റിച്ചാര്ഡ്സണ്, ടെക്സസ്: റോഡിലെ കലുങ്കിനു
(കള്‍വര്‍ട്ട്) താഴെ നിന്നു കണ്ടെത്തിയ കുട്ടിയുടെ മ്രുതദേഹം ഇന്നലെ
(ഞായര്‍) അഞ്ചു മണിയോടെ പോലീസ് നീക്കം ചെയ്തു.
രണ്ടാഴ്ച മുന്‍പ് (ഒക്ടോ.-7) കാണാതായ മൂന്നു വയസുകാരി ഷെറിന് മാത്യൂസിന്റെ
മ്രുതദേഹം തന്നെയായിരിക്കാം ഇതെന്നു റിച്ചാര്ഡ്സണ് പോലീസ് അടിയന്തര
പത്ര സമ്മേളനം നടത്തി അറിയിച്ചു. അന്തിമ തീരുമാനം ഓട്ടോപ്സിക്കു
ശേഷമായിരിക്കും
മ്രുതദേഹം കുട്ടിയുടേതല്ലെന്നു കരുതാന്‍ കാര്യമില്ല. ആരെയും അറസ്റ്റ്
ചെയ്തിട്ടില്ല. വളര്‍ത്തു മാതാപിതാക്കളായ വെസ്ലി മാത്യൂസിനെയും (37) ഭാര്യ
സിനിയേയും വിവരം അറിയിച്ചിട്ടുണ്ടെന്നു പോലീസ് അറിയിച്ചു.
വീട്ടില്‍ നിന്നു മുക്കാല്‍ മൈ ല്‍ അകലെയാണു കലുങ്ക്. നടന്ന് എത്താന്‍ 12 മിനിട്ട് മതി.
അവിടെ വരെ കുട്ടിക്ക് തനിയെ നടന്നു പോകാനാവുമോ എന്ന ചോദ്യത്തിനു
പോലീസ്മറുപടി പറഞ്ഞില്ല . മരണ കാരണം എന്തെന്നും വ്യക്തമല്ല. കലുങ്കിനു താഴെ
പൈപ്പിനുള്ളില്‍ നിന്നാണു മ്രുതദേഹം കിട്ടിയത് എന്നായിരുന്നു പ്രാഥമിക
റിപ്പോര്‍ട്ട്.
മ്രുതദേഹം കണ്ടെത്തിയ ഭാഗം പോലീസ് ബ്ലോക്ക് ചെയ്തു. മ്രുതദേഹത്തിനു എത്ര പഴക്കമുണ്ടെന്നും വ്യക്തമല്ല.
രണ്ട് സ്ത്രീകള്‍ നടന്നു പോയപ്പോള്‍ അവരുടെ പട്ടിയാണു മ്രുതദേഹത്തിന്റെ
സൂചന നല്‍കിയതെന്നു കരുതുന്നു. എന്നാല്‍ പോലീസ് നടത്തിയ തെരച്ചിലില്‍ ആണു
മ്രുതദേഹം കണ്ടെത്തിയതെന്നു പോലീസ് വ്യക്തമാക്കി. നേരത്തെ ഈ ഭാഗത്തൊക്കെ
പരിശോധന നടത്തിയതാണ്. അപ്പോഴൊന്നും മ്രുതദേഹംകണ്ടില്ല. സമീപത്തായി ധാരാളം
തമസക്കാരുണ്ടെങ്കിലും അവരും ഒന്നും കാണുകയുണ്ടായില്ല. അത്തരമൊരു സ്ഥലത്ത്
മ്രുതദേഹം എങ്ങനെ എത്തി എന്നാണറിയേണ്ടത്.
പോലീസും എഫ്.ബി.എയും കാടും മലയും എല്ലാം അരിച്ചു പെറുക്കിയിട്ടും ഇത്ര
അടുത്തു മ്രുതദേഹമുള്ളതു കണ്ടെത്താനായില്ല. പോലീസ് നായയും ഇവിടെ പിഴച്ചു.
റെയില്പാലത്തിനു സമീപമാണു കലുങ്ക്. ഷെറിന്റെ വീടിനു സമീപത്തു കൂടിയാണു റെയില്‍പാത കടന്നു പോകുന്നത്.
ഷെറിന്റെ അന്വേഷണത്തിനു മുന്‍പന്തിയില്‍ നിന്ന ഫാ. എ.വി. തോമസ് ആണു
വിവരമറിഞ്ഞു ആദ്യം സ്ഥലത്തെത്തിയത്. പ്രമുഖ മാധ്യമ പ്രവര്ത്തകന് പി.പി.
ചെറിയാന്, കൈരളി ടി.വിയുടെ ജോസ് പ്ലാക്കാട്ട് എന്നിവര്‍ രണ്ടു മണിയോടെ
സ്ഥലത്ത് എത്തി.
വളര്‍ത്തു പിതാവ് വെസ്ലി പറഞ്ഞത് ഷെറിനെപുലര്ച്ചെ മൂന്നു മണിക്കു വീടിനു
100 അടി അകലെ ഒരു മരത്തിനു ചുവട്ടില്‍ നിര്‍ത്തി എന്നാണ്. 15 മിനിട്ട്
കഴിഞ്ഞു ചെന്നപ്പോള്‍ കുട്ടിയെ കണ്ടില്ല.തിരിച്ചു വരും എന്നു കരുതി പോയി
ലോണ്ട്രി ചെയ്തു. രാവിലെ 8 മണിയോടെയാനു പോലീസിനെ വിളിച്ചത്. ഈ കാലതാമസം
പോലീസ് അപ്പോഴെ ചോദ്യം ചെയ്തു. കുട്ടിയെ അപകട നിലയിലാക്കി എന്നതിനു
വെസ്ലിയെ അറസ്റ്റ് ചെയ്ത് ജയിലിലുമാക്കി. രണ്ടു നാള് കഴിഞ്ഞു രണ്ടര ലക്ഷം
ഡോളര്‍ ജാമ്യത്തിലണു പുറത്തിറങ്ങിയത്. പിന്നീടു മോട്ടലില്‍
താമസിപ്പിക്കുകയായിരുന്നു.
പോഷകാഹാര കുറവുള്ള കുട്ടി അസമയത്തും ഉണര്‍ന്നു ഭക്ഷണം
കഴിക്കുമായിരുന്നത്രെ. പാല് കുടിക്കാത്തതിനുള്ള ശിക്ഷ എന്ന നിലയിലാണു
കുട്ടിയെ ഇരുട്ടില്‍ മരത്തിനു ചുവട്ടില്‍ കൊണ്ടു പോയി നിര്‍ത്തിയതത്രെ.
ഷെറിനെ കാണാതായപ്പോള്‍ ഭാര്യ സിനിയും നാലു വയസുള്ള സ്വന്തം പുത്രിയും ഉറങ്ങുകയായിരുന്നുവെന്നും വെസ്ലി പറഞ്ഞു.
എന്നാല്‍ പുലര്‍ച്ചെ നാലിനും അഞ്ചിനുമിടക്ക് വെസ്ലിയുടെ വാഹനം പുറത്തു
പോയതായി പോലീസ് കണ്ടെത്തി. പക്ഷെ എങ്ങോട്ടു പോയി എന്ന് ഇനിയും വ്യക്തമല്ല.
രണ്ടു ദിവസം കഴിഞ്ഞ് വെസ്ലിയുടെ സ്വന്തം പുത്രിയെ അധിക്രുതര്‍ ഏറ്റെടുത്ത്
ഫോസ്റ്റര്‍ ഹോമിലാക്കി. ആ കുട്ടിയെ തിരിച്ചു കിട്ടാനുള്ള കേസിന്റെ വിചാരണ
ഇന്നാണ് (തിങ്കള്‍)
ബീഹാറില്‍ മദര്‍ തെരേസ അനാഥാലയത്തില്‍ നിന്നു കഴിഞ്ഞ വര്‍ഷം ജൂണിലാണു കുട്ടിയെ ദത്തെടുത്തത്. അന്നു കുട്ടിയുടെ പേര് സരസ്വതി.
കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ കുട്ടിയെ അനാഥാലയത്തിനു
കൈമാറുകയായിരുന്നു. പോഷകാഹാരമില്ലാതെ ശോഷിച്ച ശരീരത്തിനു പുറമെ സംസാര
ശേഷിക്കുറവും കുട്ടിക്കുണ്ടായിരുന്നു. ഇക്കാര്യം വെസ്ലിക്കും സിനിക്കും
അറിയാമായിരുന്നോ എന്നു വ്യക്തമല്ല. കുട്ടിയുടെ ഒരു കണ്ണിനു
പരുക്കുണ്ടായിരുന്നു. കൈയുടെ എല്ലും ഒടിഞ്ഞ പാടുണ്ടായിരുന്നു. അത്
ആശുപത്രിയില്‍ നിന്നു റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ചൈല്‍ഡ്
പ്രൊട്ടക്ഷന്‍ സര്‍വീസ് എല്ലാ മാസവും വീട്ടില്‍ എത്തി കുട്ടിയെ
പരിശോധിച്ചിരുന്നു. ചുരുക്കത്തില്‍ കുട്ടി വന്നതോടെ വളര്‍ത്തു
മാതാപിതാക്കള്‍ക്ക് പ്രശ്നങ്ങളായി
കുട്ടിയെ കാണാതായ ഭാഗത്തു കൊയോട്ടികളെ (ഒരു തരം ചെന്നായ) കണ്ടിട്ടുണ്ടെന്നു
വെസ്ലി തന്നെ പോലീസില്‍ സമ്മതിച്ചിരുന്നു. എന്നാല്‍ കൊയോട്ടികള്‍ മനുഷ്യരെ
ഉപദ്രവിക്കില്ലെന്നാണു വിദഗ്ദര്‍ പറയുന്നത്
കൊയോട്ടികള്‍ തന്റെ മുന്നില്‍ വച്ച് തന്റെ നായയെ തട്ടിയെടുത്ത് കുറെ ദൂരെ
കൊണ്ടു പോയി കൊന്നത് അര മൈ ല്‍ അകലെ താമസിക്കുന്ന ജോര്‍ജ് വില്യം, മാധ്യമ
പ്രവര്‍ത്തകരോടു ചൂണ്ടിക്കാട്ടി.
എന്തായാലും ഏതാനും ദിവസത്തിനകം സത്യാവസ്ഥ പുറത്തു വരുമെന്നു വ്യക്തം.
കേരളാ അസോസിയേഷന് ഇന്നലെ നാലു മണിക്കു നടത്താനിരുന്ന വിജില്‍ മാറ്റി
വച്ചുവെങ്കിലും മറ്റു സംഘടനകളും മുഖ്യധാരാ അമേരിക്കന്‍ സമൂഹവും വീടിനു
സമീപത്തെ മരത്തിനു സമീപം പ്രാര്‍ഥന നടത്തി.
സംഭവം ഇന്ത്യന്‍ സമൂഹത്തെ, പ്രത്യേകിച്ച് മലയാളികളെ മൊത്തം നാണം കെടുത്തി.
കുട്ടികളെ ഉപദ്രവിക്കുന്നവരാണു ഇന്ത്യാക്കാര്‍ എന്ന രീതിയില്‍ പ്രചാരണം
നടന്നു.
From Dallas News