അമ്മ മേരി റോയിയെ കാണാന്‍ സമയം കിട്ടുമ്പോഴൊക്കെ കോട്ടയത്തേക്ക് ഓടി എത്തുന്ന ആളാണ് അരുന്ധതി റോയ്.
ഇരുപതു വര്‍ഷത്തിനു ശേഷം രണ്ടാമത്തെ നോവല്‍ 'മിനിസ്ട്രി ഒഫ് അട്മോസ്റ്റ് ഹാപ്പിനെസ്' ഇറങ്ങിയതോടെ ആ മോഹം നടപ്പില്ലെന്ന് വന്നു. പ്രസാധകര്‍ക്കു വേണ്ടി (ഇന്ത്യയില്‍ പെന്ഗ്വിന് റാന്‍ഡം ഹൗസ്, അമേരിക്കയില്‍ ആല്‍ഫ്രഡ് എ നോഫ്) ലോകം ചുറ്റി സഞ്ചരിക്കുക ആണിപ്പോള്‍. ഇതെഴുതുമ്പോള്‍ വടക്കേ അമേരിക്കയിലാണ്. വാന്‍കൂവറിലെ മലയാളികള്‍ ഓര്‍മ്മിക്കുക. 26 നു അവിടെയുണ്ടാവും.
ആദ്യനോവല്‍ ' ദി ഗോഡ് ഒഫ് സ്മാള്‍ തിങ്ങ്സ്' കോട്ടയംകാരെ ഇളക്കിമറിച്ചതാണ്. അതിനു കേരളത്തിന്റെ പശ്ചാത്തലം ഉണ്ടായിരുന്നു. കോട്ടയത്ത് നടക്കുന്ന സംഭവങ്ങള്‍. ഇ. എം.എസ്. നമ്പൂതിരിപ്പാട് ഉള്‍പ്പെടെ ചിരപരിചിതരായ കഥാപാത്രങ്ങള്‍. മീനച്ചില്‍ നദിയും അതിന്റെ തീരത്തെ അയ്മനം ഗ്രാമവും ചുറ്റിപ്പറ്റി ജീവിക്കുന്ന ആളുകളും. എന്നിട്ടും ലോകമൊട്ടാകെ അതിനെ നെഞ്ചിലേറ്റി.
രണ്ടാമത്തെ നോവല്‍ ' ദി മിനിസ്ട്രി ഒഫ് അട്മോസ്റ്റ് ഹാപ്പിനെസ്' കയ്യിലെടുത്തു തിരിച്ചും മറിച്ചും നോക്കി. ബ്ലര്‍ബും ആമുഖവും ആദ്യ
അദ്ധ്യായവും വായിച്ചിട്ട് തിരികെ വച്ചു. വായനക്കാരന്റെ 'ബ്ലോക്ക്'. എത്ര
ദിവസം കൊണ്ടാണ് തീര്‍ത്തത്!
ഡല്‍ഹിയും ഉത്ത്രരപ്രദേശും കാഷ്മീരുമെല്ലാം അടങ്ങിയ വലിയ കാന്‍വാസ്. ഒരു
കുടുംബത്തിലെ അന്ത:സംഘര്‍ഷങ്ങള്‍ക്കും സ്വകാര്യ ദുഃഖങ്ങള്‍ക്കും പകരം
രാഷ്ട്രത്തിന്റെ, ലോകത്തിന്റെ ദുഃഖങ്ങള്‍ ആണു പ്രതിപാദ്യവിഷയം. ചരിത്രവും
രാഷ്ട്രീയവും കഥയും കവിതയും കലയും പ്രകൃതിയും ഇടകലര്‍ത്തി
നോവലിനെക്കുറിച്ചുള്ള മാലോക സങ്കല്‍പ്പങ്ങളെ വെല്ലുവിളിക്കുന്ന കൃതി.
പതിവു പോലെ വായനക്കാര്‍ക്കിടയില്‍ ഭിന്നാഭി പ്രായമാണ് പുതിയ നോവലിനെപ്പറ്റി.
ന്യൂയോര്‍ക്ക് ടൈംസ്, ദി അററ്ലാന്റിക്, ദി ഇണ്ടിപെണ്ടെന്റ്റ് എന്നിങ്ങനെ
എല്ലാം പുകഴ്ത്തുകയും ഇകഴ്ത്തുകയും ചെയ്യുന്നു. ഇന്ത്യാ ടുഡേയുടെ ഹെഡ്
ലൈന്‍ 'ആന്റി നാഷനല്‍' (ദേശ വിരുദ്ധം) എന്നാണെങ്കില്‍ ദി വീക്ക് 'മിനി
ക്ലാസ്സിക്' എന്ന് വിവക്ഷിക്കുന്നു. 'ഡാര്‍ക്ക് കോമിക് ഫാബുലിസ്റ്റ്
ജീനിയസ്' എന്ന് ദി ഔട്ട് ലുക്ക്. മലയാള വാരികകളെല്ലാം ആരാധനാഭാവത്തിലാണ്
കവര്‍ സ്റ്റോറികള്‍ നിരത്തുന്നത്.
ഇരുപതു വര്‍ഷത്തെ ഇടവേളയില്‍ അരുന്ധതിക്കുണ്ടായ മാറ്റം അതിബ്രുഹത്താണ്.
സുസന്ന അരുന്ധതി റോയി ആയി പതിനെട്ടാം വയസ്സില്‍ ഡല്‍ഹി സ്കൂള്‍ ഒഫ്
ആര്‍ക്കിടെക്ചറില്‍ പഠിക്കുന്ന കാലത്ത് മൊട്ടിട്ട അവരിലെ 'റിബല്‍'
വളര്‍ന്നു 'ഫുള്‍ ബ്ലോണ്' ആയി. അന്ന് പ്രശസ്ത വാസ്തുവിദ്യാ വിശാരദന്
ജെരാര്‍ദ് ഡാ കുഞ്ഞയുമായി അരുന്ധതി അടുപ്പത്തിലായി. അവര്‍ വിവാഹിതരാകുമെന്നു
വരെ അമ്മ മേരി റോയ് കരുതി. അതൊന്നു സൂചിപ്പിച്ചതെ ഉള്ളു. അടുത്ത അഞ്ചു
വര്‍ഷത്തേക്ക് അമ്മയോട് മിണ്ടിയിട്ടേ ഇല്ല.
ഇന്ന് അമ്മക്ക് എണ്പത്തിമൂന്നായി. മകള്‍ക്ക് നവംബര്‍ 20 നു അമ്പത്താറു തികയും.
ജെരാര്‍ദിനെ വിവാഹം കഴിക്കാന്‍ ഗോവയില്‍ പോയി. പക്ഷേ രജിസ്റെര്‍
കച്ചേരിയില്‍ ഒന്നര മണിക്കൂര്‍ കാത്തു നിന്നിട്ടും നടന്നില്ല. 'ബോറടിച്ചു'
അവര്‍ മടങ്ങി. നാലുവര്‍ഷം ഒന്നിച്ചു കഴിഞ്ഞു. വീണ്ടും ബോറടിച്ചു
ഡല്‍ഹിയിലേക്കു തിരികെപ്പോയി.. മോതിരം 300 രൂപയ്ക്കു വിറ്റിട്ടാണ് ചെലവു
കഴിഞ്ഞത്.
ചലച്ചിത്ര സംവിധായകനായ പ്രദീപ് ക്രിഷനെ വിവാഹം ചെയ്തു. ഒന്നിച്ചു ചില ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. കുറേക്കാലം ഒന്നിച്ചു കഴിഞ്ഞു. ഇപ്പോള്‍ വെവ്വേറെ താമസം. വിവാഹ മോചനം ഒന്നും ചെയ്തിട്ടില്ല.
ജീവിതത്തിലും ആശയങ്ങളിലും അരുന്ധതിയിലെ 'റിബല്‍' ആകാശത്തോളം വളര്‍ന്നു.
'ഗോഡ്' നോവലിന് കിട്ടിയ മാന്‍ ബുക്കര്‍ സമ്മാനത്തുക നര്‍മ്മദ
സമര നിധിയിലേക്ക് സംഭാവന ചെയ്തു. കാശ്മീരില്‍ വിഘടന വാദികളുമായി സംസാരിച്ചു.
ജാര്‍ഖണ്ടില്‍ മാവോയിസ്റ്റുകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. ഗാന്ധിജിയെ
വിമര്‍ശിച്ചു. രണ്ടു തവണ തിഹാര്‍ ജയിലില്‍ കിടന്നു. യൂറോപ്പില്‍
'വാര് ക്രൈം' ട്രൈബുണലില്‍ ഭാഗഭാക്കായി.
അരുന്ധതിയുടെ ആദ്യ നോവല്‍ 42 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു.
എട്ടു കോടി കോപ്പികളാണ് വിറ്റഴിഞ്ഞത്. രണ്ടാമത്തെ നോവല്‍ ലോഞ്ചു ചെയ്തത്
തന്നെ 35 രാജ്യങ്ങളില്‍. അരുന്ധതിക്ക് ഏറ്റം കൂടുതല്‍ വായനക്കാരുള്ളത്
ബ്രിട്ടനിലാണ്. അവരുടെ കൈയൊപ്പോടെ പുസ്തകം വാങ്ങാനുള്ള ക്യു
തെരുവുകളിലേക്ക് നീണ്ടു. ചിലയിടത്ത് അവരേ കാണാന്‍ ടിക്കറ്റ് വച്ചു.
ജര്‍മ്മന്‍ ചാന്‍സെലര്‍ ആന്‍ജെല മെര്‍കല്‍ ഡല്‍ഹിയില്‍ വന്നപ്പോള്‍
കാണാന്‍ ആഗ്രഹിച്ച ഒരാള്‍ അരുന്ധതി ആയിരുന്നു.
എഴുത്തുകാരുടെ ലോകത്ത് അരുന്ധതി ഇന്നൊരു കോടീശ്വരി ആണെന്നു വ്യക്തം.
ന്യൂഡല്‍ഹിയില്‍ അപാര്‍ട്ട്മെന്റ്, ഓള്‍ഡ് ഡല്‍ഹിയില്‍ എഴുത്തുപുര.
'ടര്ക്മാന് ഗേറ്റില്‍ കാര്‍ പാര്‍ക്ക് ചെയ്തിട്ട് അരുന്ധതി എന്നെ ആ
തിരക്കിനിടയിലൂടെ അവിടേക്ക് കൂട്ടിക്കൊണ്ടു പോയി. വീട്ടുടമസ്ഥ
സ്നേഹപൂര്‍വ്വം ചായയും ബട്ടര്‍ കുക്കികളും തന്നു.' കഴിഞ്ഞ ലക്കം വോഗ്
മാസികയില്‍ എഴുതിയ ലേഖനത്തില്‍ ദാഫ്നെ ബീല് പറയുന്നു. രണ്ടാം നോവല്‍
തീര്‍ത്തത് തന്നെ ലണ്ടനില്‍ ഹോട്ടലില്‍ ഇരുന്ന്!.
കോട്ടയം നഗരപ്രാന്തത്തില്‍ ലോറി ബേക്കര്‍ രൂപകല്പന ചെയ്ത പള്ളിക്കൂടം എന്ന
വിദ്യലയത്തോട് ചേര്‍ന്നുള്ള ബ്രിക്ക് ഹൌസില്‍ അമ്മയെയും മകളെയും
കാണാനെത്തുമ്പോള്‍ എന്നോടൊപ്പം അരുന്ധതിയുടെ സുഹൃത്തും പ്രശസ്ത
എഴുത്തുകാരനുമായ ഐ. ഷണ്മുഖദാസും ഉണ്ടായിരുന്നു. അരുന്ധതിയുടെ ഏക സഹോദരന്
ലളിതും അവിടെ സേവനം ചെയ്യുന്നു.
രണ്ടാമത്തെ നോവലിന്റെ പണിപ്പുരയിലായിരുന്നു അന്ന് അരുന്ധതി.
സ്നേഹപൂര്‍വ്വം ഞങ്ങളെ സ്വീകരിച്ചു. എന്റെ കൈവശമുണ്ടായിരുന്ന 'ഗോഡ്'
ബുക്കിന്റെ കോപ്പിയില്‍ അവര്‍ ഒപ്പിടുമ്പോള്‍ ഞാന്‍ പറഞ്ഞു, 'പൈറെറ്റെഡ്
കോപ്പി ആണ്'.
'അല്ല. പൈറെറ്റഡിന്റെ പൈറെറ്റെഡ്' എന്ന് പറഞ്ഞു അരുന്ധതി ചിരിച്ചു.
ഷണ്മുഖദാസ് അരുന്ധതിയുമായി അടുപ്പമുള്ള ആളാണ്. 'ഗോഡ്' നോവലിനെപ്പറ്റി
അദ്ദേഹം രചിച്ച 'ശരീരം, നദി, നക്ഷത്രം' എന്ന പുസ്തകം തൃശൂരില്‍ സാറാജോസഫില്‍
നിന്ന് സ്വീകരിച്ചു പ്രകാശിപ്പിച്ചത് അരുന്ധതിയാണ്. 'ദി മിനിസ്ട്രി'
ആദ്യം വാങ്ങി വായിച്ച അദ്ദേഹത്തിന്റെ സംക്ഷിപ്ത സുന്ദരമായ പഠനം അപ്പാടെ
ചുവടെ ചേര്‍ക്കുന്നു. 'രക്ഷകനായ ഒരു ചാണക വണ്ട്' എന്നാണ് കുറിപ്പിനു
അദ്ദേഹം നല്കുന്ന ശീര്‍ഷകം.
'ആദ്യവായനയില്‍ അവസാനിക്കുന്ന ഒരു കൃതിയല്ല അരുന്ധതി റോയിയുടെ രണ്ടാമത്തെ
നോവലായ 'പരമമായ സന്തോഷത്തിന്റെ മന്ത്രാലയം'. വായനയക്ക് ശേഷവും ഉള്ളില്‍ കിടന്നു വളരാന്‍ ആയുസ്സുള്ള ജീവന്റെ കുറെ വിത്തുകള്‍, ചില
വായനക്കാരുടെ മനസ്സിലെങ്കിലും ആ നോവല്‍ വിതയ്ക്കുമെന്ന് തീര്‍ച്ച.
അതിയെഴുത്തിന്റെ പേരിലും ശില്‍പ്പ ശൈഥില്യത്തിന്റെ പേരിലും നിശിത
വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരിക്കുന്ന ഈ കൃതി, കൈകാര്യം ചെയ്തിരിക്കുന്ന
വിഷയങ്ങളുടെ പേരിലും ഭാവിയില്‍ കൂടുതല്‍ ആക്രമണ വിധേയമാകാതിരിക്കില്ല .
മികച്ച ഒരു ഡോക്യുഫിക്ഷന് എന്ന നിലയ്ക്കും മികച്ച രാഷ്ട്രീയനോവല്‍ എന്ന
നിലയ്ക്കും ഇപ്പോള്‍ ഈ കൃതി ഏറെ പ്രകീര്‍ത്തിക്കപ്പെടുകയും
ചെയ്യുന്നുണ്ട്.
'ഒരു കഥ പറയുമ്പോള്‍ തന്നെ പല കഥകള്‍ പറയുന്ന ജോണ്‍ ബെര്‍ജറുടെ വഴി ആദ്യ
നോവലില്‍ ബോധപൂര്‍വ്വം തന്നെ തെരഞ്ഞെടുത്ത എഴുത്തുകാരി, രണ്ടാമത്തെ
കൃതിയിലും ആ രീതി കൂടുതല്‍ ആവേശത്തോടെ പിന്തുടര്ന്നിരിക്കുന്നു.
കൂടുതല്‍ കഥകള്‍ പറഞ്ഞു കടന്നു പോകുന്നു എന്നതു കൊണ്ട്, ഘടനയിലും
രൂപഭദ്രതയിലും വലിയ അശ്രദ്ധ കാണിച്ചിരിക്കുന്നു നോവലിസ്റ്റ് എന്ന
തോന്നല്‍ ആദ്യവായനയില്‍ പല വായനക്കാര്‍ക്കും ഉണ്ടാകാനിട യുണ്ട്.
'എന്നാല്‍, എണ്ണമറ്റ ചെറുതും വലുതുമായ പല കഥകളെ സര്‍ഗാത്മകമായ
രീതിയില്‍, ആകാശത്തിന്റെയത്ര വിശാലമായ ഒരു മാന്ത്രിക പരവതാനിയില്‍ എന്നതു
പോലെ, തുന്നിച്ചേര്‍ത്തു വെച്ചിരിക്കുകയാണ് ഈ കൃതിയില്‍ എഴുത്തുകാരി.
തീര്‍ച്ചയായും ഒരു രാഷ്ട്രീയനോവല്‍ തന്നെ എന്നിരിക്കിലും, രാഷ്ട്രീയ തലം
കൃതിയുടെ പ്രധാനപ്പെട്ട, പൊള്ളുന്ന, ഒരു ഉപരിതലം മാത്രമാണ്.
ഡോക്യുഫിക്ഷന് ഉണ്ട് എങ്കിലും അത് പല ഘടകങ്ങളില്‍ ഒന്നു മാത്രമാണ്.
'ആദ്യനോവലില്‍ എന്നതുപോലെ ഈ നോവലിലും മണം (സ്മെല്) ആണ് ഏറ്റവും
പ്രധാനപ്പെട്ട ഇന്ദ്രീയാനുഭവം (കാശ്മീരില്‍ ആ മണം ഏറ്റവും
തീവ്രമായിരിക്കുന്നത് ഭയം എന്ന വികാരത്തിന്റെ രൂപം സ്വീകരിച്ചുകൊണ്ട്
എന്ന് എഴുത്തുകാരി.)
ഭയത്തിന്റെ ഒരു പനിനീര്‍പൂവ് ഉണ്ടായിരുന്നു. ഈ
സന്തോഷ നോവലിലും ഉണ്ട്, പുറം ചട്ടയില്‍ തന്നെ ഉണ്ട്, ഒരു ചുവന്ന
പനിനീര്‍പൂവ്. കൂടുതല്‍ ഇരുണ്ട ഈ ലോകത്തില്‍, പക്ഷേ, കൂടുതല്‍ വെളിച്ചവും
ഉണ്ട്. കൂടുതല്‍ സംഗീ തവും കൂടുതല്‍ കവിതയും കൂടുതല്‍ ഭാഷകളും
കൂടുതല്‍ ജീവിതങ്ങളും ഉണ്ട്.
'സ്വാതത്ര്യം തന്നെ ജീവിതം എന്നു കരുതുന്ന എസ്. തിലോത്തമ,
ആശുപത്രി മുറിയിലെത്തിയ അവരുടെ അമ്മ മറിയം ഐപ്പ്, പട്ടാളക്കാരനായ
സ്റ്റാലിന്, പരദൂഷണക്കാരനായ മാമ്മന്‍ പി. മാമ്മന്‍ , തുടങ്ങിയ ചില
മലയാളികളും കഥാപാത്രങ്ങളായ ഈ 'ചരിത്ര നോവലില്‍ ചില രാജാക്കന്മാരും പല
പ്രധാനമന്ത്രിമാരും മുഖം കാണിക്കുന്നുണ്ട്.
റഷ്യന്‍ കവിതയും ഉര്‍ദു കവിതയും വായിക്കുന്ന കാശ്മീരിയായ മൂസ, ആണും
പെണ്ണുമായ അഞ്ജും, ദളിതനും മുസല്‍മാനുമായ സദ്ദാം ഹുസൈന് എന്ന ദയാചന്ദ്,
നഗ്നനായ ഫക്കീറും കവിയുമായ ഹസ്രത് സര്‍മദ് ഷഹീദ്, മൃഗങ്ങള്‍ക്ക് രക്ഷകയും
മാംസ ഭുക്കുമായ സൈനബ്, പ്രതിഷേധനിതാന്ത സമര ഭടനായ ആസാദി ഭാരതീയന്... ജന്നത്
അതിഥി മന്ദിരത്തിലും പുറം'ദുനിയാ'വിലും ആയി ജീവിക്കുന്ന ഈ നിരവധി
മനുഷ്യരുടെ ലോകത്തില്‍, ഈ പ്രപഞ്ചത്തില്‍, ഇവരെ കൂടാതെ, പ്രാണികളും
മൃഗങ്ങളും പറവകളും ഏറെ.
'അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ഈ നോവലിന്റെ അവസാനത്തെ പേജില്‍,
അവരുടെയെല്ലാം പ്രിയപ്പെട്ട ഭൂമിയെ രക്ഷിക്കാനായി, എഴുത്തുകാരി ഒരു
കാവല്‍ക്കാരനെ ഏര്‍പ്പെടുത്തിയിട്ടുള്ളത് ശ്രദ്ധേയമാണ്. എല്ലാവരും
ഉറങ്ങിക്കഴിഞ്ഞ ഒരു രാത്രി. ഉറങ്ങാതെ, ഡ്യൂട്ടിയില്‍ തന്നെ, മലര്‍ന്നു
കിടന്നു കാവല്‍ നില്‍ക്കുകയാണ് ഒരാള്‍. ആകാശം വീഴുകയാണ് എങ്കില്‍ ലോകത്തെ രക്ഷിക്കുവാനായി കാലുകളെല്ലാം വായുവില്‍ ഉയര്‍ത്തിപ്പിടിച്ചും
കൊണ്ട്, ഗ്യോ ക്യോം എന്ന ചാണകവണ്ട്.
'പ്രതീക്ഷ പൂര്‍ണ്ണമായും ഉപേക്ഷിക്കപ്പെടാത്ത ഒരു മുഹൂര്‍ത്തത്തില്‍ അവസാനിക്കുന്ന അരുന്ധതി റോയിയുടെ മനുഷ്യ കഥാനുഗായിയായ ഈ നോവല്‍, മൂസയുടെയും
തിലോത്തമയുടെയും ഈ പ്രണയകഥ, മരങ്ങളില്‍ നിന്നു പറന്നകലുന്ന
കടവാതിലുകളുടെയും വീട്ടില്‍ മടങ്ങിയെത്തുന്ന കാക്കകളിലും ആണ്
തുടങ്ങുന്നത്. ശവപ്പറമ്പില്‍, ഒരു ഖബറിസ്ഥാനില്‍, ഈ കഥകളെല്ലാം
തുടങ്ങുന്നു.
'She lived in the graveyard like a tree