ജാമ്യത്തിനായി ദിലീപ് സുപ്രീം കോടതിയെ സമീപിക്കില്ല. രണ്ടാം തവണയും ഹൈക്കോടതി ജാമ്യം നിരസിച്ച സാഹചര്യത്തില്‍ സുപ്രീം കോടതിയെ സമീപിക്കില്ലെന്ന് താരത്തോട് അടുത്ത വൃത്തങ്ങള്‍ . ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഹൈക്കോടതി വിധി വന്ന ശേഷം സഹോദരന് അനൂപ്, സഹോദരീ ഭര്‍ത്താവ്, സുഹൃത്ത് എന്നിവര്‍ ജയിലിലെത്തി ദിലീപിനെ സന്ദര്‍ശിച്ചിരുന്നു. ഇതിന് ശേഷമാണ് തീരുമാനം എടുത്തത്. നടിയെ ആക്രമിച്ച സംഭവത്തിന്റെ ഗൂഢാലോചനാ കേസില്‍ അമ്ബത് ദിവസമായി ദിലീപ് ജയിലില്‍ കഴിയുകയാണ്. കേസില്‍ കുറ്റപത്രം നല്‍കും വരെ ദിലീപ് ഇനി ജാമ്യത്തിനായി കോടതിയെ സമീപിക്കില്ല. അതിന് ശേഷം മാത്രമാകും സുപ്രീംകോടതിയെ സമീപിക്കുക. അതിനിടെ ദിലീപിനെ വിചാരണ തടവുകാരനാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
ആദ്യം അങ്കമാലി മജിസ്ട്രേറ്റ് കോടതിയും പിന്നീട് ഹൈക്കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. കേരള ഹൈക്കോടതി ഇത് രണ്ടാം തവണയാണ് ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയത്. ആദ്യം അഡ്വ. രാംകുമാര്‍ വഴി കോടതിയെ സമീപിച്ച ദിലീപ് അഭിഭാഷകനെ മാറ്റിയ ശേഷമാണ് രണ്ടാമത് കോടതിയെ സമീപിച്ചത്. അതും പാളി. പുതിയ സാഹചര്യത്തില്‍ മൂന്നാഴ്ചയ്ക്കകം കുറ്റപത്രം നല്‍കാനാണ് പൊലീസ് ശ്രമിക്കുന്നത്. ഇതിന് ശേഷം വിചാരണ തടവുകാരനായി ദിലീപിനെ മാറ്റും. വിചാരണയ്ക്കിടയില്‍ ജാമ്യം അനുവദിച്ചാലും കേസിനെ സ്വാധീനിക്കാന്‍ നടന് ശ്രമിക്കുമെന്ന വാദം പൊലീസ് ഉയര്‍ത്തും. അതായത് കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ചാല്‍ മാത്രമേ താരരാജാവിന് ഇനി പുറംലോകത്ത് എത്താന്‍ കഴിയൂ. കോടതിയില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് കോടതി നടപടികളില്‍ ദിലീപിനെ പങ്കെടുപ്പിക്കുന്നത്. അതുകൊണ്ട് റിമാന്‍ഡ് തീരുമ്ബോള് പോലും ജയിലിലെ മതില്‍ക്കെട്ടിന് പുറത്ത് താരത്തിനെത്താന് കഴിയുന്നില്ല.
ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ വീണ്ടും നല്‍കാം. എന്നാല്‍ അതിന് കേസില്‍ വഴിത്തിരിവുകള്‍ ഉണ്ടാകണം. അങ്ങനെ ഹര്‍ജി കൊടുക്കുമ്ബോഴും അത് പുനപരിശോധനാ ഹര്‍ജി തന്നെയാകും. അതുകൊണ്ട് കേസ് രണ്ട് തവണ കേട്ട ജസ്റ്റീസ് സുനില്‍ തോമസ് തന്നെയാകും ഇത് പരിഗണിക്കുക. കേസ് ഡയറി വിശദമായി രണ്ട് തവണ പരിശോധിച്ച ജസ്റ്റീസ് ഇനിയും ജാമ്യം നല്കാന് സാധ്യത കുറവാണ്. സുപ്രീംകോടതിയാകട്ടേ സ്ത്രീ പീഡന കേസുകളില്‍ കര്‍ശന നിലപാടാണ് എടുക്കുന്നത്. അതുകൊണ്ട് തന്നെ സുപ്രീംകോടതിയും ദിലീപിന് ജാമ്യം അനുവദിക്കാന്‍ സാധ്യത കുറവാണ്. അതിനാല്‍ കുറ്റപത്രം നല്‍കുന്നതിന് മുമ്ബ് സുപ്രീംകോടതിയില്‍ പോകുന്നതുകൊണ്ട് ഫലമില്ല. കുറ്റപത്രം സമര്‍പ്പിച്ച ശേഷം അന്വേഷണം പൂര്‍ത്തിയായെന്ന ന്യായം പറഞ്ഞ് കോടതിയെ സമീപിക്കാനാണ് നീക്കം.