2016 നവംബര്‍ എട്ടാം തിയതി പ്രധാന മന്ത്രി
'നരേന്ദ്ര മോദി' അഞ്ഞൂറിന്റെയും ആയിരത്തിന്റെയും ഇന്ത്യന്‍ രൂപാ നോട്ടുകള്‍
പിന്‍വലിച്ചുകൊണ്ടുള്ള ചരിത്രപരമായ ഒരു പ്രഖ്യാപനം നടത്തിയിട്ട് രണ്ടു
വര്‍ഷം തികയുന്നു. അന്നു രാത്രി എട്ടുമണിക്കുള്ള രാഷ്ട്രത്തോടായുള്ള
പ്രധാനമന്ത്രിയുടെ അറിയിപ്പ് തികച്ചും അപ്രതീക്ഷിതമായിരുന്നു. പഴയ
നോട്ടുകള്‍ക്കു പകരം പുതിയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍
മാര്‍ക്കറ്റില്‍ ഇറക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
കള്ളപ്പണം നിരോധിക്കുകയെന്നത് നോട്ടു നിരോധനത്തിന്റ ലക്ഷ്യമായിരുന്നു.
അതുപോലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും വ്യാജ നോട്ടുകള്‍
പ്രചാരത്തിലുണ്ടായിരുന്നു. മുന്നറിയിപ്പ് കൂടാതെയുള്ള പ്രഖ്യാപനങ്ങളും
കറന്‍സിയുടെ അപര്യാപ്തതയും മൂലം ഇന്ത്യയുടെ സാമ്പത്തിക നിലവാരം ആ വര്‍ഷം
തകര്‍ന്നിരുന്നു. മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വില്‍ക്കാനും വാങ്ങിക്കാനും
ബുദ്ധിമുട്ടായി തീര്‍ന്നു. വേണ്ടത്ര തയ്യാറെടുപ്പില്ലാതെയാണ് നോട്ടു
നിരോധനം നടപ്പാക്കിയതെന്നു മോദിക്കെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നു.
പ്രതിക്ഷേധങ്ങളും സമരങ്ങളും കേസുകളും രാജ്യം മുഴുവന്‍ പടര്‍ന്നു
പന്തലിക്കുകയുമുണ്ടായി. തൊട്ടടുത്ത ദിവസം മുതല്‍ നോട്ടിന്റെ ക്ഷാമം മൂലം
നീണ്ട മണിക്കൂറോളം പണത്തിനായി ജനങ്ങള്‍ക്ക് ബാങ്കിന്റെ മുമ്പില്‍
നില്‍ക്കേണ്ടി വന്നു. പണം മാറാനുള്ള തിക്കലിനും തിരക്കിലിനുമിടയില്‍ അനേക
മരണങ്ങളും സംഭവിച്ചു. കറന്‍സികളുടെ അഭാവതമൂലം പ്രമുഖ സാമ്പത്തിക
വിദഗ്ദ്ധരില്‍ നിന്നും വ്യക്തികളില്‍ നിന്നും ലോക രാഷ്ട്രങ്ങളില്‍ നിന്നും
നിശിതമായ വിമര്‍ശനങ്ങള്‍ മോദിക്ക് നേരിടേണ്ടിയും വന്നു.
നോട്ടു നിരോധനംകൊണ്ട് ഇന്ത്യയുടെ സാമ്പത്തിക മണ്ഡലങ്ങളില്‍ വന്നുഭവിച്ച
മാറ്റങ്ങളെ തിരിച്ചറിയുക എളുപ്പമല്ല. റിസര്‍വ് ബാങ്കിന്റെ
റിപ്പോര്‍ട്ടിന്‍പ്രകാരം പിന്‍വലിച്ച പഴയ നോട്ടുകളില്‍ 99 ശതമാനം
ട്രഷറിയില്‍ മടങ്ങിയെത്തിയെന്നുള്ളതാണ്. അതില്‍ അക്കൗണ്ടില്‍
ഉള്‍പ്പെടുത്താത്ത കള്ളപ്പണവും ഉള്‍പ്പെടും. പണം മുഴുവനും ബാങ്കില്‍
വന്നെങ്കിലും വന്നെത്തിയ പണം നിയമാനുസൃതമെന്നു കണക്കാക്കാനും സാധിക്കില്ല.
ബാങ്കില്‍ വന്ന പണത്തിന്റെ പ്രഭവ കേന്ദ്രമറിയാന്‍ ആദായ നികുതി വകുപ്പ്
ശക്തമായ ഓഡിറ്റിങ് ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഭീമമായ ബാങ്ക്
അക്കൗണ്ടുകള്‍ പരിശോധിച്ച് ശരിയായ വിവരങ്ങള്‍ വെളിച്ചത്തു
കൊണ്ടുവരുകയെന്നുള്ളത് ഒരു ബ്രഹത്തായ ജോലിയാണ്. പ്രാവര്‍ത്തികമാക്കാനും
എളുപ്പമല്ല. ഓഡിറ്റ് ചെയ്യുന്ന ഉദ്യോഗസ്ഥരുടെ അധികാരം കൂടുന്നതുമൂലം
നിഷ്കളങ്കരായ ജനങ്ങളെ പണത്തിന്റെ പ്രഭവ കേന്ദ്രമെവിടെയെന്നു ചോദിച്ച്
പീഡിപ്പിക്കുന്നുമുണ്ട്. നോട്ടു നിരോധന കാലത്ത് കുറച്ചാളുകള്‍ കമ്മീഷന്
വ്യവസ്ഥയില്‍ ബ്ലാക്ക്പ്പണം മാറ്റി എടുക്കുകയും ചെയ്തു. നോട്ടു നിരോധന ശേഷം
500 കോടി രൂപായുടെ കള്ളപ്പണം പിടിച്ചെടുത്തതായി ഔദ്യോഗികമായി
സ്ഥിതികരിച്ചിരിക്കുന്നു. അതില്‍ 92 കോടി രൂപയുടെ ബ്ളാക്ക് പണം
സൂക്ഷിച്ചിരുന്നത് രണ്ടായിരത്തിന്റെ നോട്ടുകളിലായിരുന്നു.
നോട്ടു നിരോധനത്തിനു മുമ്പ് 'കള്ളപ്പണം' എന്നുള്ള വാര്‍ത്തകള്‍ക്ക് വലിയ
പ്രാധാന്യമുണ്ടായിരുന്നു. എന്നാല്‍ നിരോധന ശേഷം കള്ളപ്പണവാര്‍ത്തകള്‍ വളരെ
വിരളമായി മാത്രമേ കേള്‍ക്കുന്നുള്ളൂ. കറന്‍സികള്‍ മുഴുവന്‍ ബാങ്കില്‍ എത്തി
കഴിഞ്ഞപ്പോള്‍ വീണ്ടും വാദങ്ങള്‍ കള്ളപ്പണത്തിന്റെ പേരിലായി. നോട്ടു
നിരോധനത്തിന്റെ ഫലം ഉടന്‍ തന്നെ ലഭിക്കണമെന്നാണ് രാഷ്ട്രീയ പ്രതിയോഗികളും
അവര്‍ക്ക് കൂട്ടുനില്‍ക്കുന്നവരും ആഗ്രഹിക്കുന്നത്. ഫലം ലഭിക്കാത്തതിലും
കുറ്റാരോപണങ്ങള്‍ മുഴുവന്‍ മോദിയുടെ നേര്‍ക്കായി. നോട്ടു നിരോധനത്തിന്റെ
ഫലം കാണുന്നതിന് കാത്തിരിക്കാനും മറ്റു ചിലര്‍ അഭിപ്രായപ്പെടുന്നു. 99
ശതമാനവും പണം മടക്കി വന്നതിനാല്‍ അവിടെ ബ്ളാക്ക് മണി ഇല്ലെന്ന് പൊതുവേ
പ്രതികരിക്കുകയുമുണ്ടായി. ബ്ളാക്ക് മണി ഇല്ലെങ്കില്‍ നാം സന്തോഷിക്കുകയാണ്
വേണ്ടത്. നാട്ടില്‍ കള്ളപ്പണം നിറഞ്ഞിരിക്കുന്നുവെന്നു ശബ്ദം
ഉണ്ടാക്കിയവര്‍ തന്നെയാണ് ഇന്ന് കള്ളപ്പണം ഇല്ലെന്നു പറഞ്ഞു സമരപന്തലില്‍
മുമ്പില്‍ നിന്നുകൊണ്ട് മുറവിളികൂട്ടുന്നതെന്നും പരിഗണിക്കണം.
ഏതു നല്ല പ്രസ്ഥാനങ്ങള്‍ക്കും എന്തുതന്നെ ഉദ്ദേശ്യ ലക്ഷ്യങ്ങളുണ്ടെങ്കിലും
വിമര്‍ശനങ്ങള്‍ സാധാരണമാണ്. എന്തായാലും സര്‍ക്കാര്‍ കള്ളപ്പണക്കാരെ തേടി
ഒരു ശ്രമം നടത്തി. അതില്‍ പാകപ്പിഴകള്‍ കാണാം. ആദായനികുതിക്കാരെ
ബോധിപ്പിക്കാത്ത വരുമാനം മുഴുവനായും ബ്ളാക്ക് മണിയായി കരുതുന്നു. നികുതി
കൊടുക്കാത്ത ബിസിനസ് വരുമാനം, സര്‍ക്കാര്‍ ഓഫീസുകളിലെ കൈക്കൂലി,
രാഷ്ട്രീയക്കാരുടെ അധികാരമുപയോഗിച്ചുള്ള കോഴപ്പണം, സ്റ്റോക്ക്
മാര്‍ക്കറ്റില്‍ നിയമപരമല്ലാതെ നേടിയ പണം, ഇതെല്ലാം ബ്ലാക്ക് മണി
ലിസ്റ്റില്‍പ്പെടും.
നോട്ടുനിരോധനം വിജയപ്രദമോയെന്നുള്ള ചോദ്യം ഭാരതത്തിന്റെ നാനാഭാഗത്തുനിന്നും
ഉയര്‍ന്നു വരാറുണ്ട്. ചിലര്‍ അത് പൂര്‍ണ്ണമായ പരാജയമെന്ന് വിധി
എഴുതിയിരിക്കുന്നു. വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഭൂരിഭാഗം
ജനങ്ങള്‍ക്കുമുള്ളത്. ഒരു പരിധി വരെ വിജയമെന്നും പറയാം. ഒരു മാവില്‍നിന്ന്
മാങ്ങാപ്പഴം ഒറ്റ രാത്രികൊണ്ട് ലഭിക്കില്ല. അതുപോലെയാണ് സാമ്പത്തിക
പുരോഗനവും. വ്യവസായവല്‍ക്കരണത്തിന്റെയും നോട്ടു നിരോധനത്തിന്റെയും പുരോഗതി
ദൃശ്യമാകണമെങ്കില്‍ കൂടുതല്‍ കാലം കാത്തിരിക്കേണ്ടിയിരിക്കുന്നു. വിജയം
എങ്ങനെയെന്ന് വിലയിരുത്താന്‍ നോട്ടു നിരോധനത്തിന്റെ ലക്ഷ്യങ്ങള്‍
എന്തായിരുന്നുവെന്നുള്ള വസ്തുതയും മനസിലാക്കേണ്ടതുണ്ട്.
നോട്ടുനിരോധനം കൊണ്ടുള്ള നേട്ടങ്ങള്‍:
1. നോട്ടു നിരോധനം കൊണ്ട് സാമ്പത്തിക വളര്‍ച്ചയെ കാര്യമായി
ബാധിച്ചുവെന്നുള്ളത് ശരി തന്നെ. പൊതുജനത്തിന് അസൗകര്യങ്ങള്‍
ഉണ്ടാക്കിയെങ്കിലും ഇന്ത്യയുടെ സ്റ്റോക്കു മാര്‍ക്കറ്റിനെ
ബാധിച്ചിട്ടില്ല. അതിനുശേഷം സ്റ്റോക്ക് മാര്‍ക്കറ്റ് ഇന്‍ഡക്സ്
വര്‍ദ്ധിച്ചിട്ടേയുള്ളൂ.
2.അത്യാവശ്യ സാധനങ്ങളുടെ വിലപ്പെരുപ്പം കുറഞ്ഞു. പഴവര്‍ഗങ്ങള്‍,
പച്ചക്കറികള്‍ എന്നിവയുടെ വിലകള്‍ കുത്തനെ താഴോട്ടു കുതിച്ചു. നോട്ടു
നിരോധനത്തിന് ഒരു മാസത്തിനുള്ളില്‍ തന്നെ വിലക്കുറവുകള്‍
അനുഭവപ്പെട്ടിരുന്നു.
3. നികുതി വെട്ടിപ്പുകാരുടെ കള്ളത്തരങ്ങള്‍ക്ക് കുറവുണ്ടായി. സര്‍ക്കാരിന്റ
നികുതിയില്‍ നിന്നുള്ള വരുമാനം വളരെയധികം വര്‍ദ്ധിച്ചു. മുമ്പ്,
സര്‍ക്കാരിന് നികുതി ശേഖരിക്കുന്നതിനുള്ള സംവിധാനം വളരെയധികം
മോശമായിരുന്നു. നോട്ടു നിരോധനം വന്നതില്‍ പിന്നീട് ബാങ്കില്‍ വന്ന
പണത്തിനെല്ലാം സര്‍ക്കാരിന് നികുതി ചുമത്താന്‍ സാധിച്ചു.
4. അതിവേഗം ഇന്ത്യ ഡിജിറ്റല്‍ സിസ്റ്റത്തിലേക്ക് കുതിച്ചു ചാടി. പണം കൈവശം
വെക്കാതെ 'ക്യാഷ്ലെസ്സ്' എന്ന സംവിധാനം പുരോഗമിക്കുവാനും നോട്ടു നിരോധനം
കാരണമായി. ഇന്ന് ഗ്രാമത്തിലും പട്ടണത്തിലും കറന്‍സി നോട്ടുകളില്ലാതെ
ക്രയവിക്രയങ്ങള്‍ സാധ്യമാകുന്നു. ഗ്രോസറി വാങ്ങിക്കാന്‍ പോലും
ഉപഭോക്താക്കള്‍ ബാങ്കുവഴി ക്രയവിക്രയങ്ങള്‍ നടത്തുന്നു. കറന്‍സികള്‍ കൈവശം
വെക്കാതെ പണമിടപാടുകള്‍ നടത്താന്‍ ഭൂരിഭാഗം ചെറുപ്പക്കാരുടെ കൈവശവും
സ്മാര്‍ട്ട് ഫോണുകളും കാണാം. ഡിജിറ്റല്‍ സാമ്പത്തിക പരിഷ്ക്കരണം കൂടുതല്‍
ജനങ്ങളെ ബാങ്കുകളില്‍ സേവിങ്ങ് ചെയ്യുന്നതിനും പ്രേരിപ്പിക്കുന്നു. പുതിയ
സാമ്പത്തിക സര്‍വ്വേ അനുസരിച്ച് ഡിജിറ്റല്‍ എക്കണോമി കാരണം 2.8 ലക്ഷം കോടി
രൂപ നോട്ടുകള്‍ ക്രയ വിക്രയ മാര്‍ക്കറ്റില്‍ കുറഞ്ഞുവെന്നുള്ളതാണ്.
5.ബാങ്കുകളില്‍ കണക്കില്ലാതെ ഡിപ്പോസിറ്റുകള്‍ കുന്നുകൂടി. അതുകൊണ്ട്
ബാങ്കുകള്‍ കടം കൊടുക്കുന്നവര്‍ക്കുള്ള പലിശനിരക്കും കുറച്ചു. ബാങ്കുകള്‍
ചെറുകിട കച്ചവടക്കാര്‍ക്ക് കുറഞ്ഞ പലിശക്ക് പണം കടം കൊടുക്കാന്‍ തുടങ്ങി.
ഇന്ത്യയുടെ റിയല്‍ എസ്റ്റേറ്റ് വില പത്തു മുതല്‍ പതിനഞ്ചു ശതമാനം വരെ
താണിരുന്നു. കൂടാതെ ബാങ്കുകളുടെ പലിശ കുറഞ്ഞതോടെ വസ്തുവകകള്‍
സാധാരണക്കാര്‍ക്കു വാങ്ങിക്കാനും സാധിച്ചു.
6. നോട്ടു നിരോധനം ഹവാല ഇടപാടുകാര്‍ക്ക് ഒരു തിരിച്ചടിയായിരുന്നു. ഹവാല
എന്നാല്‍ ബാങ്കുകളുടെ സഹായമില്ലാതെ പണം വിദേശപ്പണമാക്കുന്ന ഒരു
ഏജന്‍സിയാണ്. ലോകം മുഴുവനുള്ള ഈ കമ്പനി മിഡില്‍ ഈസ്റ്റ് കേന്ദ്രമാക്കി
ഇന്ത്യ, ആഫ്രിക്കാ എന്നീ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. ഇന്ത്യയിലെ
ചില്ലറ വ്യാപാരികള്‍ ചൈനയില്‍നിന്നും സാധനങ്ങള്‍ ഇറക്കിക്കൊണ്ടിരുന്നു.
അവര്‍ ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് നികുതി കൊടുത്തിരുന്നില്ല.
വില്പ്പനക്കാരന് ഹോങ്കോങ്ങ് ബാങ്ക് വഴി പണം ഇടപാടുകള്‍ നടത്തിയിരുന്നതു
കൊണ്ട് ഇറക്കുമതിയില്‍നിന്നുള്ള നികുതി വരുമാനം സര്‍ക്കാരിന്
ലഭിക്കുമായിരുന്നില്ല. ഹവാലവഴി നികുതി കൊടുക്കാതിരിക്കാനുള്ള സംവിധാനം
ഇന്ത്യയിലെ കമ്പനിയും ഹോങ്കോങ് കമ്പനിയും തമ്മിലുണ്ടായിരുന്നു. നോട്ടു
നിരോധനശേഷം നികുതി വെട്ടിച്ചുകൊണ്ടുള്ള ഹവാല ഇടപാടുകാര്‍ക്ക് ശക്തമായ
ഓഡിറ്റിങ്ങിനെയും നേരിടേണ്ടി വന്നു.
7. നോട്ടു നിരോധനശേഷം കറന്‍സിയെ ആശ്രയിക്കാതെയുള്ള ക്രെഡിറ്റ് കാര്‍ഡും
ഡെബിറ്റ് കാര്‍ഡും സംവിധാനങ്ങള്‍ നാട് മുഴുവന്‍ പ്രചരിച്ചു. ക്രെഡിറ്റ്
കാര്‍ഡ് വ്യാപകമായതോടെ ജനം കൂടുതല്‍ സാധനങ്ങള്‍ വാങ്ങാന്‍ തുടങ്ങി. അതുമൂലം
പൊതുജനത്തിനു കടമായി വാങ്ങുവാനുള്ള ക്രെഡിറ്റ് കാര്‍ഡ് സംവിധാനവും
മെച്ചപ്പെട്ടു. കൂടുതല്‍ വാങ്ങുംതോറും ഉപഭോഗ്ദ്ധ വസ്തുക്കളുടെ ഡിമാന്‍ഡും
വര്‍ദ്ധിക്കുകയാണ്. ഇങ്ങനെ ഡിമാന്‍ഡ് വര്‍ദ്ധിക്കുംതോറും മാര്‍ക്കറ്റില്‍
ആവശ്യ സാധനങ്ങളുടെ വരവും തുടങ്ങും. അത് ഉത്ഭാദന മേഖല വര്‍ധിക്കും. കൂടുതല്‍
ഉത്ഭാദിപ്പിക്കുമ്പോള്‍ ലാഭവും ഉണ്ടാകും. തൊഴില്‍മേഖലകളില്‍ തൊഴിലും
വര്‍ദ്ധിക്കും. സാവധാനം ദേശീയ വരുമാന നിരക്ക് (ജിഡിപി) വര്‍ദ്ധിക്കാന്‍ അത്
കാരണമാവുകയും ചെയ്യും.
8.നോട്ടു നിരോധനത്തിനുശേഷം ഒരു വര്‍ഷത്തിനുള്ളില്‍ത്തന്നെ 3.2 കോടിയില്‍
നിന്ന് 5.29 കോടിയോളം ആദായ നികുതി ഫയല്‍ ചെയ്യുന്നവരുടെ എണ്ണം
വര്‍ദ്ധിച്ചു. 17.1 ശതമാനം അധിക നികുതിയും ലഭിച്ചു. പണം മുഴുവന്‍ ബാങ്കില്‍
വന്നതുകൊണ്ട് നിക്ഷേപിച്ചിരിക്കുന്ന പണം കൃത്യമായ കണക്കില്‍പ്പെട്ടതും
നോട്ടു നിരോധനത്തിന്റെ നേട്ടവുമായിരുന്നു.
9.ആദ്യത്തെ വര്‍ഷം ജിഡിപി വളര്‍ച്ച രണ്ടിനും മൂന്നിനുമിടക്ക് താണുവെങ്കിലും
പിന്നീടുള്ള വര്‍ഷങ്ങളില്‍ വളര്‍ച്ചയാണ് കണ്ടത്. നോട്ടു നിരോധനത്തിനു ശേഷം
താണുപോയ ഇന്ത്യന്‍ ദേശീയ വരുമാനം (ജിഡിപി) 2018ല്‍ അവലോകനം
ചെയ്യുകയാണെങ്കില്‍ ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥിതികള്‍ ഉണരാന്‍
തുടങ്ങിയെന്നും മനസിലാക്കാം. മുമ്പുള്ള വര്‍ഷത്തേക്കാളും 2.3 ശതമാനം അധിക
'ജിഡിപി' വര്‍ദ്ധനയാണ് ഈ വര്‍ഷം അവസാനം പ്രതീക്ഷിക്കുന്നത്.
അങ്ങനെയെങ്കില്‍ ജിഡിപിയുടെ ഈ വര്‍ഷത്തെ വളര്‍ച്ച ചരിത്രപരമായിരിക്കും.
10. നോട്ടു നിരോധനം കൊണ്ട് കയറ്റുമതിയിലും ഇറക്കുമതിയിലും
അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകളും ഇല്ലാതായി. 2018ലെ മൂന്നാം
ക്വാര്‍ട്ടറില്‍ 13.6 ശതമാനം കയറ്റുമതി ഉത്പന്നങ്ങള്‍
വര്‍ദ്ധിച്ചിട്ടുണ്ട്. അതുപോലെ ഇറക്കുമതി 13.1 ശതമാനം കുറയുകയും ചെയ്തു.
11. നോട്ടുനിരോധനത്തിന്റെ അനന്തരഫലമായി ബ്ലാക്ക് മണിയുള്ള പതിനെട്ടുലക്ഷം
അക്കൗണ്ടുകള്‍ കണ്ടെടുത്തു. അവരുടെമേല്‍ നിയമപരമായ നടപടികള്‍ തുടരുന്നു.
പണം ബാങ്കില്‍ ഡിപ്പോസിറ്റ് ചെയ്തവരില്‍ 2.89 ലക്ഷം കോടികള്‍ രൂപ ഇന്ന്
അന്വേഷണത്തിലാണ്. 4,73,003 ബാങ്ക് അക്കൗണ്ടുകള്‍ സംശയത്തിന്റെ നിഴലില്‍
പോവുന്നു. അവരുടെമേല്‍ അന്വേഷണം തുടര്‍ന്നുകൊണ്ടിരിക്കുന്നു.
കണക്കില്‍പ്പെടാത്ത വരുമാനത്തില്‍ 29213 കോടി രൂപായുടെ കണക്കുകള്‍
കണ്ടുപിടിച്ചു. 16000 കോടി ബ്ളാക്ക് പണം നോട്ടു നിരോധനത്തിനു ശേഷം
പുറത്തേയ്ക്കെടുത്തിട്ടില്ല.
നോട്ടു നിരോധനം കൊണ്ടുള്ള കോട്ടങ്ങള്‍ :
1കോടിക്കണക്കിന് നിക്ഷേപകരുള്ള ബാങ്കുകളുടെ കണക്കുകള്‍ ഓഡിറ്റ്
ചെയ്യുകയെന്നത് എളുപ്പമല്ല. അതുപോലെ കൂടുതല്‍ പേരെ അതിനായി ജോലിയില്‍
പ്രവേശിപ്പിച്ചു വമ്പിച്ച സാമ്പത്തിക ഭാരം താങ്ങാനും സര്‍ക്കാരിന്
ബുദ്ധിമുട്ടാണ്. നിലവിലുള്ള ഒളിഞ്ഞുകിടക്കുന്ന ബ്ളാക്ക് മണിയുടെ പത്തു
ശതമാനമെങ്കിലും കണ്ടെത്താന്‍ ഇനിയും വര്‍ഷങ്ങള്‍ തന്നെ എടുത്തേക്കാം.
അവിടെയും ഇവിടെയും ചില വ്യക്തികളുടെ പണത്തിന്റെ ഒഴുക്കുകളെ നികുതി
വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടേക്കാം. എന്നാല്‍ അവരുടെ സംഖ്യ ഒരു ശതമാനം
പോലുമില്ല.
2ഇന്ത്യയുടെ കഴിഞ്ഞ കാല ചരിത്രത്തില്‍ വില്‍പ്പനയും വാങ്ങലും
പരിപൂര്‍ണ്ണമായും നടന്നിരുന്നത് രൊക്കം പണം കൊടുത്തുള്ള
ഇടപാടുകളില്‍ക്കൂടിയായിരുന്നു. നോട്ടുനിരോധനത്തിനു മുമ്പ് 85 ശതമാനം
അഞ്ഞൂറും ആയിരം രൂപാ നോട്ടുകള്‍ ക്രയവിക്രയത്തിലുണ്ടായിരുന്നു. അതായത് 14.2
ലക്ഷം കോടി രൂപ മൂല്ല്യമുളള നോട്ടുകള്‍ വില്‍പ്പന വാങ്ങലുകള്‍ക്കായി
കറങ്ങിക്കൊണ്ടിരുന്നു. നോട്ടുനിരോധനത്തില്‍ക്കൂടി കറന്‍സി ക്രയവിക്രയങ്ങള്‍
പെട്ടെന്ന് ഇടിഞ്ഞു പോയി. അതോടൊപ്പം ഇന്ത്യയുടെ മൊത്തം വരുമാനമെന്നു
വിശേഷിപ്പിക്കുന്ന ജിഡിപിയും താണുപോയി.
3.സര്‍ക്കാര്‍ മൂന്നുലക്ഷം കോടി രൂപയുടെ കള്ളപ്പണം (ആഹമരസ ങീില്യ)
പിടിക്കാമെന്നു വ്യാമോഹിച്ചു. എന്നാല്‍ അതിന്റെ ഒരു ശതമാനം അടുത്തുമാത്രമേ
കള്ളപ്പണം കണ്ടെത്താന്‍ സാധിച്ചുള്ളൂ. രാഷ്ട്രീയ പാര്‍ട്ടി
നേതാക്കന്മാര്ക്ക് അവരുടെ വരുമാന സ്രോതസ്സിന്റെ വിവരങ്ങള്‍
അറിയിക്കേണ്ടിയിരുന്നില്ല. കറന്‍സി നിരോധിച്ച ശേഷം ഇന്ത്യയില്‍
ക്രയവിക്രയം ചെയ്തുകൊണ്ടിരുന്ന കറന്‍സികളില്‍ മുഴുവന്‍ തന്നെ ബാങ്കുകളില്‍
ഡിപ്പോസിറ്റായി തിരിച്ചെത്തുകയും ചെയ്തു. ഇതില്‍ നിന്നും കള്ളപ്പണം
ഇല്ലാതായിയെന്ന് കരുതാന്‍ സാധിക്കില്ല. കള്ളപ്പണം പണമായിട്ടു തന്നെയല്ല
സ്വര്‍ണ്ണമായിട്ടും സ്ഥലമായിട്ടും നികുതികൊടുക്കാതെ സൂക്ഷിക്കുന്നു.
'കള്ളപ്പണം' കറന്‍സികളില്‍ സൂക്ഷിച്ചിരുന്നുവെന്ന് ചിന്തിച്ചാല്‍ തന്നെയും
പണം മുഴുവന്‍ കമ്മീഷന് വ്യവസ്ഥകളില്‍ പല പേരുകളിലായിരുന്നു നോട്ടുനിരോധന
വേളകളില്‍ ഡിപ്പോസിറ്റ് ചെയ്തുകൊണ്ടിരുന്നത്. അതേ പണം തന്നെ നികുതി
വെട്ടിച്ച് മാര്‍ക്കറ്റില്‍ വരുകയും ചെയ്യും. അങ്ങനെ കള്ളപ്പണത്തെ
നേരിടാമെന്നുള്ള ഫലം നോട്ടു നിരോധനം കൊണ്ട് ലഭിച്ചില്ല. കള്ളപ്പണക്കാരില്‍
നിന്ന് വളരെ കുറച്ചു പണം മാത്രമേ പിടിച്ചെടുക്കാന്‍ സാധിച്ചുള്ളൂ.
4.നോട്ടു നിരോധനം കൊണ്ട് അഞ്ചു ലക്ഷത്തി എഴുപതിനായിരം കോടി രൂപ (ഞ.െ570,000
രൃീൃല)െ ദേശീയ വരുമാന വളര്‍ച്ചയില്‍ നഷ്ടം വന്നുവെന്ന് കണക്കുകള്‍
പറയുന്നു. നിരോധനത്തിനുമുമ്പ് ദേശീയ വരുമാനം 7.9 ആയിരുന്നത് 2017
ഏപ്രില്‍ജൂണ്‍ ക്വാര്‍ട്ടറില്‍ അത് 5.7 ആയി കുറഞ്ഞു.
5. ഇന്ത്യ കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന ഒരു രാജ്യമാണ്. കൃഷിക്കുള്ള
വിത്തുകള്‍, വളം, കൃഷിയിറക്കുന്ന പണി ചെലവുകള്‍, കൃഷിയുപകരണങ്ങള്‍ എന്നിവ
രൊക്കം പണം കൊടുത്താണ് വാങ്ങിയിരുന്നത്. ആ വര്‍ഷം പണത്തിന്റെ അഭാവം കൊണ്ട്
അനേകര്‍ക്ക് കൃഷിയും ഇറക്കാന്‍ സാധിക്കാതെ വന്നു. ചെറുകിട ബാങ്കുകള്‍
കൃഷിക്കുള്ള കടമായ പണം കൃഷിക്കാരനു സമയത്ത് നല്‍കിയതുമില്ല. അതുകൊണ്ട് ആ
വര്‍ഷം കൃഷിയും പരാജയമായിരുന്നു. അതുപോലെ കൃഷിക്കാര്‍ക്കു ബാങ്കില്‍
നിന്നും എടുത്ത പണം തിരിച്ചടക്കാന്‍ സാധിക്കാതെ വന്നു.
6. നോട്ടു നിരോധനം മൂലം കെട്ടിടങ്ങള്‍ പകുതി പണി കൊണ്ട് ഉപേക്ഷിക്കേണ്ടി വന്നു. വാങ്ങുന്നവര്‍ ഇല്ലാത്തതായിരുന്നു കാരണം.
7. പുതിയ കറന്‍സി മാര്‍ക്കറ്റിലിറക്കാന്‍ കാലതാമസം വന്നതും പൊതു ജനത്തിന്റെ
ക്ഷമ നശിച്ചിരുന്നു. ദിവസക്കൂലിക്കാര്‍ക്ക് കൂലി കൊടുക്കാന്‍
സാധിക്കാത്തതിനാല്‍ ചെറുകിട ബിസിനസുകള്‍ പലതും നിര്‍ത്തല്‍ ചെയ്യേണ്ടി
വന്നു.
8.പുതിയ 2000 രൂപ കറന്‍സി നോട്ടുകൊണ്ടു പോയാല്‍ ആര്‍ക്കും ചില്ലറ മടക്കി
കൊടുക്കാന്‍ സാധിക്കില്ലായിരുന്നു. പച്ചക്കറികള്‍, പാല്, റൊട്ടി,
എന്നിവകള്‍ മാര്‍ക്കറ്റില്‍നിന്നു വാങ്ങിക്കാനും ബുദ്ധിമുട്ടായി
തീര്‍ന്നു. ബസ്സില്‍ സഞ്ചരിക്കുമ്പോഴും ബസ്സുകൂലി കൊടുക്കാനും ബാക്കി
ചില്ലറ വാങ്ങിക്കാനും ബുദ്ധിമുട്ടായിരുന്നു. മാര്‍ക്കറ്റില്‍ നൂറു രൂപായുടെ
നോട്ടുകള്‍ അധികമില്ലായിരുന്നു. നോട്ടുനിരോധന ശേഷം 500 ന്റെ നോട്ടുകള്‍
മാര്‍ക്കറ്റില്‍ വന്നത് വളരെ താമസിച്ചാണ്.
9.പുതിയ നോട്ടുകള്‍ അച്ചടിക്കുന്നതിന് ഭീമമായ തുകകള്‍ വഹിക്കേണ്ടി വന്നു.
അതുപോലെ പഴയ കറന്‍സികള്‍ പിന്‍വലിക്കാനും മാനേജ് ചെയ്യാനുമുള്ള ചെലവുകളും
സര്‍ക്കാരിന്റെ വമ്പിച്ച ബാധ്യതയുമായിരുന്നു.
10.പുതിയതായി ഇറക്കിയ '2000' ത്തിന്റെ നോട്ടുകള്‍ ബ്ളാക്ക് മണി
വ്യാപിക്കാന്‍ കാരണമാകുന്നു. കറന്‍സിയുടെ മൂല്യം ഇരട്ടിയുള്ളതിനാല്‍ പണം
ഒളിച്ചുവെക്കാന്‍ അധികം സ്ഥലം ആവശ്യമില്ല.
11. നോട്ടു നിരോധനത്തിന്റെ പിറ്റേദിവസം ഇന്ത്യയുടെ സ്റ്റോക്ക് മാര്‍ക്കറ്റ് ആറു ശതമാനത്തോളം താണിരുന്നു.
12. കറന്‍സിയുടെ അഭാവം സാമ്പത്തിക തലങ്ങളൊന്നാകെ ആഞ്ഞടിച്ചിരുന്നു.
ബാങ്കില്‍ പണം മാറാനുള്ള തിക്കും തിരക്കില്‍ അനേക മരണങ്ങള്‍ക്കും ഇടയായി.
പുതിയ നോട്ടുകള്‍ ലഭിക്കാന്‍ വേണ്ടി ലക്ഷക്കണക്കിന് ജനം ബാങ്കിന്റ
മുമ്പില്‍ നീണ്ട ലൈനുകളായി മണിക്കൂറോളം നിന്നു. കറന്‍സി മാറാന്‍ അവര്‍
ബാങ്കിന്റെ മുമ്പിലെത്തുമ്പോഴേക്കും ബാങ്കില്‍ പുതിയ കറന്‍സി
മാറിക്കൊടുക്കാന്‍ പണമില്ലാത്ത അവസ്ഥയും വരുമായിരുന്നു. വീണ്ടും അടുത്ത
ദിവസം ബാങ്കില്‍ ലൈന്‍ നില്‍ക്കേണ്ട ഗതികേടും വരുമായിരുന്നു.
13. നോട്ടു നിരോധനം കൊണ്ടുള്ള പ്രയോജനങ്ങള്‍ വിശദീകരിക്കുന്നുണ്ടെങ്കിലും
ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു ശമനവും വന്നില്ല. വാസ്തവത്തില്‍
നിരോധനശേഷമുള്ള വര്‍ഷം ഭീകരപ്രവര്‍ത്തനം വര്‍ദ്ധിക്കുകയാണുണ്ടായത്.
14. നോട്ടു നിരോധനംകൊണ്ട് എണ്പതു ശതമാനം ബ്ളാക്ക് മണി ഇല്ലാതായി എന്ന്
വിശ്വസിക്കുന്നു. എന്നാല്‍ റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍
അത് വെറും അനുമാനം മാത്രമെന്നും വാസ്തവം അങ്ങനെയല്ലെന്നും
രേഖപ്പെടുത്തിയിട്ടുണ്ട്.
നോട്ടു നിരോധനം വിജയമെന്നോ പരാജയമെന്നോ ചോദിക്കേണ്ടത് നോട്ടു മാറാന്‍ നിന്ന
അപകടം സംഭവിച്ചു മരിച്ചുപോയവരുടെ പ്രിയപ്പെട്ടവരോടാണ്. ഉത്ഭാദനമേഖലകളിലും
വ്യവസായ മേഖലകളിലും തൊഴില്‍ നഷ്ടപ്പെട്ടവരോടും ബിസിനസ്സ് നഷ്ടപ്പെട്ടവരോടും
ചോദിച്ചാല്‍ നോട്ടു നിരോധനത്തെ സംബന്ധിച്ച് വ്യത്യസ്തങ്ങളായ
അഭിപ്രായങ്ങള്‍ ലഭിക്കും. ഇന്ത്യയിലെ പ്രതിപക്ഷകക്ഷികള്‍ ഒന്നാകെ നോട്ടു
നിരോധനത്തിനെതിരായിരുന്നു. അവര്‍ അതിനെ ഡ്രാക്കോണിയന്‍ നിയമമെന്ന്
പറഞ്ഞിരുന്നു. അക്കൂടെ അനേകരുടെ നിരവധി കഷ്ടപ്പാടുകളുമുണ്ട്. ദരിദ്രരായ
ജനങ്ങളുടെ വിലാപവുമുണ്ട്. എ ടി എം മെഷീന് പണമില്ലാതെ പലയിടത്തും
നിര്‍ത്തല്‍ ചെയ്തു. നീണ്ട കാല നേട്ടങ്ങള്‍ക്കു വേണ്ടി ഇത് താല്‍ക്കാലിക
ബുദ്ധിമുട്ടുകളെന്നുമുള്ള സ്വാന്തന വാക്കുകള്‍ സര്‍ക്കാര്‍ കൂടെക്കൂടെ
ആവര്‍ത്തിക്കുമായിരുന്നു.
വ്യാജ കടലാസ്സില്‍ അച്ചടിച്ച കറന്‍സികള്‍ രാജ്യം മുഴുവന്‍ പടര്‍ന്നു
പിടിച്ചതും കള്ളപ്പണവും അഴിമതിപ്പണവും നോട്ടുനിരോധത്തിനു
കാരണങ്ങളായിരുന്നു. ഏകദേശം 63 മില്യണ്‍ വ്യാജ നോട്ടുകള്‍ ഇന്ത്യയില്‍
പ്രചരിക്കുന്നുണ്ടായിരുന്നു. സാമാന്യ ചിന്താഗതിയില്‍ ബ്രഹത്തായ ഒരു
രാജ്യത്ത് ഇത്രയും ചെറിയ ഒരു തുക ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥിതിക്ക് ഒരു
ഭീക്ഷണിയല്ലായിരിക്കാം. എന്നാല്‍ ആ പണം ഭീകരര്‍ കൈകാര്യം ചെയ്യുമ്പോള്‍
രാജ്യത്തിന് ഭീക്ഷണി തന്നെയാണ്. അയല്‍രാജ്യമായ പാകിസ്ഥാനും ഇന്ത്യന്‍
കറന്‍സികള്‍ അടിച്ച് അതിര്‍ത്തികളില്‍ വിതരണം ചെയ്തിരുന്നു. അത് നുഴഞ്ഞു
കയറ്റക്കാരെ സഹായിക്കുകയും ചെയ്തിരുന്നു. സാധാരണ വ്യാജ കറന്‍സികള്‍ക്ക്
തെറ്റുകള്‍ കാണാം. എന്നാല്‍ നമ്മുടെ അയല്വക്ക രാജ്യം അച്ചടിക്കുന്ന
ഇന്ത്യന്‍ കറന്‍സിക്ക് തെറ്റുകളൊന്നുമുണ്ടായിരുന്നില്ല.
നോട്ടു നിരോധനം കൊണ്ട് അതിന് പരിഹാരം കാണാന്‍ സാധിക്കുമോ? വാസ്തവത്തില്‍
ശത്രു രാജ്യത്തിന്റെ അത്തരം പ്രവര്‍ത്തനം തടയാന്‍ എളുപ്പമല്ല. ഇന്ത്യയും
നമ്മുടെ അയല്‍ രാജ്യങ്ങളും കറന്‍സിക്കുള്ള പേപ്പറുകള്‍ മേടിക്കുന്നത് ഒരേ
സ്ഥലത്തുനിന്നു തന്നെയാണ്. ഇന്ന് നമ്മുടെ അയല്‍ രാജ്യം പുതിയ കറന്‍സിയും
കോപ്പി ചെയ്തേക്കാം. എന്നാല്‍ പൂര്‍ണ്ണമായ ഒരു കറന്‍സി അവര്‍ക്കിനി
പ്രിന്റ് ചെയ്യാന്‍ സാധിക്കില്ല. പുതിയ കറന്‍സിയില്‍ ധാരാളം സുരക്ഷിതമായ
രഹസ്യ അടയാളങ്ങളും സംവിധാനങ്ങളുമുണ്ട്. ദേശീയ താല്പര്യത്തിനെതിരെ പുതിയ
കറന്‍സിയുമായി കമ്പോളത്തില്‍ വരുന്നവരെ പിടികൂടുകയും ചെയ്യാം. ഇത്തരത്തില്‍
ഭീകരരെ ഭാവിയില്‍ നിയന്ത്രിക്കാന്‍ സാധിക്കുമെന്ന
കണക്കുകൂട്ടലുകളുമുണ്ടായിരുന്നു.
നികുതി പിരിക്കുന്ന ഉദ്യോഗസ്ഥര്‍ തന്നെ അഴിമതിക്കാരാകുമ്പോള്‍ അഴിമതികളെ
നിയന്ത്രിക്കാന്‍ പിന്നെ ആര്‍ക്കാണ് സാധിക്കുന്നത്? പണത്തിനോടുള്ള
അത്യാഗ്രഹം മനുഷ്യ സഹജമാണ്. സദാചാരം വാതോരാതെ പ്രസംഗിക്കാനുള്ള കഴിവുകള്‍
പലര്‍ക്കുമുണ്ട്. എന്നിട്ടു അഴിമതിയും കൈക്കൂലിയും മറച്ചു വെക്കും.
ബ്ളാക്ക് മണിയ്ക്കെതിരെ നിയമവ്യവസ്ഥകള്‍ കര്‍ശനമാക്കേണ്ടതുണ്ട്.
സമൂഹത്തില്‍ രണ്ടു തരക്കാരായുള്ള അഴിമതിക്കാരാണ് പ്രധാനമായുള്ളത്.
ആദ്യത്തെത് കാര്‍ക്കശ്യമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അഴിമതി,
രണ്ടാമത്തേത് രാഷ്ട്രീയക്കാരുടെ അഴിമതി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ
അഴിമതികളാണ് ഭീകരം. നിയമം സംരക്ഷിക്കേണ്ടവര്‍ തന്നെ അഴിമതിയ്ക്ക്
വിധേയരാകുമ്പോള്‍ അവര്‍ രാഷ്ട്രത്തിനു തന്നെ അപകടകാരികളാകുന്നു. ഇത്തരം
അഴിമതികള്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ മുതല്‍ താഴേക്കിടയിലുള്ളവര്‍ വരെ കാണാന്‍
സാധിക്കും.
താണ വരുമാനമുള്ള മൂന്നാം തരം ഉദ്യോഗസ്ഥര്‍ വരെ ഇന്ന് വലിയ ബംഗ്ളാവുകളില്‍
താമസിക്കുന്നു. ചെലവ് വഹിക്കാന്‍ കഷ്ടിച്ച് വരുമാനമുള്ളവര്‍പോലും ആഡംബര
വസ്തുക്കളും സ്വര്‍ണ്ണവും കൂമ്പാരം കൂട്ടിയിരിക്കുന്നതു കാണാം. ഒരു
ഉദ്യോഗസ്ഥന്റെ തുച്ഛമായ ശമ്പളത്തില്‍ നിന്ന് ഇത്രമാത്രം ആഡംബരത്തോടെ
ജീവിക്കാന്‍ സാധിക്കില്ല. അധികാരം ഉപയോഗിച്ച് സാധാരണ ജനങ്ങളെ
ഞെക്കിപ്പിഴിയുന്ന ഒരു വ്യവസ്ഥിതിയാണ് ഇന്നുള്ളത്. ഇത്തരം അഴിമതിക്കാരായ
ഉദ്യോഗസ്ഥരെ കണ്ടു പിടിച്ച് കര്‍ശനമായ ശിക്ഷകളും നല്‍കേണ്ടതായുണ്ട്.
അധികാരം ദുര്‍വിനിയോഗം ചെയ്യുന്നത് ചെറിയ കുറ്റമല്ല. അവരുടെ വസ്തുവകകളും
പിടിച്ചെടുക്കണം. രാഷ്ട്രത്തെയാണ് ഈ ക്രിമിനലുകള്‍ ചതിക്കുന്നത്. എല്ലാ
രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പണം ആവശ്യമാണ്. ആ പണം നിയമപരമോ അല്ലാതെയോ
വരാം. ഇത്തരം പണത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാന്‍ തിരഞ്ഞെടുപ്പു
പരിഷ്ക്കാരവും ആവശ്യമാണ്. പൂഴ്ത്തിവെയ്പുകാര്‍ മൂലം
വിലപ്പെരുപ്പമുണ്ടാകുന്നു. അവരെ നിയന്ത്രിച്ചാല്‍ സാധനങ്ങള്‍ക്ക്
വിലക്കുറവുണ്ടാകും. ഉത്ഭാദനം വര്‍ധിപ്പിച്ചാല്‍ സപ്ലൈയും വര്‍ദ്ധിക്കും.
അങ്ങനെ വിലപ്പെരുപ്പത്തെ നിയന്ത്രിക്കാന്‍ സാധിക്കും.
രണ്ടു വര്‍ഷത്തിനുശേഷം ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥിതി പൂര്‍വ്വ
സ്ഥിതിയില്‍ വരുകയും നോട്ടു നിരോധനം സംബന്ധിച്ചുള്ള എതിര്‍പ്പുകള്‍ക്ക്
ശമനം വരുകയുമുണ്ടായിട്ടുണ്ട്. അഴിമതികളില്‍ നിന്നും
സ്വതന്ത്രമാകണമെന്നുള്ള ഉദ്ദേശ്യത്തോടെ തുടങ്ങി വെച്ച നോട്ടു നിരോധനത്തിന്
ഫലങ്ങള്‍ കാണാന്‍ തുടങ്ങി. അഴിമതികള്‍ ഇല്ലാത്ത ജനവിഭാഗങ്ങള്‍ പൊതുവെ
നോട്ടു നിരോധനത്തെ സ്വാഗതം ചെയ്തിരുന്നു. അക്കൗണ്ടില്‍കൂടിയല്ലാതെ പണം
സൂക്ഷിക്കുന്നതും ഇന്ന് ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുമൂലം
നികുതിദായകരില്‍നിന്ന് അധിക നികുതി പിരിക്കാന്‍ സാധിക്കുന്നു. കൂടുതല്‍
ലഭിക്കുന്ന നികുതി ജനങ്ങളുടെ ക്ഷേമത്തിനായി പ്രയോജനപ്പെടുകയും ചെയ്യും.
കള്ളപ്പണം കൊണ്ട് ഭാരതത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഭീകര സംഘടകള്‍ക്ക് ഒരു
പരിധിവരെ തടസങ്ങളുണ്ടാക്കാനും സാധിച്ചു.