ന്യൂഡെല്‍ഹി: ഇന്ത്യയുടെ ഹൃദയഭൂമി ബിജെപിയില്‍ നിന്ന്
പിടിച്ചെടുക്കുകയാണ് കോണ്‍ഗ്രസ് ഇപ്പോള്‍. മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഡ് എന്നീ
മൂന്ന് സംസ്ഥാനങ്ങളിലും ബിജെപി നേരിട്ടത് കനത്ത തിരിച്ചടിയാണ്. കഴിഞ്ഞ
ഒന്നരപ്പതിറ്റാണ്ട് കാലം ബിജെപി അടക്കിഭരിച്ചതാണ് ഛത്തീസ്ഗഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങള്‍.
അഞ്ച് വര്‍ഷങ്ങള്‍ക്ക്
മുമ്ബ് ഒരു ഡിസംബര്‍ എട്ടിനാണ് രാജസ്ഥാന് കൂടി പിടിച്ചടക്കി ബിജെപി
വന്‍മുന്നേറ്റം തുടങ്ങിയത്. പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് നരേന്ദ്രമോദി തന്നെ
എന്ന് ഊട്ടിയുറപ്പിച്ച ഫലമായിരുന്നു അത്. അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം
ഡിസംബറില്‍ മോദിയുടെ വീഴ്ചയും കാണാം.
ഹിന്ദി ഹൃദയഭൂമിയിലെ തിരിച്ചുവരവ്
ലോക്സഭാ തെരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ സമീപിക്കാന്‍ കോണ്‍ഗ്രസിന് ഊര്‍ജ്ജം
പകരും. ദേശീയ രാഷ്ട്രീയത്തില്‍ ഈ തെരഞ്ഞെടുപ്പ് ഫലത്തിന് അതീവ പ്രാധാന്യമുണ്ട്.
നിയസഭാ തെരഞ്ഞെടുപ്പുകളിലെ ട്രെന്‍ഡ് ലോക്സഭയിലും തുടരുന്നതാണ്. രാജസ്ഥാന്,
മധ്യപ്രദേശ്, ഛത്തീസ്ഗഡ എന്നീ സംസ്ഥാനങ്ങളില്‍ മാത്രം 65 ലോക്സഭാ
സീറ്റുകളുണ്ട്.
സമൂഹത്തെ പൂര്‍ണ്ണമായും വര്‍ഗീയമായി ധ്രൂവീകരിച്ച് ബിജെപി നടത്തുന്ന
പദ്ധതികള്‍ക്ക് സമൂഹം തിരിച്ചടി നല്കുന്നു എന്നതാണ് ഹിന്ദി ഹൃദയഭൂമിയിലെ
ഇലക്ഷന് ഫലത്തില്‍ നിന്ന് മനസിലാക്കേണ്ടത്. പശുസംരക്ഷകര്‍ വിളയാടിയിരുന്ന നാടാണ് ചത്തീസ്ഗഡ്ഡ്.
അവിടെ കോണ്‍ഗ്രസിന്
സ്വീകരിച്ചുകൊണ്ട് സമൂഹം ബിജെപിയെ മാറ്റിനിര്‍ത്തിയിരിക്കുന്നു. അതേ പോലെ
തന്നെ രാജസ്ഥാനിലും മധ്യപ്രദേശിലും തകര്‍ന്നടിഞ്ഞ് പോയ നിലയില്‍ നിന്നും
കോണ്‍ഗ്രസിന് ജനം തിരികെ കൊണ്ടുവന്നിരിക്കുന്നു.
മോദിയുടെ
കോര്‍പ്പറേറ്റ് പ്രീണന രാഷ്ട്രീയം ജനങ്ങള്‍ക്ക് മനസിലായിരിക്കുന്നു
എന്നതാണ് മറ്റൊരു വസ്തുത. സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയതിന്റെ കേമത്തം
പറച്ചില്‍കൊണ്ട് ജനജീവിതത്തെ സംരക്ഷിച്ചു നിര്‍ത്താന്‍ കഴിയില്ലെന്ന് ജനം
നല്കിയ മറുപടിയാണിത്. ഒപ്പം തീവ്രഹിന്ദുത്വത്തെ ഒരു
പരധിക്കപ്പുറമാകുമ്പോള്‍ ജനം എടുത്ത് പുറത്തേക്കെറിയും എന്നതും
വ്യക്തമാകുന്നു.
വോട്ടര്‍മാര്‍ ഇന്ത്യയിലെ ഒരു മണ്ഡലത്തില്‍
പോലും ബിജെപിയുടെ സ്ഥാനാര്‍ഥി ആരെന്ന് നോക്കേണ്ടതില്ല, എല്ലാം മണ്ഡലത്തിലും
മോദി തന്നെയാണ് സ്ഥാനാര്‍ഥി എന്നാണ് അമിത് ഷാ പറഞ്ഞിരുന്നത്.
തുടര്‍ച്ചയായി കൈവന്ന വിജയങ്ങളില്‍ മോദിയും ഈ വാചകങ്ങളില്‍
അഭിരമിച്ചിരുന്നു. എന്നാല്‍ വാചകകസര്‍ത്തുകള്‍ക്ക് അധികം ആയുസില്ല എന്ന്
രാജ്യം വിധിയെഴുതുകയാണിപ്പോള്.