'ഗു' എന്നാല്‍ അന്ധകാരം, 'രു' എന്നാല്‍ നീക്കുക. മനസിന്റെ അനധകാരത്തെ നീക്കുന്നയാളാണ് ഗുരുനാഥന്. ലാളിത്യവും ഗാംഭീര്യവും ഓളം വെ്ട്ടിയ ആ മുഖം, ഭയഭക്തി ബഹുമാനങ്ങള്‍ ആദ്യമായി എന്റെ മനോമുകുരത്തില്‍ നിഴലിപ്പിച്ച ആ ആകാരം, എന്റെ ആശാന് പള്ളിക്കൂടത്തിലെ ഗുരുനാഥന്! ഇന്നും പ്രാര്‍ത്ഥനയില്‍ മാതാപിതാക്കളുടെ സ്മരണയോടൊപ്പം സ്നേഹാദരങ്ങളോടെ കടന്നു വരുന്നത് എന്റെ ആദ്യ ഗുരുനാഥനാണ്.
അല്പം ഉയര്‍ന്ന്, കുന്നില്‍ മുകള്‍ പോലെയൊരു സ്ഥലത്തായിരുന്നു എന്റെ ആദ്യത്തെ കുടിപ്പള്ളിക്കൂടം, ഓലമേഞ്ഞ്, തറ ചാണകം മെഴുകിയ ഒരു നാലുകാലോലപ്പുരയായിരുന്നു എന്റെ പ്രഥമ ആദ്ധ്യാത്മ വിദ്യാലയം. ഒറ്റമുണ്ടുടുത്ത്, തോളത്തൊരു തോര്‍ത്തും വട്ടക്കണ്ണടയുമുള്ള ആജാനുബാഹുവായ കാര്‍ക്കശ്യക്കാരനായിരുന്നു എന്റെ പ്രഥമ ഗുരുനാഥന്. മൂന്നും നാലും അഞ്ചും വയസ്സുള്ള ചെറുകുട്ടികളായിരുന്നു വിദ്യാര്‍ത്ഥികള്‍. കൈകളില്‍ പനമ്പായ കൊണ്ടുള്ള ഒരു ചെറു തടുക്കം ഒരു പനയോലയുമായി കരഞ്ഞുകൊണ്ടാണ് ഓരോ കുട്ടിയും ആദ്യമായി ആ വിദ്യാലയത്തിലെത്തുക. നിലത്തു വിരിച്ച ചെറു തടുക്കില്‍ കുട്ടിയെ ഇരുത്തി, മുമ്പില്‍ വിരിച്ചിട്ടിരിക്കുന്ന പൂഴിമണ്ണില് 'ഹരി ശ്രീ' എന്നു വലതുകൈയുടെ ചൂണ്ടു വിരല്‍ കൊണ്ട് എഴുതിക്കുന്നതാണ് ആദ്യപാഠം. കൂര്‍ത്ത അറ്റമുള്ള ഇരുമ്പു നാരായം കൊണ്ട് 'അ' തുടങ്ങിയ സ്വരങ്ങള്‍, ആദ്യ പാഠം പനയോലയില്‍ എഴുതി ആശാന് കുട്ടികള്‍ക്കു കൊടുത്തയയ്ക്കും. വീട്ടില്‍ ചെന്ന് അതു വായിച്ചും എഴുതിയും പഠിച്ചിട്ടേ അടുത്ത ദിവസം ക്ലാസില്‍ ചെല്ലാവൂ, അല്ലെങ്കില്‍ ചൂരല്‍ വടികൊണ്ട് നല്ല അടി തീര്‍ച്ച. അടി പേടിച്ച് എങ്ങനെയും അന്നന്നത്തെ പാഠങ്ങള്‍ കുട്ടികള്‍ പഠിക്കാന്‍ ശ്രമിച്ചിരുന്നു. അക്ഷരങ്ങള്‍ വ്യക്തമായി തെളിയാന്‍ വയല്‍വരമ്പിലെ മഷിച്ചെടിയുടെ ഇല ഓലയിലെ അക്ഷരങ്ങളില്‍ തേയ്ക്കും.
ചിട്ടയായ അഭ്യസനം. അക്ഷരങ്ങള്‍ കൂടുതല്‍ പഠിക്കുന്നതനുസരിച്ച് ഓലകളുടെ എണ്ണവും കൂടി വന്നു. ഓരോ ഓലയ്ക്കും തലയ്ക്ക് ഒരു കെട്ടും പകുതിക്കു താഴെ ഒരു കിഴുത്തയും ഉണ്ടാകും. ഒരു ചരടില്‍ കെട്ടിട്ട് ഓലകളെല്ലാം ആ ദ്വാരത്തില്‍ കൂടി കടത്തി ഒരു കെട്ടാക്കിയാണ് സ്ക്കൂളിലേക്കുള്ള യാത്ര. ആശാന്റെ ഒരു മാസത്തെ ഫീസ് രണ്ട് അണ,(16 അണ ഒരു രൂപയായിരുന്നു). 10-15 കുട്ടികളാണ് ഒരു ക്ലാസിലുണ്ടായിരുന്നത്. ആശാന് 50-55 വയസു മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും വളരെ പ്രായവും പക്വതയും ഉള്ളയാളാണെന്നായിരുന്നു കുട്ടികള്‍ കരുതിയത്. വീട്ടിലെ പ്രാരബ്ദങ്ങള്‍ കൊണ്ടും പോഷകാഹാരകുറവും കൊണ്ടും ആശാന് ക്ഷീണിതനും കൃശഗാത്രനുമായിരുന്നു. ഞാനും കൂട്ടുകാരും ഉച്ചയ്ക്കു അവരവരുടെ വീടുകളിലേക്കോടും അടുത്തായിരുന്നു വീട്. എന്തെങ്കിലും പെട്ടെന്നു കഴിച്ചിട്ട് വീണ്ടും ക്ലാസിലേക്കോടും. താമസിച്ചാല്‍ അടികിട്ടുമെന്നു പേടി. ആറു മാസം കൊണ്ട് മലയാള അക്ഷരമാല മുഴുവന്‍ ഹൃദിസ്ഥമാക്കി. അപ്പോഴേയ്ക്കും ആശാന് പനി പിടിച്ചു കിടപ്പിലായി, കുഞ്ഞു മനസ്സുകളെല്ലാം വേദനിച്ചു. അവലും കുറച്ചു പഴവും അമ്മയെക്കൊണ്ടു സംഘടിപ്പിച്ച് ഞാന്‍ ആശാനെ കാണാന്‍ ചെന്നു, സന്തോഷത്തോടെ എന്നെ അരികില്‍ വിളിച്ച് തലയില്‍ കൈവച്ചപ്പോള്‍ ലോകം കീഴടക്കിയ അനുഭവമായിരുന്നു. ആശാന് ക്ഷീണിതനായി, പിന്നെ വന്നില്ല.
പിന്നീട് വീട്ടില്‍ നിന്നും അല്പം അകലെ നടന്നു പോകേണ്ടിയിരുന്ന മറ്റൊരാശാന്റെ അടുക്കലായിരുന്നു പഠിത്തം. പുതിയ ആശാന് കുറേക്കൂടി ശാന്തശീലനായിരുന്നതിനാല്‍ അധികം പേടികൂടാതെ പഠിക്കാന്‍ കഴിഞ്ഞു. സാറിന്റെ വീട്ടിലെ വരാന്തയിലായിരുന്നു പഠിത്തം. ഇടയ്ക്ക് പച്ചമാങ്ങയും ഉപ്പും ചേര്‍ത്ത് വെള്ളം തരുമായിരുന്നു. ഉച്ചയ്ക്കു നടന്നു വീട്ടില്‍ പോയി വരുമ്പോഴേയ്ക്കും ചെരുപ്പിടാത്ത കുഞ്ഞികാലുകള്‍ വേദനിച്ചും വെയിലുകൊണ്ടു വിയര്‍ത്തും ക്ലാസില്‍ പലകുട്ടികളും ഉറങ്ങുമായിരുന്നു. അതിന് ഇടയ്ക്കിടെ ചൂരലടിയും ലഭിച്ചിരുന്നു. അടി പേടിച്ച് പാഠങ്ങള്‍ പഠിച്ചുകൊണ്ടു ചെല്ലുമ്പോള്‍ ഗുരുനാഥന്റെ മുഖത്തെ പ്രസാദം ഏറ്റം സന്തുഷ്ടി നല്‍കിയിരുന്നു. 'നീ പഠിച്ചു വലിയ ആളാകും' എന്ന് അനുഗ്രഹിച്ചത് കൂടുതല്‍ ശ്രദ്ധയോടെ പഠിക്കുവാനുള്ള ഉത്തേജനമായിരുന്നു. സ്നേഹം, സത്യം, വിനയം, പരോപകാരം, ഗുരുഭക്തി, ഈശ്വരഭക്തി എന്നീ വിഷയങ്ങളെ കുറിച്ച് ഗുരുനാഥന് കൊച്ചു കഥകളിലൂടെ കുരുന്നു മനസ്സുകളെ ഉണര്‍ത്തിയതും മരിച്ചു മണ്ണടിഞ്ഞാലും മരിക്കാത്ത ദിവ്യപാഠങ്ങളാണ്. ക്ലാസില്‍ ആശാന് എത്തുമ്പോള്‍ എഴുന്നേറ്റു കൈകൂപ്പി നിന്ന് 'നമസ്ക്കാരം സാര്‍' എന്നു പറയുമ്പോഴുള്ള ഉണര്‍വ്വും ആനന്ദവും ഇന്നും ഓര്‍ക്കയാണ്. പൂജവയ്പിന്റെ ഒരാഴ്ച കുട്ടികള്‍ ഓലക്കെട്ട് ആശാന്റെയടുക്കല്‍ പൂജയ്ക്കു വച്ചിട്ടു പോകും, ആ ദിവസങ്ങളില്‍ ഒന്നും പഠിക്കേണ്ട എന്നത് വലിയ ആനന്ദമായിരുന്നു. പൂജയുടെ അവധി കഴിഞ്ഞു വരുമ്പോള്‍ അവല് നനച്ചു ശര്‍ക്കര ചേര്‍ത്തു ആശാന് തരുന്നത് വിശിഷ്ട ഭോജ്യമായി കഴിച്ചത് ഇന്നും നാവിലൂറുന്നു. ഇന്ന് ആശാന് പള്ളിക്കൂടങ്ങളെ അംഗന്‍വാടികള്‍ കയ്യടക്കിക്കഴിഞ്ഞു.
മലയാളം അക്ഷരമാല, കണക്ക്, അങ്ങനെ ബാലപാഠം മുതല്‍ മൂന്നാം ക്ലാസുവരെ ആ ഗുരുകുലത്തിലെ പഠനത്തിനു ശേഷമാണ്, വയലും തോടും താണ്ടി നട്നെത്തേണ്ടിയിരുന്ന ലോവര്‍ പ്രൈമറി സ്ക്കൂളില്‍ ഞാന്‍ പോകാന്‍ തുടങ്ങിയത്. ആശാനെ എവിടെ കണ്ടാലും കൈ കൂപ്പി നമസ്ക്കരിക്കുമായിരുന്നു. ഇന്ന് അതെല്ലാം മാഞ്ഞുപോയി എന്നത് ഒരു ദുഃഖസത്യമാണ്. എത്ര സ്ക്കൂളുകളില്‍ പഠിച്ചുവെങ്കിലും ആശാന് പള്ളിക്കൂടത്തില്‍ പഠിച്ച അക്ഷരങ്ങളും ആശാന്റെ സ്നേഹവും, ശിക്ഷണവും ഇന്നും മായാതെ നില്ക്കുന്നു. സ്ക്കൂളുകളും കോളേജുകളും ദേശങ്ങളും കടന്ന്. വര്‍ഷദശങ്ങള്‍ പിന്നിട്ടിട്ടും ഇന്നും എന്റെ ആദ്യഗുരുവായ ആ പൂജ്യപാദനെ ഹൃദയകോവിലില്‍ പ്രണമിക്കുന്നു. രണ്ടാമത്തെ ഗുരുനാഥനാണ് എന്നും ഹൃദയത്തോട് അടുത്തു നില്‍ക്കുന്നത്. ആ വന്ദ്യഗുരുവിന്റെ ദീര്‍ഘകായ ചിത്രം അദ്ദേഹത്തിന്റെ ഭവനത്തില്‍ ഇന്നും തൂങ്ങുന്നു, നാട്ടിലേക്കുള്ള യാത്രകളില്‍ ഇന്നും ആ ഭവനത്തില്‍ കയറി ആ ഛായാചിത്രത്തിനു മുന്നില്‍ നമ്രശിരസ്ക്കയായി ചെലവഴിക്കാന്‍ കഴിയുന്ന വേളകളില്‍ ആ ദിവ്യസാന്നിദ്ധ്യം ഹൃദയത്തെ തൊട്ടുണര്‍ത്തുകയും ആ സാമീപ്യാനുഭവം അവാച്യമായ അനുഭൂതി ലഭ്യമാക്കുകയും ചെയ്യുമ്പോള്‍ ആ ദിവ്യ ചൈതന്യം എന്നില്‍ വിലയിക്കുന്നതായി അനുഭവപ്പെടാറുണ്ട്. ആ സ്മരണയ്ക്കു മുമ്പില്‍ ആദരാഞ്ജലികള്‍!!
അ' യെന്നക്ഷരം കോറിത്തന്നെന്നകതാരിന്
ഇരുളകറ്റിയൊരെന് ഗുരുപൂജ്യനേ,
തവ നാമമെന്‍ ഹൃദയചഷകത്തില്‍ നാളമായ്
അണയാതെരിയുന്നതാണെന് ജീവദീപം.