മാമാങ്കം പ്രഖ്യാപിച്ചത് മുതല്‍ മമ്മൂട്ടി ആരാധകര്‍ ആവേശത്തിലാണ്. പതിനേഴാം നൂറ്റാണ്ടില്‍ ഭാരതപ്പുഴയുടെ തീരത്ത് ചുടുചോരയില്‍ എഴുതിയ ചാവേറുകളുടെ കഥ പറയുന്ന ചിത്രമാണ് മാമാങ്കം. സജീവ് പിള്ള എന്ന നവാഗത സംവിധായകന്റെ പന്ത്രണ്ട് വര്‍ഷത്തെ ഗവേഷണവും പഠനവുമാണ് ചിത്രം. എഴുത്തിന്റെ അവസാന ഘട്ടത്തില്‍ തന്നെ നായകനായി മമ്മൂട്ടിയെ ആണ് സജീവ് മനസ്സില്‍ കണ്ടത്.
താപ്പാനയുടെ സെറ്റില്‍ വച്ച് മാമാങ്കത്തിന്റെ കഥ മമ്മൂട്ടിയോട് പറഞ്ഞുവെന്നും പിന്നീട് ബാവൂട്ടിയുടെ നാമത്തില്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ച് പൂര്‍ണമായ സ്‌ക്രിപ്റ്റ് കേള്‍പിച്ചുവെന്നും സംവിധായകന്‍ പറയുന്നു. തുടക്കം മുതല്‍ മമ്മൂട്ടിയില്‍ നിന്ന് ലഭിച്ച പിന്തുണയാണ് എന്റെ ഏറ്റവും വലിയ ധൗര്യമെന്നാണ് സജീവ് പറയുന്നത്.
പ്രൊജക്ട് എല്ലാവര്‍ക്കും ഇഷ്ടമായെങ്കിലും ഇത്രയും മുതല്‍ മുടക്കില്‍ സിനിമ ചെയ്യാന്‍ നിര്‍മാതാക്കളെ കിട്ടാതായതോടെയാണ് നീണ്ടു പോയത്. ഒടുവില്‍ വേണു കുന്നപ്പിള്ളി എന്ന നിര്‍മാതാവാണ് മാമാങ്കത്തെ ഏറ്റെടുത്തത്. രേഖപ്പെടുത്തപ്പെട്ട ചരിത്രത്തില്‍ നിന്നുള്ളവരാണ് പ്രധാന കഥാപാത്രങ്ങളെല്ലാം. മമ്മൂട്ടിയോടൊപ്പം നാല് യോദ്ധാക്കള്‍ കൂടെ പ്രധാന്യമുള്ള കഥാപാത്രങ്ങളായി എത്തും. ഫെബ്രുവരിയില്‍ ചിത്രീകരണം തുടങ്ങുമെന്നും സംവിധായകന്‍ പറയുന്നു.