമ്പിക് മെഡല്‍
നഷടപ്പെട്ടിട്ടും ഭഗ്‌നാശയാകാതെ ഏഷ്യയിലെ ഒന്നാം നമ്പര്‍ അതലെറ്റ് എന്ന
നിലയില്‍ മെഡലുകള്‍ വാരിക്കൂട്ടിയ ഉഷക്ക് ഈ പരമോന്നത ബഹുമതി നല്‍കാന്‍
അഭിമാനമുണ്ടെന്നു ഐ.ഐ.ടി ഗവര്‍ണര്‍ പ്രൊഫ. ജി .സി. ത്രിപാഠി അറിയിച്ചു.
ഓഡിറ്റോറിയം നിറഞ്ഞു കവിഞ്ഞിരുന്ന പുതിയ ബിരുദ ധാരികളും അധ്യാപകരും
അതിഥികളും നിലക്കാത്ത കരഘോഷത്തോടെ ഉഷയ്ക്ക് അഭിവാദനം നേര്‍ന്നു. പതിവിനു
വിരുദ്ധമായി ഇന്ത്യന്‍ വേഷങ്ങള്‍ കുര്‍ത്തയും ഷാളും ആണു വിദ്യാര്‍ത്ഥികളും
അധ്യാപകരും അണിഞ്ഞിരുന്നത്.
നീല ഷാള്‍ കഴുത്തില്‍ ചുറ്റി ബഹുമതിപത്രം സ്വീകരിച്ച ഉഷ പതിനഞ്ചു മിനിറ്റ്
നീണ്ട നന്ദി പ്രകടനത്തിലൂടെ സദസ്സിനെ കയ്യിലെടുത്തു. 'അന്ന് മെഡല്‍
നഷ്ടപ്പെട്ടതിന്റെ ദുഃഖം ഡി എസ്.സി നല്‍കുക വഴി എന്നെ സ്‌നേഹിക്കുന്ന
നിങ്ങള്‍ എല്ലാം ചേര്‍ന്നു പരിഹരിച്ചിരിക്കയാണ്' ഉഷ പറഞ്ഞു. അതിനും വലിയ
കരഘോഷം.
'അന്ന് മെഡല്‍ കിട്ടാതെ സ്തംഭിച്ചു നില്‍ക്കുമ്പോള്‍ ഒരു ഉദ്യോഗസ്ഥന്‍
വന്നു പ്രധാന മന്ത്രി ഇന്ദിരാഗാന്ധിയുടെ ഒരു സന്ദേശം വച്ചു നീട്ടി. മെഡല്‍
കിട്ടാഞ്ഞു വിഷമിക്കേണ്ട. രാജ്യത്തിന് വേണ്ടി ഉഷയ്ക്ക് ഇനിയും വളരെയൊക്കെ
ചെയ്യാന്‍ കഴിയും എന്നായിരുന്നു സന്ദേശം. എന്റെ കണ്ണു നിറഞ്ഞു.
'ഞാന്‍ ഇന്ന് പരമ ഭാഗ്യവതിയാണ്. ഒരുപാട് പേരോട് ഞാന്‍
കടപ്പെട്ടിരിക്കുന്നു. വെറും പന്ത്രണ്ടു വയസ്സുള്ള എന്നെ വീട്ടില്‍ നിന്ന്
വളരെ ദൂരെ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ അയക്കാന്‍ സന്മനസ് കാണിച്ച എന്റെ
അച്ഛന്‍, എന്നെ സ്‌നേഹിച്ചു വളര്ത്തിയ അമ്മ, എന്റെ എല്ലാം എല്ലാമായിരുന്ന
അമ്മാവന്മാര്‍, എന്റെ കൂടെ നില്‍ക്കുന്ന ഭര്‍ത്താവ് ശ്രീനിവാസന്‍ അവരെല്ലാം
ആ നീണ്ട നിരയില്‍ ഉണ്ട്.
'മെഡല്‍ നഷ്ട്ടപെട്ടപ്പോള്‍ നിറകണ്ണുകളോടെ ഓടി വന്നു എന്നെ ആശ്ലേഷം ചെയ്തു
സമാധാനിപ്പിച്ച എന്റെ ഗുരുനാഥന്‍ ദ്രോണാചാര്യ ഒ..എം നമ്പ്യാര്‍ സാറിനെ
ഞാന്‍ എങ്ങനെ മറക്കും? അദ്ദേഹത്തിന്റെ അനുഗ്രഹം എന്നും എന്നെ
പിന്തുടരുന്നു' അതാണെന്റെ കരൂത്ത്, എന്ന് ഉഷ പറഞ്ഞു നിര്‍ത്തുമ്പോള്‍
നിലക്കാത്ത കരഘോഷം.
'കിനാലൂരിലെ ഉഷ സ്‌കൂളിലെ കുട്ടികളില്‍ ആരെങ്കിലും 2020 ലെ ടോക്യോ
ഒളിംബിക്‌സില്‍ ഇന്ത്യക്ക് ഒരു മെഡല്‍ തരുമെന്നാണ് എന്റെ പ്രതീക്ഷയും
സ്വപ്നവും' ഉഷ കൂട്ടിച്ചേര്‍ത്തു. ടിന്റു ലൂക്കയുടെയും ജിസ്‌ന മാത്യുവിന്റെ
പേരും അവര്‍ എടുത്തു പറഞ്ഞു
കിനാലൂരിലെ സിന്തെറ്റിക് ട്രാക് ഉദ്ഘാടനം കഴിഞു രാത്രി ഡല്‍ഹി വഴി രണ്ടു
വിമാനങ്ങള്‍ മാറിക്കയറി എത്തിയതിന്റെ ഉറക്കക്ഷീണം വകവക്കാതെയായിരുന്നു
ഉഷയുടെ പ്രകടനം.
റെയില്‍വേ ഉദ്യോഗസ്ഥ ആകും മുമ്പ് എത്രയോ തവണ ട്രെയിനില്‍
നിലത്തു കിടന്നു യാത്ര ചെയ്തിട്ടുണ്ട്!
കാന്‍പൂര്‍ കാമ്പസ്സില്‍ നാനൂറില്‍ പരം അധ്യാപകരുണ്ട് അവരില്‍ ഒരുഡസനോളം
വരും മലയാളികള്‍. ശ്യാം നായര്‍, വിനോദ് വാസുദേവന്‍, പിയുഷ പി. കുറൂര്‍,
എസ്. നന്ദകുമാര്‍, സുനില്‍ സൈമണ്‍, വിനയ് പി. നമ്പൂതിരി, വെങ്കിട്ട
നാരായണന്‍, ദീപു ഫിലിപ്പ്, രമേശ് രാമപപണിക്കര്‍, ടി.ജി. . ഗോപകുമാര്‍,
നിശാന്ത് എന്‍. നായര്‍, എന്നിവര്‍.
പുറമേ ഹ്യുമാനിറ്റീസില്‍ ഡോ. മിനീ ചന്ദ്രനും.. കാമ്പസിലെ ഏക മലയാളി
അധ്യാപിക. കോട്ടയത്ത് മനോരമയില്‍ ജേര്‍ണലിസ്റ്റ് ആയി തുടങ്ങി, കേരള
യുണിവേര്‌സിറ്റിയില്‍ നിന്ന് ഇംഗ്ലീഷില്‍ പി.എച്,.ഡി എടുത്തു. മനോരമയില്‍
തന്നെ ജേര്‍ണലിസ്റ്റ് ആയിരുന്ന രാമനാണ് ഭര്‍ത്താവ്. എഴുത്തുകാരനാണ്.
കാന്‍പൂരില്‍ കൂടെയുണ്ട്.
മലയാളികളില്‍ മിക്കവരും വിദേശത്ത് നിന്നും പി. എച്. ഡി യും പോസ്റ്റ് ഡോക്ടറലും കഴിഞ്ഞവര്‍.
ഉഷക്കും ശ്രീനിവാസനും ഫാക്കല്‍ടി വക ഡിന്നറും ഉണ്ടായിരുന്നു