ബെര്‍ലിന്‍: 2015ല്‍ ജര്‍മനിയിലേക്ക് അഭയാര്‍ഥി പ്രവാഹം തുടങ്ങിയതു മുതലിങ്ങോട്ട് മാധ്യമങ്ങള്‍ സത്യസന്ധമായും വസ്തുതാപരവുമായല്ല വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് പഠനം.
ഓട്ടോ ബ്രെന്നര്‍ ഇന്‍സ്റ്റിറ്റിയൂട്ടാണ് അഭയാര്‍ഥി വിഷയത്തിലുള്ള ആയിരക്കണക്കിന് പത്ര റിപ്പോര്‍ട്ടുകള്‍ അപഗ്രഥിച്ച് പഠനം നടത്തിയത്. വസ്തുതാപരമായി കാര്യങ്ങള്‍ അവതരിപ്പിക്കുകയോ, പൊതു നയങ്ങളെ ക്രിയാത്മകമായി വിമര്‍ശിക്കുകയോ ചെയ്യുന്നതിനു പകരം പൊതുജനങ്ങളെ ബോധവത്കരിക്കുന്ന ജോലി സ്വയം ഏറ്റെടുക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തതെന്ന് റിപ്പോര്‍ട്ട് പറയുന്നു.
2015 ഫെബ്രുവരി മുതല്‍ 2016 മാര്‍ച്ച് വരെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളാണ് പഠനത്തിനു പരിഗണിച്ചത്. മുഖ്യധാരാ മാധ്യമങ്ങള്‍ അന്ധമായി ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ അഭയാര്‍ഥി നയത്തിനു പിന്നില്‍ അണിനിരക്കുകയായിരുന്നുവെന്ന് പഠന റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
ഭരണപക്ഷത്തെ രാഷ്ട്രീയ ഉന്നതരുടെ മുദ്രാവാക്യങ്ങള്‍ അതേപടി ഏറ്റുപാടുകയാണ് മാധ്യമങ്ങള്‍ ചെയ്തത്. സംസ്കാരത്തെ സ്വാഗതം ചെയ്യാമെന്നും മറ്റുമുള്ള പ്രയോഗങ്ങള്‍ ആളുകള്‍ക്കിടയില്‍ ധാര്‍മിക സമ്മര്‍ദം ചെലുത്തുന്നതിനു തുല്യമായി പ്രവര്‍ത്തിച്ചു. സര്‍ക്കാരിന്റെ അഭയാര്‍ഥി നയത്തെ വിമര്‍ശിച്ചവരെ മാധ്യമങ്ങള്‍ വംശീയവാദികളായി ചിത്രീകരിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍