സേവനത്തിന്റെ 25 വര്‍ഷങ്ങള്‍; കരുണാ ചാരിറ്റീസ് ജൂബിലി ആഘോഷത്തില്‍
ചിത്രങ്ങള്‍: ഫിലിപ്പ് മാരേട്ട്/കേരള വിഷന്‍Published on 05 October, 2018
എഡിസണ്, ന്യൂജേഴ്സി: വനിതകളുടെ സാരഥ്യത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി ആരംഭിച്ച കരുണാ ചാരിറ്റീസിന്റെ ഇരുപത്തഞ്ചാം വാര്‍ഷികവും ഫണ്ട് സമാഹരണവും സ്ഥാപക നേതാവ് ലേഖ ശ്രീനിവാസന്റേയും മറ്റു പ്രമുഖ വ്യക്തികളുടേയും സാന്നിധ്യത്തില്‍ അക്ബര്‍ റസ്റ്റോറന്റില്‍ ആഘോഷിച്ചു.
ബിന്‍സി ഫ്രാന്‍സീസ് എം.സിയായിരുന്ന സമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് പ്രേമ ആന്ദ്രപ്പള്ളിയില്‍ സ്വാഗതമാശംസിച്ചു. കരുണയുടെ പ്രവര്‍ത്തനങ്ങളും ലക്ഷ്യങ്ങളും പ്രേമ വിശദീകരിച്ചു.
ലക്ഷ്മി ശങ്കറുടെ പ്രാര്ത്ഥനാഗീതത്തിനു ശേഷം മുഖ്യാതിഥി സ്റ്റേറ്റ് സെനറ്റര്‍ വിന് ഗോപാല്‍, മുഖ്യ പ്രാസംഗീകന്‍ കോണ്‍സല്‍ ദേവദാസന് നായര്‍ എന്നിവരും ഭാരവാഹികളും ചേര്‍ന്നു നിലവിളക്ക് കൊളുത്തി.
പ്രസിഡന്റ് ഡോ. സ്മിത മനോജ് നടത്തിയ പ്രസംഗത്തില്‍ ജൂബിലി വര്‍ഷത്തിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു. ന്യൂയോര്‍ക്കില്‍ തുടക്കമിട്ട് വിയന്ന, നെയ്റോബി, വാഷിംഗ്ടണ്‍, ന്യൂഓര്‍ലിയന്‍സ് എന്നിവിടങ്ങളിലേക്ക് ചിറകുവിരിച്ച കരുണയുടെ പ്രവര്‍ത്തനങ്ങളും, തുടക്കമിട്ട ലേഖാ ശ്രീനിവാസന്റെ പ്രചോദനവും ഡോ. സ്മിത അനുസ്മരിച്ചു.
ഓരോ മാസവും ഇരുപതു പേരെങ്കിലും കരുണയുടെ സഹായംതേടി അപേക്ഷ നല്കുന്നു. കമ്മിറ്റി അംഗങ്ങള്‍ ഓരോ മാസവും യോഗം ചേര്‍ന്ന് എന്തു സഹായം ചെയ്യാനാവുമെന്നു തീരുമാനിക്കുന്നു. ചികിത്സാ സഹായം മുതല്‍ വിദ്യാഭ്യാസ സഹായവും ദാരിദ്ര്യാവസ്ഥയിലുള്ളവരുടെ അഭ്യര്‍ത്ഥനകളും പതിവായി ലഭിക്കുന്നു.
ഹെയ്ത്തിയിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായം കരുണ നല്‍കുന്നുണ്ട്. പ്രാദേശികതലത്തില്‍ സഹായങ്ങളും ശൈത്യകാല വസ്ത്രങ്ങളും, നഴ്സിംഗ് ഹോമുകളില്‍ സേവനവുമെല്ലാം എത്തിക്കുന്നു. താങ്ക്സ് ഗിവിംഗിനു അംഗങ്ങള്‍ സൂപ്പ് കിച്ചനുകളില്‍ സേവനമനുഷ്ഠിക്കുന്നു.
ഓരോ വര്‍ഷവും കരുണ വളര്‍ച്ചയുടെ പാതയിലാണ്. സഹായാപേക്ഷ ഈവര്‍ഷം നാലിരട്ടിയായി വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം 50,000 ഡോളര്‍ സഹായമെത്തിച്ചു. ഇതേവരെ പണമായും വസ്ത്രങ്ങളായും ഒന്നര മില്യന്‍ ഡോളര്‍ സഹായങ്ങള്‍ നല്കാന് കരുണയ്ക്കായി. ഈവര്‍ഷാവസാനത്തോടെ അതു രണ്ടു മില്യനാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്- ഡോ. സ്മിത പറഞ്ഞു.
ഇരുപത്തഞ്ചിലെത്തിയ കരുണയ്ക്ക് പ്രായപൂര്‍ത്തിയായെന്നു കോണ്‍സല്‍ ദേവദാസന് നായര്‍ ചൂണ്ടിക്കാട്ടി. കരുണയുടെ പ്രവര്‍ത്തനങ്ങളെ ശ്ശാഘിക്കുന്നു. അതോടൊപ്പം ഒരു കുറവ് കാണുന്നുണ്ട്. വീടുകളില്‍ പീഡനമനുഭവിക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സഹായമെത്തിക്കുകയെന്നുള്ളത്. ഇത്തരം പീഡനങ്ങള്‍ നാം അറിയുന്നില്ലെങ്കിലും വ്യാപകമായി ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അവര്‍ക്ക് സഹായമെത്തിക്കാന്‍ കരുണ മുന്നിട്ടിറങ്ങണം.
സൗത്ത് ഏഷ്യന്‍ സമൂഹത്തില്‍ നിന്നുള്ള ആദ്യത്തെ സ്റ്റേറ്റ് സെനറ്റര്‍ എന്ന നിലയില്‍ ഈ യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയുന്നതില്‍ അഭിമാനമുണ്ടെന്നു സെനറ്റര്‍ വിന് ഗോപാല്‍ പറഞ്ഞു. ദൈവത്തിന്റെ ജോലിയാണ് കരുണയുടെ പ്രവര്‍ത്തകര്‍ ചെയ്യുന്നത്. അവരുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും തന്റെ പിന്തുണയുണ്ടായിരിക്കും.
സ്റ്റേറ്റ് സെനറ്റിന്റെയും ഹൗസിന്റെയും കരുണയെ ആദരിച്ചുള്ള പ്രൊക്ലമേഷനും അദ്ദേഹം ഭാരവാഹികള്‍ക്ക് കൈമാറി.
കരുണ എന്ന പ്രസ്ഥാനം വിഭാവനം ചെയ്ത ലേഖാ ശ്രീനിവാസന്റെ ശ്രദ്ധേയമായ പ്രസംഗം കാല്‍നൂറ്റാണ്ടിലെ പ്രവര്‍ത്തനം വിലയിരുത്തിയായിരുന്നു.
മറ്റുള്ളവരുടെ കണ്ണീരൊപ്പുക എന്ന മഹദ് ലക്ഷ്യവുമായി തുടങ്ങിയ കരുണ കാല് നൂറ്റാണ്ടിനിടെ ഒട്ടേറെ പേര്‍ക്ക് സഹായമെത്തിക്കുകയും അന്താരാഷ്ട്രതലത്തിലേക്കുകയരുകയും ചെയ്തതില്‍ നമുക്ക് അഭിമാനിക്കാം-അവര്‍ പറഞ്ഞു.
കാല് നൂറ്റാണ്ടിനു മുമ്പ് ന്യൂയോര്‍ക്കിലെ ഈസ്റ്റ് എന്‍ഡ് അവന്യൂവിലെ എന്റെ വീട്ടില്‍ ഒത്തുചേര്‍ന്ന എല്ലാവര്ക്കും ഇന്ന് അഭിമാന മുഹൂര്‍ത്തമാണ്. ഇന്ത്യയിലേയും പ്രത്യേകിച്ച് കേരളത്തിലേയും പാവങ്ങളെ സഹായിക്കുകയായിരുന്നു ചിന്താവിഷയം. ലില്ലിക്കുട്ടി ഇല്ലിക്കല്‍, റീത്ത തോമസ്, സരോജ് നായര്‍, രേഖാ ശ്രീനിവാസന്, ലാലി നമ്പ്യാര്‍, ഹരിപ്രിയ മേനോന്, റേച്ചല്‍ ചാക്കോ എന്നിവരും തുടര്‍ന്നു ഡോ. മേരി കണ്ണങ്കേരില്‍, രാജി നടരാജന്, ലീലാ മേനോന് എന്നിവരും, നിരവധി പുരുഷന്മാരും ഈ സദുദ്യമത്തില്‍ കൈകോര്‍ത്തു.
അന്നത്തെ യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ചിന്മയ് ഗാരേഖാന്, ഭാര്യ റീത്ത എന്നിവര്‍ ചേര്‍ന്നു മന്‍ഹാട്ടനിലെ പ്രൈമറി സ്കൂള്‍ ആറില്‍ വച്ച് കരുണ ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു കലാപരിപാടികളും ചാരിറ്റി ബസാറും നടത്തി ധനസമാഹരണം നടത്തി. തന്റെ നൃത്തപ്രകടനവും അതിന്റെ ഭാഗമായിരുന്നു.
എളിയ തുടക്കമായിരുന്നു അത്. എന്നാല്‍ ഇപ്പോഴത് അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ന്നു. നാലു രാജ്യങ്ങളില്‍ കരുണയ്ക്ക് സാന്നിധ്യമുണ്ട്. ചാപ്റ്ററുകള്‍ വ്യത്യസ്തമായ പരിപാടികള്‍ ആവിഷ്കരിച്ചു. നെയ്റോബിയില്‍ തെരുവ് കുട്ടികള്‍ക്കുവേണ്ടി ഡോണ്‍ബോസ്കോ വൈദീകരുടെ നേതൃത്വത്തില്‍ ഭവനം നിര്‍മിച്ചു. സുനാമിക്ക് ഇരയായ ഒരാള്‍ക്ക് കേരളത്തില്‍ വീട് നിര്‍മ്മിച്ചു നല്കി. ഇതിനു പുറമെ ആശുപത്രികളിലും അനാഥാലയങ്ങളിലും ഓള്‍ഡ് ഏജ് ഹോമുകളിലും സഹായമെത്തിക്കുന്നു.
കാല്‍നൂറ്റാണ്ട് മുമ്പത്തെ ന്യൂയോര്‍ക്കിലെ അഗ്നിസ്ഫുരണം ആയിരത്തിലധികം അംഗങ്ങളെ കരുണയിലേക്ക് ആകര്‍ഷിച്ചു. നിസ്വാര്‍ത്ഥ സേവനത്തിനങ്ങിയ വനിതകളുടേയും അവരുടെ കുടുംബാംഗങ്ങളുടേയും പ്രവര്‍ത്തനമാണ് ഈ വാര്ഷികത്തിനിടയാക്കിയത്.
കഴിഞ്ഞ 22 വര്‍ഷത്തിനിടയില്‍ തിരുവനന്തപുരം ചാപ്റ്റര്‍ ഏറെ വളര്‍ന്നു. 22 ദമ്പതികളുടെ വിവാഹമായിരുന്നു ചാപ്റ്ററിന്റെ ഒരു പരിപാടി. പത്തുവര്‍ഷമായി നടത്തുന്ന ഭവനത്തില്‍ കാന്‍സര്‍ രോഗികള്‍ക്കും മറ്റും താത്കാലിക അഭയം നല്കുന്നു. എല്ലാ വ്യാഴാഴ്ചകളിലും മെഡിക്കല്‍ കോളജില്‍ 200 രോഗികള്‍ക്ക് ഭക്ഷണം നല്കുന്നു. വിദ്യാഭ്യാസ സഹായവും നല്കുന്നു.
പ്രളയദുരന്തകാലത്ത് കേരളത്തിലെ ഐക്യവും ധീരതയും വിവരണാതീതമായിരുന്നു. എന്നാല്‍ തകര്‍ന്ന വീടുകളും മറ്റും പുനര്‍നിര്‍മ്മിക്കുക എന്ന വലിയ ദൗത്യം നമ്മുടേ മുന്നിലുണ്ട്. നിങ്ങളൊക്കെ എതെങ്കിലും വിധത്തില്‍ സഹായങ്ങള്‍ നല്കിയിരിക്കും. കൂടുതല്‍ സഹായമാണ് താന്‍ അഭ്യര്‍ത്ഥിക്കുന്നത്.
സഹായം എത്തിക്കുക മാത്രമല്ല, സൗഹൃദം രാജ്യസീമകള്ക്കപ്പുറത്തേക്ക് വളര്‍ത്താനും കരുണയ്ക്കായി. കാല് നൂറ്റാണ്ടിനിടയില്‍ നമ്മളും ലോകവും പാടെ മാറിപ്പോയി. എന്നാല്‍ നാം പടുത്തുയര്‍ത്തിയ സൗഹൃദവും സഹകരണവും വര്‍ധിക്കുകയല്ലാതെ കുറയരുത്.
ഭര്‍ത്താവിനൊപ്പം ന്യൂയോര്‍ക്കില്‍ കുടുംബാംഗങ്ങളെ കാണാനെത്തുന്ന തനിക്ക് ഇതും കുടുംബമാണ്. എല്ലാവര്ക്കും അവര്‍ ആയൂരാരോഗ്യം നേര്‍ന്നു.
വിവിധ കലാപരിപാടികളും അരങ്ങേറി. റുബീന സുധര്‍മ്മന്റെ മോഹിനിയാട്ടം, സുമ നായരുടെ ഗാനം, സജി ആനന്ദും സംഘവും അവതരിപ്പിച്ച നൃത്തം, സല്‍സ ഡാന്‍സ് എന്നിവ ശ്രദ്ധേയമായി.
ഡോ. സോഫി വില്‍സണ്‍ നന്ദി പറഞ്ഞു. സ്മരണിക പ്രകാശനവും നടന്നു. ഷീല ശ്രീകുമാര്‍ നേതൃത്വം നല്കി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല