ദമ്മാം: മൂന്നു മാസം നീണ്ട വനിതഅഭയകേന്ദ്രത്തിലെ താമസത്തിന് ശേഷം, വീട്ടുജോലിക്കാരിയായ ഇന്ത്യന്‍ വനിത, നവയുഗം സാംസ്ക്കാരികവേദിയുടെയും, ഇന്ത്യന്‍ എംബസ്സിയുടെയും സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.
ഉത്തരപ്രദേശ് മഹാരാജ്ഗാഞ്ച് സ്വദേശിനിയായ സന്സിലയാണ് ദുരിതങ്ങള്‍ നിറഞ്ഞ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങിയത്. രണ്ടര വര്‍ഷം മുന്‍പാണ് ഒരു വിസ ഏജന്റിന്റെ വാഗ്ദാനങ്ങളില്‍ വിശ്വസിച്ച് സന്‍സില വീട്ടുജോലിയ്ക്കായി ദമ്മാമില്‍ എത്തിയത്. ഏജന്റ് ഇവരെ രണ്ടു മൂന്നു വീടുകളില്‍ മാറ്റി മാറ്റി ജോലിയ്ക്ക് അയച്ചു. ശമ്പളമൊന്നും കൃത്യമായി കിട്ടിയില്ല. പല ജോലിസ്ഥലത്തായി ഒരു വര്‍ഷത്തെ ശമ്പളം കുടിശ്ശിക കിട്ടാനുണ്ട്. അവസാനം ജോലി ചെയ്യിയ്ക്കാന്‍ വിട്ട വീട്ടില്‍ നിന്നും ശാരീരിക മര്‍ദ്ദനം വരെ ഏല്‍ക്കേണ്ടി വന്നുവെന്നും സന്‍സില പറയുന്നു. മര്‍ദ്ദനം കാരണം ഒരു കാലിന് പരിക്കേറ്റ് നടക്കാന്‍ ബുദ്ധിമുട്ടു നേരിട്ടു. സഹിയ്ക്കാനാകാതെ പ്രതിഷേധിച്ചപ്പോള്‍, ഏജന്റ് അവരെ ദമ്മാം വനിതഅഭയകേന്ദ്രത്തില്‍ കൊണ്ടുപോയി ഉപേക്ഷിച്ച് കടന്നു കളഞ്ഞു. ആരും സഹായിയ്ക്കാനില്ലാതെ നിസ്സഹായാവസ്ഥയിലായിരുന്നു സന്‍സില.
വനിതാ അഭയകേന്ദ്ര അധികൃതര്‍ അറിയിച്ചതനുസരിച്ച് അവിടെ എത്തിയ നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടന്, സണ്സിലയോട് സംസാരിച്ച് വിശദവിവരങ്ങള്‍ മനസ്സിലാക്കി, ഇന്ത്യന്‍ എംബസ്സിയില്‍ റിപ്പോര്‍ട്ട് ചെയ്തു. മഞ്ജുവും നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരും സന്സിലയുടെ സ്പോണ്‍സറെ നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയെങ്കിലും അയാള്‍ സഹകരിയ്ക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് മഞ്ജു മണിക്കുട്ടന് ഇന്ത്യന്‍ എംബസ്സി വഴി സന്‍സിലയ്ക്ക് ഔട്ട്പാസ്സ് എടുത്തു കൊടുക്കുകയും, വനിതഅഭയകേന്ദ്രം അധികൃതരുടെ സഹായത്തോടെ ഫൈനല്‍ എക്സിറ്റ് അടിച്ചു കൊടുക്കുകയും ചെയ്തു.
നിയമനടപടികള്‍ പൂര്‍ത്തിയാക്കി സന്‍സില നാട്ടിലേയ്ക്ക് മടങ്ങി.