ഫിലാഡല്‍ഫിയ: ലാന കണ്‍വന്‍ഷനിലെ ഏറ്റവും ചൂടേറിയ സെഷന് 'സോദ്ദേശ സാഹിത്യത്തിന്റെ കാലിക പ്രസക്തി'യായിരുന്നു. വിഷയം അവതരിപ്പിച്ച പ്രൊഫ. കോശി തലയ്ക്കല്‍ സാഹിത്യത്തില്‍ ലക്ഷ്യബോധം വേണമെന്നും അതു സോദ്ദേശപരമായിരിക്കണമെന്നും വാദിച്ചപ്പോള്‍ കല കലയ്ക്കുവേണ്ടി എന്ന ചിന്താഗതി പുലര്‍ത്തുന്നവര്‍ എതിരഭിപ്രായവും ഉന്നയിച്ചു. വാദപ്രതിവാദങ്ങള്‍ ചൂടേറിയ ചര്‍ച്ചയ്ക്കു വഴിതെളിച്ചു.
ക്ലാസിക് പാരമ്പര്യത്തില്‍ കലാസൃഷ്ടികളിലെല്ലാം നല്ല ഒരു ലക്ഷ്യം നിറഞ്ഞു നിന്നിരുന്നെന്ന് പ്രൊഫ. കോശ്ഡി തലക്കല്‍ പറഞ്ഞു. നിയോ ക്ലാസിക്കല്‍ രീതി വന്നതോടെ അതു ചോദ്യം ചെയ്യപ്പെട്ടു. റൊമാന്റിക് പ്രസ്ഥാനത്തില്‍ ഒരു തിരിച്ചുപോക്ക് ഉണ്ടായെങ്കിലും റൊമാന്റിസം ആത്മനിഷ്ഠമായിരുന്നു.
ആധുനിക കാലത്ത് സമൂഹനന്മ ലക്ഷ്യമാക്കുന്ന കൃതികള്‍ക്ക് പ്രാധാന്യം വന്നു. 1944-ല്‍ പുരോഗമന സാഹിത്യ പ്രസ്ഥാനം രൂപംകൊണ്ടു. തൊഴിലാളിവര്‍ഗ്ഗ സാഹിത്യം വളര്‍ത്തുക മുഖ്യലക്ഷ്യമായി. അത് തൊഴിലാളികളെ ശാക്തീകരിച്ചു
പോള്‍ ചിറക്കരോട്ട് എഴുതിയ 'പുലത്തറ'യാണ് കേരളത്തിലെ ആദ്യ ദളിത് നോവല്‍. പക്ഷെ അത് അര്ഹ്മായ അംഗീകാരമില്ലതെ വിസ്മ്രുതമായി.ആ നോവല്‍ പുനപ്രസിദ്ധീകരിക്കണമെന്ന തന്റെ നിര്‍ദേശം പിന്നീട് ഫലവത്തായി.
ഇപ്പോഴത്തെ മിക്ക മലയാള കൃതികളും സോദ്ദേശ സാഹിത്യം തന്നെ. സമൂഹത്തെ നവീകരിക്കണ്ട ബാധ്യത സാഹിത്യകാരന്മാര്ക്കുണ്ട്.
സാഹിത്യം സോദ്ദേശമായിരിക്കണമെന്ന ചിന്താഗതിയെ ഷാജന് ആനിത്തോട്ടം ചോദ്യം ചെയ്തു. സോദ്ദേശം ആയാല്‍ നല്ലതുതന്നെ. അനുവാചകരില്‍ അനുഭൂതിയോ ആനന്ദമോ ജനിപ്പിക്കുന്നതായിരിക്കണം കലാസൃഷ്ടി. ഇവിടെ ഉദ്ദേശത്തിനു പ്രസക്തിയില്ല.
മാതൃഭൂമി പിന്‍വലിച്ച 'മീശ' നോവല്‍ ഷാജന് ചൂണ്ടിക്കാട്ടി. ആവിഷ്കാര സ്വാതന്ത്ര്യം ഉപയോഗിച്ച് കൃത്യമായി നിരീക്ഷിച്ച് എഴുതിയ കൃതിയാണത്. അത്രയേ നാം നോക്കേണ്ടതുള്ളൂ.
മോഡറേറ്ററായിരുന്ന കെ.കെ. ജോണ്സണ് ഭഗവത്ഗീതയെ യുദ്ധത്തിന് ആഹ്വാനം ചെയ്യുന്ന കൃതിയായി മാത്രം കാണാനാവുമോ എന്നു ചോദിച്ചു. മീശ വിവാദമുയര്‍ത്തിയെങ്കിലും അതു കുട്ടനാടിന്റെ ചരിത്രമാണ്. പിക്കാസോ പറഞ്ഞത് ജോണ്സണ് ഉദ്ധരിച്ചു 'പാവനമായതെല്ലാം കലയല്ല, കലയെല്ലാം പാവനവുമല്ലല്ല.
നിലവിലുള്ള മൂല്യങ്ങളേയും സദാചാരങ്ങളേയുമൊക്കെ വാഴ്ത്തുന്നതായിരിക്കണം കൃതികള്‍ എന്നു പറയുന്നതില്‍ അസാംഗത്യമുണ്ടെന്നു സുരേന്ദ്രന് നായര്‍ ചൂണ്ടിക്കാട്ടി.ഇന്നലത്തെ അബദ്ധം ഇന്ന് ആചാരവും നാളെ ശാസ്ത്രവുമാകാം. മാറ്റങ്ങള്‍ നിരന്തരം സംഭവിക്കുന്നു എന്നത് നാം മറക്കരുത്. ക്ലാസിക്കല്‍ സിസ്റ്റം എന്നോ കൈമോശം വന്നു.
സാമ്രാജ്യത്ത്വം അരക്കിട്ടുറപ്പിക്കാന്‍ കോമണ്‍വെല്‍ത്ത് ലിറ്ററേച്ചറിനു ബ്രിട്ടന് നേതൃത്വം കൊടുത്തപ്പോള്‍ ലാറ്റിന്‍ അമേരിക്കയില്‍ നിന്നാണ് അതിനു വെല്ലുവിളിയുണ്ടായത്.
മുകുന്ദനും അയ്യപ്പപ്പണിക്കരുമൊക്കെ അസ്തിത്വദുഖവുമൊക്കെയായി ആധുനിക സാഹിത്യമെഴുതി. അവ സോദ്ദേശ സാഹിത്യമായിരുന്നില്ല. വായനയെ അനുഭൂതികളാക്കി മാറ്റുന്നവരാണ് എഴുത്തുകാര്‍. അതല്ലെങ്കില്‍ സാഹിത്യം തിരസ്കരിക്കപ്പെടും.
മീശയില്‍ വിദുരരെ വികലമായി അവതരിപ്പിക്കുന്നു. ചരിത്രം വസ്തുനിഷ്ഠമായിരിക്കണം. മീശ മാതൃഭൂമിയില്‍ മൂന്നു ലക്കം കഴിഞ്ഞപ്പോള്‍ പിന്‍വലിച്ചു. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ അതു പുസ്തകമായി കോപ്പികള്‍ ധാരാളം വിറ്റഴിഞ്ഞു. സാഹിത്യത്തിലെ വാണിജ്യവത്കരണമാണിവിടെ കണ്ടത്. അത് സാഹിത്യ കച്ചവടമാണത്.
പി.കെ. ബാലകൃഷ്ണനെപ്പോലുള്ളവരുടെ കൃതികള്‍ അവഗണിച്ച്സാഹിത്യത്തില് രാഷ്ട്രീയ വാണിജ്യ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്ന സ്ഥിതിയുമുണ്ട്- സുരേന്ദ്രന്‍നായര്‍ ചൂണ്ടിക്കാട്ടി.
ജിവിക്കുന്ന കാലത്തെ അടയാളപ്പെടുത്തുകയല്ലേ സാഹിത്യകാരന്മാര് ചെയ്യുന്നതെന്നു അനൂപാ സാം ചോദിച്ചു.
ഹൃദയത്തെ പവിത്രീകരിക്കുന്നതാണ് സാഹിത്യമെന്നു ഡോ. എന്‍.പി. ഷീല അഭിപ്രായപ്പെട്ടു. അതല്ലാതെ സോദ്ദേശം, ദുരുദ്ദേശം എന്നില്ല.
എല്ലാ എഴുത്തുകാരും ഇടതുപക്ഷക്കാരാണെന്നും അവര്‍ക്ക് അനീതി കണ്ടുനില്‍ക്കാനാവില്ലെന്നും കോശി തലയ്ക്കല്‍ ചൂണ്ടിക്കാട്ടി.
റവ. ഫിലിപ്പ് മോടയില്‍, പൗലോസ് വര്‍ക്കി തുടങ്ങിയവര്‍ സംസാരിച്ചു.