വേനൽ കനത്തുതുടങ്ങിയതോടെ പലേടത്തും ജലക്ഷാമം രൂക്ഷമായി. പകർച്ചവ്യാധികളും റിപ്പോർട്ട് ചെയ്യപ്പെടുന്നു. മഞ്ഞപ്പിത്തം ചില സ്ഥലങ്ങളിൽ വ്യാപകമാകുന്നുണ്ട്. കിണറുകളിലും കുളങ്ങളിലും പുഴകളിലുമെല്ലാം ജലനിരപ്പ് താഴ്ന്നുകൊണ്ടിരിക്കുന്നു. കുടിവെള്ളത്തിനായി ജനം പരക്കംപായുന്ന കാഴ്ച അപൂർവമല്ല. ഇപ്പോഴേ സ്ഥിതി ഇതാണെങ്കിൽ മേയ് അവസാനംവരെ എങ്ങനെ മുന്നോട്ടുപോകും എന്ന ആശങ്ക ജനങ്ങൾക്കുണ്ട്.
ഇതൊരു പുതിയ സാഹചര്യമല്ല. ജലസംരക്ഷണത്തെക്കുറിച്ചും ശുദ്ധജലവിതരണ സംവിധാനം ശക്തമാക്കുന്നതിനെക്കുറിച്ചും മാധ്യമങ്ങൾ ഏറെ എഴുതുകയും പറയുകയും ചെയ്തിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും ശുദ്ധജല ദൗർലഭ്യത്തെക്കുറിച്ചും ശാസ്ത്രലോകം എത്രയോ തവണ മുന്നറിയിപ്പു നൽകിയിരിക്കുന്നു. പക്ഷേ, മുൻകരുതലുകൾ എടുക്കുന്നതിൽ നാം ഇനിയും ജാഗ്രത കാട്ടുന്നില്ല. വേനൽ വരുന്പോൾ വറുതിയുടെ ദുരിതങ്ങൾ വിവരിച്ച് പരാതിയും പരിഭവവും പറയുന്നതിനു പകരം പ്രശ്നത്തിന്റെ ഗൗരവം മനസിലാക്കി ഓരോരുത്തരും തങ്ങളുടെ ഉത്തരവാദിത്വം നിർവഹിക്കണം. സർക്കാർ മാത്രമല്ല, തദ്ദേശസ്ഥാപനങ്ങളും വ്യക്തികളുമെല്ലാം ഇതിൽ പങ്കാളികളാകണം.
അടുത്ത ലോകമഹായുദ്ധം ജലത്തിനുവേണ്ടിയാകും എന്നു കാലങ്ങൾക്കുമുന്പേ പറഞ്ഞതു വെറുതയല്ലെന്നു തോന്നിത്തുടങ്ങിയിരിക്കുന്നു. സംസ്ഥാനത്തു ഭൂഗർഭ ജലനിരപ്പ് കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ നാലു മീറ്റർ വരെ താഴ്ന്നതായിട്ടാണു ഭൂഗർഭ ജലവകുപ്പിന്റെ പഠനറിപ്പോർട്ട്. ഭൂഗർഭ ജലവകുപ്പിന്റെ നിരീക്ഷണ കിണറുകളിലെ പഠനത്തിന്റെ അടിസ്ഥാനത്തിലാണീ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. മഴക്കുറവും ജലത്തിന്റെ അമിത ഉപയോഗവുംതന്നെ ഇതിനു പ്രധാന കാരണങ്ങൾ. തീരദേശത്തെ കുഴൽക്കിണറുകളിലും വലിയ തോതിൽ ജലനിരപ്പു കുറഞ്ഞിട്ടുണ്ട്. ഇവിടെ കിണറുകളിൽ ഉപ്പുവെള്ളത്തിന്റെ തോതും വർധിച്ചു. ഇതുമൂലം ഇത്തവണ കൂടുതൽ സ്ഥലങ്ങളിൽ കുടിവെള്ളം എത്തിക്കേണ്ടിവരും.
രാജ്യത്ത് ഏറ്റവും കൂടുതൽ വെള്ളം ഉപയോഗിക്കുന്നത് കേരളീയരാണ്. ഓരോ മലയാളിയും പ്രതിദിനം മൂവായിരം ലിറ്ററെങ്കിലും വെള്ളം ഉപയോഗിക്കുന്നുണ്ടത്രേ. രാജ്യത്തെ പൊതു ശരാശരിയേക്കാൾ വളരെ കൂടുതലാണിത്. പരോക്ഷ ഉപയോഗം ഇതിൽ കൂടുതൽ വരും. ചിലർ നിർലോപമായി ഉപയോഗിക്കുകയല്ല, ധാരാളിത്തം കാട്ടുകയാണ്. കോഴിക്കോട്ടുള്ള ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ ജലോപയോഗം സംബന്ധിച്ചു ചില പഠനങ്ങൾ നടത്തിയിരുന്നു. മലയാളിയുടെ ഭക്ഷണശീലവും വെള്ളത്തിന്റെ ഉപയോഗം വർധിപ്പിക്കുന്നു. ഇക്കാര്യത്തിൽ ഏറെ ബോധവത്കരണം ഉണ്ടാകണം.
നദീജല സംരക്ഷണത്തിൽ നാം ഏറെ പിന്നിലാണ്. മാലിന്യവാഹികളായ നമ്മുടെ നദികൾ ശുദ്ധജല സ്രോതസുകൾ അല്ലാതായി. മണൽവാരൽ ഒരു കാലത്ത് വലിയ പ്രശ്നമായിരുന്നെങ്കിലും ഇപ്പോൾ കുറെയേറെ നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. നദീജല സംരക്ഷണത്തിനായി വ്യക്തികളും സംഘടനകളും ഏറെ പ്രവർത്തിച്ചതിന്റെ ഫലമായി സർക്കാർ ഇക്കാര്യത്തിൽ കർശനമായ ചില നിലപാടുകൾ കൈക്കൊണ്ടിട്ടുണ്ട്. ഫാക്ടറി മാലിന്യങ്ങളും മറ്റും യാതൊരു നിയന്ത്രണവുമില്ലാതെ പുഴകളിലേക്ക് ഒഴുക്കിവിടുന്നതിനെതിരേ നടന്ന ജനകീയ സമരങ്ങൾ കേരളത്തിൽ ഇതേക്കുറിച്ചുള്ള അവബോധം വർധിപ്പിച്ചു.
44 നദികളും പ്രായേണ കൂടുതൽ മഴയുമുള്ള സംസ്ഥാനമാണു കേരളം. ജലദൗർലഭ്യത്തെക്കുറിച്ച് ഏറെ ആശങ്കപ്പെടാനില്ലെന്നൊരു തോന്നൽ മുന്പുണ്ടായിരുന്നു. എന്നാൽ ഇന്ന് അതല്ല സ്ഥിതി. മഴലഭ്യതയിലും കാര്യമായി കുറവുണ്ടായിരിക്കുന്നു. കണക്കുകൾ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ സംയോജിത നീർത്തട പരിപാലന പദ്ധതികൾ നടപ്പാക്കിയെങ്കിലും അതു ഫലപ്രദമായി മുന്നോട്ടു കൊണ്ടുപോകുന്നതിൽ പലേടത്തും പരാജയപ്പെട്ടു. പല പദ്ധതികൾക്കും ആവശ്യമായ ഫണ്ട് ലഭിക്കാത്തതാണ് കാരണമായി പറയുന്നത്. സന്നദ്ധ സംഘടനകളെയും കുടുംബശ്രീകളെയും അയൽക്കൂട്ടങ്ങളെയും സഹകരിപ്പിച്ചു കാർഷിക മേഖലയ്ക്കു പ്രാധാന്യം നൽകി ജലസംഭരണ പദ്ധതികൾ നടപ്പാക്കണമെന്ന നിർദേശമുണ്ടായിരുന്നുവെങ്കിലും പല പഞ്ചായത്തുകളിലും പദ്ധതി കടലാസിലൊതുങ്ങി.
സംസ്ഥാനത്തു ചെറുതും വലുതുമായ നിരവധി ജലസേചന പദ്ധതികളുണ്ട്. എന്നാൽ, ജലസേചന സൗകര്യമുള്ള പ്രദേശത്തിന്റെ വിസ്തീർണം 2014-15ൽ 4.14 ലക്ഷം ഹെക്ടർ ആയിരുന്നത് കഴിഞ്ഞ വർഷം 3.77 ലക്ഷം ഹെക്ടറായി ചുരുങ്ങി. സാന്പത്തിക അവലോകന റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. സംസ്ഥാനത്തെ ജലസേചനത്തിന്റെ ഏറ്റവും വലിയ സ്രോതസ് കിണറുകളാണ്. 1.22 ലക്ഷം ഹെക്ടർ പ്രദേശത്ത് കിണറുകളിലൂടെയാണു ജലസേചനം സാധ്യമാകുന്നത്. സർക്കാർ നിർമിച്ചിട്ടുള്ള കനാലുകളിലൂടെ 0.63 ലക്ഷം ഹെക്ടർ സ്ഥലത്തു ജലസേചനം നടക്കുന്നുണ്ട്. ഇതും കുറഞ്ഞുവരുന്നു.
മഴവെള്ളം സംഭരിക്കുന്നതുപോലെതന്നെ പ്രധാനമാണ് ഒഴുകിപ്പോകുന്ന ജലം തടയണകൾ കെട്ടി സംരക്ഷിക്കേണ്ടതും മണ്ണൊലിപ്പു തടയേണ്ടതും. "ഗള്ളി പ്ലഗിംഗ്’ എന്നറിയപ്പെടുന്ന തടയണ സംവിധാനം പല രാജ്യങ്ങളിലും കാര്യക്ഷമമായി ഉപയോഗിക്കുന്നുണ്ട്. ജലദൗർലഭ്യം ആഗോള പ്രശ്നമായി വളരുന്ന സാഹചര്യത്തിൽ ഐക്യരാഷ്ട്രസഭയും പരിസ്ഥിതി സംഘടനകളുമൊക്കെ ഇക്കാര്യത്തിൽ വ്യാപകമായ പ്രചാരണം നടത്തുന്നുണ്ട്. ജലസംരക്ഷണ പ്രവർത്തനങ്ങൾ സർക്കാരിന്റെ മാത്രം ചുമതലയായി കണക്കാക്കിയാൽ ജനങ്ങൾതന്നെ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടിവരും. റെസിഡന്റ്സ് അസോസിയേഷനുകളും മറ്റും ഇക്കാര്യത്തിൽ ക്രിയാത്മകമായി പ്രവർത്തിക്കണം.
ജലസംരക്ഷണത്തിനായുള്ള പദ്ധതികൾ ജനപങ്കാളിത്തംകൂടി ഉറപ്പുവരുത്തി നടപ്പാക്കണം. കേരളം വരുംദിനങ്ങളിൽ നേരിടാൻ പോകുന്ന ജലക്ഷാമ, ആരോഗ്യ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ജില്ലാതലത്തിൽ സംവിധാനമുണ്ടാകണം. ഇക്കാര്യത്തിൽ ദീർഘകാല പദ്ധതികളും ആവശ്യമാണ്.