സുപ്രീം കോടതി പുറപ്പെടുവിച്ച പ്രസക്തമായ 28 വിധി തീര്‍പ്പുകള്‍ മലങ്കര
സഭയിലെ എല്ലാ സ്ഥാനികള്‍ക്കും, ഭദ്രാസനങ്ങള്‍ക്കും, ഇടവക പള്ളികള്‍ക്കും,
സെമിത്തേരികള്‍ക്കും, സ്ഥാപനങ്ങള്‍ക്കും, ഒപ്പം സഭയുടെയും ഇടവകകളയുടെയും
സ്ഥാപനങ്ങളുടെയും സ്ഥാവരജംഗമ വസ്തുവകകള്‍ക്കും ബാധകമാണ്. ഇത്
ഒഴിവാക്കികൊണ്ടോ, മാറ്റിവച്ചുകൊണ്ടോ ഉള്ള യാതൊരു വിധ ഒത്തുതീര്‍പ്പു
വ്യവസ്ഥകളോ, സ്ഥാനങ്ങളോ നിയമപരമായി നിലനില്ക്കുകയുമില്ല എന്ന് മാത്രമല്ല
അത് കോടതി അലക്ഷ്യമാവുകയും ചെയ്യും.
പരമോന്നത നീതി പീഠത്തിന്റെ ഈ അന്തിമ
വിധി അംഗീകരിക്കുകയും നടപ്പിലാക്കുകയും ചെയ്യാതെ ഭരണാധികാരികള്‍ ഉള്‍പ്പെടെ
ആര്‍ക്കും മുന്നോട്ടു പോകുവാന്‍ സാധ്യമല്ല. ഇനിയും
തര്‍ക്ക വിതര്‍ക്കങ്ങള്‍ക്കു യാതൊരു പ്രസക്തയുമില്ല. മുട്ടാത്തര്‍ക്കങ്ങള്‍
പറഞ്ഞു വിശ്വാസികളെ അധിക കാലം കബളിപ്പിക്കുവാന്‍ ആര്‍ക്കും സാധ്യമല്ല. ഇവിടെ
ശാശ്വതമായ പരിഹാര നിര്‍ദ്ദേശങ്ങളാണ് ഉരുത്തിരിയേണ്ടത്.
മലങ്കര സഭയിലെ ഇടവക പള്ളികള്‍ ഭരിക്കപ്പെടേണ്ടത് പൂര്‍ണമായും 1934 ലെ ഭരണ
ഘടന പ്രകാരമാണ്. അതിനു വിരുദ്ധമായി ഒരു സ്ഥാനികള്‍ക്കും സ്ഥാനങ്ങള്‍ക്കും
നിലനില്ക്കുവാന് സാധിക്കില്ല. അത് എല്ലാവരും അംഗീകരിച്ചേ മതിയാകൂ. അത്
വീണ്ടും ചോദ്യം ചെയ്യപ്പെടാനാകാത്തതാണ്.
ഈ കേസില്‍ ഉള്‍പ്പെട്ട കക്ഷികളായ
മൂന്നു ഇടവകള്‍ക്കു മാത്രമല്ല മലങ്കര സഭയിലെ എല്ലാ തല്പരകക്ഷികള്ക്കും,
നേരത്തേയുള്ള സമുദായക്കേസില്‍ ഉള്‍പ്പെട്ട ഇടവകകള്‍ക്കും
ഇടവകാംഗങ്ങള്‍ക്കും ബാധകമാണ്. 1934 ലെ ഭരണഘടന എല്ലാ ഇടവകപ്പള്ളികള്‍ക്കും
ബാധകമാകയാല്‍ ഏതെങ്കിലും ഒരു ഇടവകപള്ളിക്ക് 2002 ലേതു പോലെ പുതിയ ഭരണഘടന
ഉണ്ടാക്കാന്‍ കഴിയില്ല. പാത്രിയര്‍ക്കീസിന്റെ ആധ്യാത്മിക പരമാധികാരത്തിന്റെ
പേരില്‍ നിലവിലുള്ള പള്ളികളില്‍ സമാന്തര ഭരണസംവിധാനം ഉണ്ടാക്കാനും
അനുമതിയില്ല.
പൗരസ്ത്യ ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാധികാരി പരിശുദ്ധ
കാതോലിക്കായാണ്. ആധ്യാത്മിക അധികാരത്തോടൊപ്പം തന്നെ മലങ്കര
മെത്രാപ്പെലീത്തയുടെ അധികാരവും കാതോലിക്കായ്ക്കുണ്ട്. 1934 ലെ ഭരണഘടന
അനുശാസിക്കുന്നതനുസരിച്ചു മലങ്കര സഭയുടെ ഭൗതികവും പൗരോഹിത്യപരവും
ആധ്യാത്മികവുമായ പരമാധികാരം മലങ്കര മെത്രാപ്പൊലീത്തയ്ക്കാണ്. ഇതിലൂടെ
പരിശുദ്ധ കാതോലിക്കാ സമന്മാരില് മുമ്പന്‍ മാത്രമാണ് എന്ന വാദവും
അസ്ഥാനത്തായി.
1934 ലെ ഭരണഘടനക്കു വിരുദ്ധമായി അന്ത്യോഖ്യ പാത്രിയര്‍ക്കീസിന്റെ
ആധ്യാത്മിക അധികാരം മലങ്കര സഭയില്‍ നിലനില്ക്കുകയില്ല എന്ന് മാത്രമല്ല
പാത്രിയര്‍ക്കീസിന് മേല്പ്പട്ടക്കാര്, വികാരിമാര്‍, വൈദികര്‍,
ഡീക്കന്മാര്, എന്നിവരെ വാഴിക്കുവാനോ, നിയമിച്ച് ഇടവകപ്പള്ളികളുടെ
ഭരണത്തില്‍ ഇടപെടാനോ കഴിയില്ല. ഇതുവഴി ഒരു സമാന്തര ഭരണ സംവിധാനം
ഉണ്ടാക്കാനും കഴിയില്ല. സുപ്രീം കോടതിയുടെ വിധി പാത്രിയര്‍ക്കീസിനും
കാതോലിക്കോസിനും എല്ലാവര്ക്കും ബാധകമാണ്.
ഒരു വ്യക്തിക്ക് ഒരു സംഘടനയുടെ ഭാഗമല്ല എന്ന നിലയില്‍ ഒരു സഭവിട്ടു പോകാന്‍
എല്ലാ അവകാശവും സ്വാതന്ത്ര്യവും ഉണ്ട്, 1934 ലെ ഭരണഘടന പ്രകാരം,
ഇടവകാംഗങ്ങള്‍ക്കു പള്ളി വിട്ടുപോകാം. പക്ഷേ, മലങ്കരസഭയുടെ സ്ഥാവര, ജംഗമ
സ്വത്തുക്കള്‍ ഒന്നും മലങ്കരസഭയുടെ അനുമതിയില്ലാതെ കൊണ്ടു പോകാന്‍
കഴിയില്ല.
പള്ളിയും സെമിത്തേരിയും ആര്‍ക്കും പിടിച്ചെടുക്കാവുന്നതല്ല. അത്
ഇടവകാംഗങ്ങളുടെ അവകാശമായി തുടരണം. മലങ്കര സഭയില്‍
വിശ്വസിക്കുന്നുവെങ്കില്‍, ഇവിടെ അന്തസ്സോടെ സംസ്ക്കരിക്കപ്പെടുന്നതിന്
ഒരു ഇടവകാംഗത്തിനുള്ള അവകാശത്തെ, ആര്‍ക്കും നിഷേധിക്കാനാവില്ല. മലങ്കര
സഭയുടെയും ഇടവകപ്പള്ളികളുടെയും വസ്തുവകകള്‍ ട്രസ്റ്റിന്റേതാണ്.
കാലാകാലങ്ങളായി അത് ഇടവകാംഗങ്ങള്‍ക്കു പ്രയോജനപ്പെടേണ്ടതാണ്.
ഭൂരിപക്ഷമുണ്ട് എന്നു കരുതി, അവ ആര്‍ക്കും കയ്യേറാനുള്ളതല്ല.
ഇടവകാംഗങ്ങള്‍ക്കു പാത്രിയാര്ക്കീസിന്റ പരമാധികാരത്തിലും അപ്പോസ്തോലിക
പിന്തുടര്ച്ചയിലും വിശ്വസിക്കാന്‍ സ്വാതന്ത്യ്രമുണ്ട്. എന്നാല്‍ ആ
സ്വാതന്ത്യം ഉപയോഗിച്ച് വികാരിമാര്‍, വൈദികര്‍, ഡീക്കന്മാര്,
മേല്പ്പട്ടക്കാര് എന്നിവരെ നിയമിക്കുന്നതിന് അനുവാദമില്ല, മാത്രമല്ല അത്
1934 ലെ ഭരണഘടനയ്ക്കെതിരാണ്. ആധ്യാത്മിക പരമാധികാരത്തിന്റെ പേരില്‍
ഇക്കാര്യങ്ങളില്‍ ഇടപെടാന്‍ പാത്രിയര്‍ക്കീസിന് അധികാരമില്ല. അങ്ങനെ
ചെയ്യണമെങ്കില്‍ 1934 ലെ ഭരണഘടന ഭേദഗതി ചെയ്യണം. ഇത് എല്ലാവര്ക്കും
ബാധകമാണ് എന്നാണ് സുപ്രീം കോടതി വിധിച്ചിരിക്കുന്നത്.
മലങ്കരസഭയുടെ വസ്തുവകകള്‍ ഉള്‍പ്പെടെ. ഏതെങ്കിലും ഒരു വിഭാഗത്തിനു
ഭൂരിപക്ഷത്തിന്റെ പേരിലോ അല്ലാതെയോ, വസ്തുക്കളുടെ ഭരണം ഏറ്റെടുക്കാനാവില്ല,
അതു ഭരണത്തില്‍ അനധികൃതമായ ഇടപെടലാണ്, വസ്തുവകകള്‍ അന്യായമായി
പിടിച്ചെടുക്കലാണ്. ഭൂരിപക്ഷം ഉണ്ടെങ്കില്‍പ്പോലും, സഭയുടെ ഭരണമോ
വസ്തുക്കളോ പിടിച്ചെടുക്കാന്‍ പാടില്ല. ഭരണം മാറ്റണമെങ്കില്‍ അത്
നിയമപരമായി 1934 ലെ ഭരണ ഘടന ഭേദഗതി വരുത്തി ചെയ്യണം. 1934 ലെ ഭരണ ഘടനയ്ക്കു
വിരുദ്ധമായി ഇടവകപ്പള്ളികള്‍ക്ക് നിയമം ഉണ്ടാക്കാന്‍ കഴിയില്ല.
2002 ല്‍ ഭരണഘടന ഉണ്ടാക്കിയതു നിയമവിരുദ്ധവും അനാവശ്യവുമാണ്. അതിനെ
അംഗീകരിക്കാനാവില്ല.
മലങ്കര സഭയിലെ പള്ളികളുടെ സമാന്തര ഭരണത്തിനുള്ള
സംവിധാനമായി, അതിനെ കണക്കാക്കാനാവില്ല. 1934 ലെ ഭരണഘടന പ്രകാരമാണ് മലങ്കര
സഭയിലെ ഇടവകപള്ളികള്‍ ഭരണം നടത്തേണ്ടത്. ഓരോ വിഭാഗത്തിന്റെയും രണ്ടു
വികാരിമാര്‍ക്ക്, ആരാധന നടത്താന്‍ അവസരം നല്‍കണം എന്ന അപേക്ഷ
പരിഗണിക്കാനാവില്ല. അതു സമാന്തര സംവിധാനത്തിനും ഭരണത്തിനും വഴിയൊരുക്കും.
1934 ലെ ഭരണ ഘടന, നിയമ പ്രകാരം ഭേദഗതി ചെയ്ത്, ഒരു പൊതുവേദിയില്‍
പ്രശ്നപരിഹാരത്തിനു ശ്രമിക്കുകയാണ് വേണ്ടത്. എന്നാല്‍, അത് ഒരിക്കലും
സമാന്തര സംവിധാനം ഉണ്ടാക്കാനോ, പള്ളികളില്‍ ക്രമസമാധാന പ്രശ്നം
ഉണ്ടാക്കാനോ, പള്ളികള്‍ അടച്ചു പൂട്ടുന്ന നിലയില്‍ എത്തിക്കാനോ ആവരുത്. അത്
അംഗീകരിക്കാവുന്നതല്ല.
എന്തിനാണു പ്രശ്നം കുത്തിപ്പൊക്കുന്നത്. രണ്ടും രണ്ട് സഭയായി സൗഹ്രുദത്തില്‍ പോയാല്‍ പോരെ. വിശ്വാസം രണ്ടു കൂട്ടരുടേതും രണ്ടാണു. 1934-നു മുന്‍പ് ആരായിരുന്നു സഭയുടെ പരമാധികാരി? കോട്ടയം സഭ എന്നുണ്ടായി?
സ്ഥലംമാറ്റുന്നതിനുള്ള അധികാരവും കത്തോലിക്കയ്ക്കു ഉണ്ട് എന്ന് അംഗീകരിക്കുകയും അത് പ്രാവർത്തികമാക്കുകയും ആണ് വേണ്ടത്