ഫിലാഡല്‍ഫിയ: ലാന (കേരള ലിറ്റററി അസോസിയേഷന് ഓഫ് നോര്‍ത്ത് അമേരിക്ക)
വാര്‍ഷിക കണ്‍വന്‍ഷനു തയാറെടുപ്പുകള്‍ നടത്താന്‍ അശോകന് വേങ്ങശേരി,
ജോര്‍ജ് നടവയല്‍ എന്നിവര്‍ ജനറല്‍ കണ്‍വീനര്‍മാരായി വിപുലമായ കമ്മിറ്റി
രൂപീകരിച്ചു. ഒക്ടോബര്‍ 5,6,7 തീയതികളില്‍ കണ്വന്ഷന് നടത്താനാണ് കേന്ദ്ര
കമ്മിറ്റി താത്പര്യപ്പെടുന്നത്.
ഇതു സംബന്ധിച്ച ആലോചനാ യോഗവും സാഹിത്യ സമ്മേളനവും സീറോ മലബാര്‍ ചര്‍ച്ച്
ഹാളില്‍ ഞായറാഴ്ച (ഏപ്രില്‍ 22) നടന്നു. അതോടൊപ്പം അമേരിക്കന്‍
സാഹിത്യത്തിനു പ്രസിദ്ധീകരണങ്ങള്‍, പ്രത്യേകിച്ച് ജനനി മാസിക, ഇ-മലയാളി,
എന്നിവ നല്കുന്ന സംഭാവനകളെപ്പറ്റിയും ചര്‍ച്ച നടന്നു.
പ്രൊഫ. ഡോ. എന്‍.പി. ഷീല, ജനനി പത്രാധിപര്‍ ജെ. മാത്യൂസ്, ഇ-മലയാളി എഡിറ്റര്‍ ജോര്‍ജ് ജോസഫ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു
പങ്കെടുത്ത പലരും തങ്ങളുടെ രചനകള്‍ പങ്കുവച്ചു. അഞ്ച് അപ്പംകൊണ്ട്
അയ്യായിരം പേര്‍ക്ക് ഭക്ഷണം നല്കിയ ചരിത്രം എല്ലാവര്ക്കും അറിയാമെങ്കിലും
ഏഴ് അപ്പം കൊണ്ട് 4,000 പേരെ പോറ്റിയത് അധികമാര്‍ക്കും അറിയില്ലെന്നു
പ്രൊഫ. കോശി തലയ്ക്കല്‍ ചൂണ്ടിക്കാട്ടി. അതു സംബന്ധിച്ച് അദ്ദേഹം എഴുതിയ
കവിത വായിച്ചു- 'ഏഴ് അപ്പവും കുറെ ചെറു മീനും'.
വാര്‍ധക്യത്തിലും തുടരുന്ന സ്നേഹത്തിന്റെ കഥയാണ് അനിത പണിക്കര്‍
'താപമാനിയിലെ രസ തുള്ളികള്‍' എന്ന കഥയില്‍ ചിത്രീകരിച്ചത്. പ്രശസ്ത
നോവലിസ്റ്റ് നീന പനയ്ക്കലും പരസ്പരം പോരടിക്കുമ്പോഴും അഗാധമായ സ്നേഹം
ഉള്ളില്‍ കാക്കുന്ന വൃദ്ധദമ്പതികളെയാണ് കഥയില്‍ അവതരിപ്പിച്ചത്.
ശ്രീജിത്തിന്റെ കഥയില്‍ അവിഹിതബന്ധത്തിന്റെ തുടക്കവും അന്ത്യവും ഹൃദ്യമായി
വിവരിച്ചു. ഐശ്വര്യാ ബിജു, സിജോ ചെമ്മണ്ണൂര്‍ എന്നിവര്‍ തങ്ങളുടെ കവിതകള്‍
ആലപിച്ചു.
സൃഷ്ടികളെ വിലയിരുത്തിയ ഡോ. ഷീല സിദ്ധിക്കൊപ്പം സാധനയും വേണ്ടതിന്റെ
ആവശ്യകത എടുത്തുപറഞ്ഞു. പരിശീലനം ഉറപ്പായും വേണം. അതുപോലെ എഴുതിയേ പറ്റൂ
എന്ന സ്ഥിതിയിലാണ് എഴുതേണ്ടത്. വായനക്കാരനും പരിശീലനം ഉണ്ടായാലേ നല്ല
കൃതികള്‍ അര്‍ഹമായ രീതിയില്‍ ആദരിക്കപ്പെടൂ.
മാതൃഭാഷയിലൂടെയാണ് നമ്മുടെ സംസ്കാരം പകര്‍ന്നു നല്‍കുന്നതെന്നും അതിനാല്‍
മലയാളം അന്യം നില്ക്കുന്ന അവസ്ഥ ഇവിടെ ഉണ്ടാകരുതെന്നും ഫൊക്കാന പ്രസിഡന്റ്
തമ്പി ചാക്കോ പറഞ്ഞു. ഫൊക്കാന അതിനാണ് ശ്രമിക്കുന്നത്. ഇവിടെ
സാഹിത്യകാരന്മാര്ക്കും കലാകാരന്മാര്ക്കും പ്രോത്സാഹനം നല്‍കുകയാണ്
തങ്ങളുടെ ലക്ഷ്യം. ഫിലഡല്‍ഫിയ കണ്‍വന്‍ഷനിലും ഇവിടുത്തെ കലാകാരന്മാര്ക്ക്
പ്രാമുഖ്യം നല്‍കും. കണ്വന്ഷന് മുഖ്യമന്ത്രി പിണറായി വിജയന് എത്തുമെന്ന്
അദ്ദേഹം അറിയിച്ചു.
1998-ല്‍ റോച്ചസ്റ്ററില്‍ അവിഭക്ത ഫൊക്കാന കണ്വന്ഷന് വാന്‍
വിജയമാക്കിയതിനു പിന്നില്‍ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ച തമ്പി
ചാക്കോയ്ക്കും, കണ്‍വീനറായി പ്രവര്‍ത്തിച്ച അലക്സ് തോമസിനും വലിയ
പങ്കുണ്ടായിരുന്നെന്നും അന്നത്തെ പ്രസിഡന്റു കൂടിയായിരുന്ന ജെ. മാത്യൂസ്
പറഞ്ഞു. ഇരുവര്‍ക്കും എല്ലാവിധ ആശംസകളും അദ്ദേഹം നേര്‍ന്നു.
മാത്യൂസ് സാറിന്റെ നേതൃത്വത്തില്‍ ജര്‍മ്മനിയില്‍ യുഗ്മ സമ്മേളനത്തില്‍
ഫൊക്കാന പ്രതിനിധികള്‍ പങ്കെടുത്തത് അലക്സ് തോമസ് അനുസ്മരിച്ചു.
എഡിറ്റര്‍ മാറുമ്പോള്‍ പത്രത്തിന്റെ നിലവാരത്തിലും മാറ്റം കാണാറുണ്ടെന്നു
മോഡി ജേക്കബ് പറഞ്ഞു. ജനനി മികച്ച പ്രസിദ്ധീകരണമാണ്. എങ്കിലും കുറച്ചുകൂടി
സെലക്ടീവ് ആകുന്നത് നല്ലതാണ്.
തന്റെ ദിവസങ്ങള്‍ ആരംഭിക്കുന്നത് ഇ- മലയാളി വായിച്ചുകൊണ്ടാണെന്നു റവ.
മോഡയില്‍ ഫിലിപ്പ് പറഞ്ഞു. നല്ല ഐറ്റങ്ങളുണ്ട്. ഒരുപാട്
ചപ്പുചവറുകളുമുണ്ട്. മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് അടുത്ത തലത്തിലേക്ക് പോകാന്‍
കഴിയണം. സാമ്പത്തിക വിഷമതകള്‍ ഒരു പ്രശ്നം തന്നയാണെന്നും അറിയാം.
തന്റെ പിതാവ് പത്രം നടത്തിയിരുന്ന കാര്യം ഫൊക്കാന കണ്വന്ഷന് ചെയര്‍
മാധവന് നായര്‍ ചൂണ്ടിക്കാട്ടി. ഒരാളെ വലുതാക്കാനും താഴെയിറക്കാനുമൊക്കെ
മാധ്യമങ്ങള്‍ക്ക് കഴിയും.
സുധാ കര്‍ത്താ, ജോഷി കുര്യാക്കോസ്, സോമരാജന്, തോമസ് പോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പരേതനായ ചാക്കോ ശങ്കരത്തില്‍ ലാനയ്ക്ക് തുടക്കമിട്ടതും, റോച്ചസ്റ്റര്‍
സമ്മേളനത്തില്‍ ലാന സമ്മേളനം നടന്നതും ജെ. മാത്യൂസ് അനുസ്മരിച്ചു. 2005-ല്‍
ലാന കണ്വന്ഷന് നടക്കുമ്പോള്‍ ചക്കോ ശങ്കരത്തില്നിര്യാതനായി. ലാനയില്‍
ചെറുപ്പക്കാരെ കൂടുതലായി ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം
ചൂണ്ടിക്കാട്ടി.
തമ്പി ചാക്കോ, മാധവന് നായര്‍, ജോജോ
കോട്ടൂര്‍, ഫാ. ഫിലിപ് മോഡയില്‍, അലക്സ് തോമസ്, സുധാ കര്‍ത്താ, ഫീലിപ്പോസ്
ചെറിയാന്, ജോഷി കുര്യാക്കോസ്, റോണി വര്‍ഗ്ഗീസ്, ജോസ് ആറ്റുപുറം, തോമസ്
പോള്‍, കോരാ ഏബ്രാഹം, റെജി ജേക്കബ് എന്നിങ്ങനെ വിവിധ സംഘടനാ പ്രവര്‍ത്തകരും
പങ്കെടുത്തു
അനിതാ പണിക്കര്‍, ശ്രീജിത്ത്, അഷിത, ഐശ്വര്യ ബിജു, ബിജു ഓ തങ്കപ്പന്, സിജോ
ചെമ്മണ്ണൂര്‍, രഞ്ജിത്ത് പിള്ള എന്നീ എഴുത്തുകാരും പങ്കെടുത്തു